പ്രഭാകരന്റേയും യൂണിയന് സെക്രട്ടറി ബഷീറിന്റെയും പരിശ്രമഫലമായി തൊഴിലാളികള്‍ സംഘടിതമായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനായി ശബ്ദിക്കുവാനും സമരം ചെയ്യുവാനും തുടങ്ങി. അതിനെതിരായി എന്തും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യത്തോടുകൂടി മാളികവീടന് തന്റെ റൗഡി സംഘത്തെ നിയോഗിച്ചു. നിയമപാലകരായിരിക്കേണ്ട പോലീസുകാര്‍ റൗഡികള്ക്കു കൂട്ടുനിന്നു. റൗഡികളുടെ കടന്നാക്രമണം കൊണ്ടു് പാവപ്പെട്ട തൊഴിലാളികള്‍ നട്ടം തിരിയുവാന്‍ തുടങ്ങി.
ആയിടയ്ക്കാണു് പ്രായപൂര്‍ത്തി വോട്ടവകാശത്തിനും ഉത്തരവാദഭരണത്തിനും വേണ്ടിയുള്ള സ്വാതന്ത്ര്യസമരം നാട്ടില്‍ പടര്‍ന്നു പിടിച്ചതു്. ജന്മിത്വത്തിനും മുതലാളിത്വത്തിനും താങ്ങും തണലുമായി നില്ക്കുന്ന രാജവാഴ്ചയും ദിവാന് ഭരണവും അവസാനിപ്പിച്ചാലേ തൊഴിലാളികള്‍ക്കു രക്ഷയുള്ളൂ എന്നു ബോദ്ധ്യമായ പ്രഭാകരന് കൂട്ടുകാരുമൊത്തു് സ്വാതന്ത്ര്യ സമരപ്രസ്ഥാനം ശക്തിപ്പെടുത്തുവാന്‍ തുടങ്ങി. അതിനെതിരായി തിരുവിതാംകൂര്‍ നാഷണല്‍ കോൺഗ്രസും, സ്വതന്ത്ര തിരുവിതാംകൂര്‍ പ്രസ്ഥാനവുമെല്ലാം പടുത്തുയര്‍ത്തുവാന്‍ ശ്രമിച്ചു പരാജയപ്പെട്ട മാളികവീടനും അച്ചുതന് മുതലാളിയും പാവപ്പെട്ടവരെ കള്ളക്കേസില്‍ കുടുക്കി ലോക്കപ്പിലാക്കി
പോലീസിനെക്കൊണ്ടു മർദ്ദിപ്പിക്കുവാന് തുടങ്ങി.പ്രഭാകരന് ലോക്കപ്പിലായി. നീലകണ്ഠനെ സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി പൊതിരെ തല്ലി തിരിച്ചയച്ചു. ഇതിനകം നീലകണ്ഠന്റെ വീടു് മാളികവീടന്റെ റൗഡികൾ പൊളിച്ചു മാറ്റി. മകള്‍ ചെല്ലമ്മയെ കാണാതായി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ചോരയില്ക്കുളിച്ചു് ബോധം കെട്ടു് ഒരു വള്ളപ്പുരയില്‍ കിടന്ന ചെല്ലമ്മയെ, നീലകണ്ഠന് കണ്ടെത്തി. തെല്ലുനേരത്തെ ശുശ്രൂഷകൊണ്ടു് അവള്‍ക്കു ബോധം വീണ്ടുകിട്ടി.
