കഥാസാരം
തകർന്നിടിഞ്ഞു പോയ , ഒരിക്കൽ വളരെ പ്രതാപത്തിൽ കഴിഞ്ഞ ഒരു തറവാട്ടിലെ അംഗമാണു കുഞ്ഞുലക്ഷ്മി എന്ന ഗ്രാമീനകന്യക. വേദനയിലും വിമ്മിഷ്ടത്തിലുമാണു അവൾ വളർന്നത്. പഴയ പ്രതാപത്തിന്റെ മധുരസ്മരണകളല്ലാതെ മറ്റൊന്നും കൈമുതലായിട്ടില്ലാത്ത കിട്ടുണ്ണിനായർ കുഞ്ഞുലക്ഷ്മിയുമായി തനിക്കു വിശേഷിച്ചും അവകാശമൊന്നുമില്ലാത്ത തന്റെ വീട്ടിലേക്കു പോകുന്നു. മരത്തടിക്കച്ചവടവും, മനസ്സലിവില്ലായ്മയും കൊണ്ട് മിടുക്കനും ധനവാനുമായിത്തീർന്ന കുഞ്ഞിക്കേളു മേനോൻ ആണ് കിട്ടുണ്ണിനായരുടെ സഹോദരീ ഭർത്താവ്. മേനോനാണ് വീട്ടിലെ സർവാധിപതി. കിട്ടുണ്ണിനായരും കുഞ്ഞുലക്ഷ്മിയും മേനോന്റെ അടിമകളെപ്പോലെ ജീവിക്കേണ്ടതായി വന്നു. തന്റെ കഷ്ട സ്ഥിതിയെയും മകളുടെ ഭാവിയെയും ഓർത്ത് കിട്ടുണ്ണിനായർ എല്ലാം സഹിച്ചു. കുഞ്ഞുലക്ഷ്മിയും അകമേ വേദനകൾ അനുഭവിച്ചെങ്കിലും പുറമേ പുഞ്ചിരി തൂകി ജീവിച്ചു പോന്നു.മേനോന്റെ പുത്രനാണ് ചന്ദ്രൻ. കുഞ്ഞുലക്ഷ്മി ചന്ദ്രനിൽ അനുരക്തയായിരുന്നു. അവളുടെ ആഗ്രഹത്തിനു അവളുടെ അച്ഛന്റെയും ചന്ദ്രന്റെ അമ്മ ദാക്ഷായണിയമ്മയുടെയും അനുഗ്രഹാശിസ്സുകളുമുണ്ടായിരുന്നു.പക്ഷേ കുടുംബത്തിന്റെ എല്ലാ നിയന്ത്രണങ്ങളുമുള്ള കുഞ്ഞിക്കേളുമേനോൻ മറിച്ചു മകന്റെ ഭാവി ഉറപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു.വളരെ വലിയ മോഹങ്ങളോടു കൂടിയാണ് ചന്ദ്രൻ ഉന്നത വിദ്യാഭ്യാസം നേടി മടങ്ങിയെത്തിയത്. പക്ഷേ അച്ഛന്റെ നിർബന്ധപ്രകാരം അയാൾക്കൊരു യൂറോപ്യൻ കമ്പനിയിൽ ഉദ്യോഗം സ്വീകരിക്കേണ്ടി വന്നു.സൗകുമാര്യം തുളുമ്പി നിൽക്കുന്ന വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കമലം , ആ ഓഫീസിലെ സ്റ്റെനോഗ്രാഫറാണ്. വിഷാദാത്മകനായ ഉണ്ണിക്കൃഷ്ണനും സ്പോർട്ട്സ് പ്രേമിയായ രാഘവനും അവളെ ആരാധിച്ചിരുന്നു.കമലം ചന്ദ്രനെ വല്ലാതെ ആകർഷിച്ചു.അവരുടെ പെരുമാറ്റം ഉണ്ണിക്കൃഷ്ണനെയും രാഘവനെയും അമ്പരപ്പിച്ചു. കമലവും ചന്ദ്രനുമായുള്ള അടുപ്പം അനുരാഗമായി. അവർ വിവാഹിതരാകാൻ തീരുമാനിച്ചു.ഇതിനിടയിൽ കുഞ്ഞിക്കേളുമേനോൻ മകനു വിവാഹം കഴിക്കാനൊരു പെൺ കിടാവിനെ കണ്ടു പിടിച്ചു. പക്ഷേ ചന്ദ്രൻ നിരസിക്കുകയാണുണ്ടായത്. അച്ഛനും മകനും തമ്മിൽ ഇടഞ്ഞു. കിട്ടുണ്ണിനായർക്കും കുഞ്ഞു ലക്ഷ്മിയ്ക്കും നിശബ്ദരായി നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. ചന്ദ്രൻ ജോലിസ്ഥലത്തേയ്ക്കു മടങ്ങി കമലത്തെ വിവാഹം കഴിച്ചു. കുഞ്ഞുലക്ഷ്മി സ്വന്തം ദുഃഖം കടിച്ചമർത്തി ചന്ദ്രനെയും മേനോനെയും ഇണക്കാൻ ശ്രമിച്ചെങ്കിലും പരാജിതയായി.ടീച്ചേഴ്സ് ട്രെയിനിംഗിനായി ചന്ദ്രൻ ജോലി ചെയ്യുന്ന അതേ സ്ഥലത്തേക്ക് അവൾ പോയി. എത്ര നിർബന്ധിച്ചിട്ടും ചന്ദ്രന്റെയും കമലത്തിന്റെയും കൂടെ താമസിക്കാതെ കുഞ്ഞു ലക്ഷ്മി ഹോസ്റ്റലിൽ താമസമാക്കി.