പുറക്കാട്ടു് കടപ്പുറത്തെ അരയന് ചെമ്പന്‍കുഞ്ഞിന്റെ മകള്‍ കറുത്തമ്മയും കടപ്പുറത്തു തന്നെയുള്ള വ്യാപാരിയുടെ മകനും സുന്ദരനുമായ മുസ്ലീംയുവാവു് പരീക്കുട്ടിയും കുഞ്ഞുന്നാളില്‍ മുതല്‍ കളിക്കൂട്ടുകാരാണു്. വളര്‍ന്നുവന്നപ്പോള്‍ അവരുടെ സ്നേഹം ഉല്‍കൃഷ്ടമായ പ്രേമമായി മാറി. ചെമ്പന്‍കുഞ്ഞിന്റെ ഭാര്യ ചക്കി ഇതില്‍ സുഖം രേഖപ്പെടുത്തിയെങ്കിലും ദുരാഗ്രഹിയായിരുന്ന അരയന് ആ പ്രേമബന്ധത്തില്‍ നിന്നും മുതലെടുക്കുവാനാണു് ആഗ്രഹിച്ചതു്. പരീക്കുട്ടിയില്‍ നിന്നും തക്കത്തിനു് പണം കടംവാങ്ങി ചെമ്പന്കുഞ്ഞെന്ന കുശാഗ്രബുദ്ധി തനതായ ഒരു വള്ളവും വലയും ഉണ്ടാക്കി. അതില്‍ പുറംകടലില്‍ പോയി നിറയെ മത്സ്യവുമായി മടങ്ങിയ ചെമ്പന്കുഞ്ഞു് രൊക്കം പണം ഉണ്ടെങ്കിലേ പരീക്കുട്ടിക്കുപോലും മീന്‍ കൊടുക്കുകയുള്ളു എന്ന നിലപാടെടുത്തു. കഷ്ടകാലത്തില്‍ തന്റെ സന്തതസഹചാരിയായിരുന്ന കുടിയനാണെങ്കിലും നല്ലവനായിരുന്ന അച്ചന്കുഞ്ഞിനെപോലും ചെമ്പന്കുഞ്ഞിനു് സഹതാപമില്ലാതായി.
പുറക്കാട്ടു് ചാകര അടിഞ്ഞപ്പോള്‍ ഉറ്റവരും ഉടയവരും ഇല്ലാതെ കരുത്തനും അദ്ധ്വാനിയുമായ പളനി കടപ്പുറത്തെത്തി. അവനെ കണ്ട ചെമ്പന്കുഞ്ഞു് വീട്ടിലേക്കു് കൂട്ടിക്കൊണ്ടുപോയി. അതിനയാള്ക്കു് പ്രത്യേക ഉദ്ദേശമുണ്ടായിരുന്നു. ചെമ്പന്‍കുഞ്ഞും ചക്കിയും കൂടി കറുത്തമ്മയെ പളനിക്കു് കെട്ടിച്ചുകൊടുക്കുവാന് തീരുമാനിച്ചു.
കറുത്തമ്മയും പരീക്കുട്ടിയും നിസ്സാഹയാരായി. അവരുടെ ജീവിതനൗകയെ തല്ലിത്തകര്‍ത്ത വിധിക്കുമുന്നില്‍ ആ യുവമിധുനങ്ങള്‍ ശിരസ്സു് കുനിച്ചു. പരീക്കുട്ടി ദീനതയോടെ പിന്‍വാങ്ങി.
കറുത്തമ്മയും പളനിയുമായുള്ള വിവാഹം നടന്നു. കളിത്തോഴനേയും ചെറുപ്പം മുതലേ പിച്ചവെച്ചു നടന്ന തൊറയേയും വേര്‍പെട്ടു് അവള് ഭര്‍ത്തൃഗൃഹത്തിലെത്തി. എല്ലാം മറന്നു് ഭര്‍ത്താവിനെ സ്നേഹിക്കുകയും പിരിചരിക്കാനും കറുത്തമ്മ തയ്യാറായി. പളനിയുടെ കുടിലില്‍ സ്നേഹത്തിന്റെ ഒരു ജീവിതം തളിരിട്ടു. കറുത്തമ്മയുടെ വയറ്റില്‍ ഒരു ജീവനും. കറുത്തമ്മ പ്രസവിച്ചു. അപവാദങ്ങളാകുന്ന തീപ്പന്തങ്ങള്കൊണ്ടു് അയലത്തുകാര് ആ കൊച്ചുവീടിനു് തീ കൊളുത്തി. പളനിയുടെ മനസ്സമാധാനം നശിച്ചു തുടങ്ങി. കെട്ടിയവള് പിഴച്ചാല്‍ കടലില്‍ പോകുന്ന മുക്കുവനു് ആപത്തു് പിണയുമെന്നു് വിശ്വസിച്ചുപോരുന്ന അരയര്‍ പളനിയെ പണിക്കു് കൂട്ടാതായി.
