ഈയിടെ ഹിന്ദിസിനിമയിൽ ആദ്യമായി(അദ-എ വേ ഓഫ് ലൈഫ്)പാടിയപ്പോള്‍ സഹായകം ആയിട്ടുണ്ടാവും.
നസീറും നസീറിന്റെ ഹൃദയം പിടിച്ചു വാങ്ങാന്‍ ഷീലയും.
ഷീലയുടെ കഥാപാത്രത്തിന്റെ പേര് തങ്കശ്ശേരി അജിത.
മറ്റൊരു പ്രണയ ജോടി ആയി ഉമ്മറും ജയഭാരതിയും.
അടൂര്‍ ഭാസിക്ക് പ്രാധാന്യം ഉള്ള ഒരു റോള്‍ ആയിരുന്നു ഈ സിനിമയില്‍.
(ടാക്സി ഡ്രൈവര്‍ ഭാസി എന്ന കഥാപാത്രം)
ഒരു ശശികുമാര്‍ സിനിമയിലാണല്ലോ ഇത്ര നല്ല ഗാനങ്ങള്‍ വന്നത് എന്ന അദ്ഭുതത്തോടെ-
ഞാനെന്നും വളരെ ഉയരത്തില്‍ കാണുന്ന മഹാനായ സംഗീത പ്രതിഭചിദംബരനാഥിനെ ഓര്‍ക്കുന്നു
പ്രേംനസീര്‍ , കെ.പി. ഉമ്മർ, അടൂര്‍ ഭാസി, ഫ്രണ്ടു രാമസ്വാമി, എന്‍.ഗോവിന്ദന്‍കുട്ടി, ജോസ്പ്രകാശ്, പറവൂര്‍ ഭരതന്, മേനോന്, വത്സന്, വര്‍മ്മ, കുട്ടന് പിള്ള, ഷീല, ജയഭാരതി, മീന, സി. ആര്. ലക്ഷ്മി, രാധ, നാഗലക്ഷ്മി, ലീല എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. പി. ബി. മണി ഛായാഗ്രഹണവും, ആര്.ബി . എസ്. മണി കലാസംവിധാനവും, ശ്രീനിവാസലു ചിത്രസംയോജനവും, കെ. വി. ഭാസ്ക്കര്‍ വേഷസംവിധാനവും, പാർത്ഥസാരഥി, വൈക്കം മൂര്‍ത്തി എന്നിവര്‍ നൃത്തസംവിധാനവും നടത്തിയ രഹസ്യം അരുണാചലം, വീനസ്സ് എന്നീ സ്റ്റുഡിയോകളില്‍ വെച്ചു് നിര്‍മ്മാണം പൂര്‍ത്തിയാക്കി.
കഥാസാരം
സുപ്രസിദ്ധമായ ശ്രീവിലാസം കുടുംബത്തിലെ ഏക അവകാശി ബാബു വളരെ വര്‍ഷത്തെ വിദേശവാസം കഴിഞ്ഞു നാട്ടില്‍ മടങ്ങിയെത്തി. ഒരു ദിവസം ബാബു സഞ്ചരിച്ചിരുന്ന കാര്‍ ആക്രമണ വിധേയമായി. പക്ഷെ മാലാഖയെപ്പോലെ അവിടെ വന്നെത്തിയ ഒരു തൊഴിലാളി പെണ്‍കിടാവു് ബാബുവിനെ അക്രമികളില്‍നിന്നും രക്ഷിച്ചു. വായാടിയായ ആ പെണ്ണിന്റെ പേരു് അമ്മിണിയെന്നായിരുന്നു. എല്ലുമുറിയെ പണിയെടുത്തു മാനമായി കഴിയണമെന്നു് ആഗ്രഹമുള്ള അമ്മ കല്യാണിയും, അമ്മയും മകളും ചേര്‍ന്നു് അദ്ധ്വാനിക്കുന്നതിന്റെ പങ്കുപറ്റി, വഴക്കും വക്കാണവുമായി നടക്കുന്ന സഹോദരന് ദാമുവുമാണു് അമ്മിണിയുടെ വീട്ടിലെ അംഗങ്ങള്‍.
