കഥാസാരം
കേരളത്തിലെ ഒരു നാട്ടിൻ പുറ ഗ്രാമം. കർഷകനായ ചാക്കോയും , ഇരുമ്പു പണിക്കാരൻ നാണു, ചാക്കും പാട്ടയും ശേഖരിച്ചു വ്യവസായം നടത്തുന്ന കാസിൻ ബാവാ,മണ്ണിന്റെ മകൻ ഇട്യാതി പറയൻ, പാടത്തു പണിയെടുക്കുന്ന കോരച്ചേട്ടൻ ഇവരെല്ലാം ഏതാണ്ടൊരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സൗഹൃദത്തോടെ കഴിഞ്ഞു വന്നു.ശാന്തസുന്ദരമായ ഗ്രാമീണ ജീവിതത്തിൽ പകയും വിദ്വേഷവും പകർന്നു കൊണ്ട് സ്ഥലത്തെ ധനികനായ മാർത്തോ മുതലാളി തന്റെ അധികാരത്തെ ചോദ്യം ചെയ്തു ശബ്ദമുയർത്തിയ കർഷക നേതാവായ ചാക്കോയെ അമർച്ച ചെയ്യുന്നതിനു പിണിയാളായ ചെരവനാക്കൻ തോമ്മായുടെ സഹായത്തോടെ വിഷവിത്തുകൾ വിതച്ചു.
കോരച്ചേട്ടന്റെ മകൾ മറിയക്കുട്ടി ധീരനും സുന്ദരനുമായ ചാക്കോയിൽ തന്റെ ഹൃദയം അർപ്പിച്ചു നിശ്ശബ്ദ പൂജ നടത്തിവന്നു.ഈ അവസരത്തിൽ പട്ടണത്തിലുള്ള ഒരു വർത്തക പ്രമാണിയായ കുറുവച്ചൻ ആ നാട്ടുപാതയിലൂടെ കാറിൽ കടന്നു പോകവേ ഗ്രാമദേവതയായ മറിയക്കുട്ടിയെ കാണാനിടയായി.പട്ടണത്തിന്റെ പരിഷ്കാര ഭ്രാന്തും പണത്തിന്റെ സ്വാധീന ശക്തിയും കൂടി ദുർനടപടിക്കാരനാക്കി കഴിഞ്ഞിരുന്ന തന്റെ മകൻ പാപ്പച്ചനെ നേർവഴിക്കു കൊണ്ടു വരുവാൻ സത്സ്വഭാവിയായ ഒരു പെൺകുട്ടിയ്ക്കേ കഴിയൂ എന്നു വിശ്വസിച്ച അയാൾ കോരച്ചേട്ടനോട് മറിയക്കുട്ടിയെ തന്റെ മകനു വിവാഹം ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു.പെട്ടെന്നു വന്ന ഈ പണക്കാര സൗഹൃദം ആ പാവപ്പെട്ട കർഷകനെ അന്ധാളിപ്പിച്ചു.
കണ്ണീരോടെ മറിയക്കുട്ടി എതിർത്തു പറഞ്ഞിട്ടും കോരച്ചേട്ടൻ വഴങ്ങിയില്ല. വിധിയുടെ കൈകളിൽ സ്വയം അർപ്പിച്ച് പണക്കാരന്റെ ഭാര്യയായി തീർന്ന മറിയക്കുട്ടി സ്വഭർത്താവിനെ പൂർണ്ണഹൃദയത്തോടെ സ്നേഹിച്ചു പരിചരിച്ചു.എന്നാൽ ബിയാട്രീസ് എന്ന നർത്തകിയുടെ അംഗചലനങ്ങൾക്കടിമയായി കഴിഞ്ഞിരുന്ന പാപ്പച്ചനു നാടൻ പെണ്ണിന്റെ നിഷ്കളങ്കതയെ മാനിക്കുവാൻ കഴിഞ്ഞില്ല.കോരച്ചേട്ടനോട് ഒടുങ്ങാത്ത പകയുള്ള ദുഷ്ടബുദ്ധിയായ ചെരവനാക്കൻ പറഞ്ഞു ധരിപ്പിച്ച ഏഷണി കേട്ട് പാപ്പച്ചൻ മറിയക്കുട്ടിയെ വെറുത്തു പോയി.
