എസ് ആർ സിയുടെ ശ്യാമളച്ചേച്ചി എന്ന ചിത്രം 1965 ഫെബ്രുവരി 18 ൽ റിലീസായി. പി ഭാസ്കരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും അദ്ദേഹത്തിന്റേതാണ്.തോപ്പിൽ ഭാസി സംഭാഷണം എഴുതി. പി ഭാസ്കരന്റെ ഗാനങ്ങൾ (ഏഴ് ) സംവിധാനം ചെയ്തത് രഘുനാഥ് ആണ്. പി ലീല, എസ് ജാനകി, എ പി കോമള, യേശുദാസ്, ഉദയഭാനു എന്നിവർ ആ ഗാനങ്ങൾ പിന്നണിയിൽ പാടി.യു രാജഗോപാലിന്റെ ഛായാഗ്രഹണം , വി ബി സി മേനോന്റെ ശബ്ദലേഖനം ആർ വെങ്കട്ട രാമന്റെ ചിത്ര സംയോജനം , കോന്നനാട്ടിന്റെ കലാസംവിധാനം, എൻ കൃഷ്ണന്റെ മേക്കപ്പ് ,എന്നിവയോടു കൂടി വി അബ്ദുള്ളയും ആർ ചെല്ലദുരൈയും കൂടി വാഹിനി – ന്യൂട്ടോൺ എന്നീ സ്റ്റുഡിയോകളിൽ വെച്ചു നിർമിച്ച പ്രസ്തുത ചിത്രത്തിൽ സത്യൻ, അംബിക , മുത്തയ്യ , സുശീല, എസ് പി പിള്ള , സുകുമാരി, ബഹദൂർ , പങ്കജവല്ലി, അടൂർ ഭാസി, അടൂർ ഭവാനി, കൊട്ടാരക്കര ശ്രീധരൻ നായർ, കുഞ്ഞാവാ, പ്രേം ജി , പരിയാനം പറ്റ , ടി ആർ ഓമന , കെടാമംഗലം ആലി , ബേബി ശുഭ, പാപ്പുക്കുട്ടി ഭാഗവതർ എന്നിവർ അഭിനയിച്ചു.
കഥാസാരം
പണവും പ്രതാപവും ചേർന്നു പരിലസിച്ച നല്ല നാളുകൾ സ്മരണയിൽ മാത്രം വച്ചു പുലർത്തി വന്ന മുല്ലപ്പറമ്പിലെ പാർവതിയമ്മയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണു കഥ.മൂത്ത മകൾ ശ്യാമള വിവാഹ പ്രായം കഴിഞ്ഞിട്ടും കറുപ്പ് നിറവും ചൊവ്വാദോഷമെന്ന ജ്യോതിഷ വിലക്കും കാരണം അവിവാഹിതയായി കഴിയുന്നു.ഇളയവൾ പതിനേഴു വയസ്സുള്ള ശാന്ത സുന്ദരിയാണ്.ഭർത്താവു മരിച്ച പാർവതിയമ്മയുടെ രണ്ടാം സംബന്ധക്കാരനായ നമ്പൂതിരിയും ഉത്സവം, ചെണ്ട, കഥകളി എന്നിവയിൽ കണക്കറ്റ കമ്പം കാരണം വീട്ടുകാര്യത്തിൽ ശ്രദ്ധയില്ലാത്ത കാരണവർ പപ്പുക്കുറുപ്പും അവരവരുടെ കാര്യം നോക്കി കഴിയുന്നു.അങ്ങനെയിരിക്കെ പെണ്ണു കേശവപിള്ള എന്നറിയപ്പെടുന്ന ദല്ലാൾ ഭാരിച്ച സ്വത്തിനു ഏക അവകാശിയും ബോംബെയിൽ ജോലിയുള്ളവനുമായ വി സി ജി മേനോനെ പെണ്ണു കാണുന്നതിനായി അവിടെ കൊണ്ടു വന്നു.കുടുംബമഹിമ മാത്രം നോക്കി വന്ന അയാൾക്ക് ശ്യാമളയെ ഇഷ്ടപ്പെട്ടു എങ്കിലും ശാന്തയെ കണ്ടു കഴിഞ്ഞപ്പോൾ അവളെ മതിയെന്നായി.സഹോദരിക്കു വേണ്ടി ശ്യാമള വഴങ്ങി.കടം വാങ്ങിയും വീടു പണയപ്പെടുത്തിയും വിവാഹം നടത്തി. വിവാഹം കഴിഞ്ഞതും പാർവതിയമ്മ രോഗിയായി കിടപ്പായതും ഒന്നിച്ചായിരുന്നു.