ലക്ഷ്മി അമ്മ അയിഷയുടെ അയൽ വക്കത്തു താമസിക്കുന്നവളാണ്. കഴിഞ്ഞ കാലങ്ങളിൽ കായംകുളം കൊച്ചുണ്ണി അവർക്ക് വളരെയധികം സഹായങ്ങൾ ചെയ്തിട്ടുണ്ട്.ആ ഉപകാര സ്മരണയിൽ അവർ ഇപ്പോൾ കൊച്ചുണ്ണിയുടെ കുടുംബക്കാർക്ക് ആവുന്ന സഹായങ്ങൾ ചെയ്തു കൊണ്ടിരുന്നു.ലക്ഷ്മിയമ്മയ്ക്ക് കൊച്ചയ്യപ്പൻ സാവിത്രി എന്നീ രണ്ടു മക്കളുമുണ്ട്.
തമ്പിക്കുഞ്ഞ് മമ്മദ് എന്നൊരു മീൻ കച്ചവടക്കാരന്റെ കീഴിൽ ജോലി സമ്പാദിക്കുന്നു. അയാളുടെ തുച്ഛമായ വരുമാനമാണ് ആ കുടുംബത്തെ സംരക്ഷിക്കുന്നത്.വർഷങ്ങൾ കടന്നു പോകുന്നു.ഇപ്പോൾ മമ്മദ് ഒരു വലിയ പണക്കാരനാണ്.അയാളുടെ ഏകമകളായ റസിയാ തമ്പിക്കുഞ്ഞിനെ പ്രേമിക്കുന്നു.ഈ സമയത്ത് മമ്മൂട്ടിയും , മാത്തച്ചൻ എന്നൊരു വൻ കിട ബോട്ടുടമസ്ഥന്റെ കീഴിൽ മീൻ കച്ചവടം ആരംഭിക്കുന്നു.പക്ഷേ ബോട്ടുടമയ്ക്ക് കൊടുക്കാനുള്ള കമ്മീഷൻ സംബന്ധമായി മാത്തച്ചനും മമ്മൂട്ടിയും തമ്മിൽ തർക്കമുണ്ടാകുന്നു.വാസ്തവത്തിൽ മമ്മൂട്ടി നിരപരാധിയാണ്.എന്നിരുന്നാലും അയാൾ ഒരു കള്ളനായി മുദ്ര കുത്തപ്പെടുന്നു.തമ്പിക്കുഞ്ഞും മാത്തച്ചന്റെ വാക്കു വിശ്വസിച്ചു മമ്മൂട്ടിയെ വീട്ടിൽ നിന്നും ആട്ടിയോടിക്കുന്നു.ഹൃദയം നൊന്ത മമ്മൂട്ടി തന്റെ ശത്രുക്കൾക്കെതിരായി പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു.മാത്തച്ചന്റെ അനുജനാണ് റപ്പേൽ.ജ്യേഷ്ഠന്റെ ക്രൂരമായ പെരുമാറ്റത്തിൽ മനം മടുത്ത റപ്പേലും മാത്തച്ചനെ വക വരുത്താൻ സന്ദർഭം കാത്തിരിക്കുന്നു. മമ്മൂട്ടിയും റപ്പേലും ഒത്തു ചേർന്നു മാത്തച്ചന്റെ വീട് കൊള്ളയടിക്കുകയും പല സാധുക്കളും അവിടെ പണയം വെച്ചിരുന്ന പണ്ടങ്ങൾ കവർന്നെടുത്തു അവയെല്ലാം അതാത് ഉടമസ്ഥർക്ക് തിരിച്ചേല്പ്പിക്കുകയും ചെയ്യുന്നു.ഈ പ്രവൃത്തികൾ മമ്മൂട്ടിക്ക് ഒരു കൊള്ളക്കാരനെന്ന ബിരുദം നേടിക്കൊടുക്കുന്നു.തന്നിമിത്തം അയാളുടെ കുടുംബക്കാരും തീരാദുഃഖത്തിൽ ആണ്ടു പോകുന്നു.