ചന്ദ്രനും കമലവും ഉല്ലാസവും ഉത്സാഹവുമായി ജീവിച്ചു. ഇതിനിടയിൽ ചില തെറ്റിദ്ധാരണകൾ നാമ്പെടുത്തു. വിസ്തൃതമായ ലോകവുമായി കൂടുതൽ പരിചയപ്പെട്ട കമലം തന്റെ വരുതിയിൽ നിൽക്കാതെ വരുന്നു എന്നു ചന്ദ്രനു തോന്നി. അവർ തമ്മിൽ തർക്കമായി. വാക്കേറ്റമായി.ചന്ദ്രൻ ലീവെടുത്തു നാട്ടിലേക്കു പോയി. ഏകാന്തതയിലായ കമലത്തെ കുഞ്ഞുലക്ഷ്മി സമാധാനിപ്പിക്കാനെത്തി. നാട്ടിലെത്തിയ ചന്ദ്രനെ കുഞ്ഞുലക്ഷ്മി പിൻ തുടർന്നു. വീട്ടിൽ ഏകനായി ചന്ദ്രൻ ഒരു മുറിയിൽ. ഒന്നിനും വഴങ്ങാത്ത മേനോനും എന്തു ചെയ്യണമെന്നറിയാത്ത ദാക്ഷായണിയമ്മയും, അവശനായി കട്ടിലിൽ കഴിഞ്ഞു കൂടുന്ന സ്വന്തം പിതാവ് കിട്ടുണ്ണിനായരും മൂകരായിത്തന്നെ കഴിഞ്ഞു.ശോകത്തിന്റെ കരിനിഴൽ വീശിയ അന്തരീക്ഷം. ചന്ദ്രനെയും പിതാവിനെയും കൂട്ടിയിണക്കുന്ന ജോലിയായി കുഞ്ഞുലക്ഷ്മിയ്ക്ക്. സ്നേഹം കൊണ്ടും ത്യാഗം കൊണ്ടും അവൾ അതു നേടിയെടുത്തു.ചന്ദ്രനെയും കമലത്തെയും കൂടി യോജിപ്പിക്കേണ്ട ചുമതലയും കുഞ്ഞുലക്ഷ്മിയിൽ തന്നെ നിക്ഷിപ്തമായി. ചന്ദ്രനോടുള്ള തന്റെ അഗാധ പ്രേമത്തിനു പുറത്തേക്ക് തലകാട്ടാൻ കിട്ടിയ അവസരം പിടിച്ചടക്കി തനിക്കു എതിരാളിയായി തീർന്ന കമലത്തിന്റെ ഭാഗ്യത്തിനു വേണ്ടി കണ്ണുനീർ കടിച്ചമർത്തി ജീവിക്കുന്ന ആ പെൺകിടാവ് സ്വന്തം ജീവിതം ഒരു തീച്ചൂളയാക്കി മാറ്റി. അതു കൊണ്ട് മറ്റുള്ളവർക്ക് വെളിച്ചമുണ്ടാക്കി കൊടുത്തു. ആ വെളിച്ചത്തിൽ പരിശുദ്ധമായ പ്രേമത്തിന്റെ പ്രതികാരം കൊണ്ട് ചന്ദ്രനും കമലവും പരസ്പരം തെറ്റുകൾ മനസ്സിലാക്കി കൂടുതൽ അടുത്തു.അങ്ങനെ എല്ലാവരെയും തെറ്റിദ്ധാരണകളുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും നൂലാമാലകളിൽ നിന്നും വിമുക്തരാക്കിയിട്ട് തന്റെ വേദനയും പേറിക്കൊണ്ട് ആ മിണ്ടാപ്പെണ്ണ് – കുഞ്ഞു ലക്ഷ്മി – നടന്നകലുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.
കഥാകൃത്തായ ഉറൂബ് തന്നെയാണ് തിരക്കഥയും സംഭാഷണങ്ങളുമെഴുതിയത്. യൂസഫലി കേച്ചേരി രചിച്ച ഏഴു ഗാനങ്ങൾക്ക് പറവൂർ ദേവരാജൻ സംഗീതം നൽകി.യേശുദാസ് , സുശീല, ജാനകി, ലീല, ആന്റോ ,എൽ ആർ ഈശ്വരി എന്നിവരാണ് ഈ ഗാനങ്ങൾ പാടിയത്.ശബ്ദലേഖനം രേവതി കണ്ണനും ചിത്ര സംയോജനം വെങ്കിട്ടരാമനും നിർവഹിച്ചു.ബി കെ പൊറ്റെക്കാട്ട്, ഹമീദ് കാക്കശ്ശേരി എന്നിവർ സംവിധാന സഹായികളായി പ്രവർത്തിച്ച ഈ ചിത്രം സംവിധാനം ചെയ്തത് കെ എസ് സേതുമാധവനാണ്. 1970 ജനുവരി 23 നു കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഈ ചിത്രം പ്രദർശനത്തിനെത്തി.കോട്ടയം വിമലാ ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശികൾ.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്