എം. കെ.മാണി തിരക്കഥയും എസ്.എൽ. പുരം സദാനന്ദന് സംഭാഷണവുമെഴുതിയ 'നഗരത്തിന്റെ മുഖങ്ങള്‍', ശ്രീ ടി.ഇ.വാസുദേവന്‍ ആശയം നല്കി ഭവാനിക്കുട്ടി സംഭാഷണമെഴുതിയ 'പെണ്ണിന്റെ പ്രപഞ്ചം', ശ്രീകുമാരന്‍ തമ്പി കഥയും സംഭാഷണവുമെഴുതിയ 'അപസ്വരങ്ങള്‍' എന്നിവയാണു് മൂന്നു കഥകള്‍. ആദ്യത്തെ രണ്ടു ചിത്രങ്ങളിലും ഗാനങ്ങള്‍ ഇല്ല. 'അപസ്വരങ്ങള്‍' ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചതു് ശ്രീകുമാരന്‍ തമ്പിയാണു്. പരവൂര്‍ ദേവരാജന്‍ സംഗീതം നല്കി.എട്ടു പാട്ടുകള്‍ ഉണ്ടു്. ഏഴു ഗാനങ്ങള്‍ യേശുദാസും, മറ്റൊരെണ്ണം യേശുദാസ്, എസ്. ജാനകി എന്നിവര്‍ ചേര്ന്നുമാണു് ആലപിച്ചിരിക്കുന്നതു്.
1. നഗരത്തിന്റെ മുഖങ്ങള്‍
ഷീല, കെ.പി. ഉമ്മർ, കോട്ടയം ചെല്ലപ്പൻ, ബേബി രജനി, ബേബി ഉഷ എന്നിവര്‍ അഭിനയിക്കുകയും, ചിന്നിയും സമ്പത്തും ചേര്‍ന്നു് നൃത്തസംവിധാനം നടത്തുകയും ചെയ്തു.
കഥാസാരം
നഗരത്തിന്റെ മുഖം സുന്ദരമാണു്. എന്നാല്‍ മൂടുപടം മാറ്റിയാല്‍ വൈരൂപ്യമാണു് കാണുക.നാഗരികതയുടെ നിറപ്പകിട്ടില്‍ സ്വന്തം കര്‍ത്തവ്യങ്ങള്‍ വിസ്മരിക്കുന്ന എത്രയോ അച്ഛനമ്മമാര്‍ നമ്മുടെ നാട്ടിലുണ്ടു്. അവരുടെ കുട്ടികള്‍ സംസ്കാരത്തിന്റെ അനാഥകളായി വളരുന്നു.ആ വിഭാഗത്തിന്റെ പ്രതിനിധിയാണു് ലത.മാതാപിതാക്കള്‍ ലതയെ വീട്ടുവേലക്കാരിയെ ഏല്പ്പിച്ചു് ക്ലബ്ബില്‍ പോയി.ലത അയല്‍വീട്ടിലെ കുട്ടികളുമൊത്തു് കളിച്ചുതുടങ്ങി. അവളുടെ നോട്ടം ടെലിഫോണില്‍ പതിഞ്ഞു.ടെലിഫോണെടുത്തു് അവള് പല നമ്പരുകളും ഡയല് ചെയ്തു.മറുതലയ്ക്കല്‍ നിന്നും സംസാരം കേള്‍ക്കുമ്പോള്‍ "അവിടെ നടന്നതെന്താണെന്നു് എനിക്കറിയാം" എന്നു പറഞ്ഞു് ഫോൺ താഴെ വെയ്ക്കും.അതായിരുന്നു അവളുടെ കളി.
ആ കളി കാര്യമായി.ഒരു വീട്ടില്‍ ഒരു കൊലപാതകി കൊല നടത്തിക്കഴിഞ്ഞപ്പോള്‍ അവിടെ ടെലിഫോൺ മണി അടിച്ചു.സംശയാഗ്രസ്തനായ കൊലപാതകി,ആ വിളിച്ചതു് ഏതു നമ്പരില്നിന്നാണെന്നു് സൂത്രത്തില്‍ മനസ്സിലാക്കി. ലതയെ ചോക്ലേറ്റു കൊടുക്കാമെന്നു പറഞ്ഞു് തട്ടിക്കൊണ്ടു പോയി.ക്ലബ്ബില്‍നിന്നും മടങ്ങിയെത്തിയ മാതാപിതാക്കള്‍ മകളെ കാണാതെ സംഭ്രാന്തരായി.വിവരം അവര്‍ പോലീസ്സില്‍ അറിയിച്ചു.കൊലപാതകിയും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളുടേയും സംഘട്ടനങ്ങളുടേയും ഫലമായി ആ നീചന് കസ്റ്റടിയിലായി. ലതയെ അവളുടെ മാതാപിതാക്കള്‍ക്കു് തിരിച്ചുകിട്ടുകയും ചെയ്തു.
