കഥാസാരം
മാധവിയമ്മയുടെ ഏകപുത്രനാണു് രാജന്. സഹോദരപുത്രിയായ ലളിതയും മാധവിയമ്മയുടെ വീട്ടില്‍ത്തന്നെയാണു് വളര്‍ന്നുവന്നതു്. ലളിതയെ രാജനക്കൊണ്ടു വിവാഹം കഴിപ്പിക്കുവാന്‍ മാധവിയമ്മയ്ക്കു് അതിയായ ആഗ്രഹമുണ്ടായിരുന്നു. അവള് രാജന്റെ മുറപ്പെണ്ണുമാണല്ലൊ.
മാധവിയമ്മയുടെയും രാജന്റെയും ഒരകന്ന ബന്ധുവായ രവി പരീക്ഷകഴിഞ്ഞു കോളേജ് അടച്ചപ്പോള്‍ ആ വീട്ടിലേക്കു വന്നു. ആ വീട്ടില്‍ അവര്‍ എല്ലാവരും ഒന്നിച്ചു ജീവിച്ചു പോന്നു.
വീട്ടുകാര്യസ്ഥന്‍ ശങ്കരപ്പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മയുടെ ബുദ്ധിയും കണ്ണുകളും ഒരു പുതിയ ചിന്തക്കു തീകൊളുത്തി. രവിയും ലളിതയുമായി പ്രേമബന്ധമുണ്ടെന്നു് അവര്‍ പറഞ്ഞു പരത്തി. രാജനു് അതു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.
കുറച്ചു ദിവസങ്ങളായി രവിയില്‍ കണ്ട ഭാവവ്യത്യാസങ്ങളുടെ അടിസ്ഥാനകാരണം ലളിതയോടുള്ള പ്രണയമാണെന്നു് രാജന് തെറ്റിദ്ധരിച്ചു. അവള് സന്തോഷമായിരിക്കട്ടെയെന്നും അവരുടെ ജീവിതം പൂര്‍ണ്ണവും സുന്ദരവുമായിക്കൊള്ളട്ടെയെന്നും കരുതി രാജന് സ്വയം പിൻവാങ്ങുവാന്‍ തീരുമാനിച്ചു.
ശങ്കരപ്പിള്ളയും മാധവിയമ്മയും കൂടി രാജനും ലളിതയും തമ്മിലുള്ള വിവാഹത്തിനു മുഹൂര്‍ത്തം കുറിച്ചപ്പോള്‍ രാജന് അതിനെ എതിര്‍ത്തു. ലളിതയെ ഒഴിച്ചു് മറ്റാരെയെങ്കിലും വിവാഹം ചെയ്തുകൊള്ളാമെന്നു് അവന് ഉറപ്പിച്ചു പറഞ്ഞു.
രാജനു് ഒരു പെണ്‍കുട്ടിയെ തേടുവാന്‍ അധികം ബുദ്ധിമുട്ടുണ്ടായില്ല. പങ്കജാക്ഷിയമ്മയുടെ മകന് കുട്ടപ്പന് പുതിയവീട്ടില്‍ രാഘവമേനോന്റെ മകള്‍ രമയുടെ ഫോട്ടോ എല്ലാപേരെയും കാണിച്ചു. രാജനു് പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു. ആ വിവാഹം തീരുമാനിക്കപ്പെട്ടു.
വാസ്തവത്തില്‍ രമ, രവിയുടെ കാമുകിയായിരുന്നു. അപ്രതീക്ഷിതമായ ഈ സംഭവവികാസം നിശബ്ദനായി നോക്കിനില്ക്കുവാനെ രവിക്കു സാധിച്ചുള്ളൂ. രമയുടെ കഴുത്തില്‍ രാജന് വരണമാല്യം അണിയിച്ചപ്പോള്‍ രവി നിറഞ്ഞ കണ്ണുകളുമായി നോക്കി നിന്നു. ആ ദുഃഖത്തിന്റെ കഥ ആരുമറിഞ്ഞില്ല.
ലളിതയെ വിവാഹം കഴിക്കുവാന്‍ രാജന് രവിയോടു് ആവശ്യപ്പെട്ടു. പക്ഷെ രവി വഴിപ്പെട്ടില്ല. അപ്പോഴാണു് രവിയും രമയുമായി പ്രേമമായിരുന്നുവെന്നും, ലളിതയെ ഒരു സഹോദരിയെന്ന കണക്കു മാത്രമേ രവിക്കു വീക്ഷിക്കുവാന്‍ കഴിയുകയുള്ളൂ എന്നും മറ്റുമുള്ള സത്യം രാജനു മനസ്സിലായതു്.
രമയാകട്ടെ തന്റെ ഇഷ്ടതോഴന്റേയും തന്റേയും വിധിയോര്ത്തു് നീറിപ്പുകയുകയായിരുന്നു. അവള് രാജനോടൊത്തു കഴിഞ്ഞുകൂടുവാന്തന്നെ ഇഷ്ടപ്പെട്ടില്ല. നീറിപ്പുകയുന്ന ഹൃദയവുമായി രമ അധികകാലം ജീവിക്കുവാന്‍ ആഗ്രഹിച്ചില്ല. ആത്മഹത്യ ചെയ്തു് അവള് ഈ ലോകത്തോടു യാത്ര പറഞ്ഞു.
13- 9-1968 ലാണു് ‘രാഗിണി’ പ്രദര്‍ശനശാലകളില്‍ എത്തിയതു്. തിരുവിതാംകൂര്‍ വിഭാഗത്തു് ജ്യോതി പിൿച്ചേഴ്സും കൊച്ചി - മലബാര്‍ പ്രദേശത്തു് ശക്തി ഫിലിംസുമാണു് ചിത്രം വിതരണം ചെയ്തതു്.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|