സുബൈദ വിവാഹം കഴിഞ്ഞു ഭർത്തൃഗൃഹത്തിലെത്തി അധികം താമസിയാതെ ഒരു സത്യം മനസ്സിലാക്കി. ജബ്ബാറിന്റെ – തന്റെ ഭർത്താവിന്റെ – ഉമ്മയ്ക്ക് ആ വിവാഹം തീരെ സമ്മതമില്ലായിരുന്നു എന്ന്. അവരുടെ ആങ്ങളയുടെ മകൾ സഫിയായെ ജബ്ബാറിനെക്കൊണ്ട് നിക്കാഹ് കഴിപ്പിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം.ഭർത്താവ് സ്നേഹസമ്പന്നനായിരുന്നു എങ്കിലും അമ്മായിയമ്മയുടെ വെറുപ്പും ദേഷ്യവും നിറഞ്ഞ പെരുമാറ്റം അവളുടെ മനസ്സിനെ അത്യധികം വേദനിപ്പിച്ചു. കണ്ണുനീരിലൂടെ, ആ ദാമ്പത്യജീവിതം നാലുവർഷം കടന്നു പോയി. ഒരു കുട്ടിയുണ്ടായില്ല എന്ന ദുഃഖം ജബ്ബാറിനെയും സുബൈദയെയും ഒരു പോലെ ബാധിച്ചു.ആ ദുഃഖം ഭർത്താവ് സ്വയം ഉള്ളിലൊതുക്കി എങ്കിലും അമ്മായിയമ്മ സുബൈദയെ അധിക്ഷേപിക്കുവാനും ശകാരിക്കുവാനും തുടങ്ങി. എന്നു മാത്രമല്ല അവർ മകനെ ഒരു രണ്ടാം വിവാഹത്തിനു നിർബന്ധിക്കുകയും ചെയ്തു തുടങ്ങി.കുടുംബം നില നിൽക്കണമെന്ന ആഗ്രഹത്താൽ സുബൈദയും രണ്ടാം വിവാഹത്തിനായി ജബ്ബാറിനൊടപേക്ഷിച്ചു.ഭാര്യയുടെയും അമ്മയുടെയും നിർബന്ധം മൂലം ജബ്ബാർ വീണ്ടും നിക്കാഹ് ചെയ്യുവാൻ സമ്മതിച്ചു.ഇതിൽ സന്തുഷ്ടയായ ഉമ്മ അവറാൻ മൊല്ല മുഖാന്തിരം സഫിയായെ ജബ്ബാറിനു വിവാഹം ചെയ്തു കൊടുക്കുവാൻ ആലോചിച്ചു.പക്ഷേ സഫിയായുടെ പിതാവിനു അതിഷ്ടമില്ലായിരുന്നു.സുബൈദ ജബ്ബാറിന്റെ വീട്ടിൽ നിൽക്കുന്നിടത്തോളം കാലം സഫിയായെ വിവാഹം ചെയ്യാമെന്ന് ആശിക്കയേ വേണ്ടെന്നായിരുന്നു ആ പിതാവിന്റെ മറുപടി.ആ വീട്ടിൽ ഒരു കുഞ്ഞിക്കാലും കാണുവാൻ സുബൈദ വിചാരിച്ചാൽ മാത്രമേ നടക്കുകയുള്ളൂ എന്ന് അമ്മായിയമ്മ അവളെ അറിയിച്ചു. പാവം സുബൈദ ഇതു കേട്ട് അന്തം വിട്ടു നിന്നുപോയി.വിവരമറിഞ്ഞ കരീം—സുബൈദയുടെ പിതാവ് –ജബ്ബാർ സുബൈദയെ മൊഴി ചൊല്ലണമെന്നാവശ്യപ്പെട്ടു.കുടുംബത്തിന്റെ നിലനില്പിനെ ചൊല്ലി സുബൈദയും വിവാഹബന്ധം വേർപെടുത്തണമെന്ന് നിർബന്ധിച്ചു.