സത്യൻ, ശാരദ, ആറന്മുള പൊന്നമ്മ, പങ്കജവല്ലി, പി.ജെ. ആന്റണി, എസ്. പി. പിള്ള, അടൂര്‍ ഭാസി, മണവാളൻ ജോസഫ്,ജോസഫ് ചാക്കോ, കടുവാക്കുളം ആന്റണി, സാന്ഡോ കൃഷ്ണന്, മത്തായിക്കുട്ടി, പി.എ.ജേക്കബ്, രാജ,ജോയി, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം,രാധ,ഖദീജ എന്നിവരാണു് പ്രമുഖ ഭാഗങ്ങളില്‍ അണിനിരന്നതു്.
യു. രാജഗോപാല്‍, ബഞ്ചമിന്,എന്നിവര്‍ ഛായാഗ്രഹണവും, ആര്.ബി . എസ്. മണി കലാസംവിധാനവും, എം.എസ്.നാരായണന് വേഷസംവിധാനവും, ഇ.മാധവന്,രമണി എന്നിവര്‍ നൃത്തസംവിധാനവും, വിജയ രങ്കന് ചിത്രസംയോജനവും, എം.എം.കുമാര്‍ വസ്ത്രാലങ്കാരവും, രേവതി കണ്ണന് ശബ്ദലേഖനവും നിര്‍വ്വഹിച്ചു.
ജിയോ പിൿച്ചേഴ്സ് വിതരണം നടത്തിയ 'കാവാലം ചുണ്ടന്' 17-11-1967- ൽ കേരളത്തിലെ പ്രദര്‍ശനശാലകളില്‍ എത്തി.
കഥാസാരം
സരസ്വതിക്കുഞ്ഞമ്മ നായികയായ തേവാരത്തു കുടുംബം വകയാണു് കരക്കാരുടെ ഐക്യത്തേയും അഭിമാനത്തേയും നിലനിര്‍ത്തിപ്പോന്ന കാവാലം ചുണ്ടന് എന്ന കളിവള്ളം.കുട്ടനാട്ടിലെ പ്രസിദ്ധമായ ആ വള്ളം അക്കൊല്ലവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.അറുപതു കഴിഞ്ഞ, വിധവയായ സരസ്വതിക്കുഞ്ഞമ്മയുടെ മക്കളാണു് ചന്ദ്രനും കമലയും. കൃഷ്ണനുണ്ണിത്താനും, ശ്രീധരനുണ്ണിത്താനും കുഞ്ഞമ്മയുടെ സഹോദരന്മാരാണു്. പത്തു വര്‍ഷങ്ങള്‍ക്കുമുമ്പു് വിവാഹിതയായ കമലത്തിനു കുട്ടികളില്ല. അതുകൊണ്ടു് കുടുംബം അന്യം നിന്നുപോകുമെന്ന വേദന കുഞ്ഞമ്മയ്ക്കുണ്ടു്.
തനിക്കു കിട്ടിയ കുടുംബസ്വത്തു മുഴുവന്‍ വിറ്റുതിന്നു കഴിയുന്ന അവിവാഹിതനാണു് കൃഷ്ണനുണ്ണിത്താൻ. ശ്രീധരനുണ്ണിത്താന് ഭാര്യ മാധവിയമ്മയും മകള്‍ ശാരദയുമൊത്തു് താമസം. ചന്ദ്രന്റെ മുറപ്പെണ്ണാണു് ശാരദ. ഒന്നിച്ചു കളിച്ചു വളര്‍ന്ന അവര്‍ പരസ്പരം അനുരക്തരുമാണു്. തറവാട്ടിലെ സ്ഥിരം ആശാരിയായ കുഞ്ഞന്‍ പണിക്കനാണു് കാവാലം ചുണ്ടന് പണിതതു്. അയാളുടെ മകളുടെ ഭര്‍ത്താവായ കുട്ടപ്പനാശാരി മാധവിയമ്മയുടെ നാട്ടുകാരനുമാണു്.
