കഥാസാരം
അന്തസ്സും ആഭിജാത്യവുമുള്ള മേലേ കോവിലകം എന്ന ക്ഷത്രിയ്റ്റ കുടുംബത്തിലെ കാരണവരായ ആദിത്യവർമയുടെ ഏക പുത്രനാണ് ഡോക്ടർ ഉദയവർമ്മ.ആദിത്യവർമ്മയുടെ കാര്യസ്ഥനും രോഗശയ്യയിൽ കഴിഞ്ഞു വരുന്നയാളുമായ അച്യുത വാര്യരുടെ പുത്രിയാണ് ശാരദ.ശാരദയെ വിവാഹം കഴിക്കുവാൻ തയ്യാറെടുത്തു നിൽക്കുകയാണ് അച്യുതവാര്യരുടെ അനന്തിരവനായ അപ്പുണ്ണി.ശാരദ്യെ സ്നേഹിക്കുന്ന ഉദയവർമ്മ അവളെ വിവാഹം കഴിക്കുവാൻ ഇഷ്ടപ്പെടുന്നു.ഈ ബന്ധം തകർക്കുവാൻ അപ്പുണ്ണി അവനെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്തു.അച്യുതവാര്യർ മരണമടഞ്ഞു.മരണശേഷം കോവിലകത്തെ എതിർപ്പുകൾ അവഗണിച്ച് ഉദയവർമ്മ ശാരദയെ വിവാഹം ചെയ്തു.കോവിലകത്തുള്ളവർ നവദമ്പതികളോട് ആദ്യമെല്ലാം നിസ്സഹകരിച്ചു. എങ്കിലും ശാരദ ഗർഭിണിയായപ്പോൾ കോവിലകത്ത് ഒരു കുഞ്ഞു പിറക്കാൻ പോകുന്നതിലുള്ള സന്തോഷം കൊണ്ട് ഉദയവർമ്മയുടെ ജന്മദിനം ഗംഭീരമായി കൊണ്ടാടുവാൻ തീരുമാനിച്ചു. പക്ഷേ ജന്മദിനത്തിൽ തന്നെ ഉദയവർമ്മ ഒരു അപകടത്തിൽ പെട്ടു മരിച്ചു. ഐശ്വര്യമില്ലാത്ത ശാരദയെ വിവാഹം ചെയ്തതു കൊണ്ടാണൂ ഉദയവർമ്മ അപമൃത്യുവിനു ഇരയായതെന്ന് കോവിലകത്തുള്ളവർ വിശ്വസിച്ചു.ശാരദയോട് ഇടയ്ക്കുണ്ടായ സ്നേഹം വിരോധമായി പരിണമിച്ചു. വെറുക്കപ്പെട്ട ഒരു ജന്തുവിനോടെന്ന പോലെ എല്ലാവരും അവളോടു പെരുമാറി. നിസ്സഹായയായ ശാരദ ഗത്യന്തരമില്ലാതെ ഒരു രാത്ര്യിൽ കോവിലകത്തു നിന്നും ഇറങ്ങിപ്പോയി.ശാരദ ചെന്നു ചേർന്നത് കള്ളവാറ്റുകാരനാഉഅ റൗഡി ദാമുവിന്റെയും ഭാര്യ രുദ്രാണിയുടെയും വീട്ടിലാണ്.അവൾ അവിടെ നിന്നും രക്ഷപ്പെടുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.അങ്ങനെ ചില മാസങ്ങൾ കഴിഞ്ഞു.ശാരദ ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചു.ദാമുവിന്റെ വീട്ടിൽ ചാരായം കുടിക്കുവാൻ ഒരു ദിവസം ചെന്ന അപ്പുണ്ണി ശാരദയെയും കുഞ്ഞിനെയും കണ്ടു മുട്ടി. അവൻ ആ സന്ദർഭം ഒരു വരുമാന മാർഗ്ഗമായി മാറ്റി.ദാമുവിന്റെ വീട്ടിൽ പതിവായി ചാരായം കുടിക്കുവാൻ ഒരു മേനോൻ വരാറുണ്ട്.