സത്യൻ, പ്രേംനസീര്‍, കെ.പി. ഉമ്മർ, അടൂര്‍ഭാസി, ബഹദൂര്‍, ശങ്കരാടി, എന്‍.ഗോവിന്ദന്‍കുട്ടി, രാധാകൃഷ്ണന്, ഷീല, ജയഭാരതി, അടൂര്‍ ഭവാനി, വിജയ ചന്ദ്രിക, എന്നിവര്‍ മുഖ്യഭാഗങ്ങള്‍ അഭിനയിച്ചു.
ആര്.ബി . എസ്. മണി കലാസംവിധാവും, എം. എസ്. മണി ചിത്രസംയോജനവും, ഇ. മാധവന് നൃത്തസംവിധാനവും, മെല്ലി ഇറാനി ഛായാഗ്രഹണവും, കെ. വി. ഭാസ്ക്കരന്‍ മേക്കപ്പും നടത്തി. കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത കടല്‍പ്പാലം 25-7-1969 - ൽ പ്രദര്‍ശനം ആരംഭിച്ചു. വിമലാ ഫിലിംസാണു് കേരളത്തിലെ വിതരണാവകാശികള്‍.
കഥാസാരം
കുടുംബജീവിതം ആഹ്ലാദഭരിതമാക്കിത്തീര്ക്കുവാന് ആവശ്യമായ സമീപനരീതിയും, സഹനശക്തിയുമില്ലാത്ത അന്ധനായ നാരായണക്കൈമൾ ഒരു കാലത്തു് ബാറിലെ പ്രമുഖനായ അഭിഭാഷകനായിരുന്നു. തന്റെ കാര്‍ കയറി ഒരാളുടെ മരണത്തിനിടയാക്കിയ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ രക്ഷിച്ചതു് സ്വയം കുറ്റമേറ്റെടുത്ത ഡ്രൈവറാണു്. അതിനു പ്രത്യുപകാരമായി ഡ്രൈവറുടെ ഭാര്യ ഖദീജഉമ്മക്കു് കൈയ്മള്‍ ഒരു ചെറിയ വീടു പണിതുകൊടുത്തു. പക്ഷെ മക്കളുടെ ഉടമസ്ഥന് മാത്രമല്ല അവരെ തന്റെ കല്‍പ്പനകള്‍ അനുസരിപ്പിക്കുന്നതിനോടൊപ്പം തന്റെ വാക്കുകള്‍ പാലിക്കുന്നവനും കൂടിയാണു് താനെന്നു് വീമ്പിളക്കിയിരുന്ന കൈമള്‍ ഖദീജയോടു് ആ വീടിനു വാടക വാങ്ങിക്കൊണ്ടിരുന്നു.
നാരായണക്കൈമളുടെ മക്കളാണു് രഘുവും, പ്രഭാകരനും, ഗീതയും. കൈമളുടെ ദുര്‍വ്വാശി മൂലം മനസ്സുനൊന്തു മരിച്ച അമ്മയുടെ കാര്യമോര്ത്തു് അച്ഛനോടു പകരംവീട്ടാന്‍ നില്ക്കുകയാണു് രഘു. അച്ഛന് വരച്ച വരക്കകത്തുനിന്നുകൊണ്ടു്, അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നിന്നു്, അച്ഛന്റെ ആഗ്രഹങ്ങള്‍ക്കൊന്നും മുറിവേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുപോന്ന പ്രഭാകരന് ഒരു വക്കീലാണു്. രഘുവിനു് താന്‍ ജയിക്കുന്നതിനേക്കാള്‍ ആവശ്യം അച്ഛന് തോല്‍ക്കുക എന്നതാണു ലക്ഷ്യം. പരസ്പ്പരം തോറ്റുകൊടുക്കുവാന്‍ അച്ഛനും മകനും തയ്യാറല്ല. താനാണു് ശരിയെന്നു് ഇരുവരും വിശ്വസിച്ചു. പാരതന്ത്ര്യത്തിന്കീഴില് തന്നെ ഒതുക്കുവാന്‍ തുടങ്ങുന്ന അച്ഛനുമായി രഘു ഉഗ്രമായ പോരാട്ടം തന്നെ തുടങ്ങി.