ശ്യാമളയ്ക്ക് ഒരു മൂന്നാം വേളി കഴിഞ്ഞവനെ കൊണ്ടു വന്നത് സ്വീകരിക്കാതിരുന്നതു കൊണ്ട് നമ്പൂതിരി പിണങ്ങിപ്പിരിഞ്ഞു. തന്റെ ജാതി മനുഷ്യ ജാതിയെന്നും നാട് ഭാരതമെന്നും മാത്രം പറയുന്ന യുവാവായ വേണു പട്ടാളത്തിൽ നിന്നും തിരിച്ചു വന്ന് ആ നാട്ടുമ്പുറത്ത് താമസമാക്കി. ദാരിദ്രത്തിലും കഷ്ടപ്പാടിലും മുന്നോട്ട് നീങ്ങിയ ശ്യാമളയുടെ കുടുംബത്തിനു വേണ്ട ഒരു തണൽ വൃക്ഷമായി നില കൊണ്ടു. അവളെയും വേണുവിനെയും ചേർത്ത് അപവാദം പൊട്ടി വിടരാൻ നാളേറെ വേണ്ടി വന്നില്ല. ശ്യാമളയെ തികച്ചും അനാഥയാക്കിക്കൊണ്ട് പാർവതിയമ്മ മരണമടഞ്ഞു. പപ്പുക്കുറുപ്പ് അവരുടെ അസ്ഥിയുമായി കാശിയാത്രയ്ക്കും പോയി.അപവാദത്തിൽ സത്യമുണ്ടെന്ന് ധരിച്ച മേനോനും ശാന്തയും അവളെയും തറവാടിനെയും ബഹിഷ്കരിച്ചു.ശ്യാമളക്ക് അഭയം നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് വേണു മേനോനെ സമീപിച്ചു.അവമാനിച്ചതിനും പുറമേ കള്ളക്കേസിൽ വേണുവിനെ ജയിലിലടച്ചു. അഞ്ചു വർഷത്തെ തടവുശിക്ഷ കിട്ടി അയാളും ശ്യാമളയെ വിട്ടു പോയി.നില കാണാത്ത നിരാശയിൽ ജീവിതം മടുത്തു പോയ ശ്യാമള റെയില്‍പ്പാളത്തിൽ തല വെച്ചു ജീവിതമവസാനിപ്പിക്കാനൊരുങ്ങി. പക്ഷേ ഒരു ഇളം പൈതലിന്റെ ദയനീയ രോദനം അവളുടെ സ്ത്രീത്വത്തെ തട്ടിയുണർത്തി.വിധി സമ്മാനിച്ച കൈക്കുഞ്ഞുമായി നടന്ന ശ്യാമള വീണ്ടും അപവാദ ശരങ്ങളുടെ ഇടയിൽ പെട്ടു ശ്വാസം മുട്ടി നിന്നു പോയി.ആ പിഞ്ചോമനയെ പുലർത്താൻ വേണ്ടി പല വാതിലിലും മുട്ടി. ഒടുവിൽ ശാന്തയുടെയും മേനോന്റെയും വീട്ടിൽ ഒരു വേലക്കാരിയുടെ രൂപഭാവത്തിൽ കഴിയേണ്ടി വന്നു. വേലക്കാരിയുടെ കുഞ്ഞായി സീതയും വളർന്നു. പക്ഷേ ആ കുഞ്ഞിനോട് മേനോനും ശാന്തയും ക്രൂരമായി പെരുമാറിയതിനാൽ അവൾ അവിടം വിട്ടിറങ്ങി.ആശ്രയമറ്റ ശ്യാമളയ്ക്ക് ഹൃദയാലുവായ ജർമ്മൻ പാതിരി ഡോക്ടർ വെർണ്ണർ സ്വന്തം ആസ്പത്രിയിൽ അഭയമരുളി. ജീവിതാശകൾ നശിച്ച അവൾ രോഗാതുരന്മാരെ ശുശ്രൂഷിച്ചാശ്വസിപ്പിക്കുവാൻ തീരുമാനിച്ചു. ആത്മാർപ്പന ബുദ്ധിയോടെ അവശ പരിചര്യയിലേർപ്പെട്ട ശ്യാമളക്ക് ഏറെത്താമസിയാതെ ചേച്ചിയെന്ന സ്ഥാനം അവർ ഹൃദയപൂർവം നൽകി.ജയിൽ വിട്ടു മടങ്ങിയെത്തുന്ന വേണു ശ്യാമളയെ കുറിച്ചു കേട്ട അപവാദം ശരിയെന്നു കരുതി അവളെ കുരുതി കഴിക്കുവാൻ ഓടിയെത്തി. തൊഴിലാളികളുടെ ആക്രമണത്തിനു വിധേയനായ മേനോനും ആസ്പത്രിയിൽ എത്തിക്കഴിഞ്ഞിരുന്നു. ശ്യാമളയുടെ സത്യചരിതം പാതിരിയിൽ നിന്നറിഞ്ഞു വേണുവിന്റെയും മേനോന്റെയും മനസ്സു മാറി. ഒടുവിൽ സുഖ സംതൃപ്തമായ പുതു ദാമ്പത്യജീവിതത്തിലേക്ക് കാൽ കുത്താൻ തന്നെ തീരുമാനിച്ച ശ്യാമള ഒരു രോഗിയുടെ ആർത്ത നാദം കേട്ട് മനമുരുകി നിസ്വാർത്ഥമായ സേവനക്ഷേത്രത്തിലേക്ക് തന്നെ മടങ്ങുന്നതോടെ ചിത്രം അവസാനിക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്‍