നാട്ടിലെത്തിയ ബാബു കണ്ടതു് നാഥനില്ലാക്കളരിപോലെ കിടക്കുന്ന തന്റെ വീടും അവിടെ നടമാടുന്ന സ്ത്രീ പ്രതാപവുമാണു്. ഇളയമ്മയായ മിസ്സിസ് ശ്യാമളാ തമ്പി രാജവാഴ്ച നടത്തുന്നിടത്തു് അവരുടെ മകള്‍ സുലോചന തന്നിഷ്ടക്കാരിയായി വിലസി. വേള്‍ഡ് കൾച്ചറല്‍ സെന്ററിന്റെ സ്ഥാപക പ്രവര്‍ത്തകനായ പ്രസാദ് എന്ന ഒരു ചെറുപ്പക്കാരനുമായി സുലോചന പ്രണയബന്ധത്തിലായി. സുലോചനക്കു വിദേശത്തുനിന്നും സമ്മാനങ്ങളുമായി വന്ന ബാബുവില്‍ സുലോചനയുടെ പ്രണയവാര്‍ത്ത പ്രത്യേകിച്ചു ചലനങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല. എങ്കിലും പ്രസാദിനെ അടുത്തറിഞ്ഞപ്പോള്‍ അയാള്‍ ഒരു തട്ടിപ്പുകമ്പനിക്കാരനാണെന്നു കാര്യ കാരണസഹിതം വിശദീകരിച്ചിട്ടും സുലോചന അവനുമായുള്ള ബന്ധം വിടര്‍ത്തുന്നതില്‍ വൈമുഖ്യം കാണിച്ചപ്പോള്‍ ബാബുവിനു് അവളോടു വെറുപ്പു തോന്നി.
ഇതിനിടയില്‍ അമ്മിണിയെ ബാബു പലപ്രാവശ്യം കണ്ടുമുട്ടി. അവര്‍ പ്രേമബദ്ധരാകുകയും ചെയ്തു. ശ്രീവിലാസത്തെ ഡ്രൈവര്‍ ശങ്കരന് മുഖാന്തിരം ഇളയമ്മ ഇതറിഞ്ഞു. തറവാടിന്റെ അന്തസ്സിനെച്ചൊല്ലി അവര്‍ ബാബുവിനോടു കയര്‍ത്തു. ശ്രീവിലാസത്തു കയറുന്നതുപോലും ബാബു വെറുത്തു തുടങ്ങി. ആ വീട്ടില്‍ എന്തോ അജ്ഞാതമായ ചില സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നു സംശയം ജനിച്ച ബാബു വീട്ടുകാരില്‍ പലരേയും ചോദ്യം ചെയ്തു. ഒരു ദിവസം ഇളയമ്മയും സുലോചനയുടെ ഡാന്‍സ് മാസ്റ്ററും തമ്മിലുള്ള അനാശാസ്യ ബന്ധത്തെപ്പറ്റി ബാബു മണത്തറിയുവാനിടയായി. തന്റെ രഹസ്യം- ജീവിതത്തിലെ മഹാരഹസ്യം - വെളിപ്പെട്ടു പോകുമോ എന്നു ഭയന്ന ശ്യാമളാ തമ്പി ബാബുവിനെ കൊന്നുകളയുവാന്‍ തന്നെ തീരുമാനിച്ചു. അതിനായി തന്റെ വിശ്വസ്തരായ രണ്ടാളുകളെ നിയോഗിക്കുകയും ചെയ്തു. ബാബു വധിക്കപ്പെട്ടതായി അവര്‍ ആശ്വസിച്ചു.
പക്ഷെ ബാബു മരണമടഞ്ഞിരുന്നില്ല. തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ബാബുവിനെക്കണ്ടു് അതവന്റെ പ്രേതമാണെന്നു വിശ്വസിച്ചുവശായ ശ്യാമളാ തമ്പി ഭയചകിതയായി. തന്റെ സഹോദരനും മദ്യപാനിയുമായ വിക്രമനുമായി ശ്യാമളാ തമ്പി പ്രേതബാധയെക്കുറിച്ചു സംസാരിച്ചു. ആര്‍ക്കെന്തു സംഭവിച്ചാലും തരക്കേടില്ല, തനിക്കു ആവോളം കുടിക്കുവാനുള്ള സൗകര്യം വേണമെന്നും കമ്പനി ചേര്‍ന്നു രസിക്കണമെന്നുമല്ലാതെ വിക്രമനു മറ്റാഗ്രഹങ്ങള്‍ ഒന്നുമില്ല.
പ്രസാദിന്റെ കള്ളത്തരങ്ങള്‍ വെളിയില്‍ കൊണ്ടുവരുവാനായി പ്രവര്‍ത്തിച്ചു പോന്ന ബാബു, തൊണ്ടിസഹിതം അവനെപ്പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു. ബാബു ജീവിച്ചിരിക്കുന്നുവെന്നു് തുടര്‍ന്നുനടന്ന സംഭവഗതികളില്നിന്നും മനസ്സിലാക്കിയ ശ്യാമളാ തമ്പി കുറ്റങ്ങള്‍ ഏറ്റു പറഞ്ഞു. ബാബു തന്റെ പ്രണയിനിയായ അമ്മിണിയുമായി ശ്രീവിലാസത്തില്‍ താമസമാക്കി.
വിമലാ ഫിലിംസാണു് കേരളത്തില്‍ ഈ ചിത്രം വിതരണം ചെയ്തതു്. പ്രദര്‍ശനം 20-3-1969 -ൽ തുടങ്ങി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