പ്രേംനസീര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പി.ജെ. ആന്റണി, അടൂര്‍ ഭാസി, ലത്തീഫ്, ശാരദ, ആറന്മുള പൊന്നമ്മ, ടി.ആർ. ഓമന, പത്മിനി, ശോഭ, ഖദീജ, പഞ്ചാബി എന്നിവരാണു് ഈ ചിത്രത്തില്‍ അഭിനയിച്ചതു്.
കഥാസാരം
ശുദ്ധഗതിക്കാരനായ നീലകണ്ഠപ്പിള്ള സാധാരണക്കാരനായ ഒരു ഗ്രാമീണനാണു്. ഭാര്യ മരിച്ചുപോയി.മകന് അപ്പുവും, മകള്‍ പാര്‍വ്വതിയും അമ്മയും അദ്ദേഹത്തിന്റെ സംരക്ഷണയില്‍ കഴിയുന്നു.സ്ക്കൂള് ഫൈനല്‍ ക്ലാസ്സില്‍ പഠിക്കുന്ന അപ്പുവാണു് നീലകണ്ഠപ്പിള്ളയുടെ ആശാകേന്ദ്രം. അവന് പരീക്ഷയില്‍ തോറ്റു.
നീലകണ്ഠപ്പിള്ളയുടെ സഹോദരി ലക്ഷ്മിയമ്മയും അതേ ഗ്രാമത്തില്ത്തന്നെയാണു് താമസം. കല്‍ക്കട്ടയില്‍ ഭേദപ്പെട്ട ജോലിയില്‍ കഴിയുന്ന മകന് വിജയനു് എറണാകുളത്തേക്കു് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടര്ന്നു് അങ്ങോട്ടു പോകുന്നതിനു മുമ്പായി അയാള്‍ തനിക്കു വളരെയധികം കടപ്പാടും സ്നേഹവുമുള്ള നീലകണ്ഠപ്പിള്ളയെ സന്ദര്‍ശിക്കുകയും അപ്പുവിനെ ട്യൂട്ടോറിയലിൽ ചേർക്കുവാൻ എറണാകുളത്തേക്കു് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
എറണാകുളത്തു് ഹോട്ടലില്‍ താമസിച്ചുവരവെ സ്ഥലത്തെ ഹെഡ്മാസ്റ്റർ ശ്രീ. ജനാര്ദ്ദനന് പിള്ളയെ സന്ദര്‍ഭവശാല്‍ കണ്ടുമുട്ടി. അദ്ദേഹം നീലകണ്ഠപ്പിള്ളയുടെ ഒരു ആത്മസുഹൃത്തായിരുന്നു.അദ്ദേഹത്തിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി വിജയനും അപ്പുവും ജനാര്ദ്ദനന് പിള്ളയുടെ ഭവനത്തോടു് അനുബന്ധിച്ചുള്ള ഔട്ട് ഹൌസില്‍ താമസം ആരംഭിച്ചു.
പണ്ടേ തമ്മില്‍ പരിചയമുണ്ടായിരുന്ന ജനാര്ദ്ദനന് പിള്ളയുടെ പുത്രി യമുനയുമായി കൂടുതല്‍ അടുക്കുവാന്‍ അടുത്തുള്ള താമസം വിജയനെ സഹായിച്ചു.ആ ബന്ധം അനുക്രമം അനുരാഗമായി വികസിച്ചു.വിജയനെക്കൊണ്ടു് യമുനയെ വിവാഹം കഴിപ്പിക്കണമെന്നു് അവളുടെ അച്ഛന് ആഗ്രഹിച്ചതും തന്റെ മകള്‍ക്കു് വരനായി വിജയന് വേണമെന്നു് നീലകണ്ഠപ്പിള്ള മനസ്സില്‍ ഉറപ്പിച്ചതും ഏതാണ്ടു് ഏകകാലത്തായിരുന്നു.
