കഥാസാരം
പണക്കാരനായ സോമനും, പാവപ്പെട്ടവളായ ജാനമ്മയുടെ മകള്‍ രാജമ്മയും തമ്മില്‍ പ്രണയിച്ചു. കാര്യസ്ഥന് പാച്ചന് നായര്‍ വഴി ഈ സംഭവത്തെപ്പറ്റി സോമന്റെ അമ്മ അറിയുവാനിടയായി. പണക്കാരിയായ ആ സ്ത്രീക്കു് പാവപ്പെട്ടവളുമായുള്ള മകന്റെ ബന്ധം തീരെ ഇഷ്ടപ്പെട്ടില്ല. അവര്‍ രാജമ്മയെ വീട്ടില്‍ വരുത്തി. തന്നെ വിവാഹം കഴിച്ചുകൊള്ളാമെന്നു വാക്കു കൊടുക്കുകയും, സോമന് തന്റെ വിരലില്‍ വിവാഹമോതിരം അണിയിക്കുകയും ചെയ്തിരുന്നതിനാല്‍ രാജമ്മ സോമന്റെ അമ്മയോടു സത്യം തുറന്നു പറഞ്ഞു. ഇതിനു അവള്‍ക്കുകിട്ടിയ പ്രതിഫലം എരിയുന്ന തീക്കൊള്ളികൊണ്ടു് കവിളത്തു് ഒരു കുത്തായിരുന്നു. ജാനമ്മ മകളുടെ വകതിരുവില്ലായ്മയെ അധിക്ഷേപിച്ചു. അമ്മ ചെയ്ത കടുംകൈയോര്ത്തു സോമന് ദുഃഖാർത്തനായി. രാജമ്മ ആരുമറിയാതെ വിടുവിട്ടിറങ്ങിപ്പോയി.
രാജമ്മയെ തിരഞ്ഞുപിടിക്കുവാന്‍ ജാനമ്മയും സോമനും കൂടി നടത്തിയ പരിശ്രമമെല്ലാം വിഫലമായി. കാമുകിയെ കാണാതായ സോമനു് ചിത്തഭ്രമം പിടിപെട്ടു. ഭ്രാന്തനായ സോമനു് അമ്മ ഒരു വിവാഹം ഏര്‍പ്പാടുചെയ്തു. നവവധുവായ ഇന്ദിര ഭര്‍ത്താവിന്റെ അസുഖത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. മധുവിധു രാത്രിയില്‍ അലങ്കരിച്ച മണിയറയില്‍ വെച്ചാണു് പാവപ്പെട്ട ഇന്ദിര താന്‍ ഒരു ഭ്രാന്തന്റെ ഭാര്യയായിത്തീര്‍ന്ന വിവരം അറിഞ്ഞതു്. അവള്‍ക്കു പരിഭ്രമമൊന്നും ഉണ്ടായില്ല. സംഭവങ്ങള്‍ മനസ്സിലാക്കി മകളെ തിരിച്ചുകൊണ്ടുപോകുവാന്‍ വന്ന അച്ഛനോടു് സോമന്റെ അസുഖം മാറ്റുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുവാനാണു് അവള് ആവശ്യപ്പെട്ടതു്.
ഡോക്ടര്‍ സുകുമാരന്റെ ആശുപത്രിയില്‍ സോമനെ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ ശുശ്രൂഷിക്കുവാന്‍ ഇന്ദിരയും കൂട്ടത്തിലുണ്ടു്. ഇതിനിടയില്‍ വീടുവിട്ടിറങ്ങിയ രാജമ്മ ഒരു നേഴ്സായി തീര്‍ന്നിരുന്നു. രാജമ്മയ്ക്കു ജോലി സോമനെ ചികിത്സിക്കുന്ന ആശുപത്രിയിലാണു്. ഇന്ദിരയും രാജമ്മയും പരിചയപ്പെട്ടു. അവര്‍ വേര്‍പിരിയാത്ത സുഹൃത്തുക്കളായിത്തീരുകയും ചെയ്തു. സ്നേഹപൂര്‍ണ്ണമായ പരിചരണവും വിദഗ്ദ്ധമായ ചികിത്സയും കൊണ്ടു് സോമന്റെ അസുഖം ഭേദപ്പെട്ടു.
സോമനു് രാജമ്മയെ മനസ്സിലായി. അവന്റെ മനസ്സില്‍ പൂര്‍വ്വകാലസ്മരണകള്‍ തികട്ടിത്തുടങ്ങി. പക്ഷെ താനെങ്ങനെ ഒരു വിശ്വസ്തയായ നേഴ്സായി കഴിയുന്നുവോ അതുപോലെ ഒരു വിശ്വസ്തനായ ഭര്ത്താവായിക്കഴിയുവാന് രാജമ്മ സോമനെ ഉപദേശിച്ചു. എങ്കിലും സോമനു് ഇന്ദിരയെ സ്നേഹിക്കുവാന്‍ കഴിഞ്ഞില്ല. അയാളുടെ ഹൃദയം മുഴുവനായി നിറഞ്ഞുനിന്നിരുന്നതു് രാജമ്മയാണു്.
സോമന്റെ ഉള്ളിലെ വികാരങ്ങള്‍ ക്രമേണ ഇന്ദിര അറിഞ്ഞുതുടങ്ങി. രാജമ്മ തന്റെ ഭര്‍ത്താവിന്റെ പഴയ കാമുകിയാണെന്നും അവള് മനസ്സിലാക്കി. അതോടെ ഇന്ദിര രാജമ്മയെ വെറുക്കുകയും ചെയ്തു.
പെട്ടെന്നാണു് അതുസംഭവിച്ചതു്. സോമനും രാജമ്മയും തമ്മിലുണ്ടായിരുന്ന പൂര്വ്വബന്ധമറിഞ്ഞ ഡോക്ടര്‍ സുകുമാരന്‍, യാതൊരു കാരണവും കാണിക്കാതെ, ഒരു വിശദീകരണവും ആവശ്യപ്പെടാതെ രാജമ്മയെ ജോലിയില്‍ നിന്നും ഡിസ്മിസ് ചെയ്തു. ഇതോടെ രോഗവിമുക്തനായ സോമനു് വീണ്ടും ഭ്രാന്തിളകി. ഇന്ദിര ധര്‍മ്മസങ്കടത്തിലായി. അവള് മറ്റൊരു പോംവഴിയും കാണാതെ ആത്മഹത്യ ചെയ്തു.
ഇ. എന്‍. സി. നായര്‍ ഛായാഗ്രഹണവും, കൃഷ്ണ ഇളമൺ ശബ്ദലേഖനവും, പി.കെ. ആചാരി കലാസംവിധാനവും, ഗോപാലകൃഷ്ണന് ചിത്രസംയോജനവും, ഭാസ്ക്കര്‍ വേഷവിധാനവും, കെ. നാരായണന് വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ച നേഴ്സ് കുമാരസ്വാമി ആന്‍ഡ് കമ്പനി കേരളത്തില്‍ വിതരണം നടത്തി. 1969 - മാര്‍ച്ച് 1-നു് പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