ചന്ദ്രനും ശാരദയുമായുള്ള വിവാഹനിശ്ചയത്തിനെത്തിയ കമല ഗർഭിണിയാണെന്നറിഞ്ഞു് കുഞ്ഞമ്മ വളരെയേറെ സന്തോഷിച്ചു.പക്ഷെ തന്റെ മകള്‍ക്കും ഭര്‍ത്താവിനും മാത്രമായി കിട്ടുമെന്നു ധരിച്ചിരുന്ന സ്വത്തിനു് ഒരവകാശികൂടി ഉണ്ടാകുന്നതു് മാധവിയമ്മയ്ക്കു് സഹിച്ചില്ല. കുട്ടപ്പന്റെ പ്രേരണയാല്‍ കമലയുടെ ഗര്ഭരക്ഷക്കെന്ന പേരില്‍ അവര്‍ ഒരു കര്‍മ്മം നടത്തി.കാര്മ്മികന് ജപിച്ചു കൊടുത്ത പാലിന്റെ പിന്നിലെ ക്രൂരമായ ചതി ശാരദ മനസ്സിലാക്കി.സ്വന്തം അമ്മയുടെ നിലനില്‍പ്പും കമലയുടെ ജീവനും രക്ഷിക്കേണ്ട ചുമതലയില്‍ സ്നേഹസമ്പന്നനായ കുഞ്ഞന്‍ പണിക്കന് അവള്‍ക്കു സഹായം നല്കി.
നിര്‍ഭാഗ്യവശാല്‍ ആ സംഭവം ഒരു പൊട്ടിത്തെറിക്കു കാരണമായി.തെറ്റിദ്ധാരണയുടെ ഫലമായി തേവാരത്തു കുടുംബം രണ്ടായി.
വിവാഹനിശ്ചയത്തിനണിയിച്ച മോതിരം ഊരി ചന്ദ്രൻ ശാരദയുടെ കാൽക്കലെറിഞ്ഞു. ചുണ്ടൻ വള്ളത്തിന്റെ അവകാശം സംബന്ധിച്ചു് അമ്മാവനും അനന്തിരവനും തമ്മില്‍ വാക്കേറ്റവും വെല്ലുവിളികളും നടന്നു.
നെഹ്രുട്രോഫിക്കുവേണ്ടി വള്ളമിറക്കാന്‍ ചന്ദ്രന് തയ്യാറെടുത്തു. അതിനെതിരായി ശ്രീധരനുണ്ണിത്താന് കോടതി ഉത്തരവു നേടി. വള്ളം കോടതിയുടെ അധീനതയിലായി. കരക്കാര് രണ്ടു ചേരികളായി തിരിഞ്ഞു. ചില്ലറ ഏറ്റുമുട്ടലുകളും വഴക്കുകളും അങ്ങിങ്ങായി നടന്നു.
തന്റെ വീതത്തിലുള്ള നിലം വിറ്റു് ഒരു പുതിയ ചുണ്ടന് വള്ളം പണിയുവാന്‍ ശ്രീധരനുണ്ണിത്താന് തീരുമാനിച്ചു.കുട്ടപ്പനാണു് പ്രധാന ആശാരി.ഒരേ കരയില്‍നിന്നും രണ്ടു വള്ളങ്ങള്‍ മത്സരിച്ചാലുണ്ടാകാവുന്ന ഭിന്നത മനസ്സിലാക്കി വള്ളം പണിക്കു കൂട്ടുനില്ക്കരുതെന്നു് കുഞ്ഞന്‍ പണിക്കന് കുട്ടപ്പനോടു് അപേക്ഷിച്ചു. പക്ഷെ കുട്ടപ്പന് കൂട്ടാക്കിയില്ല. തറവാട്ടു വക വള്ളത്തിന്റെ അവകാശം സ്ഥാപിച്ചു കിട്ടുവാന്‍ ചന്ദ്രന് കോടതിയെ അഭയം പ്രാപിച്ചു.
ചുണ്ടൻ വള്ളത്തിന്റെ കാതലായ ഭാഗമായ നെറ്റിപ്പലക പണിതൊപ്പിക്കുവാന് സാധിക്കാതെ വന്ന കുട്ടപ്പന് കുഞ്ഞന്‍ പണിക്കരുടെ കാല്ക്കല് വീണു. പക്ഷെ അതിന്റെ കണക്കു പറഞ്ഞുകൊടുക്കാന്‍ ആ മൂത്താശ്ശാരി തയ്യാറായില്ല. കാവാലം ചുണ്ടന് തേവാരത്തേതാണെന്നു് കോടതി വിധിയുണ്ടായി. ചന്ദ്രന് വള്ളമിറക്കുവാനും തീരുമാനിച്ചു. പരാജിതനായ ശ്രീധരനുണ്ണിത്താന്റെ ഹൃദയത്തില്‍ പകയും വിദ്വേഷവും ആളിക്കത്തി.
