കഥാസാരം
പെട്ടെന്നു പണക്കാരനായി മാറിയ അയല്‍പക്കത്തുകാരന്റെ അഭിവൃദ്ധി മുത്തുലക്ഷ്മിക്കു തീരെ പിടിച്ചില്ല. ഭര്‍ത്താവായ കുളത്തു അയ്യരെ അവര്‍ ശല്യപ്പെടുത്തിത്തുടങ്ങി. കള്ളക്കടത്തുകൊണ്ടാണു് പെട്ടെന്നു ധനവാനായതെന്നും, താനും അതിനൊരുമ്പെട്ടാല്‍ ഭവിഷ്യത്തുകള്‍ ചിലപ്പോള്‍ ഭയങ്കരമായിരിക്കുമെന്നും അയ്യര്‍ താക്കീതു നല്കി. പക്ഷെ പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ല എന്നാണല്ലോ പ്രമാണം. കുളത്തു അയ്യർ വഴങ്ങി.
എറണാകുളത്തുനിന്നും കൊണ്ടോട്ടിയിലെ ഒരു നേഴ്സിംഗ് ഹോമിന്റെ മറവില്‍ ഡോക്ടര്‍ സുധാകരന് രഹസ്യമായി നടത്തുന്ന ബിസ്ക്കറ്റു വ്യാപാരത്തില്‍ സ്വാമിയും പങ്കുകാരനായി. നേഴ്സിംഗ് ഹോമിന്റെ സാക്ഷാല്‍ ഉടമസ്ഥയായ ഡോക്ടര്‍ അശ്വതിക്കു് സുധാകരനെപ്പറ്റി ചില സംശയങ്ങള്‍ ഉണ്ടാകാതിരുന്നില്ല. എങ്കിലും തന്റെ അച്ഛന് അവളുടെ സംശയങ്ങള്‍ അസ്ഥാനത്താണെന്നു് അശ്വതിയെ ധരിപ്പിച്ചു.
കള്ളക്കടത്തിനെക്കുറിച്ചു് അന്വേഷിക്കുവാന്‍ നിയുക്തനായ ഇന്‍സ്പെക്ടർ ഒരിക്കല്‍ കുളത്തു അയ്യരെ പിടികൂടി. നില്‍ക്കക്കള്ളിയില്ലാതെ സ്വാമി അവിടെനിന്നും രക്ഷപെട്ടു നാട്ടിലെത്തി. പക്ഷെ കൂടെ കുറച്ചു സ്വര്ണ്ണബിസ്ക്കറ്റു കൊണ്ടുപോരുവാന്‍ മറന്നില്ല. അതില്‍ രണ്ടെണ്ണം വില്ക്കുവാന് പരിശ്രമിച്ച അയ്യരെ പോലീസ് പിടിച്ചു കേസ് ചാര്‍ജു ചെയ്തു.
ഈ സന്ദര്‍ഭത്തിലാണു് സി. ഐ. ഡി. ഉദ്യോഗസ്ഥന് സ്ഥലത്തെത്തിയതു്. അദ്ദേഹം സ്വാമിയുമായി ഇന്‍സ്പെക്ടറെ സമീപിച്ചു. പക്ഷെ സ്വാമിയുടെ കയ്യിലുള്ളതെല്ലാം ആ ഇന്‍സ്പെക്ടർ പിടിച്ചു വാങ്ങി. അയ്യരുടെ അനന്തിരവനാണെന്നു ധരിപ്പിച്ച സി. ഐ. ഡി., സ്വാമിയെ രക്ഷപെടുത്തി.
സി. ഐ. ഡി. തന്റെ അന്വേഷണം കാര്യമായിത്തന്നെ തുടര്‍ന്നു. ബിസ്ക്കറ്റു വ്യാപാരം കൂടാതെ ദുബായിലേക്കു പെണ്‍കുട്ടികളെ കയറ്റി അയക്കുന്ന ബിസിനസ്സും കള്ളക്കടത്തുസംഘത്തിനു് ഉള്ളതായി കണ്ടുപിടിക്കപ്പെട്ടു.
തന്റെ രണ്ടു് അനുചരന്മാരോടുകൂടി സി. ഐ. ഡി., കസ്റ്റംസുകാരുടെ വേഷത്തില്‍ കപ്പലില്‍ എത്തി. അവിടെ വെച്ചു കള്ളക്കടത്തുസംഘവുമായി ഉഗ്രമായ പോരാട്ടം നടന്നു. സംഘത്തിൽപ്പെട്ട ചിലരെയെല്ലാം പിടികൂടി. ഇന്‍സ്പെക്ടർക്കു് പിള്ളയും സംഘവുമായി ബന്ധമുണ്ടെന്നും മനസ്സിലായി.
സി. ഐ. ഡി. ഉദ്യോഗസ്ഥൻ തുടര്‍ന്നു നടത്തിയ വേട്ടയില്‍ ഇന്‍സ്പെക്ടറടക്കം കള്ളക്കടത്തുസംഘത്തിൽപ്പെട്ട എല്ലാവരെയും പിടിച്ചു നിയമത്തിന്റെ ഹസ്തങ്ങളില്‍ എല്പിക്കുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.
പ്രേംനസീര്‍, ഷീല, കെ.പി. ഉമ്മർ, അടൂര്‍ ഭാസി, ശങ്കരാടി, ജി.കെ.പിള്ള, സുകുമാരി, സാധന, എന്‍.ഗോവിന്ദന്‍കുട്ടി, കോട്ടയം ചെല്ലപ്പൻ, പറവൂര്‍ ഭരതന്, സി. എ. ബാലൻ, അബ്ബാസ് എന്നിവര്‍ മുഖ്യ ഭാഗങ്ങളില്‍ അഭിനയിച്ച ഈ ചിത്രം അസോഷിയേറ്റഡ് പിൿച്ചേഴ്സ് ആണു് വിതരണം ചെയ്തതു്.
1969 നവംബര്‍ 21 -നു് ഡെയ്ഞ്ചർ ബിസ്ക്കറ്റ് കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