കടത്തുകാരൻ രാഘവനും (പ്രേം നസീർ ) മീൻ പിടുത്തക്കാരൻ ശങ്കരന്റെ (അടൂർ ഭാസി ) മകൾ ദേവകിയും ( സുജാത ) ചക്രവാകപ്പക്ഷികളെപ്പോലെയാണ്.അവർ പ്രേമിച്ചു. മറ്റു കടത്തുകാരായ ദേവസ്യ (പറവൂർ ഭരതൻ ) മമ്മത് (ഒടുവിൽ ഉണ്ണിക്കൃഷ്ണൻ , കെ പി എ സി ) കുട്ടൻ പിള്ള (മോഹനൻ ) തുടങ്ങിയവർക്ക് രാഘവന്റെയും ദേവകിയുടെയും പ്രേമബന്ധം അത്ര ഇഷ്ടപ്പെട്ടില്ല. വെറും അസൂയ. അവർ ചില കൊസ്രാക്കൊള്ളികളെല്ലാം ഒപ്പിക്കാൻ നോക്കിയെങ്കിലും ശങ്കരൻ അതിൽ വീണില്ല. ശങ്കരൻ ജീവിതം പരമാവധി സുഖിക്കാൻ വേണ്ടിയെന്ന വിശ്വാസക്കാരനാണ്.അയാൾ മകളെ രാഘവനു വിവാഹം കഴിച്ചു കൊടുത്തു.രാഘവന്റെയും ദേവുവിന്റെയും ജീവിതം തളിരും പൂവും അണിഞ്ഞു. എല്ലാ ഋതുക്കളും അവർക്ക് വസന്തമായി. കായലും കായൽക്കരയും അവരുടെ കേളീരംഗമായി.അവർക്ക് ഒരു കുട്ടി ജനിച്ചു. റാണി ( ബേബി ശാന്തി )
അടുത്തുള്ള അമ്പലത്തിൽ ഉത്സവം വന്നു. റാണിയെയും ദേവുവിനെയും കൊണ്ട് രാഘവൻ തന്റെ ചെറുവള്ളത്തിൽ കയറി ഉല്സവത്തിനു പോയി. അർദ്ധരാത്രി കഴിഞ്ഞ് തിരിച്ചു മടങ്ങുമ്പോൾ ആകാശം ഇരുണ്ടു കൂടി. കായൽ മദ്ധ്യത്തു വെച്ച് കൊടുങ്കാറ്റുണ്ടായി വള്ളം മറിഞ്ഞു.വെള്ളത്തിൽ നല്ല പരിചയമുള്ള രാഘവനു ഭാര്യയെയും കുഞ്ഞിനെയും കൂടി രക്ഷിക്കാൻ കഴിഞ്ഞില്ല. കുഞ്ഞിനവൻ മുൻ ഗണന കൊടുത്തു. ദേവു മരിച്ചു.രാഘവന്റെ ജീവിതം ദുരിത പൂർണ്ണമായി. ദേവുവിന്റെ അച്ഛനും ഇളയ മകളും (സുമിത്ര ) കുഞ്ഞിനെ വളർത്തിക്കൊള്ളാമെന്ന് പറഞ്ഞിട്ടും അവൻ കൊടുത്തില്ല, റാണിമോളാണവന്റെ സർവസ്വവും.