2. പെണ്ണിന്റെ പ്രപഞ്ചം
എസ്. പി. പിള്ള, അടൂര്‍ ഭാസി, ബഹദൂര്‍, മണവാളൻ ജോസഫ്, ശ്രീനാരായണപിള്ള, കടുവാക്കുളം ആന്റണി, ജെ.എ.ആര്.ആനന്ദ്, മീന, ഖദീജ, സി.ആര്. ലക്ഷ്മി, ദേവി ചന്ദ്രിക, അഭയ എന്നിവരാണു് ഇതില്‍ അഭിനയിച്ചതു്.
കഥാസാരം
ഭാസി, ബഹദൂര്‍, മണവാളൻ എന്നിവര്‍ക്കു് ഡ്രൈവിംഗ് പഠിക്കണമെന്നു് ഒരു മോഹം തോന്നി.മൂന്നുപേരും ആലോചിച്ചു് എസ്. പി. പിള്ളയെ ആശാനായി അംഗീകരിച്ചു.വളരെ പഴയ ഒരു കാറില്‍ അവര്‍ പരിശീലനം ആരംഭിച്ചു.വഴിയില്‍ പല വിഘ്നങ്ങളും ഉണ്ടായി. ആധുനികതയുടെ ആരാധകരായ രണ്ടു യുവസുന്ദരികളില് നിന്നും വാക്കുകള്‍ കൊണ്ടുള്ള പ്രഹരവും ഏൽക്കേണ്ടിവന്നു.ആ ക്ഷീണത്തില്‍ തളര്ന്നു് അവര്‍ ഉറങ്ങിപ്പോയി.അന്പതുകൊല്ലം കഴിഞ്ഞു് സ്ത്രീകള്‍ ലോകം പിടിച്ചടക്കുകയും അവര്‍ എല്ലാത്തിന്റേയും അധിപകളായിത്തീരുകയും ചെയ്യുമെന്നു് സ്വപ്നം കണ്ടു. പാവം ബഹദൂറിനെ ഒരു ലേഡീഡോക്ടര്‍ ബലാല്‍ക്കാരമായി വിവാഹം കഴിച്ചു. മീനയെന്ന ഒരു യുവതി അടൂർഭാസിയെ 'ആണു കാണാന്‍' വന്നു. എസ്. പി.ആശാനാകട്ടെ സ്വഭാര്യയില്നിന്നും ദേഹോപദ്രവം ഏൽക്കേണ്ടതായി വന്നു. അന്നത്തെ പഞ്ചായത്തില്‍ മണവാളൻ ജോസഫിനെ ആൺ മെമ്പറായി നോമിനേറ്റു ചെയ്തു. അങ്ങിനെ സ്ത്രീമേധാവിത്വത്തിന് കീഴില്‍ പുരുഷലോകം അനുഭവിക്കേണ്ടിവന്ന നരകയാതനകള്‍ ഉള്‍ക്കൊള്ളുന്നതാണു് ഫലിതരസപൂര്ണ്ണമായ 'പെണ്ണിന്റെ പ്രപഞ്ചം'.
3. അപസ്വരങ്ങള്‍
പ്രേംനസീര്‍, ശാരദ, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സുകുമാരി, ജി.കെ.പിള്ള, നെല്ലിക്കോടു ഭാസ്ക്കരൻ, ടി.ആർ. ഓമന, മാസ്റ്റര്‍ ശ്രീധരന്, വഹാബ്, കാഷ്മീരി, രാജേശ്വരി, കുട്ടന് പിള്ള എന്നിവരാണു് ഇതില്‍ അഭിനയിച്ചതു്.