ജനാര്ദ്ദനന് പിള്ള നാട്ടിലെത്തി വിജയന്റെ അമ്മയുടെ അനുവാദം നേടിയെടുക്കുവാന്‍ സുഹൃത്തായ നീലകണ്ഠപ്പിള്ളയോടു് അപേക്ഷിക്കുന്നു. നീലകണ്ഠപ്പിള്ള പരുങ്ങലിലായി.എങ്കിലും നല്ലവനായ അയാള്‍ തന്റെ അനന്തിരവൻ മഹാനായ ഹെഡ്മാസ്റ്ററുടെ മകളെത്തന്നെ വിവാഹം കഴിക്കട്ടെ എന്നു തീരുമാനിച്ചു.വിവാഹം ഉറപ്പിച്ചു.തീയതിയും നിശ്ചയിച്ചു.
പരീക്ഷ കഴിഞ്ഞു് ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്ന ഘട്ടം.അപ്പുവിനു് സയന്സിനുമാത്രം അല്പം സംശയം തോന്നിയിരുന്നു. ആ വിഷയത്തിന്റെ പരിശോധകന് ജനാര്ദ്ദനന് പിള്ളയായിരുന്നു. അദ്ദേഹത്തെക്കണ്ടു് ഒരു വാക്കു പറയണമെന്നു് അപ്പു അച്ഛന്റെ പേര്‍ക്കു് എഴുതി.മനസ്സില്ലാമനസ്സോടെ ആ ശുദ്ധാത്മാവു് ജനാര്ദ്ദനന് പിള്ളയെ സമീപിച്ചു. പക്ഷെ നീതിമാനായ അദ്ദേഹം യാതൊരു സഹായവും ചെയ്യാന്‍ ആവില്ലെന്നറിയിച്ചു.
വിജയന് വിവരമറിഞ്ഞു. യമുന മുഖേനയും ഒരു ശ്രമം നടത്തി. പക്ഷേ മകള്‍ക്കും അച്ഛന്റെ ആദര്ശനിഷ്ഠയ്ക്കു് മാറ്റം വരുത്തുവാന്‍ കഴിഞ്ഞില്ല. തനിക്കുവേണ്ടി ഒരു ചെറുസഹായം ചെയ്യുവാന്‍ തയ്യാറാവാത്ത ജനാര്ദ്ദനന് പിള്ളയുടെ മകളെ താന്‍ വിവാഹം ചെയ്യുവാന്‍ തയ്യാറില്ലെന്നു് വിജയന് അദ്ദേഹത്തെ അറിയിച്ചു. പരിഭവങ്ങളുടെയും പരാതികളുടെയും ഇടയില്‍പ്പെട്ടു് രണ്ടു കുടുംബത്തിലേയും അംഗങ്ങള്‍ പുകഞ്ഞു. കാമുകന്റെ സംതൃപ്തിക്കുവേണ്ടി യമുന അപ്പുവിനു ലഭിച്ച 26 മാര്‍ക്കു് 62 ആക്കി തിരുത്തി.പക്ഷേ ജനാര്ദ്ദനന് പിള്ള അതു കണ്ടുപിടിച്ചു. പുനരാലോചനകള്‍ പലതിനുശേഷം വീണ്ടും പഴയമാര്ക്കുതന്നെ ഉത്തരക്കടലാസ്സില്‍ ഇടുന്നു.കൊടിയ ധര്മ്മസങ്കടത്താല് നിര്‍ദ്ദയമായി കശക്കപ്പെട്ട ഹെഡ്മാസ്റ്റർ പ്രലോഭനങ്ങളോടു് പടപൊരുതി ധാര്‍മ്മികമായ നിലനില്‍പ്പിനു് അണുമാത്രംപോലും ഉലച്ചില്‍ ഏല്പിക്കാതെ സ്വകൃത്യം നിര്‍വ്വഹിച്ചു് ഈ ദുഷിച്ച ലോകത്തോടു് വിടവാങ്ങി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