കഥാസാരം
അലയാഴി അനവരതം തഴുകുന്ന അതിമനോഹരമായ പാറക്കൂട്ടമെന്ന പട്ടണത്തിന്റെ പ്രശാന്തത ഭഞ്ജിച്ചുകൊണ്ട് പകൽക്കൊള്ളയും പിടിച്ചുപറിയും കള്ളക്കടത്തും കൊലപാതകവും നിത്യത്തൊഴിലാക്കിയ ഒരു ഭീകര സംഘം പ്രവർത്തനമാരംഭിച്ചു.ആ പട്ടണവാസികൾക്ക് ഒരു പേടിസ്വപ്നമായ സഘം നേതാവ് “കറുത്ത കൈ” യെ പിടി കൂടാൻ പോലീസ് അനുസ്യൂതമായി നടത്തിയ സകല പരിശ്രമങ്ങളും പരാജയപ്പെട്ടു.സമുദ്രതീരത്തെ ഒരു ഗാർഡ് വധിക്കപ്പെട്ടതോടു കൂടി സ്ഥലത്തെ പോലീസ് മേലധികാരികളുടെ സഹായമഭ്യർഥിച്ചു.ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ഭാസു ഭീകരസംഘത്തെ അമർച്ച ചെയ്യുവാനായി നിയമിക്കപ്പെട്ടു.ഒരു ചിത്രകാരനെന്ന നിലയിൽ പാറക്കൂട്ടത്തെത്തിയ ഭാസു ആദ്യം കണ്ടുമുട്ടിയത് തന്റെ കാമുകിയും പഴയ സഹപാഠിയുമായ ലതയെന്ന യുവതിയെയാണ്.സ്വപിതാവും പട്ടണത്തിലെ പൗരപ്രധാനിയുമായ തമ്പീ ലത ഭാസുവിനു പരിചയപ്പെടുത്തിക്കൊടുത്തു.തൽഫലമായി തമ്പി ഭാസുവിനു വിട്ടു കൊടുത്ത സമുദ്രതീരത്തുള്ള സമ്മർ വില്ല എന്ന വീട്ടിൽ താമസമാക്കി.അവിടെ നിന്നും രഹസ്യമായി അന്വേഷണങ്ങൾ ആരംഭിച്ചു.വധിക്കപ്പെട്ട കോസ്റ്റ് ഗാർഡിന്റെ ഏകപുത്രി രാധ ഭാസുവുമായി പരിചയപ്പെട്ടു. തന്റെ പിതാവിന്റെ കൊലയാളിയെ കണ്ടു പിടിക്കുവാൻ പ്രതിജ്ഞ ചെയ്തിരിക്കുന്ന രാധ ഭാസുവിനു വേണ്ട സഹായസഹകരണങ്ങൾ ഉറപ്പു നൽകി.ഭാസുവിന്റെ പരിശ്രമങ്ങളിൽ അവൾ പങ്കാളി ആവുകയും ചെയ്തു.പട്ടണത്തിലെ ഒരു ധനാഢ്യനായ മാധവമേനോനു , അയ്യായിരം രൂപാ കൊടുത്തില്ലെങ്കിൽ കൊച്ചു മകളെ തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണിക്കത്ത് കറുത്ത കൈയ്യിൽ നിന്നും ലഭിച്ചു.സഹായാർത്ഥം മേനോൻ തമ്പിയെയാണ് സമീപിച്ചത്. തമ്പി ഒരു പൗരയോഗം വിളിച്ചു കൂട്ടി തസ്കര സംഘത്തലവനെ പിടിച്ചു കൊടുക്കുന്നവർക്ക് 10000 രൂപ പാരിതോഷികം നൽകാമെന്ന് പ്രഖ്യാപിച്ചു.ഇതു കേട്ടു സന്തോഷിച്ച പ്രൈവറ്റ് ഡിറ്റക്ടീവ് എന്നു സ്വയം വിശേഷിപ്പിച്ചു നടക്കുന്ന ദാമുവും സോമനും കറുത്ത കൈയ്യെ പിടിക്കുവാനായി ഇറങ്ങിത്തിരിച്ചു. അവർ മേനോന്റെ വീട്ടിൽ ദിവസവും രാത്രി മുഴുവൻ കാവലിരുന്നു.