കുട്ടപ്പനും ഭാര്യയും ചേര്‍ന്നു് ആവതിലേറെ മദ്യം കൊടുത്തു മയക്കി കുഞ്ഞന്‍ പണിക്കനില് നിന്നും നെറ്റിപ്പലകയുടെ കണക്കു് ചോര്‍ത്തിയെടുത്തു. ആരുമറിയാതെ പണിപ്പുരയിലേക്കോടിയ കുട്ടപ്പന് ധൃതഗതിയില്‍ പണി ആരംഭിച്ചു.അകത്തായ മദ്യലഹരി വിട്ടപ്പോള്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നു് കുഞ്ഞന്‍ പണിക്കനു് മനസ്സിലായി. എന്തോ നിശ്ചയിച്ചു് അയാള്‍ വീട്ടില്‍നിന്നിറങ്ങി.
അടുത്ത ദിവസം വള്ളംകളി മത്സരമാണു്. ഇരുള് നിറഞ്ഞ രാത്രിയില്‍ ഭാര്യയുടെയും മകളുടെയും എതിര്‍പ്പിനെ വകവെയ്ക്കാതെ ശ്രീധരനുണ്ണിത്താന് ഇറങ്ങിത്തിരിച്ചു, ചന്ദ്രനെ വകവരുത്തുവാന്‍. പേടിച്ചു വിരണ്ട ശാരദ വള്ളക്കടവിലെത്തി.അവിടെ കണ്ട ഒരു കൊച്ചു വള്ളത്തില്‍ കയറി ഇരുള് മൂടിയ നദിയിലൂടെ അവള് തുഴഞ്ഞകന്നു.നടക്കുവാന്‍ പോകുന്ന ഭയാനകമായ സംഭവങ്ങളെക്കുറിച്ചു് മുന്നറിയിപ്പു നല്‍കുകയായിരുന്നു അവളുടെ ലക്ഷ്യം.
രാത്രിയുടെ നിശ്ശബ്ദതയില്‍ ഭീകരമായ നിലവിളി ഉയര്‍ന്നു.ഒറ്റക്കിരുന്നു വള്ളത്തിന്റെ പണി തീര്‍ത്തുകൊണ്ടിരുന്ന കുട്ടപ്പന്റെ കഴുത്തില്‍ കുഞ്ഞന്‍ പണിക്കന്റെ ഉളി താഴ്ന്നിറങ്ങി. കരച്ചില് കേട്ടു് ഉറങ്ങിക്കിടന്നിരുന്ന കരക്കാര് പിടഞ്ഞെണീറ്റു. വിളക്കും ചൂട്ടുകളുമായി വരമ്പുകളിലും,വള്ളങ്ങളിലും, ചിറകളിലും കൂടി അവര്‍ ഓടിയെത്തി.കൂട്ടത്തില്‍ ശ്രീധരനുണ്ണിത്താനും ഉണ്ടായിരുന്നു.ഒരേ കരക്കാര് രണ്ടുവള്ളങ്ങളുടെ പേരില്‍ ഭിന്നിക്കാതിരിക്കുന്നതിനുവേണ്ടിയാണു് താന്‍ ഈ കൃത്യം ചെയ്തതെന്നു് കുഞ്ഞന്‍ പണിക്കർ വെളിപ്പെടുത്തി.ആ സ്നേഹസമ്പന്നന് പോലീസിനു കീഴടങ്ങി ജയിലിലേക്കു പോയി.
കുഞ്ഞന്‍ പണിക്കരുടെ ത്യാഗം വെറുതെയായില്ല.തേവാരത്തു കുടുംബത്തിലെ അംഗങ്ങള്‍ വാശിയും വൈരാഗ്യവും വെടിഞ്ഞു് ഒന്നായി.ചന്ദ്രനും ശാരദയും തമ്മിലുള്ള വിവാഹവും നടന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറിി
കടപ്പാടു് : ബി. വിജയകുമാര്‍ ി