പ്രേംനസീര്‍, ഷീല, അടൂര്‍ഭാസി, കെ.പി. ഉമ്മർ, ഉഷാ നന്ദിനി, ജി.കെ.പിള്ള, ടി.ആർ. ഓമന, ശങ്കരാടി, ജയഭാരതി, ആറന്മുള പൊന്നമ്മ, പഞ്ചാബി, രാധാകൃഷ്ണന്, പ്രതാപന് തുടങ്ങിയവർ ഇതിൽ അഭിനയിച്ചു.
കഥാസാരം
വിധവയായ ഭാനുമതിയമ്മയുടെ സഹോദരീ സന്താനങ്ങളാണു് അഡ്വക്കറ്റ് രവീന്ദ്രനും ഇന്ദുമതിയും. ഒരമ്മയും തന്റെ സന്താനങ്ങളോടു് കാണിക്കാത്തതരത്തിലുള്ള സ്നേഹവാത്സല്യങ്ങള്‍ ഭാനുമതിയമ്മ രവീന്ദ്രനോടും ഇന്ദുമതിയോടും കാണിച്ചു പോന്നു. അവര്‍ ജീവിച്ചു പോന്നതുതന്നെ ഈ കുട്ടികള്‍ക്കു വേണ്ടിയാണു്.
ഇന്ദുമതിയെ പാട്ടുപഠിപ്പിക്കാനായി എത്തിയതാണു് സൌന്ദര്യവതിയും യുവതിയുമായ രാജലക്ഷ്മി. അവരുടെ മാതാവാണു് ഭവാനിയമ്മ. ആ ഗ്രാമത്തില്‍ത്തന്നെയുള്ള ഒരനുഗ്രഹീത ചിത്രകാരനാണു് ജയചന്ദ്രന്. ഏതോ തെറ്റിദ്ധാരണമൂലം ജയചന്ദ്രന്റെയും രാജലക്ഷ്മിയുടെയും കുടുംബങ്ങള്‍ കടുത്ത ശത്രുതയില്‍ കഴിഞ്ഞു പോന്നു. പക്ഷെ കുടുംബകലഹങ്ങള്‍ ജയചന്ദ്രന്റെയും രാജലക്ഷ്മിയുടെയും പ്രേമബന്ധത്തിനു വിഘാതമായിരുന്നില്ല. പക്ഷെ അവര്‍ അവരുടെ ബന്ധം രഹസ്യമാക്കിവെച്ചിരുന്നു എന്നുമാത്രം.
രവീന്ദ്രന് ആവശ്യപ്പെട്ടതനുസരിച്ചു് ജയചന്ദ്രന് താന്‍ വരച്ച പടങ്ങളുമായി വക്കീലിന്റെ വീട്ടിലെത്തി. ജയചന്ദ്രന്റെ ചിത്രരചനാപാടവം അത്ഭുതം നിറഞ്ഞ മിഴികളോടുകൂടി നോക്കിനിന്ന ഇന്ദുമതി അയാളില്‍ ആകൃഷ്ടയായി. അധികനാള്‍ കഴിയുന്നതിനുമുൻപു് ഇന്ദുമതി, ജയചന്ദ്രനെ ആരാധിച്ചു പ്രേമിച്ചു തുടങ്ങി. ഭാനുമതിയമ്മ ഇതറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ കഴിഞ്ഞുകൂടി.
രാജലക്ഷ്മിക്കു് പല വിവാഹാലോചനകളും വന്നു. അവള് അതെല്ലാം നിരസിച്ചു. ജയചന്ദ്രനുമായുള്ള ബന്ധമാണിതിനു കാരണമെന്നു മനസ്സിലാക്കിയ ഭവാനിയമ്മ അവനുമായുള്ള വിവാഹം താൻ സമ്മതിക്കയില്ലെന്നു തീർത്തു പറഞ്ഞു.
രാജലക്ഷ്മിയെയല്ലാതെ മറ്റാരെയും തന്റെ ജീവിതത്തില്‍ ഭാര്യയായി സ്വീകരിക്കുകയില്ലെന്ന ജയചന്ദ്രന്റെ തീരുമാനമറിഞ്ഞ ഇന്ദുമതി പൊട്ടിക്കരഞ്ഞു .
ഭവാനിയമ്മ രാജലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ ജയചന്ദ്രന് രാജലക്ഷ്മിയുമായി നാടുവിടുവാന്‍ തീരുമാനിച്ചു.അതനുസരിച്ചു് രാത്രി ഏഴുമണിക്കു് ഒരു പ്രത്യേക സ്ഥലത്തു് കാണണമെന്നു് ആവശ്യപ്പെടുന്ന ഒരു കത്തു് രാജലക്ഷ്മിക്കു് കൊടുത്തയച്ചു.
അന്നു പതിവുപോലെ ആറുമണിക്കു് പാട്ടുപഠിപ്പിക്കുവാന് ചെന്ന രാജലക്ഷ്മി, ഇന്ദുമതിയെ കണ്ടില്ല. ഭാനുമതിയമ്മ എന്നും ചെയ്യാറുള്ളതുപോലെ ഒരുകപ്പു കാപ്പി രാജലക്ഷ്മിക്കു കൊടുത്തു. അവര്‍ ഒരു കല്യാണത്തിനു പോകുവാന്‍ തയ്യാറായി അടുത്ത മുറിയിലേക്കു പോയി. മടങ്ങി വന്നപ്പോള്‍ രാജലക്ഷ്മിയെ കണ്ടില്ല . കുളിമുറിയിലായിരുന്ന രവീന്ദ്രനോടു് വിവരം പറഞ്ഞിട്ടു് ഭാനുമതിയമ്മ പുറത്തേയ്ക്കുപോയി.