മദ്യവും മദിരാക്ഷിയും വഴി പിഴച്ച കൂട്ടുകെട്ടും പാപ്പച്ചനെ പാപ്പരാക്കി. കുറുവച്ചൻ പോലും സഹായ ഹസ്തമുയർത്തിയില്ല.തന്റെ വസ്തുവകകൾ വിറ്റു പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത സാത്വിയായ മറിയക്കുട്ടിയോട് പാപ്പച്ചനു കടപ്പാടും സ്നേഹവും തോന്നി.അങ്ങനെ മറിയക്കുട്ടിയുടെ കണ്ണീർധാരയുടെ ഒഴുക്കു നിന്നു.അവൾ പാപ്പച്ചനെ ഈശ്വരനായി കരുതി ആരാധിച്ചു. ആ തരുണീ രത്നത്തിനിന്റെ സ്നേഹവായ്പിൽ പാപ്പച്ചൻ അലിഞ്ഞു ചേർന്നു.
ചെരവനാക്കന്റെ നാക്കു വിശ്രമിച്ചില്ല.ചാക്കോയും മറിയക്കുട്ടിയുമായുള്ള അനുരാഗകഥ അവൻ പാപ്പച്ചനെ അറിയിച്ചു.സംശയത്തിന്റെ വിഷബാധയേറ്റു വീട്ടിലെത്തുമ്പോൾ മറിയക്കുട്ടിയും ചാക്കോയും സ്നേഹമസൃണമായി സംസാരിച്ചു നിൽക്കുന്നതാണ് പാപ്പച്ചൻ കാണുന്നത്. ചാക്കോയുടെ അമ്മ അവർ ഇഷ്ടപ്പെട്ടിരുന്ന മറിയക്കുട്ടിയ്ക്കു കൊടുക്കുവാൻ തന്നെ ഏല്പിച്ച പലഹാരവുമായി വീണ്ടും തമ്മിലൊരിക്കലും കാണരുതെന്ന് കരുതിക്കഴിഞ്ഞ ചാക്കോ അവിടെ വന്നതായിരുന്നു. പാപ്പച്ചനെ ബാധിച്ച കലി മറിയക്കുട്ടിയെ കഠിനമായി ദേഹോപദ്രവമേല്‍പ്പിക്കാൻ കൂടി കാരണമായി. തന്റെ നിഷ്കളങ്കത തെളിയിക്കുവാൻ മറിയക്കുട്ടിയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾക്ക് കഴിഞ്ഞില്ല.
ഗർഭിണിയായ മറിയക്കുട്ടി അവളുടെ വീട്ടിലേയ്ക്ക് പോയ വഴി നർത്തകിയായ ബിയാട്രീസിനെ കണ്ടു സംസാരിച്ചു.നല്ലവളായ ആ ഗ്രാമദേവതയുടെ കണ്ണീരിന്റെ കാരണക്കാരി താനാണെന്ന് തോന്നി മാനസ പരിവർത്തനം വന്ന ബിയാട്രീസ് പാപ്പച്ചനെ ചതിരുപായങ്ങളും പ്രയോഗിച്ച് ഗുണദോഷിച്ചു.പാപ്പച്ചന്റെ ഹൃദയത്തിൽ പശ്ചാത്താപത്തിന്റെ പൊൻ കതിർ പ്രകാശിച്ചു.
അവൻ മറിയക്കുട്ടിയെ ചെന്നു കണ്ടു.താൻ ഒരു പുതിയ മനുഷ്യനായി എന്നും ഇനി വഴി തെറ്റി നീങ്ങുകയില്ലെന്നും പൂർണ്ണ ഗർഭിണിയായിരുന്ന അവളെ അറിയിച്ചു. ഇനി മദ്യം തൊടുകയില്ലെന്ന് സ്വകാമിനിയോട് സത്യം ചെയ്ത പാപ്പച്ചൻ മറിയക്കുട്ടിയുടെ വസ്തു വാങ്ങിയ പൊന്നച്ചനെ കാണാൻ പട്ടണത്തിലേയ്ക്കു പോയി.പാപ്പച്ചന്റെ പ്രതിഷേധത്തെ അതിജീവിച്ച പൊന്നച്ചന്റെ നിർബന്ധത്തിനു വഴങ്ങി സമാപന മദ്യപാനമെന്ന നിലയിൽ അമിതമായി കുടിച്ചു.കാറിൽ വീട്ടിലേയ്ക്ക് തനിച്ചു ഡ്രൈവ് ചെയ്തു പോയ പാപ്പച്ചന്റെ നിയന്ത്രണത്തിൽ നിൽക്കാത്ത വാഹനം ഒരു അപകടത്തിൽ പെട്ടു.വീട്ടിൽ ഒരു ജീവനു ജന്മം നൽകിയ മറിയക്കുട്ടിയ്ക്ക് തന്റെ ജീവന്റെ ജീവനായ ഹൃദയനാഥൻ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടു.തന്റെ ഓമനക്കുഞ്ഞിന്റെ ശബ്ദചലനങ്ങളിലൂടെ വിധി തനിക്കായി ഒരുക്കിയ വേദനയിൽ നിന്നു രക്ഷപ്പെട്ടു കാലം കഴിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