ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോകേണ്ടി വന്ന സത്യന്റെ കടത്തുകാരന്!
മണിമുകിലെ പാടിയ എ.കെ.സുകുമാരനെ കണ്ടപ്പോള്‍ എനിക്ക് ചോദിക്കാന്‍
ഉണ്ടായിരുന്ന ഒരു കാര്യം ആ ഗാനരംഗത്ത് ഹരിയോടൊപ്പം
അഭിനയിച്ച നടി ആരെന്നായിരുന്നു.
സുജാത എന്ന് പേരുള്ള ഒരു നടി(നമുക്കറിയുന്ന സുജാത അല്ലെന്നു കരുതുന്നു)
ആണെന്ന് അദ്ദേഹം പറഞ്ഞു തന്നു.
ഹരി-പഴയ സീതയില്‍ ബാലതാരമായഭിനയിച്ച
മണിമുഴക്കത്തിലും മറ്റും നായകനായ
പിന്നീട് ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയ ഹരി, ഈ ചിത്രത്തില്‍ സത്യന്റെ അനുജനായിരുന്നു
കഥാസാരം
രാമു ഒരു കടത്തുകാരനാണ്. തന്റെ അനിയൻ ചന്ദ്രനെ ഒരു ബിരുദധാരിയാക്കണമെന്നുള്ള അമ്മയുടെ അന്ത്യാഭിലാഷവും , ഒരു പോലീസ് ഉദ്യോഗസ്ഥനാക്കണമെന്നുള്ള തന്റെ ആഗ്രഹവും സഫലമാക്കുകയാണ് രാമുവിന്റെ ജീവിത ലക്ഷ്യം.ആ ലക്ഷ്യം നേടുവാൻ രാമു രാപകലില്ലാതെ വഞ്ചി തുഴയും. തന്റെ സ്നേഹമയിയായ ഭാര്യ തങ്കത്തിനെയും ഓമനമകൾ ലീലയെയും അയാൾ വിഗണിച്ചു.വീട്ടിലെ ആഹാരത്തിനു അരി വാങ്ങിയില്ലെങ്കിലും അനിയന്റെ പഠിത്തം നടത്തും.വീട്ടുടമസ്ഥയും ഹൃദയശൂന്യയുമായ മന്ത്രവാദി നാണിയമ്മയുടെ ആക്ഷേപങ്ങളും പരിഹാസങ്ങളും വക വെയ്ക്കാതെ പോലും തന്റെ ഭർത്താവിന്റെ ലക്ഷ്യ പ്രാപ്തിക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുവാൻ തങ്കം മടിച്ചിരുന്നില്ല.സമീപത്തുള്ള ഒരു സ്വർണ്ണവ്യാപാരിയായ രാജനാണ് പട്ടണത്തിൽ കള്ളക്കടത്തു നടത്തുന്ന ഭീകര സംഘത്തിന്റെ നായകൻ. ആരെയും മയക്കുവാൻ കഴിവുള്ള നർത്തകിയായ മാധുരിയുടെ മാദകസൗന്ദര്യമാണ് അവരുടെ പ്രധാന ആയുധം.കള്ളസംഘത്തെ പിടിക്കുവാൻ നിയുക്തനായ സബ് ഇൻസ്പെക്ടർ മുകുന്ദൻ പോലും മാധുരിയുടെ മാദകത്വത്തിൽ മയങ്ങി അവരുടെ കെണിയിൽ പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു.തന്റെ അമ്മാവനായ സ്ഥലത്തെ ഡി എസ് പി യുടെ മകളായ ചന്ദ്രികയെ വിവാഹം കഴിക്കാമെന്നുള്ള മുകുന്ദന്റെ ആശയും അതോടു കൂടി അസ്തമിച്ചു.രാമുവിന്റെ അനിയൻ ചന്ദ്രികയുടെ സഹപാഠിയാണ്. ചന്ദ്രനും ചന്ദ്രികയും പ്രേമത്തിലുമാണ്. അവരുടെ അനുരാഗം അനുസ്യൂതം വളർന്നു കൊണ്ടിരുന്നു. മകൾക്ക് പിറന്നാൾ സമ്മാനമായി കൊടുക്കാൻ ഒരു പാവയും വാങ്ങിക്കൊണ്ടു വരുന്ന വഴി രാമുവിന്റെ വഞ്ചി യാദൃശ്ചികമായി കള്ളക്കടത്തുകാരിൽ പ്രധാനിയായ ഭദ്രന്റെ കുടുക്കിലകപ്പെട്ടു. രാമു വെടിയേറ്റ് ആശുപത്രിയിലായി. നടന്ന സംഭവവും സ്ഥലവും വെളിയിൽ പറഞ്ഞാൽ തങ്കത്തിനെയും ലീലയെയും വക വരുത്തി കളയുമെന്ന് ആശുപത്രിയിൽ വെച്ച് ഭദ്രൻ രാമുവിനു താക്കീതു നൽകുന്നു. തന്റെ കുടുംബം നശിക്കാതിരിക്കുന്നതിനായി ആ രഹസ്യം ഒരിക്കലും പുറത്തു പറയുകയില്ലെന്ന് രാമു സത്യം ചെയ്തു.