നാടന്‍ പ്രേമത്തിന്റെ കഥ
കോഴിക്കോടിനടുത്തുള്ള ഒരു മനോഹര ഗ്രാമമാണു് മുക്കം. അദ്ധ്വാനശീലരായ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ആ നാട്ടിന്‍പുറത്തെ ഒരു കൃഷീവലന്റെ അനന്തരമളാണു് സുന്ദരിയും സുശീലയുമായ മാളു. ബാല്യത്തിലേ മാതാപിതാക്കള്‍ മരിച്ച അവള് മാതുലന്റെ സംരക്ഷണത്തില്‍ ജീവിക്കുന്നു.
ഗ്രാമവാസികള്‍ക്കെല്ലാം ഉപകാരിയായൊരു ചെറുപ്പക്കാരനാണു് ഇക്കോരന്‍. ആര്‍ക്കെന്തു സഹായവും ചെയ്യുക ജീവിതവ്രതമായംഗീകരിച്ചു ജീവിക്കുന്ന ഇക്കോരനെ ആ ഗ്രാമവാസികള്‍ ആബാലവൃദ്ധം ജാതിമതഭേദമന്യേ സ്നേഹിക്കുന്നു. അക്കോരന് അവരെയും.
അവിടുത്തെ വലിയൊരു റബ്ബര്തോട്ടമുടമയുടെ പുത്രനായ രവീന്ദ്രന് അജ്ഞാതവാസത്തിനായി കോഴിക്കോട്ടു നിന്നു് ആ നാട്ടിന്പുറത്തു വന്നു് എസ്റ്റേറ്റുബംഗ്ലാവില് താമസമാക്കുന്നു. അയാള്‍ക്കു് പാലു് കൊടുക്കുന്നതു് മാളുവിന്റെ വീട്ടികാരായിരുന്നു. ഒരു ദിവസം പാലുമായി ചെന്ന മാളുവിനെ കണ്ട രവീന്ദ്രന്റെ ഹൃദയം ആ നാടന്പെണ്ണില് ലയിച്ചുപോയി. സുന്ദരനും സുമുഖനുമായ രവീന്ദ്രനെ കണ്ടപ്പോള്‍ മുതല്‍ മാളുവിന്റെ ഉള്ളിലും പുതിയൊരനുഭൂതി.
അവര്‍ തമ്മില്‍ അടുക്കുന്നതിനും ആ അടുപ്പം അവളില്‍ പിരിശുദ്ധാനുരാഗത്തിന്റെ ശാശ്വതമുദ്രയായി തീരുന്നതിനും ദിവസങ്ങളധികം വേണ്ടിവന്നില്ല.
മാളുവിനെയല്ലാതെ മറ്റാരെയും താന്‍ ഈ ജന്മം വിവാഹം ചെയ്യില്ലെന്ന രവീന്ദ്രന്റെ ഉറപ്പില്‍ വിശ്വസിച്ചു് അവള് തന്റെ സര്‍വ്വസ്വവും അവനു കാഴ്ചവച്ചു. ആ ബന്ധത്തിന്റെ ശാശ്വതമായൊരു സ്മാരകം അവളുടെ ഉദരത്തില്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ ആ അജ്ഞാതവാസത്തിനു് വിരാമമിട്ടുകൊണ്ടു് അവന് സ്ഥലം വിട്ടു. മടങ്ങിവന്നു് അവളെ വിവാഹം ചെയ്തു കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളാമെന്നു് ഉറപ്പും നല്കി.
പക്ഷെ നാളേറെ ചെന്നിട്ടും രവീന്ദ്രന് മടങ്ങിവന്നില്ല. മാളു ദുഃഖിതയും നിലാശയുമായിത്തിര്ന്നു. ഒരു ദിവസം രവീന്ദ്രന്റെ പരിചയക്കാരനായിരുന്ന ചന്ദ്രനെയും കൂട്ടിക്കൊണ്ടു് അവള് കോഴിക്കോട്ടെത്തി. പക്ഷെ ഉപരിപഠനാര്‍ത്ഥം രവീന്ദ്രന് അപ്പോഴേക്കും അമേരിക്കയിലെത്തിക്കഴിഞ്ഞിരുന്നു.
അവിടംമുതല്‍ അവള് തികച്ചും മുകയായി ജീവിച്ചുവന്നു. തന്റെ ഉദരത്തിലെ രഹസ്യം പരസ്യമാകുമെന്നു ഭയന്ന മാളു ജീവിതാശ നശിച്ചു് ഒരു രാത്രി പുഴയില്‍ ചാടി മരിക്കുവാനൊരു ശ്രമം നടത്തി. അവളുടെ ഓരോ ചലനങ്ങളും വീക്ഷിച്ചുകൊണ്ടിരുന്ന ഇക്കോരന്‍ ഉഗ്രമായ വെള്ളപ്പൊക്കത്തെയും ശക്തമായ ഒഴുക്കിനേയും തൃണവല്ഗണിച്ചുകൊണ്ടു് അവളുടെ പിന്നാലെ ചാടി അവളെ രക്ഷപെടുത്തി. അവള്‍ക്കു് ജീവിതാശ നല്കിക്കൊണ്ടു് ഇക്കോരന്‍ അന്നു തന്നെ അവളേയും കൂട്ടിക്കൊണ്ടു് ആ നാടിനോടന്ത്യയാത്രയും പറഞ്ഞിറങ്ങിത്തിരിച്ചു. അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്കു്.