തമ്പിക്കുഞ്ഞും റസിയായും തമ്മിലുള്ള പ്രേമം മനസ്സിലാക്കിയ ആയിഷ , അവർ തമ്മിലുള്ള വിവാഹം നടത്താൻ ശ്രമിക്കുന്നുവെങ്കിലും മമ്മദ് അതിനു തീരെ സമ്മതിക്കുന്നില്ല.നേരെ മറിച്ച് അവളെ ധനാഢ്യനായ കിഴവനു വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിക്കുന്നു.തന്റെ ജ്യേഷ്ഠനു സംഭവിച്ച ഇച്ഛാഭംഗം മനസ്സിലാക്കിയ മമ്മൂട്ടി വിവാഹദിവസം റസിയയെ അവളുടെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്നു തന്റെ ജ്യേഷ്ഠനുമായുള്ള വിവാഹം നടത്തിക്കുന്നു.ഇക്കാര്യം മനസ്സിലാക്കിയ മമ്മദ് , പ്രതികാരം ചെയ്യാനായി മാത്തച്ചന്റെ സഹായം തേടുന്നു.മാത്തച്ചന്റെ ആൾക്കാർ മമ്മൂട്ടിയെ കുത്തി കൊലപ്പെടുത്തുന്നു. തന്റെ മകന്റെ മരണം അയിഷയുടെ മനസ്സ് മാറ്റുന്നു. അവൾ തമ്പിക്കുഞ്ഞിനോട് അവന്റെ അച്ഛന്റെ ജീവിതരീതി തന്നെ തുടർന്ന് കൊണ്ടു പോകാനും മമ്മൂട്ടിയെ കൊല ചെയ്തവരോട് പകരം വീട്ടണമെന്നും ആവശ്യപ്പെടുന്നു. തമ്പിക്കുഞ്ഞ് ഉടൻ തന്നെ മറ്റൊരാളായി മാറി.അച്ഛനെപ്പോളെ തന്നെ അവനും നാട്ടുകാർക്കെല്ലാം ഒരു പേടിസ്വപ്നമായി മാറി.മാത്തച്ചനും കൂട്ടരും അയാളെ പിടി കൂടാൻ ശ്രമിക്കുന്നു.പക്ഷേ വിജയിക്കുന്നില്ല. കൂടാതെ പോലീസും അയാളുടെ പുറകെയുണ്ട്.മാത്തച്ചൻ പാത്തുമ്മയെ പിടിച്ചു കൊണ്ടു വന്ന് ബന്ധനസ്ഥയാക്കുന്നു.അവളെ മോചിപ്പിക്കാൻ വന്നെത്തിയ തമ്പിക്കുഞ്ഞും മാത്തച്ചനും ഏറ്റുമുട്ടി.മാത്തച്ചൻ കൊല ചെയ്യപ്പെടുന്നു.
ലക്ഷ്മിയമ്മയുടെ മകനായ കൊച്ചയ്യപ്പൻ ഇപ്പോൾ ഒരു പോലീസ് ഇൻസ്പെക്ടറാണ്. തമ്പിക്കുഞ്ഞിനെ പിടിക്കാനായി അയാൾ നിയോഗിക്കപ്പെടുന്നു.അയാൾ തമ്പിക്കുഞ്ഞിനെ അന്വേഷിച്ചു നടക്കുന്ന അതേ സമയത്തു തന്നെ ലക്ഷ്മിയമ്മ മകനറിയാതെ തമ്പിക്കുഞ്ഞിനു സ്വഗൃഹത്തിൽ അഭയം നൽകുന്നു.ഒടുവിൽ കൊച്ചയ്യപ്പന്റെ പിടിയിൽ അകപ്പെടുന്നുവെങ്കിലും വെടിയുണ്ടയേറ്റ പരിക്കുകളോടെ തമ്പിക്കുഞ്ഞ് ഓടി രക്ഷപ്പെടുന്നു.
തമ്പിക്കുഞ്ഞിന്റെ അനന്തര നടപടികൾ എന്തായിരുന്നു. മാത്തച്ചനെ കൊല ചെയ്ത കുറ്റത്തിനു അയാൾ ശിക്ഷിക്കപ്പെടുന്നുവോ ? സംഭ്രമജനകമായ രംഗങ്ങൾ വെള്ളിത്തിരയിൽ കാണുവിൻ..