ചന്ദ്രൻ ഒന്നാം ക്ലാസ്സിൽ ഒന്നാമനായി ബി എ പാസ്സായി. ആശിച്ച പ്രകാരം അവനു പോലീസ് സബ് ഇൻസ്പെക്ടർ ആയി ഉദ്യോഗവും കിട്ടി.ജോലി നഷ്ടപ്പെട്ടു കള്ളക്കടത്തു സംഘത്തിൽ ചേർന്ന മുകുന്ദനു പകരം ആ സ്റ്റേഷനിൽ ചന്ദ്രൻ നിയമിതനായി.രാമുവും കുടുംബവും ആന്നദിച്ചു , ആഹ്ലാദിച്ചു.ചന്ദ്രനും ചന്ദ്രികയുമായുള്ള വിവാഹത്തിനു ഡി എസ് പി യുടെ ( ചന്ദ്രികയുടെ അച്ഛൻ ) അനുഗ്രഹവും അനുവാദവും കിട്ടി. രാമുവിന്റെ കൊച്ചുവീട്ടിൽ വെച്ച് ആ വിവാഹം ആഘോഷിക്കുവാൻ നിശ്ചയിച്ചു.സമർത്ഥനായ ചന്ദ്രൻ കള്ളക്കടത്തുസംഘത്തിനു ഒരു വലിയ തലവേദനയായി. ചന്ദ്രനെ കൊല്ലുവാൻ മാധുരി നിയമിതയായി. അവൾ ഒരിക്കൽ വിജനമായ ഒരു സ്ഥലത്തു വെച്ച് ചന്ദ്രന്റെ നേർക്ക് നിറതോക്കൊഴിച്ചു. പക്ഷേ വെടി പൊട്ടിയില്ല. രണ്ടാമത് ഒരു പ്രാവശ്യവും അവൾ ചന്ദ്രനെ വധിക്കുവാൻ നിയമിതയായെങ്കിലും അയാളെ അവൾ രക്ഷിക്കുകയാണുണ്ടായത്.പക്ഷേ അതോടു കൂടി സംശയാലുവായ രാജൻ മാധുരിയെ വധിച്ചു.അവസാനമായി അവളെ കണ്ടത് രാമുവിന്റെ വഞ്ചിയിലായിരുന്നു.രാമു മാധുരിയുടെ കൊലയാളിയായി മുദ്ര കുത്തപ്പെട്ടു. തെളിവുകളെല്ലാം രാമുവിനെതിരാണ്.മാധുരിയുടെ വൈരമാല രാമുവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. തനിക്കു വേണ്ടി ജീവിച്ച , തന്റെ സ്വന്തം ജ്യേഷ്ഠനെ ചന്ദ്രൻ അറസ്റ്റു ചെയ്തു കയ്യാമം വെച്ചു ജയിലിലാക്കി. താൻ കുറ്റക്കാരനല്ലെന്നും നിരപരാധിയാണെന്നും രാമു കണ്ണീരോടു കൂടി ചന്ദ്രനോട് പറഞ്ഞു. പക്ഷേ തന്റെ കുടുംബം തകരാതിരിക്കുവാൻ ആരോടും പറയുകയില്ലെന്നു സത്യം ചെയ്ത രഹസ്യം രാമുവിനു കുടുംബം തകരാതിരിക്കുവാൻ വേണ്ടി പറയേണ്ടതായി വന്നു.ഇതിനിടയിൽ ഡി എസ് പി യുടെ മകളും ചന്ദ്രന്റെ ഭാവിവധുവുമായ ചന്ദ്രികയെ കാണാതായി.അറിയാവുന്ന രഹസ്യം മുഴുവൻ തുറന്നു പറഞ്ഞു രാമു ജയിൽ വിമോചിതനായി. രാമു ജയിലിൽ നിന്നും നേരേ പോയതു കള്ളക്കടത്തുകാരുടെ സങ്കേതത്തിലേക്കാണ്.ചന്രിഹികയെ തേടിപ്പോയ ചന്ദ്രനും ഇതിനകം കള്ളക്കടത്തുകാരുടെ കെണിയിൽ പെട്ടു കഴിഞ്ഞിരുന്നു. രാമുവും കള്ളസംഘവും തമ്മിൽ ഉഗ്രമായ പോരാട്ടം നടക്കുമ്പോൾ പോലീസ് സംഘം വന്നു ചേരുകയും കള്ളക്കടത്തു സംഘത്തിലെ എല്ലാവരെയും അറസ്റിനുലാക്കുകയും ചന്ദ്രനെയും രാമുവിനെയും രക്ഷപ്പെടുത്തുകയും ചെയ്തു.മാധുരി ചന്ദ്രനെ രക്ഷപ്പെടുത്തിയത് അവൾ ചന്ദ്രന്റെ രക്ത ബന്ധത്തിൽ ഉള്ളവളായിരുന്നതു കൊണ്ടാണെന്നും മാധുരി വധിക്കപ്പെട്ടത് കള്ളക്കടത്തു സംഘത്താൽ ആയിരുന്നുവെന്നും മറ്റും തെളിഞ്ഞു.ചന്ദ്രനും ചന്രിയ്കയുമായുള്ള വിവാഹത്തോടു കൂടി ചിത്രം ശുഭമായി പര്യവസാനിക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്‍