കുളികഴിഞ്ഞു മടങ്ങിവന്ന രവീന്ദ്രൻ ജയചന്ദ്രന് കൊണ്ടുവന്നിരുന്ന ചിത്രങ്ങളും നോക്കിനില്ക്കുന്ന രാജലക്ഷ്മിയെ കണ്ടു. വീട്ടില്‍ മറ്റാരുമില്ല. സുന്ദരിയായ ഒരു യുവതി ഒറ്റയ്ക്കൊരു മുറിയില്‍ നില്ക്കുന്നു. ചുറ്റുപാടുകള്‍ രവീന്ദ്രനെ വികാരാധീനനാക്കി.അയാള്‍ രാജലക്ഷ്മിയെ കടന്നു പിടിച്ചു. സംഭ്രാന്തിപൂണ്ട രാജലക്ഷ്മി കുതറി മാറുവാന്‍ ശ്രമിച്ചു. വേലക്കാരന് പയ്യന് കാപ്പിയുമായിവന്നു വിളിക്കുന്നതുകേട്ടു് രവീന്ദ്രൻ രാജലക്ഷ്മിയുടെ വായ് അടച്ചുപിടിച്ചു. മരണപ്പിടച്ചില്‍ പിടഞ്ഞ അവളെ അപമാനഭീതികൊണ്ടു രവീന്ദ്രൻ വിട്ടില്ല. പിടിവിട്ടപ്പോള് രാജലക്ഷ്മി വെട്ടിയിട്ട തടിപോലെ താഴെ വീണു. അവള് മരിച്ചു കഴിഞ്ഞിരുന്നു. ഭയചകിതനായ രവീന്ദ്രൻ ജഡം ഒരു ചാക്കില്‍ കെട്ടി വള്ളത്തിലാക്കി ആറ്റില്‍ക്കൂടി തുഴഞ്ഞു് അതു് കായലില്‍ താഴ്ത്തി. പതിവുസമയം കഴിഞ്ഞിട്ടും മകളെ കാണാഞ്ഞു ഭാവാനിയമ്മ ഭാനുമതിയമ്മയുടെ വീട്ടിലെത്തി. രാജലക്ഷ്മിയുടെ ബാഗും ബാഗില്‍ നിന്നും ജയചന്ദ്രന്റെ എഴുത്തും കണ്ടുകിട്ടി. തന്റെ മകളെ ജയചന്ദ്രന് തട്ടിക്കൊണ്ടുപോയി എന്നവര്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ജയചന്ദ്രനെ അന്വേഷിച്ചു. നിരപരാധിയായ അയാള്‍ അത്ഭുതപ്പെട്ടുപോയി.
കായലില്‍ താഴ്ത്തിയ ശവം വേലിയേറ്റത്തിനു് പുഴയിലേയ്ക്കു തിരിച്ചു വന്നു. രവീന്ദ്രന്റെ ബോട്ടുഡ്രൈവര്‍ പാച്ചുപിള്ള അതു കണ്ടു. അയാള്ക്കെല്ലാം മനസ്സിലായി.
കൊലക്കുറ്റം ചുമത്തി ജയചന്ദ്രന് അറസ്റ്റുചെയ്യപ്പെട്ടു .ജയചന്ദ്രനുവേണ്ടി, അഡ്വക്കറ്റ് രവീന്ദ്രൻ വാദിക്കേണ്ട ചുറ്റുപാടു വന്നുകൂടി. പക്ഷെ കൊലക്കുറ്റം സ്വയം സമ്മതിച്ചു് ജയചന്ദ്രനെ മോചിപ്പിക്കുവാനുള്ള രവീന്ദ്രന്റെ തീരുമാനം ഭാനുമതിയമ്മയെ വല്ലാതെ ഉലച്ചു.
അടുത്ത ദിവസം രവീന്ദ്രൻ കുറ്റസമ്മതപത്രവുമായി കോടതിയില്‍ ഹാജരായി. പക്ഷെ അതിനകം ഭാനുമതിയമ്മ കുറ്റം ഏറ്റെടുക്കുവാനായി കോടതിയില്‍ എത്തിക്കഴിഞ്ഞിരുന്നു. തന്റെ ഇന്ദുമതിക്കുവേണ്ടി ജയചന്ദ്രനെ നേടിയെടുക്കുവാനായി കാപ്പിയില്‍ വിഷം ചേര്‍ത്തു് രാജലക്ഷ്മിക്കു കൊടുത്തതാണെന്നും അതിന്റെ ഫലമായാണു് അവള് മരിച്ചതെന്നും കോടതിയെ ബോദ്ധ്യപ്പെടുത്തി. ഭാനുമതിയമ്മയാണു് യഥാർത്ഥത്തില്‍ കുറ്റം ചെയ്തതു് എന്നു ബോദ്ധ്യപ്പെട്ട കോടതി ജയചന്ദ്രനെ ജയിൽ വിമുക്തനാക്കി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|