1966 ഡിസംബര്‍ 22നു് പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം :
രജപുത്രവംശജനായ വീരേന്ദ്രന് എന്ന ഗിരിമന്ദിരം മഹാരാജാവിന്റെ മോഹനവാഗ്ദാനങ്ങളില്‍ മതിമറന്നു് ശുദ്രകന്യകയായ വിമല അയാള്‍ക്കു് വശംവദയായി. ആദിരാമസ്വാമിയെന്ന വിമലയുടെ അച്ഛനേയും ഗര്‍ഭിണിയായ വിമലയേയും സ്വീകരിക്കുന്നതിനുപകരം കൊട്ടാരത്തില്‍ നിന്നും രാജാവു് ആട്ടി പുറത്താക്കി. ആദിരാമസ്വാമി വീരേന്ദ്രന്റെ ശത്രുവായ മാനസിംഹനെ ശരണം പ്രാപിച്ചു. തന്റെ കുലഗുരുവിനു സംഭവിച്ച മാനഹാനിയില്‍ രോഷാകുലനായ മാനസിംഹന് വിമലയുടെ ഗര്‍ഭത്തില്‍ കിടക്കുന്ന ശിശുവിനെ ഗിരിമന്ദിരം രാജ്യത്തിന്റെ അനന്തരാവകാശിയാക്കിത്തീര്ക്കുമെന്നു് പ്രതിജ്ഞ ചെയ്തു.
വിമല ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. മാനസിംഹന്റെ പത്തുവയസ്സുള്ള മകനുമൊത്തു് തിലോത്തമ എന്ന കുട്ടി വളര്‍ന്നു. വിമലയേയും കുഞ്ഞിനേയും സ്വീകരിക്കുവാന്‍ സമാധാനപ്രിയനായ മാനസിംഹന്റെ അപേക്ഷ വീരേന്ദ്രന് നിരാകരിക്കയാല്‍ രഹസ്യമായി അയാളെ മാനസിംഹന് പിടികൂടി തടവിലാക്കി. പതിവൃതയായ വിമല അയാളെ അവിടെ നിന്നും തുറന്നു വിട്ടു. വിമലയുടെ സ്നേഹത്തില്‍ അലിവു് തോന്നിയ വീരേന്ദ്രന് കുഞ്ഞിനെ സ്വീകരിക്കാമെന്നും വിമല കൊട്ടാരത്തിലെ പരിചാരികയായി കഴിഞ്ഞുകൊള്ളണമെന്നും അറിയിച്ചു. ആ കരാറില്‍ വിമല ഗിരിമന്ദിരത്തിലേക്കു് പോയി.
അന്തഃപുരത്തില്‍ തിലോത്തമ രാജകന്യകയായി വളര്‍ന്നു. യുവതിയായി വളര്‍ന്ന തിലോത്തമ ഒരു വിശ്വസുന്ദരിയായി വിലസി. ഈ ഘട്ടത്തില്‍ കുട്ലുഖാന് എന്ന പട്ടാണിരാജാവു് നാട്ടുരാജ്യങ്ങള്‍ പിടിച്ചടക്കി സമരപടുവും സുന്ദരിയായ ആയിഷ എന്ന പുത്രിയോടൊപ്പം ഗിരിമന്ദിരപ്രാന്തത്തിലെത്തി. പട്ടാണിപ്പടയെ തുരത്തുവാന്‍ മാനസിംഹപുത്രനായ ജഗല്സിംഹനും അവിടെ പടയോടൊപ്പം എത്തിയിരുന്നു.
ഒരു ദിവസം ക്ഷേത്രദര്‍ശനത്തിനു പോയ തിലോത്തമയെ പട്ടാണികള്‍ വളഞ്ഞു. പക്ഷെ യുവകേസരിയായ ജഗല്സിംഹന് തക്കസമയത്തെത്തി അവളേയും തോഴിമാരേയും രക്ഷിച്ചു. ആ സന്ദര്‍ഭം ആ രണ്ടു് യുവഹൃദയങ്ങളിലും അനുരാഗത്തിന്റെ കുഞ്ഞലകള്‍ ഇക്കിളിയിട്ടുയര്ന്നു. മാനസിംഹന്റെ പുത്രനാണു് തന്റെ പുത്രിയെ രക്ഷിച്ചതെന്നറിഞ്ഞപ്പോള് വീരേന്ദ്രനു് പഴയ വിരോധം വര്ദ്ധിക്കുകയാണുണ്ടായതു്.
