കഥാസാരം :
പ്രായപൂര്‍ത്തി വോട്ടവകാശമുള്ള കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നതു്. ആര്‍ക്കും മത്സരിക്കാം, ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഭൂരിപക്ഷം നേടുന്നവര്‍ക്കു് ഭരണസാരഥ്യം വഹിക്കുകയും ചെയ്യാം. പക്ഷെ ഈ ജനാധിപത്യം എന്ന സമുജ്വലസങ്കല്പ്പത്തിനു് ജനതയടെ ആധിപത്യമില്ല. ആധിപത്യം ജാതിക്കും മതത്തിനും പണത്തിനും പ്രതാപത്തിനും ബന്ധുബലത്തിലുമാണെന്നുള്ളതാണു് സത്യം.
ഒരു ചെറിയ പഞ്ചായത്തു്. സൗമ്യവും ശാന്തവുമായ അന്തരീക്ഷം. പഞ്ചായത്തു് കമ്മറ്റിയിലേക്കു് പുതിയ മെമ്പര്‍മാരെ തിരഞ്ഞെടുക്കണം. ഏഴാം വാര്‍ഡിലെ മെമ്പറായിരുന്ന തോന്നിയാടത്തു തോമസു് സ്ഥിരം പ്രസിഡണ്ടായിരുന്ന പഞ്ചായത്താണു്. തോന്നിയാടനോടു് എതിര്‍ത്തു് ജയിക്കുക അല്‍പ്പം പ്രയാസമുള്ള കാര്യമാണു്. പണക്കാരനും പ്രതാപവാനും സ്ഥാപിതതാല്‍പ്പര്യങ്ങളുടെ പിണിയാളുമാണു് തോമസു്. പഞ്ചായത്തു് പ്രസിഡണ്ടെന്ന നിലയില്‍ തന്റെ അധികാരവും അംഗീകാരവും സ്വന്തം താല്പ്പര്യസംരക്ഷത്തിനു് ഉപയോഗിച്ചിരുന്നതിനാല്‍ കൂടെ നിന്ന പലരും പിന്മാറി. അതുകൊണ്ടു് ഈ തിരഞ്ഞെടുപ്പില്‍ തോന്നിയാടന് സ്ഥാനാര്‍ത്ഥിയല്ല എന്നു് സ്വയം പ്രഖ്യാപിച്ചു.
ഏഴാം വാര്‍ഡിലേക്കുള്ള ഒരു സ്ഥാനാര്‍ത്ഥി വേണം. ഗോപാലപിള്ളസാറും കൂട്ടരും കൂടി സമര്‍ത്ഥനും ജനസമ്മതനുമായ ജോണിക്കുഞ്ഞിനെ സ്ഥാനാര്‍ത്ഥിയായി കണ്ടെത്തി. പക്ഷെ ജോണിയുടെ അപ്പനും അമ്മയ്ക്കും അതിഷ്ടമല്ല. ജോണിയും അനുകൂലമല്ലായിരുന്നു. ഗോപാലപിള്ളസാറും കൂട്ടരും കൂടി വസ്തുനിഷ്ഠമായി കാര്യകാരണങ്ങള്‍ വിവരിച്ചു് ജോണി എതിരില്ലാതെ ജയിക്കുമെന്നു് ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ജോണിയും അപ്പനും അമ്മയും സമ്മതിച്ചു. തന്റെ മകന് എതിരില്ലാതെ ജയിച്ചു് പഞ്ചായത്തു് പ്രസിഡണ്ടാകുന്നതില്‍ മാതാപിതാക്കള്‍ക്കു് അനല്‍പ്പമായ സന്തോഷമുണ്ടായി. ജോണിക്കുഞ്ഞു് ഏഴാം വാര്‍ഡിലേക്കു് നോമിനേഷന് സമര്‍പ്പിച്ചു.
