കഥാസാരം
വയനാട്ടിലെ ഏറ്റവും വലിയ കാപ്പിത്തോട്ടത്തിന്റെ ഉടമയായ കെ.ബി.നായരുടെയും സരസ്വതിയമ്മയുടെയും ഏക പുത്രിയാണു് ശ്രീദേവി.
വിവാഹപ്രായമായിട്ടും ഒരു കൊച്ചുകുട്ടിയെപ്പോലെ തോട്ടത്തില്‍ ഓടിച്ചാടി കളിച്ചു നടക്കുന്ന സ്വഭാവക്കാരിയായ ശ്രീദേവിയുടെ വിവാഹം
നടത്തിക്കാണാന്‍ സരസ്വതിയമ്മ ധൃതി പിടിച്ചു. അനുയോജ്യനായ ഒരു വരനെ കണ്ടുപിടിച്ചു് മുറപോലെ വിവാഹം നടത്താമെന്നു് നായരും അഭിപ്രായപ്പെട്ടു.
വയനാടന്‍ എസ്റ്റേറ്റുകളുടെ അസോസിയേഷന് പ്രസിഡന്റും കൂടിയായിരുന്നു കെ.ബി. നായര്‍. അസോസിയേഷൻ ചിലവില്‍ ബിരുദധാരിയായ ഒരാളെ എല്ലാക്കൊല്ലവും അമേരിക്കയില്‍ ഉപരിപഠനത്തിനു് അയക്കുക പതിവായിരുന്നു. കെ.ബി.നായരുടെ സുഹൃത്തായ കുറുപ്പിന്റെ ശുപാര്‍ശക്കത്തുമായി തൃശൂര്‍ സ്വദേശിയും കെ.ബി.നായരുടെ അകന്ന പരിചയക്കാരനുമായ പി.കെ.നായരുടെ പുത്രന് മോഹനന് സ്വപ്നഭൂമിയിലെത്തി. അമേരിക്കയ്ക്കു് മോഹനനെ അക്കൊല്ലം അയക്കണമെന്നതായിരുന്നു കത്തിലെ താല്പര്യം.
ഏതോ അത്യാവശ്യകാര്യത്തിനായി കെ.ബി.നായർ തിരുവനന്തപുരത്തിനു് പോയ അവസരത്തിലാണു് മോഹനന് സ്വപ്നഭൂമിയിലെത്തിയതു്. എസ്റ്റേറ്റുസൂപ്രണ്ടായ അപ്പേട്ടന് മോഹനനെ ശ്രീദേവിക്കും സരസ്വതിയമ്മക്കും പരിചയപ്പെടുത്തിക്കൊടുത്തു. സരസ്വതിയമ്മയ്ക്കു് മോഹനനെ നന്നേ പിടിച്ചു. കെ.ബി.നായരുടെ വരവും കാത്തു് മോഹനന് അന്നു് എസ്റ്റേറ്റിൽ തങ്ങി.
കെ.ബി.നായർ മടങ്ങിവന്നു. അക്കൊല്ലം അമേരിക്കയ്ക്കു് അയക്കുവാനുള്ള ആളെ അസോസിയേഷൻ തിരഞ്ഞെടുത്തതു കാരണം മോഹനന് നിരാശനായി തിരിച്ചുപോയി. മോഹനനെ ശ്രീദേവിയുടെ ഭാവിവരനായി കരുതിക്കഴിഞ്ഞിരുന്ന സരസ്വതിയമ്മ കെ.ബി.നായരെ തന്റെ ആഗ്രഹം അറിയിച്ചു. മോഹനനെ അവരുടെ ചിലവില്‍ അമേരിക്കയ്ക്കു് അയക്കാമെന്നും അവര്‍ അറിയിച്ചു. കെ.ബി.നായർക്കു് ഈ അഭിപ്രായം ഒട്ടും പിടിച്ചില്ല. മകളുടെ അഭിപ്രായം ചോദിച്ചപ്പോള്‍ ശ്രീദേവിക്കു് വിവാഹമേ വേണ്ടന്നു് അവള് പറഞ്ഞു. സരസ്വതിയമ്മയുടെ നിർബ്ബന്ധപ്രകാരം ഒടുവിൽ ശ്രീദേവി വിവാഹത്തിനു് സമ്മതിച്ചു.
മോഹനന്റെ മാതാപിതാക്കള്‍ ശ്രീദേവിയെ കാണാന്‍ വന്നു. ശ്രീദേവിയുടെ പെരുമാറ്റം പി.കെ.നായർക്കും ഭാര്യ പാര്‍വ്വതിക്കും തീരെ പിടിച്ചില്ല. എങ്കിലും കെ.ബി.നായരുടെ വമ്പിച്ച സ്വത്തില്‍ അവര്‍ മയങ്ങിപ്പോയി. മോഹനന് അമേരിക്കയ്ക്കു പോകുന്ന ചെലവു മുഴുവനും കെ.ബി.നായർ വഹിക്കാമെന്ന അടിസ്ഥാനത്തില്‍ വിവാഹമുറച്ചു. ശ്രീദേവിയടക്കം എല്ലാവരുടേയും അഭിപ്രായപ്രകാരം മോഹനന്റെ ഉപരിപഠനംകഴിഞ്ഞു മാത്രം കല്യാണം നടത്തുവാന്‍ തീരുമാനിച്ചു. അമേരിക്കയിലെത്തിയ മോഹനനും ശ്രീദേവിയും കത്തുകളില്‍ക്കൂടി അവരുടെ മനസ്സുകൾ കൈമാറി.