കഥാസാരം
പാവപ്പെട്ടവരുടെ ഒരു കോളനി.അവിടെ ആശാനെന്ന കൂലിപ്പണിക്കാരന്റെ മകളാണു് കുരുടിയായ സീത. വൈകുന്നേരം മുഴുക്കുടിയും കഴിഞ്ഞാണു് ആശാന്റെ വരവു്. രാവിലെ പശ്ചാത്താപത്തോടുകൂടി ജോലിക്കു പോകും.എങ്കിലും സീതയെ അയാള്‍ക്കു പ്രാണനുതുല്യം സ്നേഹമാണു്. നാട്ടില്‍ തെരുവുകളിൽക്കൂടി ഹാര്‍മ്മോണിയവുമായി പാട്ടുംപാടി നടന്നിരുന്ന ബാബു എന്ന യുവഗായകനില് സീത അനുരക്തയായി.സീതയില്‍ അടങ്ങാത്ത ആഗ്രഹവുമായി കഴിഞ്ഞിരുന്ന കൊച്ചപ്പന് എന്ന റൌഡിത്തലവനു് ഇതു തീരെ രസിച്ചില്ല. കൊച്ചപ്പന്റെ പ്രേരണയുടെ ഫലമായി മേലാല്‍ ബാബുവുമായി മിണ്ടിപ്പോകരുതെന്നു് ആശാന് മകളെ വിലക്കി. എങ്കിലും ബാബുവിന്റെയും സീതയുടെയും ഹൃദയങ്ങള്‍ സംഗമിച്ചുകൊണ്ടിരുന്നു.
ഒരുദിവസം കൊച്ചപ്പന് ആജ്ഞാപിച്ചതനുസരിച്ചു് റൌഡിസംഘം ബാബുവിന്റെ ഹാര്‍മ്മോണിയം തല്ലിത്തകര്‍ത്തു. അടിച്ചു പരുക്കേല്പ്പിച്ചു് ബാബുവിനെ അവര്‍ ദൂരെ തള്ളി. ബാബുവിനെ ആരോ ആശുപത്രിയിലാക്കി.
ആശുപത്രിയുടെ വാർഷികാഘോഷവേളയില്‍ പ്രമുഖയായ ഒരു നര്‍ത്തകിയുടെ നൃത്തമുണ്ടായിരുന്നു.അന്നു പാട്ടു പാടിയതു് ബാബുവാണു്. പാട്ടില്‍ ആകൃഷ്ടയായ നര്‍ത്തകി ബാബുവിനെ കൂട്ടിക്കൊണ്ടുപോയി തേച്ചുമിനുക്കിയ ഒരു കനകക്കട്ടയായി മാറ്റി.
കോളനിയില്‍ അതിഭയങ്കരമായ മസൂരി ബാധയുണ്ടായി.തീരാവ്യാധിയിൽപ്പെട്ടു് സീതയും ഒരു കൊച്ചുബാലനുമൊഴിച്ചു് ബാക്കിയെല്ലാവരും മൃതിയടഞ്ഞു. സീതയും പയ്യനുമൊത്തു് ജീവസന്ധാരണത്തിനുവേണ്ടി അലഞ്ഞുനടന്നു. ആ അവസരത്തിലാണു് ഒരു തീയേറ്ററിനുള്ളില്നിന്നും ബാബുവിന്റെ ഗാനധാര അവള് കേട്ടതു്.
സീതയുടെ ഓര്‍മ്മകള്‍ ഹൃദയം നിറഞ്ഞുനിന്നിരുന്ന ബാബു അവളെ തേടി പുറപ്പെട്ടു. അവന് സീതയെ കണ്ടുമുട്ടി. ഒത്തുചേര്ന്നതിലുണ്ടായ സന്തോഷാധിക്യത്താല്‍ ബാബുവിന്റെ മടിയില്‍ വീണു് സീത മൃതിയടഞ്ഞു.
എന്‍.എസ്. മണി ഛായാഗ്രഹണവും, രേവതി കണ്ണന് ശബ്ദലേഖനവും, വെങ്കിട്ട രാമന് ചിത്രസംയോജനവും, ആര്.ബി . എസ്. മണി കലാസംവിധാവും, സി.വി. ശങ്കര്‍ മേക്കപ്പും, എസ്.പി.സുന്ദരം വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ച 'ചിത്രമേള' സെന്‍ട്രല്‍ പിൿച്ചേഴ്സാണു് വിതരണം നടത്തിയതു്. 29-9-1967- ൽ ചിത്രം പ്രദര്‍ശനശാലകളില്‍ എത്തി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