മലയാളത്തിലുണ്ടായ ഏറ്റവും മികച്ച 10 ഗാനങ്ങള്‍ ഒരിക്കല്‍ തെരഞ്ഞെടുത്തപ്പോള്‍ അര്ജ്ജുനന് മാഷുടെ ആദ്യ ചോയ്സുകളില്‍ ഒന്ന് ഈ ഗാനം ആയിരുന്നു.
ഈ ഗാനവും യാഹി മാധവയും മാധുരി ആലപിച്ചത് അനുപമം തന്നെ !
കുട്ടനാട്ടിലെ ഒരു ഇടത്തരം കർഷക കുടുംബത്തിലെ കാരണവരാണു പപ്പുപിള്ള.പപ്പുപിള്ളയുടെ മകൻ കേശവപിള് ബി എ ജയിച്ചു.ഒരു സർക്കാരുദ്യോഗം നേടാൻ വേണ്ടി തിരുവനന്തപുരത്തു എത്തുന്നതോടു കൂടി ഏണിപ്പടികൾ ആരംഭിക്കുന്നു.ചീഫ് സെക്രട്ടറിയുടെ കാരുണ്യം മൂലം കേശവപിള്ളക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ഒരു ഗുമസ്തൻ പണി കിട്ടി. അതേ ഓഫീസിൽ അടുത്ത കസേരയിലിരിക്കുന്ന ക്ലാർക്ക് തങ്കമ്മയും കേശവപിള്ളയും തമിൽ അടുപ്പത്തിലായി.കേശവപിള്ളയ്ക്ക് പിതാവ് അയൽഗ്രാമത്തിൽ നിന്നു ഒരു നാടൻപെൺകുട്ടിയെ ( കാർത്ത്യായനി) വധുവായി നിശ്ചയിച്ചു.അച്ഛന്റെ ആജ്ഞ ലംഘിക്കാൻ അയാൾ ശക്തനല്ല. തങ്കമ്മയെ പിണക്കുന്നതും ശരിയല്ല.എന്തെന്നാൽ അടുത്തു നിയമിതനാകുന്ന ഗവണ്മെന്റ് ചീഫ് സെക്രട്ടറി കൃഷ്ണൻ നായർ തങ്കമ്മയുടെ അച്ഛന്റെ അനുജനാണ്. തങ്കമ്മയുടെ പ്രീതി നിലനിർത്തിയാൽ തന്റെ ഉദ്യോഗക്കയറ്റത്തിനുള്ള ഏണിപ്പടിയായി അവളെ ഉപയോഗപ്പെടുത്താമെന്ന് സൂത്രശാലിയായ കേശവപിള്ളയ്ക്കറിയാം . അയാൾ നാട്ടിൽ പോയപ്പോൾ കാർത്ത്യായനിയെ വിവാഹം ചെയ്തു. ആ വസ്തുത രഹസ്യമായി വെച്ചു കൊണ്ട് മടങ്ങി വന്നു. തങ്കമ്മയുമായുള്ള സ്നേഹബന്ധം തുടരുന്നു.
തങ്കമ്മ പിതാവു വഴി നടത്തിയ ശുപാർശയുടെ ഫലമായി കേശവപിള്ള ചീഫ് സെക്രട്ടറിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിതനായി. ഈ സമയമായപ്പോഴേക്ക് ഉത്തരവാദ ഭരണത്തിനു വേണ്ടിയുള്ള സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രക്ഷോഭണം ശക്തിയാർജ്ജിച്ചു തുടങ്ങി.ദിവാൻ ഭരണം സർവ ശക്തികളും ഉപയോഗിച്ചെങ്കിലും പ്രക്ഷോഭണത്തിന്റെ വീര്യം കൂടിക്കൊണ്ടിരുന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖരായ ഉദ്യോഗസ്ഥന്മാർക്ക് കാര്യപ്രാപ്തി പോരെന്നാണ് ദിവാൻ ജിയുടെ കുറ്റാരോപണം.ഈയവസരത്തിൽ പ്രക്ഷോഭണത്തെ ആയുധശക്തി ഉപയോഗിച്ചു തന്നെ അടിച്ചമർത്തണമെന്ന അഭിപ്രായവുമായി കേശവപിള്ള മുന്നോട്ടു വന്നു. അതോടു കൂടി ദിവാൻജിയുടെ പ്രീതിക്കു പാത്രമായിത്തീർന്ന കേശവപിള്ള പ്രത്യേകാധികാരങ്ങളുള്ള ഡെവലപ്പ്മെന്റ് സെക്രട്ടറിയായി നിയമിതനായി. പക്ഷേ കേശവപിള്ള നാട്ടുകാരുടെ കടുത്ത വിദ്വേഷത്തിനു പാത്രമായി. ആരോ അദ്ദേഹത്തിന്റെ അച്ഛനെ വീടു കയറി കുത്തിക്കൊന്നു.
