കുടുംബബന്ധങ്ങളുടെ അടിസ്ഥാനശക്തി രക്തത്തിലാണെന്ന് പറയാറുണ്ട്.എന്നാൽ ജാതിയും മതവും ഐശ്വര്യവും അന്തസ്സുമൊക്കെ മനുഷ്യന്റെ സാമൂഹ്യമാന്യതകളെ നിയന്ത്രിക്കുന്നു.അപ്പോൾ രക്തത്തിന്റെ നിറം മങ്ങുകയും ചൂട് കുറയുകയും ചെയ്യുന്നതു കാണാം. പലർക്കും തങ്ങളുടെ ജീവിതത്തിന്റെ കടിഞ്ഞാൺ അവിടേ വെച്ചു നഷ്ടപ്പെട്ടു പോകുന്നു.
ഒരു മോട്ടോർ വർക്കു ഷോപ്പ് തൊഴിലാളിയായ ശങ്കരൻ ( ജോസ് പ്രകാശ് ) അയാളുടെ ഏകമകളായ സുജാത ( ജയഭാരതി ) അവളുടെ കൂട്ടുകാരിയും ഒരഭിഭാഷകന്റെ ( അടൂർ ഭാസി ) മകളൂമായ മാലിനി (പത്മപ്രിയ ) അന്തസ്സ് കാത്തു സൂക്ഷിക്കാൻ എന്തും ചെയ്തു പോകുന്ന വ്യവസായ പ്രമുഖനായ തമ്പി (ഉമ്മർ ) അദ്ദേഹത്തെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അനന്തിരവൻ സുരേന്ദ്രൻ ( പ്രേം നസീർ )
അങ്ങനെ വിവിധ മുഖങ്ങളും വികാരങ്ങളുമുള്ള പല ജീവിതങ്ങളും സുജാതയ്ക്കു ചുറ്റുമുണ്ട്.
അവരൊക്കെ ശക്തരായിരുന്നു. എന്നാൽ അവരുടെ ജീവിതങ്ങളൊക്കെ അവരുടേത് മാത്രമായിരുന്നുവോ ?
മാലിനി , സുജാതയ്ക്ക് തമ്പിയുടേ ശുപാർശയോടെ സുരേന്ദ്രന്റെ ഓഫീസിൽ ജോലി വാങ്ങിക്കൊടുക്കുന്നു.സുരേന്ദ്രൻ പരുക്കൻ സ്വഭാവക്കാരനാണ്. മാലിനിയുടെ ഭാവി ഭർത്താവും.
കോളേജിലെ കുസൃതിയായിരുന്ന സുജാത മാലിനിക്കു വേണ്ടി സുരേന്ദ്രന്റെ സ്വഭാവം മാറ്റിക്കൊടുക്കാമെന്നേറ്റു . ആ ശ്രമം വിജയിച്ചു തുടങ്ങുമ്പോൾ മാലിനിയെ സുജാത ആശീർവദിക്കുന്നു.
തുടർന്ന് തമ്പിയുടെ പ്രഖ്യാപനമായിരുന്നു. സുരേന്ദ്രനും മാലിനിയും തമ്മിലുള്ള വിവാഹം അടുത്ത ഭാവിയിൽ തന്നെ നടത്താൻ പോവുകയാണ്. മൂന്നു ജീവിതങ്ങളുടെ അടിത്തറകൾ ഒന്നിച്ചിളകി. സുരേന്ദ്രന്റെ , മാലിനിയുടെ , സുജാതയുടെ.
സുരേന്ദ്രന്റെ പ്രേമാഭ്യർത്ഥനയുടേ മുൻപിൽ നിന്ന് സുജാത കുറ്റബോധത്തോടെ പിന്മാറിയെങ്കിലും മാലിനി വഴി മാറി കൊടുത്തു കൊണ്ട് സുജാതയെ സുരേന്ദ്രനായി അർപ്പിച്ചു.ആ ബന്ധം അതിരുകളും അപകടങ്ങളും നോക്കാതെ ശക്തി പ്രാപിച്ചു.
സുരേന്ദ്രന്റെ പ്രതിഷേധ ശബ്ദമുയർന്നു.തമ്പി തോൽക്കാൻ തയ്യാറില്ലായിരുന്നു.അദ്ദേഹം സുജാതയെ കൊല്ലാൻ ഏർപ്പാട് ചെയ്തു.
യാദൃച്ഛികമായി തമ്പി ശങ്കരനെ കണ്ടു മുട്ടുമ്പോൾ കൊലയാളികൾ സുജാതയെ കൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
തമ്പിയുടെ ചിന്തകളും ജീവിതവും തല കീഴായി മറിഞ്ഞു.അതൊരു ദൗർബല്യമായിരുന്നു.പറഞ്ഞു പോയ വാക്കുകളും പടുത്തുയർത്തിയ അന്തസ്സും അദ്ദേഹം കൈവെടിഞ്ഞു.അദ്ദേഹം ആ വിവാഹ ബന്ധത്തിനു അനുമതി നൽകി.
എന്നാൽ അവിടെ സർവശക്തിയും ഉപയോഗിച്ചു കൊണ്ട് ശങ്കരൻ എതിർത്തു നിൽക്കുന്നു. ആ എതിർപ്പ് ന്യായയുക്തമായിരുന്നു.
സുജാതയ്ക്കും സുരേന്ദ്രനും നിസ്സഹായരായി പിന്മാറേണ്ടി വന്നു.
സുജാതയെ കിട്ടാനുള്ള തന്റെ അവസാനശ്രമവും പരാജയപ്പെട്ട തമ്പി വീട്ടിലേക്ക് മടങ്ങുകയാണ്.അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ( നന്ദിതാ ബോസ്) പൂജാമുറിയിലായിരുന്നു.ആശ്രിതവത്സലനേ കൃഷ്ണാ..കൃഷ്ണാ…..
ദൈവവിശ്വാസിയല്ലാതിരുന്ന തമ്പി ആ ഗാനം കേട്ടു പരവശനാവുകയായിരുന്നില്ല.കീഴടങ്ങുകയായിരുന്നു.
രക്തബന്ധവും സ്നേഹബന്ധവും കണക്കുകൾ പറഞ്ഞു പിരിയുമ്പോൾ മനുഷ്യത്വം അതിന്റെ പ്രകാശം പരത്തി , വികാര തീവ്രങ്ങളായ നാടകീയ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് ആ പ്രകാശം വന്നെത്തുന്നത്.
ആ പ്രകാശത്തിന്റെ കഥയാണു സുജാത…..
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : പാട്ടുപുസ്തകം