ജയൻ, മധു, ജയഭാരതി, ശ്രീവിദ്യ എന്നിവർക്കൊപ്പം ഗായകൻ ജോളി ഏബ്രഹാം (വില്ലൻ വേഷം) അഭിനയിച്ചു. രാഷ്ട്രീയ ശക്തികളുടെ അന്യായ ഇടപെടലുകളിൽ മനം മടുത്ത് ജോലി രാജി വച്ച് അവരോട് പോരാടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ (ജയൻ) കഥയായിരുന്നു തമ്പിയുടെ മനസ്സിൽ. ജയന്റെ കുറച്ച് സീനുകൾക്ക് ശേഷം അദ്ദേഹം മരണപ്പെട്ടു. പിന്നെ കഥ മാറ്റിയെഴുതുകയായിരുന്നു. ജയന് ശബ്ദം കൊടുത്തത് ആലപ്പി അഷ്റഫ്.
സംരക്ഷണം നൽകിയ മുതലിയുടെ മകളെ (ശ്രീവിദ്യ) പ്രണയിച്ചു എന്ന കുറ്റത്തിന് പുറത്താക്കപ്പെട്ട യുവാവ് (മധു) ലോറി ഡ്രൈവറായി ജോലി ചെയ്യുന്നു. കൂടെ സഹോദരിയുമുണ്ട്. പുതിയ മുതലാളിയുടെ മകൻ (ജോളി ഏബ്രഹാം) സഹോദരിയെ പ്രണയിച്ച് വഞ്ചിച്ചപ്പോൾ അവൾ ആത്മഹത്യ ചെയ്തു. സഹോദരൻ വില്ലനെ മർദ്ദിച്ചതിനാൽ പോലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ (ജയൻ) മുതലാളിയുടെ മകളുമായുള്ള വിവാഹാലോചനയിൽ നിന്ന് പിന്മാറുന്നു. പ്രതികാരമായി മുതലാളി പോലീസ് ഉദ്യോഗസ്ഥനെ ഒരു പെണ്ണ് കേസിൽ കുടുക്കി. ആ സ്ത്രീയെ (ജയഭാരതി) പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയാക്കുന്നു. മുതലാളിയുടെ കിങ്കരന്മാർ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലുന്നു. ഒടുവിൽ പക മനസ്സിൽ കൊണ്ട് നടന്നിരുന്ന പഴയ ലോറി ഡ്രൈവർ മുതലാളിയുടെ മകനെ കൊല്ലുന്നു.
ശ്യാം സംഗീതം നൽകിയ ഗാനങ്ങളിൽ 'പീതാംബരധാരിയിതാ വരവായി' (എസ് ജാനകി) എന്ന ഗാനരംഗത്തിൽ ജയഭാരതിയുടെ മോഹിനിയാട്ടം ചിത്രീകരിച്ചു. ക്രിസ്തുമസ്, ഈദ് പശ്ചാത്തലത്തിലുള്ള ഗാനങ്ങളുമുണ്ടായിരുന്നു.