കഥാസാരം
പുതിയതായി വന്ന റേഞ്ചർ തോമസ് ജോൺ ഫോറസ്റ്റ് ഓഫീസിലേക്ക് കാറോടിച്ചു പോവുകയായിരുന്നു.ഒരു ശ്മശാനത്തിനു സമീപമെത്തിയപ്പോൾ അദ്ദേഹത്തിന്റെ കാർ നിന്നു പോയി.രാത്രി കഴിച്ചു കൂട്ടുവാൻ വേണ്ടി അടുത്തു വെളിച്ചം കണ്ട ബംഗ്ലാവിലേക്ക് അദ്ദേഹം നടന്നു പോയി.പൊടി പിടിച്ച് ചില്ലുകൾ പൊട്ടിയ ബംഗ്ലാവിൽ ചില ജന്തുക്കളുടെ തലകളും ഒരു യൂറോപ്യന്റെ ചിത്രവും തോമസിനെ അത്ഭുതപ്പെടുത്തി.തുറന്നു കിടന്ന ഒരു വാതിലിലൂടെ അകത്തു കടന്ന തോമസിന്റെ പിറകിലുള്ള വാതിലടഞ്ഞു. തലയില്ലാതെ ഉടൽ മാത്രം അയാളെ പിൻ തുടരുന്നതായി തോമസ്സിനു തോന്നി.കാറ്റ് ആഞ്ഞടിച്ചു. മണി പന്ത്രണ്ടടിച്ചു. ഭീകരമായ ഒരു നിലവിളി കേട്ട റെയ്ഞ്ചർ ഭയചകിതനായി.വെള്ള വസ്ത്രം ധരിച്ച ഒരു സുന്ദരിയായ യുവതി തോമസിന്റെ ദൃഷ്ടിയിൽ പെട്ടു.വിയർത്ത് , പരവശനായ അദ്ദേഹം ഓടി ഫോറസ്റ്റ് ഗാർഡിന്റെ അടുക്കൽ അഭയം തേടി. ഗാർഡ് ബംഗ്ലാവിന്റെയും സുന്ദരിയായ ആ യുവതിയുടെയും കഥ റെയ്ഞ്ചറെ പറഞ്ഞു കേൾപ്പിച്ചു. വനം സർവേ ചെയ്യുവാൻ വന്ന മിസ്റ്റർ മേനോൻ അവിടുള്ള ഒരു തോട്ടം റൈട്ടറുടെ മകൾ അമ്മിണിയുമായി പ്രേമത്തിലായി. പണ്ടു തോട്ടത്തിലുണ്ടായിരുന്ന ഒരു സായിപ്പ് അകാലമൃത്യുവിനു ഇരയായെന്നും , സായിപ്പിന്റെ പ്രേതം അവിടെയെല്ലാം ചുറ്റിക്കറങ്ങുന്നുണ്ടെന്നും ഉള്ള ഒരു കെട്ടുകഥ തോട്ടം ഉടമയും അയാളുടെ സിൽബന്ധികളും കൂടി പ്രചരിപ്പിച്ചിരുന്നു. തോട്ടം ഉടമ തമ്പി മേനോന്റെ സുഖസൗകര്യാദികൾക്ക് വേണ്ട ഏർപ്പാടുകൾ ചെയ്തു കൊടുത്തു. മേനോനു താമസിക്കുവാൻ ഒരു വീടും അവിടുത്തെ സേവകനായി ഒരാളെയും തോട്ടം ഉടമ ഏർപ്പാടു ചെയ്തു.തമ്പിയും കൂട്ടരും പ്രചരിപ്പിച്ചിരുന്ന പ്രേതകഥക്കു പിന്നിൽ ലക്ഷക്കണക്കിനുള്ള തടികളുടെ കള്ളക്കടത്തു നടത്തുവാനുള്ള ഒരു ശ്രമമാണ് ഉണ്ടായിരുന്നത്.വനം സർവേ ചെയ്യുവാനെത്തിയ മേനോനെ തന്റെ കർത്തവ്യ നിർവഹണത്തിൽ നിന്നും പിൻ തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയുള്ള നീക്കങ്ങളാണു തമ്പ് നടത്തിയിരുന്നത്. പക്ഷേ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലായിരുന്നു മേനോൻ.തന്റെ റൈട്ടറുടെ മകൾ അമ്മിണിയുമായുള്ള മേനോന്റെ അടുപ്പം തമ്പിക്ക് രുചിച്ചിരുന്നില്ല.അമ്മിണിയെ അതു അറിയിക്കുവാനും തമ്പി ശ്രദ്ധിക്കാതിരുന്നില്ല. മേനോന്റെ സാന്നിദ്ധ്യം തന്റെ കള്ളക്കടത്തിനു പ്രതിബന്ധമാകുമെന്ന് തമ്പി നല്ലവണ്ണം മനസ്സിലാക്കിയിരുന്നു.ഇതിനിടയിൽ മേനോൻ തന്റെ അമ്മയെ കാണുവാനും അമ്മിണിയുമായുള്ള വിവാഹത്തിനു അനുമതി വാങ്ങുവാനുമായി വീട്ടിലേക്കു പോയി.മടങ്ങി വന്ന മേനോൻ അമ്മിണി പ്രേതത്തിന്റെ കൈയ്യിൽ അകപ്പെട്ടു മരണപ്പെട്ടു എന്ന വാർത്ത കേട്ടു ഞെട്ടിപ്പോയി.തമ്പിയുടെ പ്രേതകഥയുടെ യാഥാർത്ഥ്യം കണ്ടു പിടിക്കുക എന്നതായി മേനോന്റെ അടുത്ത ലക്ഷ്യം.കൂട്ടത്തിൽ അമ്മിണിയുടെ ഘാതകനെയും.ഫോറസ്റ്റ് ഗാർഡുകളുടെ സഹായത്തോടേ മേനോൻ സത്യാവസ്ഥ മനസ്സിലാക്കുവാൻ പുറപ്പെട്ടു. തന്റെ രണ്ടു സഹചരന്മാർ പ്രേതത്തിന്റെ കൈയ്യാൽ മരണപ്പെട്ടു.അവസാനം മേനോൻ പ്രേതവുമായി ഏറ്റുമുട്ടി.സംഘട്ടനത്തിൽ പ്രേതത്തിന്റെ മുഖം മൂടി നഷ്ടപ്പെട്ടു.പ്രേതമായി അഭിനയിച്ചതും തന്റെ സർവസ്വവുമായിരുന്ന അമ്മിണിയെ വധിച്ചതു മറ്റാരുമല്ല .എസ്റ്റേറ്റുടമയായ തമ്പി തന്നെയായിരുന്നുവെന്ന് മേനോൻ മനസ്സിലാക്കി.ഇതിനിടയ്ക്കു കള്ളക്കടത്തു പിടിക്കുവാൻ നിയുക്തരായിരുന്ന ഒരു സംഘം സി ഐ ഡി കളാണു തമ്പിയുടെ ജോലിക്കാരിൽ പലരുമെന്നും മനസ്സിലാക്കുന്നിടത്തു ചിത്രമവസാനിക്കുന്നു.
oഎഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്