മനസ്സില്ലാ മനസ്സോടെ ജബ്ബാർ സുബൈദയുമായുള്ള വിവാഹമോചനത്തിനു സമ്മതിച്ചു.നിറകണ്ണുകളുമായി അവൾ അവളുടെ വീട്ടിലേയ്ക്കു പോയി.ജബ്ബാറും സഫിയായുമായുള്ള വിവാഹദിവസം തന്നെ സുബൈദയെ സിദ്ദിക്ക് എന്ന ഒരുഭേദപ്പെട്ട യുവാവിനു കല്യാണം ചെയ്തു കൊടുക്കുവാൻ വേണ്ട ഏർപ്പാടുകൾ കരീം ചെയ്തു.സത്യസന്ധനായ കരീം മകളുടെ പഴയ ചരിത്രം പുതിയ ജാമാതാവിനെ അറിയിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു എങ്കിലും വിവാഹദല്ലാളായിരുന്ന,പണക്കൊതിയനായ അവറാൻ മൊല്ല അക്കാര്യം സിദ്ദിക്കിൽ നിന്നും മറച്ചു വെച്ചിരുന്നു.വിവാഹ ദിവസം രാത്രിയിൽ സുബൈദയിൽ നിന്നു തന്നെ വസ്തുതകൾ അറിയാനിടയായ സിദ്ദിക്ക് താൻ മനഃപൂർവം വഞ്ചിക്കപ്പെട്ടതാണെന്നു കരുതി കോപാകുലനായി സുബൈദയെയും കരീമിനെയും അധിക്ഷേപിച്ചു.അവളെ വീട്ടിലേയ്ക്ക് തിരിച്ചയച്ചു.അപ്രതീക്ഷിതമായ ഈ സംഭവവികാസം രോഗിയായിരുന്ന കരീമിനെ വല്ലാതെ വ്യാകുലപ്പെടുത്തി. അധികനാൾ കഴിയുന്നതിനു മുൻപ് കരീം മരണമടഞ്ഞു.അമ്മയുടെ നിർബന്ധപ്രകാരം കരീമിന്റെ അന്ത്യോപചാര കർമ്മങ്ങളിൽ പങ്കു കൊള്ളുവാൻ ഭാര്യാ ഗൃഹത്തിലെത്തിയ സിദ്ദിക്ക് സുബൈദയുടെ നിസ്സഹായതയിൽ അനുകമ്പ തോന്നി അവളെ സ്വീകരിച്ചു.അധികം താമസിയാതെ സുബൈദ ഗർഭിണിയായി.വിവരമറിഞ്ഞ ജബ്ബാർ ഉടൻ തന്നെ ഡോക്ടറുടെ അടുത്തെത്തി.തനിക്ക് സന്താനോല്പാദനത്തിനുള്ള കഴിവ് ഇല്ലെന്ന ദുഃഖസത്യം ഡോക്ടറുടെ പരിശോധനയിൽ മനസ്സിലാക്കിയ ജബ്ബാർ വിഷണ്ണനായി വീട്ടിലെത്തി.സഫിയ ഒരമ്മയാകാൻ പോകുന്നു എന്ന വാർത്തയുമായാണ് ഉമ്മ ജബ്ബാറിനെ സ്വീകരിച്ചത്. ഇതുകേട്ട് മനസ്സിന്റെ താളം തെറ്റിയ ജബ്ബാർ നിർവികാരനായി സഫിയായെ അവളുടെ വീട്ടിൽ കൊണ്ടുപോയാക്കി.അച്ഛനും അമ്മയുമില്ലാത്ത തന്റെ ഇഷ്ടതോഴനായ മച്ചുനൻ ആണ് സഫിയായുടെ ഗർഭത്തിനു ഉത്തരവാദി എന്നറിഞ്ഞ ജബ്ബാർ വല്ലാതെ കുഴങ്ങി.