കഥാസാരം
ബി എ ബിരുദധാരിയായ പൊന്നച്ചനും അന്നക്കുട്ടിയും ഗ്രാമപ്രദേശത്തെ സമ്പന്നമായ പൊടിക്കണ്ടം കുടുംബത്തിലെ കുഞ്ഞവറാച്ചന്റെയും റാഹേലമ്മയുടെയും സന്താനങ്ങളാണ്.അയല്പക്കത്തു താമസിക്കുന്ന ഗ്രേസി എന്ന പാവപ്പെട്ട പെൺകുട്ടിയുമായി പൊന്നച്ചൻ സ്നേഹത്തിലായി.രോഗിയായ അമ്മയും ഒരു കൊച്ചനുജത്തിയും മാത്രമാണ് ഗ്രേസിയുടെ വീട്ടിലുള്ളത്. കുഞ്ഞവറാച്ചനും റാഹേലമ്മയ്ക്കും ഇഷ്ടമുള്ള ബന്ധമായിരുന്നില്ല അത്.പക്ഷേ പൊന്നച്ചൻ ഗ്രേസിയെ വിവാഹം ചെയ്തു.മാതാപിതാക്കൾ അവനുമായി പിണങ്ങി. സ്വത്തിൽ യാതൊരവകാശവും പൊന്നച്ചനില്ലെന്ന് അവർ ശപഥം ചെയ്തു.ജോസ് എന്ന ഒരു ചെറുപ്പക്കാരനെ ദത്തെടുത്ത് അന്നക്കുട്ടിയെ അവനു കല്യാണം കഴിച്ചു കൊടുത്തു.പൊടിക്കണ്ടത്തിലെ സ്വത്തെല്ലാം അവരിരുവർക്കുമായി കുഞ്ഞവറാച്ചൻ എഴുതിക്കൊടുത്തു.കൊത്തൻ മത്തായി എന്ന വിവാഹ ദല്ലാളിന്റെ സഹായത്തോടെയാണ് കുഞ്ഞവറാച്ചൻ ഇതെല്ലാം ചെയ്തത്.ഒരു ബിരുദം മാത്രം കൈമുതലായി ശേഷിച്ച പൊന്നച്ചൻ വിഷമിച്ചു.ഒടുവിൽ അവൻ ജോലിയന്വേഷിച്ചു മദ്രാസിലേക്കു പോയി.പോകുന്നതിനു മുൻപ് തന്റെ ഭാര്യയെയും കുടുംബത്തെയും തന്റെ ബാല്യകാല സുഹൃത്തായ കുഞ്ഞച്ചനെ ഏല്പിച്ചു.മദ്രാസിലെത്തിയ പൊന്നച്ചൻ വളരെ കഷ്ടപ്പെട്ടു. ഒരു വീട്ടിൽ ജോലിക്കു നിൽക്കേണ്ട ഗതികേടു വന്നിട്ടു പോലും അഭിമാനിയായ പൊന്നച്ചൻ വിവരമൊന്നും ഗ്രേസിയെ അറിയിച്ചില്ല.ഇതിനിടയിൽ ഗ്രേസിയുടേ വീടിനു എങ്ങനെയോ തീ പീറ്റിച്ചു. അവളുടെ അമ്മ മരിച്ചു. അനാഥയായിത്തീർന്ന ഗ്രേസിയെ കുഞ്ഞച്ചൻ തന്റെ വകയായ ഒരു ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റിത്താമസിപ്പിച്ചു.പൊടിക്കണ്ടത്തിലെ സ്വത്തിന്റെ അവകാശിയായ ജോസ് അവന്റെ മാതാപിതാക്കളെ കൂടെക്കൊണ്ടു വന്ന് പൊടിക്കണ്ടത്തിൽ താമസമാക്കി.താമസിയാതെ അവർ ആ വീട്ടിലെ അധിപതികളായി.കുഞ്ഞവറാച്ചനും റാഹേലമ്മയും ഏതാണ്ട് ജോസിന്റെ അടിമകളെന്ന മട്ടിലായി.ഒരൊന്നാന്തരം ധൂർത്തുപുത്രനായി കഴിഞ്ഞിരുന്ന ജോസ് കുടിയും വ്യഭിചാരവുമായി ജീവിതം തുടങ്ങി.