ഭീകരമായ കാട്ടിൽ കഴിയുമ്പോൾ വിക്രമൻ ഒരു സിംഹത്തെ കണ്ടെത്തി. മുൻ കാല്പ്പത്തിയിൽ തറച്ചു കയറിയ ഒരു മുള്ളു സൃഷ്ടിച്ച വേദന സഹിക്കാനാവാതെ പുളയുകയായിരുന്ന ആ മൃഗരാജനു വിക്രമൻ രക്ഷകനായി. സിംഹം കൃതജ്ഞത കൊണ്ട് വിക്രമന്റെ ആജ്ഞാനുവർത്തിയായി.സിംഹത്തെ വളർത്തുനായയെപ്പോലെ അനുസരിപ്പിക്കാൻ കഴിഞ്ഞെങ്കിലും ആ കാട്ടിലെ തലവനോടുള്ള പക വിക്രമന്റെ മനസ്സിൽ ശേഷിച്ചു. കാരണം അയാൾ വിക്രമന്റെ അച്ഛന്റെ കൈവെട്ടി എറിഞ്ഞവനെന്നായിരുന്നു.
മാല ആ കാട്ടുജാതിക്കാരുടെ തലവന്റെ മകളാണ്. ആ മാദകറാണി ആടിപ്പാടി നടക്കുന്ന ഒരു കാട്ടുപൂമ്പാറ്റയാണ്. അവളുടെ കളിത്തോഴനായ വീരൻ കാടിന്റെ കണ്ണിലുണ്ണിയാണ്.
ഒരു ദിവസം സംന്യാസിവേഷം ധരിച്ച് തന്റെ അനുചരരെ ശിഷ്യന്മാരായി അഭിനയിപ്പിച്ച് സഞ്ചരിക്കുന്നതിനിടയിൽ വിക്രമൻ മാലയെ കണ്ടു മുട്ടി. വിക്രമൻ തന്റെ സിംഹത്തെ വിട്ട് അവളെ ഭയപ്പെടുത്തിച്ചു.അടുത്ത നിമിഷത്തിൽ അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് സിംഹത്തെ ശാസിക്കുകയും അവളെ രക്ഷപ്പെടുത്തുകയും ചെയ്തു. സിംഹത്തെപ്പോലെ ആജ്ഞാനുവർത്തിയാക്കാൻ കഴിവുള്ള ആ മഹായോഗിയെ വണങ്ങാനും വിശ്വസിക്കാനും കാട്ടിലെ ആൾക്കാരും അവരുടെ തലവനും അധികം ആലോചിക്കേണ്ടി വന്നില്ല. ക്രമേണ അവർ ഒന്നടങ്കം വിക്രമന്റെ കൈപ്പാവകളായി.
പക്ഷേ വീരൻ സംശയാലുവായിരുന്നു.അയാൾ തനിക്കെതിരായി തിരിയുമെന്ന് ഊഹിക്കാൻ കഴിയുന്ന വിക്രമൻ തന്ത്രപൂർവം പെരുമാറി തലവനെക്കൊണ്ട് വീരനെ കാടു വിലക്കിച്ചു.
കുരുതിപ്പാറയിൽ മാലയുടെ കല്യാണ ഉത്സവം നടക്കാൻ പോകുന്നു.സന്യാസി തന്റെ ശിഷ്യയായ റാണിയെ അയച്ച് തന്ത്രത്തിൽ മാലയെ തട്ടിക്കൊണ്ടു പോയി. അയാൾ അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. സംന്യാസിയുടെ കരുത്തുറ്റ കരങ്ങളിൽ ആ കാട്ടുമങ്ക ഒരു മാടപ്പിറാവിനെപ്പോലെ തളർന്നു വീണു.അവൾ പിന്നെ എഴുന്നേറ്റില്ല.
രാത്രികാലങ്ങളിൽ മാലയുടെ പ്രേതം കാട്ടിൽ അലയാൻ തുടങ്ങി.അവളുടെ ആത്മാവിന്റെ പ്രാണവായുവായിരുന്ന ഒരു പ്രേമഗാനം കാട്ടിൽ മുഴങ്ങിക്കൊണ്ടിരുന്നു. ആ മധുര ഗാന വീചി സൃഷ്ടിച്ച സംഭ്രമവും പരിഭ്രാന്തിയും സാർവത്രികമായി. മാലയുടെ അച്ഛൻ പോലും വിളറി വിയർത്തു.മാലയുടെ പ്രേതം !!
വീരൻ മാലയെ കൊന്നുവെന്ന് സംന്യാസി ഏവരെയും വിശ്വസിപ്പിച്ചു. വീരനെ ബന്ധനസ്ഥനാക്കി കുരുതിപ്പാറയിൽ ബലിയർപ്പിക്കാൻ തലവൻ വിധിച്ചു.
വീരൻ ശിരച്ഛേദം ചെയ്യപ്പെട്ടോ ? മാലയെ നിഗ്രഹിച്ചതാരാണ് ? സംന്യാസിയുടെയും സിംഹത്തിന്റെയും അനന്തര പരിണാമം എന്ത് ? സംഭ്രമജനകവും സംഭവബഹുലവുമായ കഥയുടെ ആസ്വാദ്യത വെള്ളിത്തിരയിൽ !!!
കടപ്പാട് : പാട്ടുപുസ്തകം