ഇതിനിടയിൽ സിദ്ദിക്ക് ഉദ്യോഗാർത്ഥം മദിരാശിയിലേയ്ക്ക് താമസം മാറ്റിയിരുന്നു.താൻ ചെയ്ത തെറ്റിനു സുബൈദയോടു മാപ്പിരക്കുവാൻ വേണ്ടി ജബ്ബാർ മദിരാശിയിലെത്തി.സിദ്ദിക്കിനെയും സുബൈദയെയും തേടി നടന്ന ജബ്ബാർ ഒരു ഉത്സവസ്ഥലത്തു വെച്ച് അവരെ കണ്ടു മുട്ടി. മേരിഗോ റൗണ്ടിൽ കയറിക്കറങ്ങിക്കൊണ്ടിരുന്ന സുബൈദയുടെ കുഞ്ഞിനെയും ജബ്ബാർ കണ്ടു.യന്ത്രത്തകരാറു സംഭവിച്ചതു മൂലം അപകടത്തില്പ്പെട്ട ആ കുഞ്ഞിനെ രക്ഷിക്കുവാൻ വേണ്ടി അയാൾ മുന്നോട്ട് പാഞ്ഞു.ആ ശ്രമത്തിനിടയിൽ തലയ്ക്കു മാരകമായ പരിക്കേറ്റു ജബ്ബാർ അവശനായി.ആസ്പത്രിയിലേയ്ക്കു കൊണ്ടു പോകാൻ സിദ്ദിക്ക് നിർബന്ധമായി തുനിഞ്ഞിട്ടും ജബ്ബാർ അതിനു വഴങ്ങിയില്ല.പരിക്കുകളേറ്റതിന്റെ ഫലമായി ,സുബൈദയുടെ സാമീപ്യത്തിൽ, അയാൾ അന്ത്യശ്വാസം വലിച്ചു.
ശ്രീ റ്റി ഇ വാസുദേവൻ ജയമാരുതി പ്രൊഡക്ഷൻസിന്റെ ആദ്യചിത്രമായി അവതരിപ്പിച്ച കുട്ടിക്കുപ്പായത്തിന്റെ കഥയും സംഭാഷണവുമെഴുതിയത് മൊയ്തു പടിയത്താണ്.പി ഭാസ്കരൻ രചിച്ച 10 ഗാനങ്ങൾക്ക് ബാബുരാജ് സംഗീതമേകി.പി ലീല, എൽ ആർ ഈശ്വരി, എ പി കോമള , ഗോമതി, ഉത്തമൻ, ഉദയഭാനു, പി ബി ശ്രീനിവാസ് എന്നിവർ പിന്നണിയിൽ പാടി. സി ജെ മോഹൻ ഛായാഗ്രഹണവും കൃഷ്ണരാജ് നൃത്ത സംവിധാനവും, ആർ ബി എസ് മണി കലാസംവിധാനവും ടി ആർ ശ്രീനിവാസ് ചിത്ര സംയോജനവും നിർവഹിച്ച ഈ ചിത്രം ശ്യാമള , ന്യൂട്ടോൺ , രേവതി എന്നീ സ്റുർൻഡിയോകളിൽ വെച്ചാണ് നിർമ്മിക്കപ്പെട്ടത്.പ്രേം നസീർ. മധു, മുരളി, ബഹദൂർ,അടൂർഭാസി, ഹാജി അബ്ദുൾ റഹിമാൻ, അംബിക,ഷീല,ഫിലോമിന,നിലമ്പൂർ അയിഷ, ശാന്താദേവി,പാർവതി എന്നിവർ മുഖ്യഭാഗങ്ങൾ അഭിനയിച്ചു.എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത കുട്ടിക്കുപ്പായം 22.2.1964 മുതൽ പ്രദർശനം ആരംഭിച്ചു.അസോഷിയേറ്റഡ് പിക്ചേഴ്സാണ് വിതരണം നടത്തിയത്.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്