തനിക്കിഷ്ടമില്ലാത്ത ഒരു വിവാഹം അച്ഛന്റെ ദുര്‍വാശിയും നിര്‍ബ്ബന്ധവും മൂലം നടത്തേണ്ടിവന്ന രഘു ഭാര്യയായ പ്രശാന്തിയില്ക്കൂടിയാണു് തന്റെ പ്രതികാരത്തിനൊരുങ്ങിയതു്. കൈമളുടെ സ്നേഹിതനായ കര്‍ത്താവിന്റെ മകളോടു് രഘു ക്രൂരമായി പെരുമാറി. സഹനശക്തിയുടെ നെല്ലിപ്പലക കണ്ടു ദുഖിതയായ പ്രശാന്തിയോടു് അവള് തന്റെ പരാജയത്തിന്റെ പ്രതീകമാണെന്നും, പ്രതീകത്തിനു പ്രതിനിധീകരിക്കാനല്ലാതെ കീഴ്പ്പെടുത്തുവാന്‍ കഴിയുകയില്ലെന്നുമാണു് രഘു പറയുന്നതു്.
ഖദീജഉമ്മക്കു് ഒരു വളര്ത്തുമകനുണ്ടു്. മുരളി. ഗീത മുരളിയുമായി പ്രേമത്തിലാണു്. രഘു സഹോദരിക്കു കൂട്ടുനിന്നു. പക്ഷെ പ്രഭാകരന് ആ ബന്ധത്തെ എതിര്‍ത്തു. അതേസമയം അച്ഛനും ചേട്ടനും അറിയാതെ കാര്യസ്ഥന്റെ മകളായ സരളയുമായി അയാള്‍ അടുത്തബന്ധം പുലര്‍ത്തിപ്പോരുകയും ചെയ്തു. കുടുംബത്തെ നശിപ്പിച്ചുകൊണ്ടിരുന്ന ഈ നൂലാമാലകള്‍ക്കിടയില്‍ നിസ്സഹായനായി നോക്കിനില്‍ക്കുവാനേ വേലക്കാരനായ അപ്പുവിനു സാധിച്ചുള്ളൂ.
പ്രശാന്തിയെ അച്ഛനായ കര്‍ത്താവിന്റെ കൂടെ രഘു മടക്കി അയച്ചു. ഈ സമയത്താണു് താനൊരു മുസ്ലീം സ്ത്രീയുടെ വളര്ത്തുമകനായിപ്പോയതുകൊണ്ടു് ആരും പെണ്ണുകൊടുക്കാതിരുന്നതില് നിരാശനായി വിവാഹം കഴിച്ചശേഷമേ മടങ്ങൂ എന്ന നിശ്ചയവുമായി മുരളി വീടുവിട്ടിറങ്ങിയതു്. ഒരു വിവാഹം കഴിക്കുവാന്‍ ഖദീജഉമ്മ മുരളിയെ വളരെ നിര്‍ബന്ധിച്ചിരുന്നു. രഘു മുരളിയെ കണ്ടുമുട്ടി. അയാളുടെ സഹായത്തോടും ആശീര്‍വാദത്തോടും കൂടി മുരളിയും ഗീതയുമായുള്ള വിവാഹം നടന്നു. ഉമ്മയുടെ സ്നേഹബുദ്ധ്യായുള്ള ഉപദേശം സ്വീകരിച്ചു് രഘു പ്രശാന്തിയെ സ്വീകരിച്ചു.