പക്ഷെ കണക്കുകൂട്ടലെല്ലാം തെറ്റി. അപ്രതീക്ഷിതമായി മറ്റൊരാളും അതേ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി വന്നു. ജോണിക്കുഞ്ഞു് ആത്മാര്ദ്ധമായി പ്രേമിച്ചുപോന്ന സാറാമ്മ. തോന്നിയാടന് തോമസു് പറ്റിച്ച പണിയാണതു്. താന്‍ നിന്നാല്‍ ജയിക്കുകയില്ല. കാര്യസാദ്ധത്തിനു് പഞ്ചായത്തു് കമ്മറ്റി തന്റെ ചൊല്പ്പടിക്കു് നില്‍ക്കണം. അതിനുവേണ്ടി തോന്നിയാടന് എല്ലാ വാര്‍ഡുകളിലും തന്റെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിപ്പിക്കുവാന്‍ എന്തു വില കൊടുക്കുവാനും തയ്യാറായി.
മത്തായിയുടെ മകളാണു് സാറാമ്മ. മത്തായി ഒരു പുത്തന്‍ കൃസ്ത്യാനിയാണു്. വാലസമുദായത്തില് ജനിച്ചു് കൃസ്ത്യാനിയായ അയാളെ വാലന്‍ മത്തായി എന്നാണു് എല്ലാവരും വിളിക്കുന്നതു്. സാറാമ്മയെ വാലത്തി സാറാമ്മയെന്നും. വിവാഹപ്രായമായ മകളെ വാലസമുദായത്തില് നിന്നും കൃസ്ത്യാനികളില്‍ നിന്നും ആരും കെട്ടാന്‍ തയ്യാറായില്ല. അങ്ങിനെയിരിക്കെയാണു് ജോണിക്കുഞ്ഞും സാറാമ്മയും സ്നേഹമാകുന്നതു്. വിവരമറിഞ്ഞ മത്തായിക്കു് സന്തോഷവും സമാധാനവും ആയി. ആരുടെയും അനുവാദത്തിനു് നില്‍ക്കാതെ ജോണിയും സാറാമ്മയും വിവാഹിതരാകുവാന്‍ തീരുമാനമെടുത്തു. എങ്കിലും മത്തായി സാമാന്യമര്യാദയോര്ത്തു് ജോണിയുടെ അപ്പനെ കണ്ടു് വിവരം പറഞ്ഞു. പാരമ്പര്യവും പരിശുദ്ധിയും അവകാശപ്പെടുന്ന അയാള്‍ വാലന്‍ മത്തായിയെ ആട്ടി പുറത്താക്കി. കണ്ണീരോടെ മടങ്ങി പോന്ന മത്തായിയെ തോന്നിയാടന് ശരിക്കുപയോഗിച്ചു. അങ്ങിനെയാണു് സാറാമ്മ ജോണിക്കെതിരായി സ്ഥാനാര്‍ത്ഥി ആയതു്.
ജോണിക്കുഞ്ഞും സാറാമ്മയും പരസ്പരം മത്സരിക്കുവാന്‍ തയ്യാറല്ല. സ്ഥാനാര്‍ത്ഥിത്വം തന്നെ അവരെ കെട്ടിയേല്പ്പിച്ചതാണു്. ഇരുവരും പിന്മാറുവാന് തയ്യാറായി. പക്ഷെ പിന്നിലുള്ളവര്‍ സമ്മതിച്ചില്ല. ജോണിയുടെ അപ്പനും അമ്മയ്ക്കുമാണെങ്കില് മകന്റെ വിജയം അവരുടെ തറവാടിന്റെ അന്തസ്സിന്റെ പ്രശ്നമായി മാറി.
എല്ലാവിധ വര്ണ്ണവൈചിത്ര്യങ്ങളോടും കൂടി തിരഞ്ഞെടുപ്പിന്റെ വിശ്വരൂപം പ്രകടമായി. സമ്മേളനങ്ങള്‍, ഘോഷയാത്രകള്‍, കലാപരിപാടികള്‍, കള്ളപ്രചരണങ്ങള്‍, കാലുവാരലുകള്‍, അപവാദപ്രചരണങ്ങള്‍ എല്ലാം കൊണ്ടു് അന്തരീക്ഷം മലീമസമായി. ഇരു വിഭാഗക്കാരും വാരിക്കോരി പണം ചിലവഴിച്ചു. പ്രശാന്തസുന്ദരമായ ആ കൊച്ചു ഗ്രാമം സര്‍വ്വസംഹാരിയായ ഒരു കൊടുങ്കാറ്റില്‍ പെട്ടു് ഇളകിമറിഞ്ഞു. തിരഞ്ഞെടുപ്പു് കഴിഞ്ഞു. ഫലവും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു്തന്ത്രത്തിന്റെ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ തോന്നിയാടന്റെ പിന്തുണയുള്ള സാറാമ്മ വിജയിച്ചു.