സരസ്വതിയമ്മ വീണ്ടും ഗര്‍ഭിണിയായി. വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന സംഭവമായതുകൊണ്ടു് കെ.ബി.നായർക്കു് ഭാര്യയുടെ ആരോഗ്യത്തില്‍ ഉൽക്കണ്ഠയുണ്ടായി. ശ്രീദേവിയാകട്ടെ തനിക്കൊരു കൂടപ്പിറപ്പുണ്ടാകാന് പോകുന്നതില്‍ വളരെ സന്തോഷവതിയായി.
സരസ്വതിയമ്മ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. തന്റെ ഇളയ സഹോദരന്റെ വിവരം മോഹനനെ അറിയിച്ച ശ്രീദേവിക്കു തണുത്ത പ്രതികരണമാണു് ലഭിച്ചതു്. പ്രസവത്തിനുശേഷം സരസ്വതിയമ്മയുടെ ആരോഗ്യനില മോശപ്പെട്ടു. കെ.ബി.നായർ ആകെ തളര്‍ന്നു പോയി. ഭാര്യ തന്നെ വിട്ടിട്ടു് പൊയ്പ്പോകുമോ എന്നദ്ദേഹം ഭയന്നു. പെട്ടെന്നാണു് സരസ്വതിയമ്മയുടെ മരണം സംഭവിച്ചതു്.
ശ്രീദേവി തന്റെ കൊച്ചുസഹോദരനെ ഓമനിച്ചു വളര്‍ത്തി. മോഹനന്റെ കത്തുകള്‍ അവള്‍ക്കു ലഭിക്കാതായി. വേദന തിന്നുന്ന മനസ്സുമായി അവള് നാളുകള്‍ നീക്കി. നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മോഹനന് മടങ്ങിയെത്തി. ശ്രീദേവി ഉല്ലാസവതിയായി. തന്റെ ഹൃദയത്തില്‍ ഒതുക്കിവെച്ചിരുന്ന പലതും പറയുവാനൊരുമ്പെട്ടതിനു് മോഹനനില്‍ നിന്നും കിട്ടിയ പ്രതികരണം അവളെ ഞെട്ടിച്ചു. മോഹനന് ശ്രീദേവിയെ വിവാഹം കഴിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു് അറിയിച്ചു. അവന്റെ മാതാവിന്റെ പ്രേരണയായിരുന്നു ഈ തീരുമാനത്തിലെത്തുവാന്‍ മോഹനനെ പ്രേരിപ്പിച്ചതു്.
വിധിയുടെ വിളയാട്ടത്തില്‍ മോഹനന് ഒരു അപകടത്തില്‍പ്പെട്ടു് കാലൊടിഞ്ഞു് അവശനാകുന്നു. ശ്രീദേവിയുമായി പ്രേമഗാനം പാടി ഉല്ലസിച്ചു നടന്ന നാളില്‍ രാഗവായ്പ്പിന്റെ അടയാളമായി അവരുടെ പേരുകള്‍ ഒരു മരത്തില്‍ കൊത്തിവെച്ചിരുന്നു. ശ്രീദേവി കൈവിട്ടുപോയ ആ നല്ല കാലത്തിന്റെ ഓര്‍മ്മ അവശേഷിക്കണ്ടെന്നു കരുതി ആ മരം വെട്ടുവാന്‍ ആരംഭിച്ചു. ഈ രംഗം കണ്ട മോഹനന് മാനസികപരിവര്‍ത്തനം സംഭവിച്ചു് അവളെ ആ കൃത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു. കാമുകീകാമുകന്മാരുടെ പുനഃസമാഗമരംഗം കൊച്ചുമകനെയും പിടിച്ചുകൊണ്ടു് കെ.ബി.നായർ ഇതികർത്തവ്യതാമൂഢനായി നോക്കിനില്ക്കുന്നതോടെ ചിത്രം അവസാനിച്ചു.
പ്രേംനസീര്‍, സത്യന്, ഷീല, കവിയൂർ പൊന്നമ്മ, അടൂര്‍ഭാസി, പി.എൻ.നമ്പ്യാര്‍, ലക്ഷ്മി, ബേബി റാണി എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.
ജിയോ പിൿച്ചേഴ്സ് വിതരണം ചെയ്ത സ്വപ്നഭൂമി 22- 12-1967ൽ പ്രദര്‍ശനമാരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി. വിജയകുമാര്‍
|