കുട്ടിയെ വള്ളത്തിൽ വെച്ചു കൊണ്ട് കടത്തിറക്കും. വീട്ടുവേലകൾ ചെയ്യും – എല്ലാം. ഈ ബുദ്ധിമുട്ടുകൾ കണ്ട കൂട്ടുകാർ കുഞ്ഞിനെ വളർത്താൻ വേണ്ടി രണ്ടാമതൊരു വിവാഹം കഴിക്കാൻ അവനെ നിർബന്ധിച്ചു. കുഞ്ഞിനു കുഞ്ഞമ്മയെ കാണാനുള്ള നിർബന്ധം കൂടിയപ്പോൾ അനുജത്തിയെ വിവാഹം കഴിക്കാൻ സമ്മതം മൂളി. പക്ഷേ ശങ്കരൻ തീർത്തു പറഞ്ഞു.- രാഘവൻ ആദ്യമൊരു പെണ്ണിനെ വിവാഹം ഉറപ്പിച്ചി- അതിനെ പാമ്പു കടിച്ചു കൊന്നു. ദേവകി മുങ്ങി മരിച്ചു. നിനക്ക് ഭാര്യ വാഴില്ല.രാഘവൻ മൂകനായി തിരിച്ചു പോയി..
ഒരു ദിവസം അത്താഴം വെച്ചു കൊണ്ടിരുന്നപ്പോൾ അടുപ്പിൽ തീ നീക്കി വെയ്ക്കാൻ കുഞ്ഞിനെ ഏല്പിച്ചിട്ട് രാഘവൻ വെള്ളത്തിനു പോയി. കിണറ്റിൻ കര നിന്ന് രാഘവൻ കണ്ടു. അവന്റെ കുടിലു കത്തിയെരിയുന്നു. രാഘവൻ പ്രാണൻ കളഞ്ഞ് ഓടിയെത്തി. തീയെപ്പോലും വക വെയ്ക്കാതെ അവൻ കുടിലിൽ കയറി. കുഞ്ഞിനെ തിരഞ്ഞു. കാണാനില്ല. ആളുകൾ ഓടിക്കൂടി തീ കെടുത്താൻ ശ്രമിച്ചു.രാഘവൻ കുഞ്ഞിനെ വിളിച്ചു കരഞ്ഞു കൊണ്ട് കായൽത്തീരത്തു കൂടി ഓടി.എല്ലാവരും കുഞ്ഞിനെ തിരഞ്ഞു. രാത്രി മുഴുവൻ. പ്രഭാതത്തിൽ റാണിയുടെ ശവശരീരം കായലിൽ നിന്നവനു കിട്ടി.
അതോടെ രാഘവൻ ശപിക്കപ്പെട്ടവനെന്ന് അന്ധവിശ്വാസികളായ ഗ്രാമീണർ വിധിയെഴുതി.ആരും അവനൊട് മിണ്ടിയില്ല. ഒരു മംഗള കർമ്മത്തിലും അവനെബ് പങ്കെടുപ്പിക്കില്ല. കരക്കെടുത്തിട്ട മത്സ്യത്തെപ്പോലെ ജീവൻ പിടഞ്ഞ് പിടഞ്ഞ് ഏകനായി അവൻ ജീവിച്ചു.
ആ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് തെണ്ടി നടക്കുന്ന ഒരു കുട്ടി കടന്നു വന്നു. മകളെ തിരിച്ചു കിട്ടിയ ഹൃദയവികാരത്തോടെ അവനതിനെ വളർത്തി.ആ കുട്ടി ഒരു തെരുവു വേശ്യയായ പിരാന്തി പാറുവിന്റെ (കെ പി എ സി ലളിത ) കുട്ടിയായിരുന്നു.അവളതിനെ പിടിച്ചെടുത്തു കൊണ്ടു പോയി.രാഘവൻ വീണ്ടും ഒറ്റപ്പെട്ടു. ആ തെരുവുകുട്ടിയില്ലാതെ അവനു ജീവിക്കാൻ വയ്യ. അതിനു വേണ്ടിയുള്ള ക്ലേശപൂർണ്ണമായ ത്യാഗപൂർണ്ണമായ ശ്രമത്തിനിടയിൽ ആ ഒറ്റപ്പെട്ട സാധുമനുഷ്യൻ എത്തിച്ചേർന്നത് കൊലമരത്തിന്റെ ചുവട്ടിലാണ് !! അവനെ തൂക്കിക്കൊല്ലുമോ ??
കടപ്പാട് : പാട്ടുപുസ്തകം