ചെങ്ങന്നൂരില്‍ കൈലാസ് മോട്ടോർസ് എന്ന സ്ഥാപനം നടത്തിയ സ്വാമി നാരായണന്
എന്നയാളാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചത്.
ദേവകിയമ്മ എന്ന സ്ത്രീക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെയും
അനീതികളുടെയും കഥയാണ് ലോകനീതി.
കാലം കഴിയുമ്പോള്‍ അവരുടെ മകന് ഭാസി(സത്യൻ)യുടെ ചുണ്ടില്‍
തെളിയുന്ന മന്ദഹാസത്തില്‍ സിനിമ തീരുന്നു.
ആർ.വേലപ്പന്‍നായര്‍ ആയിരുന്നു സംവിധായകൻ.
ഈ സിനിമ ഒരു വിജയമായിരുന്നു.
ലോകനീതി 1953 ഏപ്രില്‍ 17-നു റിലീസ് ആയ ചിത്രമാണെന്നറിയുന്നു.
മെരിലാന്റ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു നിര്‍മാണം.
സത്യൻ,കൊട്ടാരക്കര, മുതുകുളം,കലക്കല്‍ കുമാരൻ, നാണുക്കുട്ടൻ, ആറന്മുള പൊന്നമ്മ,
ബി.എസ്.സരോജം,കുമാരി തങ്കം, പങ്കജവല്ലി എന്നിവര്‍ അഭിനയിച്ചു.
കഥാസാരം :
ദേവകിയും നാണുപ്പണിക്കരും സഹോദരീസഹോദരന്മാരായിരുന്നു. ദുഷ്ടനും ചതിയനും വക്രബുദ്ധിയുമായിരുന്നു നാണുപ്പണിക്കര്‍. ദേവകി പരമസാത്വിയും. ദേവകിയ്ക്കു ഭര്‍ത്താവില്‍ നിന്നും ലഭിച്ച ഭാരിച്ച സ്വത്തു മുഴുവന്‍ പണിക്കരുടെ കടബാദ്ധ്യതകള്‍ നീക്കുവാന്‍ വേണ്ടി കൊടുത്തു. പക്ഷെ കടക്കാരെ പലരേയും ചതിച്ചു് പണിക്കര്‍ ഒന്നുമില്ലായ്മയില്‍ നിന്നും വലിയ പണക്കാരനായി. മുതലാളിയും ധനാഢ്യനുമായി തീര്‍ന്ന പണിക്കര്‍ ഭാഗം നടത്തി. സ്വത്തെല്ലാം തനിക്കും ഒരു മണ്‍പുരയും പട്ടിണിയും ദേവകിക്കും.
ദേവകിയുടെ കുട്ടികളാണു് ഭാസിയും ശ്യാമളയും. നാണുപ്പണിക്കര്ക്കുമുണ്ടു് ഒരു പുത്രന്, ഗോപി. അവനും ഭാസിയും സമപ്രായക്കാരാണു്. ദേവകിയും മക്കളും പട്ടിണിയും പിരവട്ടവുമായി കഴിഞ്ഞപ്പോള്‍ ഗോപി സുഖലോലുപനായി മണിമാളികയില് കഴിഞ്ഞു. കരിഞ്ചന്തയും കള്ളക്കേസും നടത്തി നാട്ടിലെ പ്രമുഖ മതലാളിയായി തീര്‍ന്ന നാണുപണിക്കര്‍ ദേവകിക്കും കുഞ്ഞുങ്ങള്‍ക്കും ഒരു സഹായവും ചെയ്തില്ല. ഈ അനീതിക്കും അവഗണനയ്ക്കുമെതിരായി പകവീട്ടുവാന്‍ ദേവകിയുടെ ഭര്‍ത്താവിന്റെ ഉറ്റ സുഹൃത്തായ പപ്പു ആശാന് പണിക്കരുടെ അടുത്തു കൂടി.
