അവിവാഹിതനെന്നു് നടിച്ചു് കഴിഞ്ഞുകൂടിയ രവിയ്ക്കു് മലയായില്‍ ഒരു എസ്റ്റേറ്റില്‍ ജോലി ലഭിച്ചു. അനുരൂപനായ ഒരു വരനെ തന്റെ മകള്‍ക്കു് വേണ്ടി അന്വേഷിച്ചിരുന്ന എസ്റ്റേറ്റുടമയ്ക്കു് രവിയെ ഇഷ്ടപ്പെട്ടു. മകളുമായി പരിചയപ്പെട്ടു കഴിഞ്ഞു എന്നറിഞ്ഞ മുതലാളി സന്തോഷഭരിതനായി രവിയെ തന്റെ എസ്റ്റേറ്റില്‍ അസിസ്റ്റന്റു് മാനേജരാക്കി.
ലക്ഷ്മിയും അമ്മയും കുഞ്ഞും ഒരു വിധം സുഖമായി നാട്ടില്‍ ജീവിച്ചു തുടങ്ങി. പക്ഷെ ആ കുടുംബഭദ്രത തകര്‍ക്കാന്‍ കേശവക്കുറുപ്പു് എന്നൊരു മൂര്‍ഖന്‍ ശ്രമിച്ചുതുടങ്ങി. ഉപദ്രവം സഹിക്കവയ്യാതെ ആയപ്പോള്‍ ഒരു അര്‍ദ്ധരാത്രിയില്‍ ആ കൊച്ചുകുടുംബം നാടുവിട്ടു.
മകള്‍ സുധയെ രവിക്കു് വിവാഹം ചെയ്തുകൊടുക്കുവാന്‍ മുതലാളി തീരുമാനിച്ചു. പക്ഷെ പാവം രവി അതറിഞ്ഞില്ല. ഒരു പ്രഭാതത്തില്‍ രവി വിവാഹിതനാണെന്നു് മുതലാളി മനസ്സിലാക്കി. അയാളുടെ കോപാഗ്നി ആളിക്കത്തി. രവിയെ ഏതു വിധേനയെങ്കിലും തന്റെ മകളുടെ ഭര്ത്താവാക്കണമെന്നു് മുതലാളി നിശ്ചയിച്ചു. അതിനുവേണ്ടി കിട്ടുപിള്ള എന്ന സേവകന്റെ സഹായവും അദ്ദേഹം തേടി. രവി മരിച്ചുപോയതായി ലക്ഷ്മിയേയും അമ്മയേയും തേടിപ്പിടിച്ചു് കിട്ടുപിള്ള അറിയിച്ചു. നാട്ടില്‍ നിന്നും മടങ്ങിയെത്തിയ ആ ദ്രോഹി ലക്ഷ്മിയും കുഞ്ഞും മരിച്ചുപോയതായി രവിയേയും അറിയിച്ചു. പട്ടിണിയുടെ അക്രമണവും മകന്റെ വേര്‍പാടിലുള്ള ദുഃഖവുംകൊണ്ടു് രവിയുടെ അന്ധയായ അമ്മ അന്ത്യശ്വാസം വലിച്ചു. കിട്ടുപിള്ളയുടെ സന്ദര്‍ഭോചിതമായ ഉപദേവവും പെരുമാറ്റവും രവിയെ വീണ്ടും ആ വിവാഹത്തിനു പ്രേരിപ്പിച്ചു. അങ്ങനെ മുതലാളിയുടെ മകള്‍ രവിയുടെ ഭാര്യയായി.
നാട്ടില്‍ ജീവിക്കുവാന്‍ നിവൃത്തിയില്ലാതായ ലക്ഷ്മി നാലു് വയസായ തന്റെ ഓമനപുത്രനേയും കൂട്ടി മലയായിലെത്തി. ജോലി തേടി അലഞ്ഞ അവര്‍ക്കു് സുധയുടെ ബംഗ്ലാവില്‍ വേല കിട്ടി. പരസ്പരം അറിയാതെ ലക്ഷ്മിയും മകനും രവിയും ഒരേ ബംഗ്ലാവില്‍ താമസമായി. പക്ഷെ അധികം താമസിയാതെ തന്റെ ഭര്‍ത്താവു് രണ്ടാംവിവാഹം കഴിച്ചു സുഖമായി താന്‍ ജോലി ചെയ്യുന്ന ബംഗ്ലാവില്‍ ജീവിക്കുന്നു എന്ന സത്യം ലക്ഷ്മി മനസ്സിലാക്കി. രവിയുടെ ആദ്യഭാര്യയും പുത്രനുമാണു് ലക്ഷ്മിയും മകനുമെന്നു ബോദ്ധ്യമായ മുതലാളി സഹായഹസ്തവുമായി ലക്ഷ്മിയെ സമീപിച്ചു.