എങ്കിലും അർദ്ധരാത്രിയിൽ മേനോന്റെ കുട്ടി അപ്രത്യക്ഷയായി. കുട്ടിയുമായി കാറിൽ രക്ഷപ്പെട്ട സംഘത്തലവന്റെ അനുയായികളായ കാദറെയും വിക്രമനെയും മുഖമ്മൂടി ധരിച്ച ഭാസു പിൻ തുടർന്നു. എങ്കിലും കുട്ടിയെ വീണ്ടെടുക്കുവാനുള്ള ശ്രമം വിഫലമായതേ ഉള്ളൂ.മകളുടെ വിയോഗത്തിൽ അതീവദുഃഖിതനായിക്കഴിഞ്ഞ മേനോനു 10000 രൂപാ ആവശ്യപ്പെട്ടു കൊണ്ട് കറുത്ത കൈയ്യിൽ നിന്നും വീണ്ടും ഒരു കത്തു കിട്ടി. ആ കത്തിലെ നിർദ്ദേശപ്രകാരം തുക ഒരു പഴയ കോട്ടയ്ക്കുള്ളിൽ കൊണ്ടു വെയ്ക്കുന്നു എങ്കിലും മുഖം മൂടി അവിടെ പ്രത്യക്ഷപ്പെട്ടു പണം എടുക്കുവാൻ കൊള്ളസംഘത്തെ സമ്മതിച്ചില്ല.തുടർന്നുണ്ടായ ഏറ്റുമുട്ടലിന്റെ ഫലമായി കൊള്ളസംഘത്തിന്റെ താവളമായ ലോഡ്ജ് കണ്ടു പിടിക്കുവാൻ മുഖം മൂടിയായ ഭാസുവിനു സാധിച്ചു.രാധ ഒരു ഊമയായി അഭിനയിച്ച് ലോഡ്ജിൽ വേലക്കാരിയായി പ്രവേശിച്ചു. കുട്ടിയെ രാധ ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ ഒരു ഗായക നൃത്ത സംഘമായി ഭാസുവും ദാമുവും സോമനും അവിടെയെത്തി. നൃത്തവും ഗാനവും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേലയിൽ രാധ കുട്ടിയുമായി രക്ഷപ്പെട്ടു. ഭാസുവിന്റെ നിർദ്ദേശപ്രകാരാം പോലീസ് ലോഡ്ജ് മാനേജരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന സന്ദർഭത്തിൽ വഴിയിൽ വെച്ച് ഒരു അജ്ഞാതഘാതകന്റെ വെടിയേയ് മാനേജർ നിലം പതിച്ചു.ലതയും ഭാസുവുമായുള്ള പ്രണയബന്ധം ദൃഢപ്പെട്ടു വന്നു.ഇതിനിടയിൽ വിക്രമനും തമ്പിയുടെ രണ്ടാം ഭാര്യയായ മഹേശ്വരിയും തമ്മിലും അവിശുദ്ധ വേഴ്ചകൾ നടന്നു കൊണ്ടിരുന്നു. രാധയും ഭാസുവും തമ്മിലുള്ള സഹവാസം ലത തെറ്റിദ്ധരിച്ചു.ക്രമേണ അവൾ ഭാസുവിൽ നിന്നകന്നു തുടങ്ങി. മഹേശ്വരിയും വിക്രമനും തമ്മിലുള്ള രഹസ്യ സമാഗമത്തിനു കറുത്ത കൈ വിരാമമിട്ടു. എന്നു മാത്രമല്ല കൊള്ളത്തലവൻ തമ്പിയിൽ നിന്നും 10000 രൂപ ആവശ്യപ്പെടുകയും ചെയ്തു.അജ്ഞാതനായ ആ ഭയങ്കരനെ പിടികൂടുവാൻ ഭാസുവും പോലീസും അതിസാഹസം തന്നെ ചെയ്തു തുടങ്ങി.തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസ്സമായി തീർന്ന മുഖമൂടിയെ വകവരുത്തുവാനും അന്നുവരെ നേരിൽ കണ്ടിട്ടില്ലാത്ത യജമാനനായ കറുത്ത കൈയ്യെക്കണ്ട് കണക്കു പറഞ്ഞു പങ്കു പറ്റി പിരിയുവാനും കാദറും വിക്രമനും തയ്യാറെടുത്തു.കള്ളക്കടത്തു സാധനങ്ങൾ കടപ്പുറത്തു നിന്നും സ്വീകരിക്കാൻ എത്തിയ കള്ളന്മാരെ ഭാസു പിൻ തുടർന്ന് അവരുടേ രഹസ്യ സങ്കേതം കണ്ടെത്തി.വിക്രമനും കാദറും തങ്ങളുടെ യജമാനനെ നേരിട്ട അവസരത്തിൽ ഭാസുവും പോലീസ് സംഘവും സ്ഥലത്തെത്തി. തമ്പി തന്നെയാണ് കറുത്ത കൈ എന്നറിഞ്ഞ ഭാസുവും രാധയും അന്ധാളിച്ചു പോയി.തുടർന്നു നടന്ന സംഘട്ടനത്തിൽ കാദറും വിക്രമനും എല്ലാം മരിച്ചു വീണു. സ്വന്തം മകളായ ലത പോലും തമ്പിയുടെ തോക്കിനിരയായി.തന്നിലർപ്പിക്കപ്പെട്ട ചുമതലകൾ വിജയകരമായി നിറവേറ്റിയ ഭാസുവും പിതാവിന്റെ കൊലയാളിയെ കണ്ടു പിടിക്കുകയും അയാൾക്ക് തക്ക ശിക്ഷ ലഭിക്കകയും ചെയ്തതിൽ സന്തുഷ്ടയായ രാധയും മടങ്ങുന്നതോടു കൂടി ഈ വീരസാഹസിക ചിത്രം അവസാനിക്കുന്നു.
ശ്രീ.എം കൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിനു വേണ്ടി ശ്രീ കഥയും സംഭാഷണവും മുരളി ഏഴു ഗാനങ്ങളും രചിച്ചു.സംഗീതം, സംവിധാനം ചെയ്തത് ബാബുരാജാണ്.ഇ മാധവൻ നൃത്ത സംവിധാനവും ഛായാഗ്രഹണം എം കണ്ണപ്പനും ശബ്ദലേഖനം കൃഷ്ണ ഇളമണ്ണും രംഗസംവിധാനം എം വി കൊച്ചാപ്പുവും ചിത്ര സംയോജനം എൻ ഗോപാലകൃഷ്ണനും , മേയ്ക്കപ്പ് കെ ബാലകൃഷ്ണനും വസ്ത്രാലങ്കാരം നാരായണനും നിർവഹിച്ചു.പി ലീല , എൽ ആർ ഈശ്വരി, എസ് ജാനകി , കമുകറ പുരുഷോത്തമൻ , യേശുദാസ് എന്നിവരാണ് പിന്നണി ഗായകർ.പ്രേം നസീർ,തിക്കുറിശ്ശി സുകുമാരൻ നായർ ,എസ് പി പിള്ള ,അടൂർ ഭാസി, ജോസ് പ്രകാശ് ,മുട്ടത്തുറ സോമൻ,പറവൂർ ഭരതൻ ,കുണ്ടറ ഭാസി,വേലായുധൻ നായർ ,ഗോപാല കൃഷ്ണൻ , ശാന്തി ,ഷീല ,ആറന്മുള പൊന്നമ്മ , അടൂർ പങ്കജം, കാഞ്ചന ,ബേബി വിനോദിനി എന്നിവരാണു ചിത്രത്തിൽ അഭിനയിച്ചത്.14.8.1964 ൽ ഈ ചിത്രം പ്രദർശനം തുടങ്ങി.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്