കഥാസാരം :
കുഞ്ഞായിരുന്നപ്പോള്‍തന്നെ മാതാപിതാക്കന്മാര് മരണമടഞ്ഞ കാരണം ജ്യേഷ്ഠസഹോദരന് വിശ്വനാഥന്റെ സംരക്ഷണയിലാണു് രാജശേഖരന് വളര്‍ന്നുവന്നതു്. വളരെയേറെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചു് വിശ്വനാഥന് അനുജനെ പഠിപ്പിച്ചു് പ്രശസ്തനായ ഒരു അഭിഭാഷകനാക്കി. വിശ്വനാഥനേയും ജ്യേഷ്ഠത്തിയമ്മ സരസ്വതിയേയും രാജശേഖരന് അച്ഛനമ്മമാരേപ്പോലെ ആണു് കരുതിയതു്.
വിശ്വനാഥനും സരസ്വതിയും കൂടി ആലോചിച്ചുറച്ച വിവാഹം രാജശേഖരന് പെണ്ണുകാണുകകൂടി ചെയ്യാതെ നടത്തി. പണവും പ്രതാപവും ഒരുപോലെ അകമ്പടിസേവിച്ചിരുന്ന ഒരു കുടുംബത്തിലെ ഏക അവകാശി മാലതി ആയിരുന്നു വധു. ആദ്യരാത്രിയില്‍തന്നെ മണിയറയില്‍ വച്ചു് മാലതി ബോധരഹിതയായി. സന്തോഷമോ സന്താപമോ അധികമായാല്‍ അവള്‍ക്കങ്ങനെ ബോധക്കേടു് വരുക പതിവാണു്. വിവാഹത്തോടുകൂടി അസുഖം മാറുമെന്നാണു് മാലതിയുടെ പിതാവു് ധരിച്ചിരുന്നതു്. പക്ഷെ കുറച്ചുകാലം ചികിത്സ നടത്തണമെന്നും അസുഖം മാറുന്നതുവരെ മലതി ഗര്‍ഭിണി ആകരുതുന്നും ആണു് ഹൃദ്രേഗവിദഗ്ദ്ധനായ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതു്.
തന്റെ ഭര്‍ത്താവിന്റെ ബന്ധത്തില്‍ പെട്ട ഒരു ചെറുപ്പക്കാരിയെ രാജശേഖരനെക്കൊണ്ടു് വിവാഹം കഴിപ്പിക്കണമെന്നുള്ള ആഗ്രഹത്തില്‍ കഴിഞ്ഞിരുന്ന സുഭദ്ര, രാജശേഖരന്റെ ഒരകന്ന ബന്ധു, നിരാശയില്‍ നിന്നുടലെടുത്ത വൈരാഗ്യവുമായി നടക്കുകയാണു്. മാലതിയുടെ രോഗവിവരം വിശ്വനാഥനു് നേരത്തെ അറിവുള്ളതായിരുന്നു എന്നും പണത്തിനുവേണ്ടി മാത്രം അനുജനെ വില്‍ക്കുകയായിരുന്നു എന്നും സുഭദ്ര രാജശേഖരന്റെ കാതുകളിലോതി. ഇതു് കേട്ടു് ക്ഷോഭത്തിനടിമയായിത്തീര്ന്ന രാജശേഖരന് താന്‍ പിതൃതുല്യം സ്നേഹിച്ചുപോന്ന ജ്യേഷ്ഠനുമായി കയര്‍ത്തു സംസാരിക്കുകയും അധിക്ഷേപവാക്കുകള്‍ വര്‍ഷിക്കുകയും ചെയ്തു. പക്ഷെ ശാന്തത കൈവന്നപ്പോള്‍ അനുജന് ജ്യേഷ്ഠനോടു് മാപ്പിരന്നു.
ഒരു കുഞ്ഞിനെ താലോലിക്കവാന് ഉള്ള അഭിലാഷം ഉറഞ്ഞുകൂടിയ മാലതി വിശ്വനാഥന്റെ കുഞ്ഞുമോനായ ബാബുവിനെ സ്വന്തം മകനായി സ്വീകരിച്ചു. അവനു് മാലതിയെ സ്നേഹമായി. പെറ്റമ്മയേക്കാള്‍ സ്നേഹത്തോടുകൂടി അവന് മാലതിയോടു് പെരുമാറിത്തുടങ്ങി.