ഇതിനിടയില്‍ ചക്കി മരിച്ചു. ചെമ്പന്കുഞ്ഞിനു് ഭ്രാന്തുമായി. ചക്കി മരിച്ച വിവരം കറുത്തമ്മയെ അറിയിക്കണം. പളനിയും കറുത്തമ്മയും തൃക്കുന്നപ്പുഴയിലാണു് താമസം. പുറക്കാട്ടു് നിന്നും പരീക്കുട്ടി തന്നെ വിവരമറിരയിക്കുവാന് തൃക്കുന്നപ്പുഴയിലെത്തി.
കാറ്റും കോളും നിറഞ്ഞ ദിവസം. കറുത്തമ്മ വിലക്കിയിട്ടും പളനി ഏകനായി തന്റെ വള്ളവുമായി പുറംകടലിലേക്കു് പോയി. കറുത്തമ്മ കടപ്പുറത്തൊരു ഗാനം കേട്ടു. അവള്‍ക്കു് സുപരിചിതമായ ഗാനം. അതുവരെ തന്റെ ഉള്ളില്‍ ചിറകെട്ടി നിറുത്തിയിരുന്ന വികാരങ്ങള്‍ പരീക്കുട്ടിയുടെ വേദനാനിര്‍ഭരമായ ഗാനം കേട്ടു് ചിറപൊട്ടിയൊഴുകി. അവള് കുടിലില്‍ നിന്നും പുറത്തോട്ടോടി. സഹോദരി പഞ്ചമി കുട്ടിയുമായി അവളെ പിന്തുടര്ന്നു.
പുറത്തോട്ടോടിയിറങ്ങിയ കറുത്തമ്മ പരീക്കുട്ടിയെ കണ്ടു. പിന്നീടു് അധികം താമസമുണ്ടായില്ല. കറുത്തമ്മ പരീക്കുട്ടിയുടെ മാറില്‍ പതിച്ചു.
പുറംകടലിലായ പളനി വഞ്ചിയും ചൂണ്ടലുമായി ആര്‍ത്തിരമ്പുന്ന ചുഴിയില്‍ പെട്ടു. കറുത്തമ്മയെ വിളിച്ചു് കൊണ്ടു് ചുഴലിയിലകപ്പെട്ട പളനി കടലിന്റെ അഗാധതയില്‍ മറഞ്ഞു.
പരീക്കുട്ടിയെ പ്രാപിച്ച കറുത്തമ്മയെ ആരും കണ്ടില്ല. നേരം വെളുത്തപ്പോള്‍ പരസ്പരം ആലിംഗനബദ്ധനായി കടല്പുറത്തടിഞ്ഞു കിടക്കുന്ന കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും മൃതശരീരങ്ങളാണു് ലോകം കണ്ടതു്.
കണ്മണി ഫിലിംസിന്റെ പ്രധമസംരംഭമായ ഈ വര്‍ണ്ണ ചിത്രത്തില്‍ സത്യന് , ഷീല, കൊട്ടാരക്കര ശ്രീധരന് നായര്‍ , മധു, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം, എസു് പി പിള്ള, എഡ്ഢി, കോട്ടയം ചെല്ലപ്പന് , രാജകുമാരി, ലത, ജോ എ ആര് ആനന്ദു്, പറവൂര്‍ ഭരതന് , കെടമംഗലം അലി, കടുവാക്കുളം ആന്റണി, ഓമനക്കുട്ടന് , ഡോക്ടര്‍ ഇമ്മട്ടി, ജാക്കി, അബ്ബാസു്, പീഷാരടി, അബുക്കോയ, ഷിഹാബു്, അശോകന് , വിജയന് , ഫിലോമിന, നിലമ്പൂര്‍ ആയിഷ, ദേവകി, കമലാദേവി, ജോളി, കാര്‍ത്ത്യായനി, നബീസ എന്നിവരാണു് അഭിനയിച്ചതു്.
കണ്‍മണിഫിലിംസും തന്നെ വിതരണം നടത്തിയ ചെമ്മീന്‍ 19-08-1965 ല്‍ പ്രദര്‍ശനമാരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