തന്റെ മകളോടു് ഇത്രയേറെ പൈശാചികമായി പെരുമാറിയ മാളികവീടന്റെ റൗഡികളോടു് പകരം വീട്ടാതെ അടങ്ങുകയില്ലെന്ന ഉഗ്രശപഥവുമായി, പൊളിച്ചുതള്ളിയ തന്റെ വീടിന്റെ വാരിയെടുത്തു വെട്ടിക്കൂര്പ്പിച്ചു് നീലകണ്ഠന് മുന്നോട്ടു ചാടി. അങ്ങിനെ വയലാറിലെ ആദ്യത്തെ വാരിക്കുന്തം നീലകണ്ഠന് ഉയര്‍ത്തിപ്പിടിച്ചു. അവിടെയുണ്ടായിരുന്നവരെല്ലാം ഓരോ വാരിക്കുന്തവുമായി
ഒത്തുചേര്‍ന്നു് വാർഡിലേക്കിറങ്ങി. വിവരമറിഞ്ഞു ഭയചകിതരായ റൗഡി സംഘം മാളികവീടന്റെ വീട്ടുമുറ്റത്തു് ഒത്തുകൂടി. തങ്ങളുടെ ജീവന് അപകടത്തിലാണെന്നു് സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ സംരക്ഷണക്കായി കൂടുതല്‍ പോലീസ് സേന വയലാറിലെത്തി . പോലീസും റൗഡികളും ചേര്‍ന്നു് വീടുതോറും കയറിയിറങ്ങി പാവപ്പെട്ട തൊഴിലാളികളേയും കര്‍ഷകരേയും ഉപദ്രവിച്ചു തുടങ്ങി.
തൊഴിലാളികള്‍ വീടുവിട്ടു് ഓടിപ്പോകുവാന്‍ നിര്‍ബന്ധിതരായി. അങ്ങിനെ ഓടിക്കൂടിയവര്‍ എല്ലാവരും കൂടി വയലാറിലെ ആദ്യത്തെ ക്യാമ്പ് സ്ഥാപിച്ചു. നാട്ടിലെ ഭീകരസ്ഥിതി മനസ്സിലാക്കിയ പ്രഭാകരന് പോലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപെട്ടു ക്യാമ്പിലെത്തി. വയലാറില്‍ ആകെ ഭീകരമായ ഒരു അന്തരീക്ഷമുണ്ടായി. തൊഴിലാളികളുടെ ക്യാമ്പ് ആക്രമിക്കുന്നതിനായി സി.പി. രാമസ്വാമി അയ്യര്‍ തിരുവനന്തപുരത്തുനിന്നും പട്ടാളത്തെ അയച്ചു. പുന്നപ്രയിലും മാരാരിക്കുളത്തുമുള്ള തൊഴിലാളികള്‍ പട്ടാളവുമായി ഏറ്റുമുട്ടി . പട്ടാളവണ്ടികള് വയലാറിലേക്കു കടക്കാതെ അവര്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കി. ഗത്യന്തരമില്ലാതെ പട്ടാളക്കാര്‍ വയലാറിലേക്കു് ബോട്ടില്‍ പുറപ്പെട്ടു.
പാവപ്പെട്ടവര്‍ സകലതും വെടിഞ്ഞു വാരിക്കുന്തങ്ങളുമായി പട്ടാളക്കാരെ എതിരിട്ടു. നിവൃത്തിയില്ലാതെ പട്ടാളക്കാര്‍ തോക്കുകളില്‍ നിന്നും തുരുതുരെ വെടിയുണ്ടകള്‍ പായിച്ചു. ചീറിപ്പായുന്ന വെടിയുണ്ടകളിൽപ്പെട്ടു സകലതും നീറിപ്പുകഞ്ഞു . മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്ന പാവപ്പെട്ട തൊഴിലാളികളുടേയും, കൃഷിപ്പണിക്കാരുടേയും, കര്ഷകരുടേതുമായ ഒരു പുതിയ ബലികുടീരം വയലാറില്‍ ഉയര്‍ന്നു.
1967 ജൂലൈ12 നു പ്രദര്‍ശനം തുടങ്ങിയ 'പുന്നപ്ര വയലാര്‍' എക്സല്‍ പ്രൊഡൿഷൻ കേരളത്തില്‍ വിതരണം നടത്തി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|