ഇതിനിടയില്‍ രവി ലക്ഷ്മിയുടെ മകനെ കണ്ടു. അവനില്‍ നിന്നും വിവരമെല്ലാം മനസ്സിലാക്കിയ രവി സ്വപുത്രനെ മാറോടണച്ചു. രവി ലക്ഷ്മിയെ തിരക്കി എസ്റ്റേറ്റില്‍ ഓടി നടന്നു. അവസാനം അവന് ഗാരേജില്‍ എത്തി. സുധയും അവിടെ എത്തിക്കഴിഞ്ഞിരുന്നു. രണ്ടുപേരും ചേര്‍ന്നു് ലക്ഷ്മിയുടെ നേരെ നിറതോക്കുമായി നിലകൊണ്ടിരുന്ന മുതലാളിയെ നിര്‍വീര്യനാക്കി. പക്ഷെ അവിചാരിതമായുണ്ടായ ആ ബഹളത്തില്‍ മുതലാളി ഇരുന്നിരുന്ന ചക്രങ്ങളുള്ള കസേര ചലിക്കുകയും അതു് വേഗതയോടെ ഗാരേജിന്റെ മുന്‍പിലുള്ള ചരിവിലേക്കു് നീങ്ങി മറിയുകയും ചെയ്തു. വീഴ്ചയുടെ ഫലമായി മുതലാളി മൃതിയടഞ്ഞു. തന്റെ പിതാവിനെ രക്ഷിക്കുവാനുള്ള പരിശ്രമത്തിനിടയില്‍ സുധയും കുന്നിന്ചരിവിലേക്കു് തെറിച്ചു വീണു മൃത്യുവിനിരയായി. ലക്ഷ്മിയും രവിയും മകനും വീണ്ടും ഒന്നു ചേര്‍ന്നു.
ശ്രീ കാനം ഇ. ജെ. കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം മെരിലാന്ഡു് സ്റ്റുഡിയോയില്‍ വച്ചു് നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീ പി. സുബ്രഹ്മണ്യം ആണു് നിര്‍മ്മിച്ചതു്. അദ്ദേഹം തന്നെ സംവിധാനം നിര്‍വ്വഹിച്ചു.
ഹരിപ്പാട്ടു് ശ്രീകുമാരന്‍തമ്പി രചിച്ച ഏഴു് ഗാനങ്ങള്‍ക്കു് ബ്രദര്‍ലക്ഷ്മണന്‍ സംഗീതം പകര്‍ന്നു. പി. സുശീല, പി. ലീല, എസു്. ജാനകി, എല്‍. ആര്. ഈശ്വരി, പി. ബി. ശ്രീനിവാസു്, യേശുദാസു്, കമുകറ പുരുഷോത്തമന് എന്നിവര്‍ പിന്നണിയില്‍ പാടി. പാര്‍ത്ഥസാരഥി നൃത്തസംവിധാനവും, ഇ. എന്‍. സി. നായര്‍ ഛായാഗ്രഹണവും, കൃഷ്ണന് ഇളമണ്‍ ശബ്ദലേഖനവും, എം. വി. കൊച്ചാപ്പു കലാസംവിധാനവും, എന്‍. ഗോപാലകൃഷ്ണന് ചിത്രസംയോജനവും, എന്‍. എസു്. മണി മേക്കപ്പും, കെ. നാരായണന് വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു.
കുമരസ്വാമി ആന്‍ഡു് കമ്പനി വിതരണം നടത്തിയ പ്രിയതമ 1966 ഡിസംബര്‍ 22നു് റിലീസു് ചെയ്തു.
പ്രേംനസീര്‍, തിക്കുറിശ്ശി, എസു്. പി. പിള്ള, വൈക്കം മണി, അടൂര്‍ ഭാസി, മാസ്റ്റര്‍ വേണു, ശിവന്, ശാന്തി, ഷീല, ആറന്മുള പൊന്നമ്മ, പങ്കജവല്ലി, ശ്രീദേവി, കാഞ്ചന, സരസമ്മ, ഉഷ എന്നിവരാണു് ചിത്രത്തിലഭിനയിച്ചതു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