വിജയാഹ്ലാദഘോഷയാത്ര ജോണിയുടെ പടിക്കല്‍ എത്തി. കരിമരുന്നുപ്രയോഗത്തിനിടയില് ജോണിയുടെ ഒരു കോലവും കത്തിച്ചു. തുടര്‍ന്നു് ജോണിയും തോന്നിയാടനുമായി വാക്കേറ്റമുണ്ടായി. പിന്നെ കണ്ടുകൊള്ളാമെന്ന ശപഥത്തോടെ ഇരുവരും പിരിഞ്ഞു.
ചിലതെല്ലാം നേടിയെടുക്കാനും അംഗീകരിണപ്പിക്കുവാനും വേണ്ടി അടുത്തുകൂടിയ മത്തായിയെ തോന്നിയാടന് കാലുകൊണ്ടു് തട്ടിമാറ്റി. തോന്നിയാടനു് ചിലതെല്ലാം ഉദ്ദേശമുണ്ടായിരുന്നു. സാറാമ്മ ആയിരുന്നു അയാളുടെ ലക്ഷ്യം.
അടുത്ത പ്രഭാതം കണ്ടതു് വെട്ടേറ്റു് മരിച്ച നിലയില്‍ പാടത്തിന്റെ വരമ്പില്‍ കിടക്കുന്ന തോന്നിയാടനെയാണു്. ജോണിയുമായുണ്ടായ വാക്കുതര്‍ക്കത്തിന്റെ പരിണതഫലമാണു് തോന്നിയാടന്റെ മരണമെന്നു് ജനങ്ങളും അധികാരികളും വിധി എഴുതി. കൊലക്കുറ്റത്തിനു് ജോണിയെ അറസ്റ്റു് ചെയ്തു. അപ്പന് ഒരാളെ വെട്ടിക്കൊന്നു. അതിനു് അറസ്റ്റു് ചെയ്തതു് കാമുകനെയാണു്. അപ്പനെ രക്ഷിച്ചാല്‍ കാമുകന് നഷ്ടപ്പെടും. കാമുകനെ രക്ഷിച്ചാല്‍ അപ്പന് തൂക്കിലേറും. പാവം സാറാമ്മ ആകെ വിഷമിച്ചു. അവള് ജോണിയെ കാണാന്‍ ലോക്കപ്പിലേക്കു് ഓടി. സംഭവിച്ചതെന്തെന്നറിയാതെ നിരപരാധിയായ ജോണി ഇരുമ്പഴിക്കുള്ളില്‍ കഴിയുകയാണു്.
സത്യം പുറത്തു് വരാതെ ഒക്കുമോ? മത്തായി സ്റ്റേഷനിലെത്തി. തോന്നിയാടന് ചെയ്ത പ്രവര്‍ത്തികള്‍ അയാള്‍ വിവരിച്ചു. മകളെ രക്ഷിക്കുവാന്‍ താനാണു് തോന്നിയാടനെ കൊന്നതെന്നു് അയാള്‍ ഉണര്‍ത്തി. ജോണി നിരപരാധിയാണെന്നും യഥാര്‍ത്ഥ കൊലപാതകിയായ തന്നെ ശിക്ഷിക്കണമെന്നും ആയാള്‍ ആവശ്യപ്പെട്ടു.
ജോണിക്കുഞ്ഞിനെ വിട്ടയച്ചു. സാറാമ്മയും ജോണിയും ഒന്നുചേര്‍ന്നു.
അസോസിയോറ്റഡു് പിക്ചേഴ്സു് വിതരണം ചെയ്ത സ്ഥാനാര്‍ത്ഥി സാറാമ്മ 02-12-1966 മുതല്‍ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