വനജ എന്നൊരു നർത്തകിയെ സ്വന്തമാക്കി അവന്റെ കസ്റ്റഡിയിൽ താമസിപ്പിച്ചു . അന്നക്കുട്ടി ഇതെല്ലാം അറിഞ്ഞു വളരെ ദുഃഖിച്ചു.നല്ല വാക്കും സൂത്രങ്ങളും പറഞ്ഞു അന്നക്കുട്ടിയുടെ അവകാശത്തിൽ പെട്ട സ്വത്തുക്കൾ കൂടി അവനെഴുതി വാങ്ങി വിറ്റു.എന്തിനധികം കുഞ്ഞവറാച്ചനും റാഹേലമ്മയും അന്നക്കുട്ടിയും ഒടുവിൽ വഴിയാധാരമായി. ഗ്രേസിയെ തന്റെ വക കെട്ടിടത്തിൽ താമസിപ്പിച്ചപ്പോൾ മുതൽ സമുദായത്തിലെ ഇത്തിക്കണ്ണികൾ കുഞ്ഞച്ചനേയും അവളെയും ബന്ധിച്ച് അപവാദപ്രചരണങ്ങൾ തുടങ്ങി.കുഞ്ഞച്ചന്റെ മാതാപിതാക്കൾ പോലും അവനെ കുറ്റപ്പെടുത്തിത്തുടങ്ങി.കുഞ്ഞച്ചന്റെ കാമുകിയായ ഓമനയും വിവരമറിഞ്ഞു. അവൾ അവനെ ഉപദേശിച്ചു.പക്ഷേ കുഞ്ഞച്ചൻ കുലുങ്ങിയില്ല.സ്ത്രീലമ്പടനായി സുഖിച്ചു കഴിഞ്ഞു പോന്ന ജോസ് കൊത്തൻ മത്തായിയുടെ സഹായത്തോടെ ഗ്രേസിയെ പാട്ടിലാക്കാൻ ശ്രമിച്ചു തുടങ്ങി.ഒരു ദിവസം അർദ്ധരാത്രിക്ക് അവിടെ കയറിപ്പറ്റിയ ജോസ് ഗ്രേസിയെ ബലാത്സംഗം ചെയ്യുവാൻ മുതിർന്നു.ഇതിനിടയിൽ മദ്രസൈൽ ഒരു നല്ല ജോലി കിട്ടിക്കഴിഞ്ഞിരുന്ന പൊന്നച്ചൻ നാട്ടിലേക്ക് ,മടങ്ങുവാൻ തീരുമാനിച്ചു.വിവരത്തിനു കുഞ്ഞച്ചനു കമ്പിയടിച്ചു.ആ കമ്പിയുമായി ഗ്രേസിയുടെ വീട്ടിലെത്തിയ കുഞ്ഞച്ചൻ ജോസുമായി ഏറ്റുമുട്ടി.സംഘട്ടനത്തിൽ ജോസിന്റെ കത്തി കൊണ്ട് ജോസ് സ്വയം മരിക്കാനിടയായി.കുഞ്ഞച്ചൻ കൊലക്കുറ്റത്തിനു അറസ്റ്റു ചെയ്യപ്പെട്ടു.പൊന്നച്ചൻ നാട്ടിലെത്തി.കുഞ്ഞച്ചനെയും ഗ്രേസിയെയും പറ്റിയുള്ള കള്ളക്കഥകൾ കേട്ട് അവന്റെ മനസ്സു നീറി.പൊന്നച്ചൻ കുഞ്ഞച്ചനെയും ഓമനയെയും നേരിൽക്കണ്ടു.അവരുടെ തെറ്റിദ്ധാരണകളെല്ലാം നീങ്ങി.കുഞ്ഞച്ചനാണു ജോസിന്റെ മരണത്തിനുത്തരവാദി എന്നു തെളിഞ്ഞു.എങ്കിലും ഒരു സാധു പെൺകുട്ടിയെ കാമാന്ധനായ ഒരു മദ്യപാനിയിൽ നിന്നും രക്ഷിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന പരിഗണനയിൽ കോടതി അയാളെ വെറുതെ വിട്ടു.അങ്ങിനെ ആത്മസുഹൃത്തുക്കൾ ഒന്നിച്ചു ചേർന്നു.
എഴുതിയതു് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്