ദേവകിയുടെ മണ്പുരയ്ക്കടുത്താണു് കുട്ടികളെ പഠിപ്പിക്കുന്ന ആശാന് താമസിച്ചിരുന്നതു്. പരിശുദ്ധിയുടെ നിറകുടമായിരുന്ന ഭാര്യയും ശോഭന എന്ന അരുമസന്താനവുമടങ്ങിയ അദ്ധ്യാപകന്റെ കുടുംബം നാട്ടുകാര്‍ക്കു് ഒരു മാതൃകയായിരുന്നു. ഒള്ളതുകൊണ്ടു് എന്നും ഓണം ഉണ്ടിരുന്ന ആ കുടുംബത്തില്‍ വിധിയുടെ ക്രൂരത കടന്നു ചെന്നു. അദ്ധ്യാപകന്റെ ഭാര്യ മരിച്ചു. ശോഭനയുടെ സംരക്ഷണത്തിനായി അദ്ദേഹം രണ്ടാം വിവാഹം കഴിച്ചു. ലാളനയും സ്നേഹവും മാത്രം അനുഭവിച്ചിരുന്ന ശോബനയ്ക്കു് ചിറ്റമ്മയില്‍ നിന്നും ക്രൂരമായ പെരുമാറ്റമാണു് ലഭിച്ചതു്. അദ്ധ്യാപകന് രണ്ടാം ഭാര്യയുടെ അടിമയായി മാറിപ്പോയി.
കാലം കുറെ കഴിഞ്ഞു. അദ്ധ്യാപകന് സ്വര്‍ഗ്ഗം പൂകി. പാടത്തു് പണിയെടുത്തു കഴിഞ്ഞുവന്ന ഭാസിയും ശോഭനയും തമ്മില്‍ പ്രണയബദ്ധരായി. അവര്‍ വിവാഹിതരായി. കോളേജുവിദ്യാഭ്യാസം കഴിഞ്ഞ ഗോപി വലിയ ധ്വരയുടെ മട്ടില്‍ ജീവിതമാരംഭിച്ചു. ചമ്മന്തിയും ഉണക്കച്ചോറും ഉണ്ടു പണം അട്ടിയാക്കിവച്ചിരുന്ന നാണുപണിക്കര്ക്കു് മകന്റെ ധൂര്‍ത്തും ആര്‍ഭാടവും ഒട്ടും രസിച്ചില്ല. അച്ഛന്റെ ഘോരമായ എതിര്‍പ്പിനെ വിഗണിച്ചു് ഗോപി ശ്യാമളയെ വിവാഹം ചെയ്തു. ദേവകിയ്ക്കും ഭാസിയ്ക്കും ശ്യാമളയുടെ ഭാഗ്യത്തില്‍ സന്തോഷവും ആശ്വാസവും ഉണ്ടായി. പക്ഷെ പണക്കാരന്റെ ഭാര്യയായിത്തീര്‍ന്ന ശ്യാമള എല്ലാം മറന്നു. തന്റെ അമ്മയോടും സഹോദരനോടും അവള് നിന്ദ്യമായ രീതിയില്‍ പെരുമാറിത്തുടങ്ങി.
ഭാസിയും ശോഭനയും കൂലിവേലയെടുത്തു കഴിഞ്ഞു. അവര്‍ക്കു് ഒരു കുട്ടി ഉണ്ടായി. ജീവിക്കുവാനുള്ള പ്രതിഫലംപോലും കിട്ടാതെ കഷ്ടപ്പെട്ട ഭാസി ശ്യാമളയെ സമീപിച്ചു. പക്ഷെ അവള് ഒരു കുഷ്ഠരോഗിയോടെന്ന പോലെയാണയാളോടു പെരുമാറിയതു്. ഭാസിയെ അവള് ആട്ടി ഓടിച്ചു.
വയസ്സുകാലത്തു് തന്നെ ശുശ്രൂഷിക്കാന്‍ ചെലവില്ലാത്ത രീതിയില്‍ നാണുപണിക്കര്‍ ഒരു വിവാഹം ചെയ്തു. മരിച്ചുപോയ അദ്ധ്യാപകന്റെ രണ്ടാംഭാര്യയായ മീനാക്ഷിയെ.