അവിടെ വച്ചു് മാളു ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. ഇക്കോരന്റെ സംരക്ഷണയില്‍ തള്ളയും കുഞ്ഞും സുഖത്തിലും സംതൃപ്തിയിലും അവിടെ കഴിഞ്ഞുകൂടുകയാണെന്നു വിശ്വസിച്ചു. പക്ഷെ രാത്രിയില്‍ തന്റെ കിടക്കയുമെടുത്തുകൊണ്ടു് ഇക്കോരന്‍ കുടിലിന്റെ ചെറ്റയുമടച്ചു് വരാന്തയിലോ മുറ്റത്തോ കിടന്നുറങ്ങുമെന്നതായിരുന്നു പരമാര്‍ത്ഥം.
ഇക്കോരന്റെ ആ നിഷ്ക്കളങ്ക സ്നേഹത്തിനു മുന്നില്‍ മാളു എല്ലാ വേദനകളും മറന്നു് ഉല്ലാസവതിയായി കഴിഞ്ഞുകൂടി. ഒരു നാള് മാളുവിന്റെ അയല്‍വാസിയായ കലന്തന് ആ ഗ്രാമത്തില്‍ വരുകയും യാദൃശ്ചികമായി ഇക്കോരനെ കാണുകയും ഇക്കോരന്റെ ക്ഷണമനുസരിച്ചു് ആ കുടിലിലെത്തുകയും ചെയ്യുന്നു.
കലന്തിനില് നിന്നും ഒരു ദാരുണ വാര്‍ത്ത അവരറിയുന്നു. നാലഞ്ചു മാസങ്ങള്‍ക്കു് മുന്‍പു് നാടാകെ പടര്‍ന്ന വസൂരി രോഗത്തില്‍ പെട്ടു മാളുവിന്റെ അമ്മാവനു അമ്മായിയും മരിച്ചുപോയി എന്ന വാര്‍ത്ത.
അനാഥമായ ആ വീടും പുരയിടവും ഉടയോനില്ലാതെ നശിച്ചുപോകാതെ മാളുവും ഇക്കോരനും വന്നവിടെ താമസിക്കണമെന്നും കലന്തനാവശ്യപ്പെടുന്നു. അങ്ങനെ വീണ്ടും അവര്‍ മുക്കത്തെത്തി അവിടെ സംതൃപ്തിയിലും സമാധാനത്തിലും ജീവിച്ചു വരവേ സമീപത്തുള്ള ഒരു യാറോപ്യന്റെ എസ്റ്റേറ്റുകള്‍ വിലയ്ക്കു വാങ്ങാനുള്ള ഏര്‍പ്പാടിനായി രവീന്ദ്രന് ഭാര്യയായ പത്മിനിയുമായി അവിടെ എത്തുന്നു. മാളുവിന്റെ കുടിലു കണ്ടപ്പോള്‍ രവീന്ദ്രനില്‍ പൂര്‍വ്വകാല സ്മരണകളുണര്‍ന്നു. മാളുവിനോടു ചെയ്ത വഞ്ചന അവന്റെ ഹൃത്തടത്തില്‍ വേദന സൃഷ്ടിച്ചു.
ആ ദുഃഖത്തില്‍ മുഴുകി നില്ക്കവേ ആ മുറ്റത്തൊരു കുഞ്ഞു നില്ക്കുന്നതു കണ്ടപ്പോള്‍ അവനിലെ പിതൃത്വമുണര്ന്നു. വിവാഹിതനായിട്ടും ഒരു കിഞ്ഞിക്കാലു കാണുവാന്‍ ഭാഗ്യമില്ലാതായ ആ നിര്ഭാഗ്യന് രണ്ടു കൈകളും നീട്ടിക്കൊണ്ടാ കുഞ്ഞിന്റെ അടുത്തേക്കു നീങ്ങി. കുഞ്ഞോടി അകത്തു കയറി അമ്മയെ വിളിച്ചു. അമ്മ പുറത്തേക്കിറങ്ങിയപ്പോള്‍.. അതെ രവീന്ദ്രനും മാളുവും വീണ്ടും കണ്ടുമുട്ടി.
തുടര്‍ന്നുള്ള ഹൃദയസ്പര്‍ശ്ശിയായി ഭാഗങ്ങള്‍ വെള്ളിത്തിരയില്‍ കാണുക.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ ചലച്ചിത്രത്തിന്റെ പാട്ടുപുസ്തകം.
|