മേനോനു ശാരദയോട് കനിവു തോന്നി.വിധവയും കുട്ടികളില്ലാത്തവളുമായ സരസ്വതിയമ്മ എന്നൊരു സഹോദരി മേനോനുണ്ട്. ഒരു അനാഥക്കുഞ്ഞാണെന്ന് ധരിപ്പിച്ച് ശാരദയുടെ കുട്ടിയെ മേനോൻ സരസ്വതിയമ്മയെ ഏല്പിച്ചു. അവർ ആ കുഞ്ഞിനു ഇന്ദുമതി എന്നു പേരിട്ട് സ്വന്തം മകളെപ്പോലെ വളർത്തി.ഇതിനിടയിൽ ഒരു ദിവസം ദാമുവിനെയും രുദ്രാണിയെയുമെല്ലാം പോലീസ് അറസ്റ്റു ചെയ്തു.മേനോന്റെ സഹായത്തോടു കൂടി ശാരദ രക്ഷപ്പെട്ടു.അവൾ സരസ്വതിയമ്മയുടേ വീടിനടുത്ത് ഒരു തയ്യൽക്കട തുടങ്ങി അവിടെ താമസമാക്കി.സരസ്വതിയമ്മയുടേ വീട്ടിലെ തയ്യൽ ജോലികളെല്ലാം നേടിയെടുക്കുവാനും തന്റെ മകളെ കാണുവാനും അങ്ങനെ ശാരദക്ക് അവസരം ലഭിച്ചു.ഇന്ദു വളർന്നു.അവൾ ഇന്ന് അതീവസുന്ദരിയാണ്. നിയമബിരുദം നേടിയ ഇന്ദു പബ്ലിക് പ്രോസിക്യൂട്ടറായി. സഹവക്കീലായ രാജനുമായി ഇന്ദു പ്രേമത്തിലാണ്.അവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടു.ശാരദക്ക് സന്തോഷവും ആശ്വാസവുമായി.ഇതിനിടയിൽ അപ്പുണ്ണി ശാരദയുടെ വാസസ്ഥലം കണ്ടു പിടിച്ച് അവിടെയെത്തി. ഇന്ദുവിനെക്കുറിച്ചുള്ള രഹസ്യം പുറത്താക്കി വിവാഹം മുടക്കുമെന്ന് അവൻ ഭീഷണിപ്പെടുത്തി.അവർ തമ്മിൽ വാക്കേറ്റവും, തുടർന്ന് മല്പ്പിടുത്തവുമായി.അപ്പുണ്ണി കൊല്ലപ്പെട്ടു.കൊലക്കുറ്റം ചുമത്തി ശാരദ കസ്റ്റഡിയിലായി. പബ്ലിക് പ്രോസിക്യൂട്ടറായ ഇന്ദു കോടതിയിൽ കേസു വാദിച്ചു. ശാരദയെ ശിക്ഷിക്കണമെന്നവൾ ആവശ്യപ്പെട്ടു.പ്രതിഭാഗത്തെ തെളിവുകൾക്കും വാദത്തിനും വേണ്ടി കേസ് അവധിക്കു മാറ്റി. ഈ വിവരം പത്രങ്ങളിൽ നിന്നും മനസ്സിലാക്കിയ മേനോൻ ഓടിയെത്തി.എല്ലാ വിവരങ്ങളും മേനോനിൽ നിന്നും മനസ്സിലാക്കിയ രാജൻ ശാരദക്കു വേണ്ടി വാദിച്ചു. കോടതി അവളെ വെറുതെ വിട്ടു.തന്റെ മാതാവിനെ കണ്ടു കിട്ടിയ ഇന്ദു അതീവസന്തുഷ്ടയായിരുന്നു. അവൾ ശാരദയെ ആശ്ലേഷിച്ചു.പക്ഷേ വികാരങ്ങൾ കൊണ്ടു വീർപ്പുമുട്ടിയ ശാരദ അതോടെ ഇഹലോകവാസം വെടിഞ്ഞു.
എഴുതിയതു് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്