അമ്മാവനില്‍ നിന്നും സഹോദരനില്‍ നിന്നും എല്ലാ പ്രതീക്ഷകളും നശിച്ച ഭാസി കൂലിവേല ചെയ്യാന്‍ തീരുമാനിച്ചു. അയാള്‍ കുടുംബം സംരക്ഷിക്കുവാന്‍ പാടുപെട്ടു പണിയെടുത്തു. പക്ഷെ ഒരു ദിവസം ജോലിക്കിടയില്‍ അത്യാഹിതത്തില്‍ പെട്ടു് ഭാസിക്കു കാഴ്ച നഷ്ടപ്പെട്ടു. കുഞ്ഞിനെയുമെടുത്തു് ഭാസിയുടെ കയ്യും പിടിച്ചു് ശ്യാമളയെ സമീപിച്ചു. ശോഭനയെ അവള് പുറത്തേക്കോടിച്ചു. ഹൃദയം പോട്ടി ദേവകി മരിച്ചു. കണ്ണുകാണാത്ത ഭര്‍ത്താവും പിഞ്ചോമനക്കുഞ്ഞുമായി ശോഭന വഴിയിലേക്കിറങ്ങി. ഇതിനെല്ലാം സാക്ഷിയായി പപ്പുആശാന് വികാരപരവശനായിത്തീര്ന്നു.
ലോകചക്രങ്ങളുടെ ഗതിവിഗതിയില്‍ പണിക്കരുടെ അവശേഷിച്ച സ്വത്തു് മുഴുവന്‍ പപ്പുവാശാന്റെ കയ്യിലെത്തി. ശ്യാമളയും ഗോപിയും പ്രതാപത്തിന്റെ കൊടുമുടിയില്‍ നിന്നും തൂത്തെറിയപ്പെട്ടു. ജീവിക്കുവാന്‍ നിവൃത്തിയില്ലാതെ പട്ടിണിയുമായി മല്ലിട്ടു് ഒരു കുടിലില്‍ അവര്‍ താമസമാക്കി.
തനിക്കു് അവകാശമില്ലാത്ത സ്വത്തു് വച്ചനുഭവിക്കാതെ പപ്പുവാശാന്‍ ഭാസിയേയും ശോഭനയേയും തിരക്കി പുറപ്പെട്ടു. അവരെ കണ്ടുമുട്ടി. യതാര്‍ത്ഥ അവകാശികളായ അവര്‍ക്കു് പണിക്കരുടെ സ്വത്തു് മുഴുവന്‍ പപ്പുവാശാന്‍ വിട്ടുകൊടുത്തു. ഓര്‍ക്കാപ്പുറത്തു കിട്ടിയ ഈ ഭാഗ്യത്തല് അവര്‍ മതിമറന്നില്ല. ഗോപിയേയും ശ്യാമളയേയും അവര്‍ സ്വീകരിച്ചു.
സത്യന്, കൊട്ടാരക്കര ശ്രീധരന് നായര്‍, മുതുകുളം രാഘവന്‍പിള്ള, ടി. എസു്. മുത്തയ്യ, നാണുക്കുട്ടന്, എസു്. പി. പിള്ള, കാലാക്കല്‍ കുമാരന്, എസു്. ആര്. പല്ലാടു്, മോഹന്‍, രാജശേഖരന്, സോമന്, സുകുമാരന്‍, സുബ്രഹ്മണ്യം, ആചാരി, ശിവരാമപിള്ള, രാമഭദ്രന് നായര്‍, ബി. എസു്. സരോജ, കുമാരി തങ്കം, ആറന്മുള പൊന്നമ്മ, പങ്കജവല്ലി, കുമാരി തങ്കം, മാധുരി, പ്രഭകുമാരി, ശ്രീകുമാരി എന്നിവര്‍ ചിത്രത്തിലഭിനയിച്ചു.
തിരുവനന്തപുരം സിനി ഡിസ്ട്രിബ്യൂട്ടേഴ്സു് ആയിരുന്നു ലേകനീതിയുടെ ആദ്യവിതരണാവകാശികള്. 1953ല്‍ ചിത്രം റിലീസു് ചെയ്തു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|