കഥാസാരം :
എറണാകുളം നോര്‍ത്തു് സ്റ്റേഷന് മാസ്റ്ററായി ജോലി നേക്കിയിരുന്ന വേണു അനുജനായ മധുവിന്റ ഉതു്കര്ഷം മാത്രം ജീവിതലക്ഷ്യമാക്കി കഴിഞ്ഞുവന്നു. അയാള്‍ വിവാഹം പോലും ചെയ്യാതെ അനുജന്റെ വിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധിച്ചുപോന്നു. സുശീലനും ബുദ്ധിമാനുമായ മധു എം. എ. യ്ക്കു് പിഠിക്കുന്നതിനു് മദ്രാസില്‍ പോയി. അവിടെ അതേ കോളേജില്‍ പഠിക്കുന്ന ഗീതയുമായി പരിചയപ്പെട്ടു. ആ സൗഹൃദം പ്രേമമായി രൂപാന്തരപ്പെട്ടു. പരീക്ഷ കഴിഞ്ഞു് രണ്ടുപേരും വീടുകളിലേയ്ക്കു് മടങ്ങി. ഗീതയുടെ വീടു് വടക്കാഞ്ചേരിയിലാണു്.
എറണാകുളം പാഴ്സലാപ്പീസിനു് തീ പിടിച്ചപ്പോള്‍ മധുവും ജ്യേഷ്ഠനോടൊപ്പം തീയില്‍ പെട്ടവരെ രക്ഷിക്കുവാന്‍ ചെയ്ത ശ്രമത്തിനിടയില്‍ മധുവിന്റെ കാഴ്ച നഷ്ടപ്പെട്ടു. അന്ധനായിത്തീര്‍ന്ന മധു ഗീതയുടെ ഭാവി അലങ്കോലപ്പെടുത്താതിരിക്കുവാനായി അവളുടെ പേര്‍ക്കു് ഒരു വ്യാജവാര്‍ത്ത എഴുതി അറിയിച്ചു. ജ്യേഷ്ഠന്റെ നിര്‍ബന്ധപ്രകാരം താന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തുവെന്നും ഗീതി തനിക്കുവേണ്ടി കാത്തിരിക്കേണ്ടെന്നും ആയിരുന്നു സന്ദേശം. മധുവില്‍ മാത്രം ജീവിതഭാഗ്യം ദര്‍ശിച്ചിരുന്ന ഗീത വിവാഹമേ വേണ്ടെന്ന തീരുമാനത്തിലും എത്തി.
കാലം കുറച്ചു് കഴിഞ്ഞു. വേണുവിനെ വടക്കാഞ്ചേരിയ്ക്കു് സ്ഥലംമാറ്റി. അന്ധനായ അനുജനുമായി സ്റ്റേഷനു സമീപമുള്ള വീട്ടില്‍ താമസമാക്കി. ഒരു ദിവസം വേണുവിന്റെ ഒരു പഴയ സ്നേഹിതനെ സ്റ്റേഷനില്‍ വച്ചു് കണ്ടു. പട്ടാളക്കാരനായ അയാള്‍ അമ്മയ്ക്കു് സുഖക്കേടു് കൂടുതലാണെന്നറിഞ്ഞു് വീട്ടിലേക്കു് വന്നതാണു്. ആതു് ഗീതയുടെ സഹോദരനായിരുന്നു. അയാള്‍ വീട്ടിലെത്തുന്നതിനു് മുമ്പു് തന്നെ അമ്മ മരിച്ചുകഴിഞ്ഞിരുന്നു. ലീവു് തീര്‍ന്നു മടങ്ങാറായപ്പോഴാണു് ഗീതയുടെ നില പ്രശ്നമായി അയാള്‍ക്കു് തോന്നിയതു്. യുവതിയായ സഹോദരിയ്ക്കു് വരനെ തേടാന്‍ നേരവുമില്ല. ഒറ്റയ്ക്കിട്ടിട്ടു് പോകാന്‍ നിര്‍വ്വാഹവുമില്ല. ഈ പരിതസ്ഥിതിയില്‍ അയാള്‍ വേണുവിനെ സമീപിച്ചു. സ്നേഹിതന്റെ ഹൃദയവേദന കണ്ടു് വേണു വിവാഹത്തിനു് സമ്മതിച്ചു. ജ്യേഷ്ഠന്റെ നിര്‍ബന്ധത്തിനു് വഴങ്ങി വേണുവിന്റെ ഭാര്യയാകാന്‍ സമ്മതിക്കേണ്ടിവന്ന ഗീത ഓമന എന്ന ഓമനപ്പേരിലാണു് മധുവിന്റെ ജ്യേഷ്ഠത്തിയമ്മയായി ആ വീട്ടില്‍ കാല്കുത്തിയതു്. അവള് സ്വാകാമുകന്റെ ജ്യേഷ്ഠത്തിയമ്മയായി അവന് പാര്‍ക്കുന്ന വീട്ടില്‍ തന്നെ വീര്‍പ്പുമുട്ടലോടെ നാളുകള്‍ നീക്കി. മധു തന്റെ പഴയ ഹൃദയേശ്വരിയെ തിരിച്ചറിയാതെ കഴിഞ്ഞുവന്നു.
തൃശൂരിലുള്ള പ്രശസ്തനായ കണ്ണുഡോക്ടറുടെ സഹായത്തോടെ വേണു മധുവിന്റ കാഴ്ച വീണ്ടെടുത്തുകൊടുത്തു. തന്നോടിതുവരെ പഴയപ്രണയം തുറന്നു പറയാതിരുന്ന ഓമനയേയും തന്റെ ഭാര്യയുടെ കമിതാവു് ചമയാന്‍ വീണ്ടുമൊരു ശ്രമം നടത്തിയ അനുജനേയും കോപാകുലനായ വേണു വെറുത്തു ഭത്സിച്ചു. ആ കുടുംബം വിരോധത്തിന്റേയും മര്‍ദ്ദനത്തിന്റേയും യുദ്ധരംഗമായി. പക്ഷെ ഏറെ താമസിയാതെ അനുജന്റെ നിരപരാധിത്വവും പത്നിയുടെ നിഷ്കളങ്കതയും വേണുവിനു് ബോദ്ധ്യമായി. അതോടെ കഴിഞ്ഞതെല്ലാം പൊറുത്തും മറന്നും സ്നേഹപൂര്‍വ്വം ഒത്തൊരുമിച്ചു് വാഴാന്‍ തീരുമാനിക്കുന്നിടത്തു് ചിത്രം അവസാനിക്കുന്നു.
ഈ ചിത്രം 1966 മാര്‍ച്ചു് 31നു് പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|