രാജശേഖരന് ഒരു പുതിയ വീടു് പണിയിച്ചു. പഴയ വീടു് സുഭദ്രയ്ക്കു് വിട്ടുകൊടുത്തിട്ടു് മറ്റെല്ലാവരും ചേര്‍ന്നു് പുതിയ വീട്ടിലേയ്ക്കു് താമസം മാറ്റി. നാളുകള്‍ നീങ്ങി. ബാബുവിനെച്ചൊല്ലി ഒരു നിസ്സാരകാര്യത്തിനു് ജ്യേഷ്ഠത്തിയും അനുജത്തിയുമായി വാക്കുതര്‍ക്കമുണ്ടായി. സുഭദ്ര ഈ തക്കം ശരിക്കുപയോഗിച്ചു. തര്‍ക്കം മൂത്തു് വഴക്കായി. ഇനി ആ വീട്ടില്‍ കാലുകുത്തില്ലെന്നു ശപധം ചെയ്തുകൊണ്ടു് വിശ്വനാഥനും സരസ്വതിയും വീടു് വിട്ടിറങ്ങി. ബാബു ഓടിച്ചെന്നു് മാലതിയെ കെട്ടിപ്പിടിച്ചതോടുകൂടി അവള് ബോധരഹിതയായി നിലത്തു വീണു.
ബാബുവിനു് പകരം സകല ദുര്‍ഗുണങ്ങളുടേയും വിളനിലമായിരുന്ന തന്റെ പുത്രന് സുഗുണനെ കൊച്ചുകുഞ്ഞുങ്ങളോടു് അതീവ സ്നേഹമായിരുന്ന മാലതിയെ ഏല്‍പ്പിക്കാമെന്നായിരുന്നു സുഭദ്രയുടെ ഉദ്ദേശം. ബാബുവിനെ കണ്ടതുകൊണ്ടാണു് മാലതി ബോധം കെട്ടതെന്നും ഇനി മേലില്‍ ബാബുവിനെ കാണ്ടാല്‍ അവള് ബോധംകെട്ടു് മരിച്ചുപോകുമെന്നും അതിനുവേണ്ടി ആ പിഞ്ചുഹൃദയത്തെ സുഭദ്ര ഉപദേശിച്ചു.
സ്നേഹജനങ്ങള്‍ മുഴുവന്‍ തന്നെ വിട്ടുപിരിഞ്ഞതില്‍ ഹൃദയവ്യഥ പൂണ്ട മാലതി ഒരു ദിവസം ബാബുവിനെ തേടി സ്ക്കൂളില്‍ എത്തി. മാലതിയെ കാണേണ്ടതാമസം ബാബു അവിടെ നിന്നോടിയകന്നു. സുഭദ്രയാണു് തന്നെ ഉപദേശിച്ചതെന്നു് ആരോടെങ്കിലും പറഞ്ഞുപോയാല്‍ ബാബുവിന്റെ കണ്ണു് പൊട്ടിപ്പോകുമെന്നു് കുട്ടിയെ ഭയപ്പെടുത്തിയിരുന്നതിനാല്‍ ബാബുവിന്റെ പ്രത്യേകരീതിയിലുള്ള പെരുമാറ്റത്തെപ്പറ്റി ആര്‍ക്കും ഒന്നും അവനില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ സുഗുണനാണു് ബാബുവില്‍ നിന്നും കാര്യങ്ങള്‍ തിരക്കി മനസ്സിലാക്കിയതു്. ഇതറിഞ്ഞ സുഭദ്ര തന്റെ കുറ്റം ഏറ്റുപറഞ്ഞു് വിശ്വനാഥനോടും സരസ്വതിയോടും മാപ്പിരന്നു. പശ്ചാത്താപാര്ദ്രരായ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയമ്മയും ബാബുവുമൊത്തു് മാലതിയുടെ അടുത്തോടി എത്തി. ഇതിനകം ബാബുവിനെ മാത്രം ഓര്‍ത്തു കഴിഞ്ഞ മാലതി ഇഹലോകവാസം വെടിഞ്ഞിരുന്നു.
ശോകപര്യവസായായ ഈ ചിത്രം അസോഷിയേറ്റഡു് പിക്ചേഴ്സാണു് വിതരണം ചെയ്തതു്. 1966 ഏപ്രില്‍ 16നു് പ്രദര്‍ശനം തുടങ്ങി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|