കാര്യങ്ങള്‍ ഇത്രത്തോളമെത്തിയപ്പോഴാണു് ബോംബെയില്‍ നിന്നും വരുത്തിയ മരുന്നിന്റെ ശക്തികൊണ്ടു് നാരായണക്കൈമള്ക്കു് കാഴ്ചശക്തി തിരിച്ചു കിട്ടിയതു്. ഗീതയും മുരളിയുമായുള്ള വിവാഹത്തിനെപ്പറ്റി അദ്ദേഹം അറിഞ്ഞു. ഈ വാര്‍ത്ത തന്നില്‍നിന്നും മറച്ചുവെച്ച പ്രഭാകരന് എന്തെല്ലാം രീതിയില്‍ തന്നെ കബളിപ്പിച്ചിട്ടുണ്ടു് എന്നറിയാനായി അന്ധനായിത്തന്നെ അഭിനയിക്കുവാന്‍ കൈമള്‍ തീരുമാനിച്ചു. ഉമ്മയുടെ കൂടെ താമസമാക്കിയ ഗീതയുടെ അസാന്നിദ്ധ്യം മറച്ചുവെയ്ക്കുവാന്‍ പ്രഭാകരന് സരളയെ തന്റെ മുന്നില്‍ നൃത്തം ചെയ്യിക്കുന്ന കാഴ്ചയാണു് അദ്ദേഹം ആദ്യമായി കണ്ടതു്. വിവരം മനസ്സിലാക്കിയ കൈമള്‍ പ്രഭാകരനും സരളയുമായുള്ള ബന്ധത്തെ എതിര്‍ത്തു. അച്ഛന്റെ ആഗ്രഹങ്ങള്‍ക്കു വിപരീതമായി പ്രവര്‍ത്തിക്കുവാന്‍ നട്ടെല്ലില്ലാത്ത പ്രഭാകരന് സരളയെ കൈവെടിഞ്ഞു.
രഘുവിന്റെ പേരിലുണ്ടായിരുന്ന ഓട്ടുകമ്പനി ഒഴിപ്പിച്ചെടുത്തുകൊടുത്തുകൊള്ളാം എന്ന കരാറില്‍ കമ്പനി മാനേജരുടെ പുത്രനു് ഗീതയെ വിവാഹം ചെയ്തുകൊടുക്കാമെന്നു് കൈമൾ ഏറ്റിരുന്നു. അതിനുവേണ്ടി കമ്പനി ഒഴിപ്പിക്കുവാന്‍ മകന്റെ പേരില്‍ കേസുകൊടുക്കുകയും ചെയ്തു. പക്ഷെ കേസിന്റെ വിധി കൈമൾക്കെതിരായിരുന്നു. കേസു നടത്തിയ വക്കീല്‍ പ്രഭാകരന് ഈ വിധിയെ മറച്ചുവെക്കുവാന്‍ ശ്രമിച്ചുവെങ്കിലും കൈമള്‍ സത്യസ്ഥിതി മനസ്സിലാക്കി. അപ്പുവിനെ വിട്ടു് ഖദീജയെ അവര്‍ വീടുവിട്ടിറങ്ങിപ്പോകുവാന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നു് ഉമ്മയും കൈമളുമായി വാക്കേറ്റം ഉണ്ടാകുകയും ഉമ്മയെ കയ്യേറ്റം ചെയ്യുവാന്‍ തുടങ്ങിയ അദ്ദേഹവുമായി മുരളി സംഘട്ടനത്തിനു തയ്യാറാവുകയും ചെയ്തു. അപ്പു ഇടപെട്ടു് എല്ലാവരേയും ശാന്തരാക്കി.
തനിക്കെതിരായ വ്യവഹാരത്തില്‍ വിജയിയായ രഘു കമ്പനിയുടെ ആധാരവുമായി അച്ഛനെ സമീപിച്ചു. വീട്ടില്‍ വെച്ചു് രഘുവും പ്രഭാകരനുമായി വാക്കേറ്റമുണ്ടായി. തത്സമയം തന്റെ മുറിയില്നിന്നുമിറങ്ങിയ അച്ഛനെ കണ്ടപ്പോള്‍ മാത്രമാണു് പ്രഭാകരന് അച്ഛനു് കാഴ്ച വീണ്ടുകിട്ടിയ വിവരം മനസ്സിലാക്കിയതു്.അച്ഛന് തന്നെ കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ പ്രഭാകരനും കൈമള്ക്കു് എതിരായി. താന്‍ പരാജയപ്പെട്ടു എന്നു പൂര്ണ്ണബോദ്ധ്യമുണ്ടായ നാരായണക്കൈമൾ ഹൃദയം പൊട്ടി മരിച്ചുവീണു.
ഈ ചിത്രത്തില്‍ നാരായണക്കൈമളായും രഘുവായും അഭിനയിച്ചതു് സത്യൻ തന്നെയാണു്.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |