സത്യന് മരിച്ചപ്പോള്‍ ഒരു പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഞാന്‍ കറുത്ത ബാഡ്ജ് അണിഞ്ഞിരുന്നു.
പിന്നീട് തീയറ്ററില്‍ എത്തിയ രണ്ട് ചിത്രങ്ങളെ പറ്റി ആലോചിയ്ക്കുമ്പോള്‍ തന്നെ ദുഃഖമാണ്.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെല്ലാം മരണവീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവരെ ഓര്‍മ്മിപ്പിച്ചു.
ചിലര്‍ സങ്കടം സഹിയ്ക്കാന്‍ കഴിയാതെ വിങ്ങിപ്പൊട്ടി.
എന്റെ വീട്ടുകാരും....
ശരശയ്യ യും അനുഭവങ്ങള്‍ പാളിച്ചകള്‍ -ഉം ആയിരുന്നു ഈ ചിത്രങ്ങള്‍.
നീലാംബരമേ താരാപഥമേ (ശരശയ്യ), "അഗ്നിപര്‍വ്വതം പുകഞ്ഞു എന്നീ ഗാനങ്ങളൊന്നും ഇപ്പോള്‍ കേള്‍ക്കുന്ന അര്‍ത്ഥത്തില്‍ ആയിരുന്നില്ല ആരും കേട്ടിരുന്നത്. അന്ത്യോദകം അര്‍പ്പിയ്ക്കുന്ന ഗാനങ്ങള്‍ ആയിട്ടായിരുന്നു.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ, സത്യന്റെ അത്യുജ്വലമായ അഭിനയമുഹൂര്‍ത്തങ്ങളുടെ ദൃശ്യസാക്ഷ്യം ആണ്.
ഒരു രംഗം...
സത്യന് അവതരിപ്പിച്ച ചെല്ലപ്പന് എന്ന കഥാപാത്രം വര്‍ഷങ്ങളുടെ ജയില്‍വാസത്തിനു ശേഷം സ്വന്തം വീട്ടില്‍ വരുന്ന ഒരു രംഗമാണത്. അപ്പോഴേയ്ക്കും സ്വന്തം ഭാര്യ സുഹൃത്തായ ഗോപാലന്റെ ഭാര്യ ആയി കഴിഞ്ഞിരുന്നു. (ഷീല-നസീര്‍)
മുറ്റത്ത് നില്ക്കുന്ന മകനോട് ചെല്ലപ്പന് ചോദിയ്ക്കുന്നു.
നീ ഇപ്പോള്‍ പഠിയ്ക്കുന്നുണ്ടോ?
ഉണ്ട്
കുമാരിയോ?
കുമാരി ചത്തുപോയി അച്ഛാ..
ആ രംഗത്ത് സത്യന്റെ മുഖത്ത് ഇരമ്പുന്ന വികാരസമുദ്രത്തിന് മലയാളസിനിമയില്‍ സാമ്യങ്ങളില്ല.
വിപ്ലവസ്വപ്നങ്ങള്‍ നെഞ്ചില്‍ പേറിയ ഒരു തലമുറയുടെ തകരുന്ന സ്വകാര്യലോകങ്ങളെ തകഴി ആവിഷ്കരിച്ചപ്പോള്‍ ഇത്രയും വിഭാവനം ചെയ്തിരിക്കയില്ല.
മൃത്യുവിന്റെ ഗുഹാന്തരങ്ങളിലെ അഗ്നിപുഷ്പങ്ങള്‍ സൃഷ്ടിച്ച വയലാറിനേയും നമിയ്ക്കുക. ദേവരാജന്‍ മാഷേയും..
അനുബന്ധം:
ഈ ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. ബഹദൂറിന്റെ കടയ്ക്ക് തീ പിടിച്ചതറിഞ്ഞ് ഓടി വരുന്ന ആള്‍ക്കൂട്ടത്തിലെ ഒരാള്‍!