തിലോത്തമയുടെ മോഹനരൂപം ഒരു നോക്കുകൂടി കാണുവാന്‍ ജഗല്സിംഹന് അര്‍ദ്ധരാത്രിയില്‍ അന്തഃപുരത്തില്‍ കടന്നു് അവളെ സന്ധിച്ചു. പരിചാരികയായ വിമല കടന്നുവന്നു. ജഗല്സിംഹനില് നിന്നും വിമലയാണു് തന്റെ മാതാവെന്നറിഞ്ഞ തിലോത്തമ സസന്തോഷം അവരെ ആശ്ലേഷിച്ചു. വീരേന്ദ്രനും രംഗത്തു് വന്നു. തിലോത്തമയുടെ വിരലില്‍ ജഗല്സിംഹന്റെ മുദ്രമോതിരം കിടക്കുന്നതു് കണ്ടി കലിയിളകി.
ധനുപുരത്തെ യുവരാജാവുമായി തിലോത്തമയുടെ വിവാഹം നിശ്ചയിച്ചു. ആ വിവരമറിഞ്ഞു് പ്രിയകാമുകിയെ എങ്ങനെയെങ്കിലും രക്ഷിക്കുവാന്‍ ഗിരിമന്ദിരത്തിലേക്കു് പുറപ്പെട്ട ജഗല്സിംഹനെ കുട്ലുഖാന്റെ പുത്രിയും സേനാനായകനും കൂടി പിടിച്ചു തടവിലാക്കി. ജഗല്സിംഹനില് ആകൃഷ്ടയായ ആയിഷ പ്രേമാഭ്യര്‍ത്ഥനയുമായി അയാളെ സമീപിച്ചുവെങ്കിലും അയാളുടെ മാനസികനില മനസിലാക്കി അച്ഛനറിയാതെ ജഗല്സിംഹനെ ബന്ധനവിമുക്തനാക്കി. ധനുപുരം യുവരാജാവിന്റെ കഴുത്തില്‍ അണിയിക്കുവാന്‍ തിലോത്തമ ഉയര്‍ത്തിയ വരണമാല്യം മുഹൂര്ത്തത്തിനെത്തിയ ജഗല്സിംഹന്റെ കഴുത്തിലാണു് വീണതു്. ഇതേ സമയം കുട്ലുഖാന്റെ സൈന്യം ഗിരിമന്ദിരം വളഞ്ഞുകഴിഞ്ഞിരുന്നു. വിവാഹവേദി രണഭൂമിയായി മാറി. വീരേന്ദ്രന് കൊല്ലപ്പെട്ടു. ജഗല്സിംഹനെ ഡര്‍ബാര്‍ഹാളില്‍ കെട്ടിനിര്‍ത്തി. വധശിക്ഷയുടെ പ്രഖ്യാപനവും ഉണ്ടായി. ആ സമയം തിലോത്തമ ഒരു നര്‍ത്തകിയായി രംഗപ്രവേശം ചെയ്തു. അവളുടെ മാദകനൃത്തത്തില്‍ മതിമറന്നു് കുട്ലുഖാന് അവളോടൊത്തു് വട്ടം ചുറ്റി. സമയം നോക്കി തിലോത്തമയും വിമലയും കഠാരിയാമായി അയാളെ ആക്രമിച്ചു. പക്ഷെ തന്ത്രശാലിയായ പട്ടാണി കഠാരികള്‍ തട്ടിത്തെറിപ്പിച്ചു. എല്ലാവര്ക്കു വധശിക്ഷയും വിധിച്ചു. ഒരു ഇടിമുഴക്കം പോലെ രാജാമാനസിംഹനും പടയും അങ്കണത്തിലേക്കിരച്ചുകയറി. രജപുത്രരും പട്ടാണിപ്പടയുമായുള്ള ഘോരയുദ്ധത്തില്‍ രജപുത്രര്‍ വിജയക്കൊടി നാട്ടി. തിലോത്തമാജഗല്സിംബന്മാര് സ്വന്തരാജ്യവും ഒന്നിച്ചു ഭരിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