ജനകീയ പ്രക്ഷോഭണത്തിനെതിരെ അടിയും വെടിയും ധാരാളമുണ്ടായി. കേശവപിള്ള ചീഫ് സെക്രട്ടറിയാകാൻ പിന്നെ അധിക കാലം വേണ്ടി വന്നില്ല. ഭാര്യ കാർത്ത്യായനിയെയും ഏക പുത്രിയെയും കേശവപിള്ള കൂട്ടിക്കൊണ്ടു വന്ന് ഔദ്യോഗിക വസതിയായ പാർക്ക് വ്യൂ ബംഗ്ലാവിൽ താമസിപ്പിക്കുന്നു.
കേശവപിള്ള തന്നോട് കാട്ടിയ പ്രേമവഞ്ചന തങ്കമ്മ കുറെ നേരത്തെ തന്നെ കണ്ടു പിടിച്ചിരുന്നു. മറ്റൊരു പ്രേമബന്ധം അഭിനയിച്ചു കൊണ്ട് അവൾ സ്വയം അകന്നു മാറി.എങ്കിലും തങ്കമ്മയോടുള്ള താല്പര്യം കേശവപിള്ളയ്ക്ക് കെട്ടടങ്ങിയിരുന്നില്ല. തങ്കമ്മ മനഃശാന്തിക്കു വേണ്ടി ഉദ്യോഗം രാജി വെച്ചു. അവൾ ഒരു സംന്യാസാശ്രമത്തെ അഭയം പ്രാപിച്ചു. ജ്യോതിർമയീദേവി എന്ന പേരു സ്വീകരിച്ചു.
സ്വാതി തിരുനാൾ മ്യൂസിക് അക്കാദമിയിൽ വെച്ചുണ്ടായ ഒരു കടന്നാക്രമണത്തെ തുടർന്ന് ദിവാൻജി സ്ഥലം വിട്ടു.തുടർന്ന് തിരുവിതാം കൂറിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരത്തിൽ വന്നു.കേശവപിള്ളയെപ്പോലെ ഒരു ജനമർദ്ദകനെ ചീഫ് സെക്രട്ടറി സ്ഥാനത്തു വെച്ചു കൊണ്ടിരിക്കുന്നതിനെതിരായി ജനശക്തി ഉണർന്നെഴുന്നേറ്റു. നിർബന്ധിത പെൻഷൻ സ്വീകരിച്ചു കൊണ്ട് കേശവപിള്ളയ്ക്ക് ചീഫ് സെക്രട്ടറി പദത്തിൽ നിന്നും ഇറങ്ങിപ്പോകേണ്ടതായി വന്നു. അയാളുടെ മകൾ അപ്പോഴേയ്ക്ക് അവൾക്കിഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരനുമൊത്ത് സ്ഥലം വിട്ടു കഴിഞ്ഞിരുന്നു.കേശവപിള്ളയ്ക്ക് അങ്ങനെയും ഒരു പ്രഹരമേറ്റു.
സ്വന്തം മകൾ പുറപ്പെട്ടു പോയതിനു പകരമായി കാർത്ത്യായനിയമ്മയ്ക്കു കിട്ടിയത് ഒരു കൈക്കുഞ്ഞിനെയാണ്.തന്റെ ഭർത്താവിനു രഹസ്യവേഴ്ചയിൽ ജനിച്ച സന്തതിയെ – മരണശയ്യയിൽ നിന്ന് തങ്കമ്മ യഥാർത്ഥാവകാശിക്ക് കാണിക്കയായി കൊടുത്തയച്ച ചോരക്കുഞ്ഞിനെ !!!!!!!!...
കെ പി എ സി ഫിലിംസ് തകഴിയുടെ ഈ കഥയ്ക്ക് തികഞ്ഞ സത്യസന്ധതയോടെ ചലച്ചിത്രരൂപം നൽകിയിരിക്കുന്നു.അതാണു ഏണിപ്പടികൾ
കടപ്പാട്: പാട്ടുപുസ്തകം