ഗ്രാമത്തിലെ ഒട്ടു മുക്കാലും സ്വത്തിന്റെയും ഉടമയായിത്തീർന്ന രാമകൃഷ്ണന്റെ അടിമകളായി ജോലി നോക്കുകയാണ് ഗ്രാമീണരിൽ ഭൂരിഭാഗവും- രാഘവനുൾപ്പെടെ.ശുദ്ധഗതിക്കാരനായ രാഘവനു രാമകൃഷ്ണന്റെ വാക്കുകൾ വേദവാക്യങ്ങളായിരുന്നു.പിതാവിനോട് കാട്ടിയ കൊടും ചതിയെക്കുറിച്ചറിഞ്ഞ വേലപ്പനാകട്ടെ രാമകൃഷ്ണനെ വെറുപ്പായിരുന്നു . അയാളുടെ കീഴിൽ പണിയെടുക്കാൻ പോലും അവൻ കൂട്ടാക്കിയില്ല.
നഗരത്തിൽ പഠിക്കുകയായിരുന്ന രാമകൃഷ്ണന്റെ മകൾ സിന്ധു പഠനം പൂർത്തിയാക്കി നാട്ടിലേക്കു വരുന്നു. പിതാവിന്റെ ധന സമൃദ്ധിയിലും അതുമൂലം തനിക്കു സിദ്ധിച്ച നഗരവിദ്യാഭ്യാസത്തിലും അഹങ്കരിച്ച അവൾ പാവപ്പെട്ട ഗ്രാമീണരോട് അപമര്യാദയായി പെരുമാറാൻ തുടങ്ങി. പാവപ്പെട്ടവർക്കു വേണ്ടി എപ്പോഴും പട പൊരുതിക്കൊണ്ടിരുന്ന വേലപ്പൻ സിന്ധുവുമായി പലകുറി ഇടഞ്ഞു.
കള്ളവും കരിഞ്ചന്തയും പൂഴ്ത്തി വെയ്പും കൊണ്ട് അനുദിനം പണം സമ്പാദിച്ചു കൂട്ടുകയായിരുന്നു രാമകൃഷ്ണൻ . പക്ഷേ തുച്ഛമായ വേതനമേ അയാൾ തൊഴിലാളികൾക്ക് നൽകിയിരുന്നുള്ളൂ. എന്നാൽ രാഘവനോട് അയാൾ പ്രത്യേകം താല്പര്യം കാട്ടി.അവന്റെ വിവാഹത്തിനു നല്ലൊരു തുക സമ്മാനമായി നൽകുകയും ചെയ്തു.അതോടെ രാഘവനു തന്റെ മുതലാളിയോടുള്ള ബഹുമാനാദരവുകൾക്ക് അതിരില്ലാതെയായി. രാമകൃഷ്ണൻ മുതലാളിയെക്കുറിച്ച് തെറ്റിദ്ധാരണകൾ വെച്ചു പുലർത്തുന്ന വേലപ്പനെ അവൻ അധിക്ഷേപിച്ചു.മുതലാളിക്കെതിരെയുള്ള നീക്കങ്ങൾ അവസാനിപ്പിച്ച് അയാളോട് മാപ്പിരക്കാൻ അയാൾ അനുജനോട് പറഞ്ഞു.
രാഘവനോട് കാട്ടിയ സ്നേഹ പ്രകടനത്തിനു പിന്നിൽ രാമകൃഷ്ണനു നിഗൂഢമായൊരു ലക്ഷ്യമുണ്ടായിരുന്നു.- തന്റെ ശത്രുവായ വേലപ്പനെ കൈക്കീഴിലാക്കുക. അതു മനസ്സിലാക്കിയ വേലപ്പൻ രാഘവന്റെ വിവാഹത്തിൽ പോലും പങ്കെടുത്തില്ല.
രാഘവന്റെ ഭാര്യയായിരുന്ന മാധവിക്ക് തെമ്മാടിയായ വേലപ്പനെ ഇഷ്ടമായി.രാഘവൻ അനുജനെ ശകാരിക്കുമ്പോഴൊക്കെ അവൾ വേലപ്പനു വേണ്ടി വാദിക്കും.
യാതൊരു ചികിത്സാ സൗകര്യങ്ങളുമില്ലാത്ത ആ ഗ്രാമത്തിൽ ഒരാശുപത്രി പണിയാനുള്ള അനുവാദം വേലപ്പനും കൂട്ടുകാരും ചേർന്ന് ഗവൻമ്മെന്റിൽ നിന്നും സമ്പാദിക്കുന്നു. സ്ഥലത്തെ പഞ്ചായത്തു പ്രസിഡണ്ടിന്റെ സഹായത്തോടെ ആശുപത്രി പണിയാനുള്ള ശ്രമവും അവർ ആരംഭിച്ചു. തന്റെ സ്വന്തം വസ്തുവിൽ അങ്ങനൊരു ആശുപത്രി പണിയാൻ താൻ ഒരിക്കലും അനുവദിക്കുകയില്ലെന്ന് രാമകൃഷ്ണൻ വീരവാദം മുഴക്കി.പക്ഷേ ഗവണ്മെന്റ് ആ സ്ഥലം ആശുപത്രിക്കായി പതിച്ചു കൊടുത്തു.രാമകൃഷ്ണനേറ്റ കനത്ത ഒരടിയായിരുന്നു അത്. ഇതിനെല്ലാം കാരണക്കാരനായ വേലപ്പനെ എവ്വിധവും വക വരുത്താൻ തന്നെ അയാൾ തീരുമാനിച്ചു.അപവാദങ്ങളുടെയും കള്ളക്കഥകളുടെയും ഒരു പ്രവാഹം തന്നെ അയാൾ വേലപ്പനെതിരെ തുറന്നു വിട്ടു.സിന്ധുവിനെ വേലപ്പൻ ബലാത്സംഗം ചെയ്തു എന്ന് അവളുടെ അച്ഛനായ രാമകൃഷ്ണൻ തന്നെ പറഞ്ഞു പരത്തിയപ്പോൾ രാഘവനും അമ്മയും അത് വിശ്വസിച്ചു.വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ സാധ്വിയായ ആ അമ്മ സ്വന്തം മകനോട് ഗർജ്ജിച്ചു. ഒരു തെറ്റും ചെയ്യാത്ത വേലപ്പനു വീടു വിട്ടിറങ്ങേണ്ടി വന്നു.
തനിക്കെതിരെ ഗ്രാമത്തിൽ പടർന്ന അപവാദത്തെക്കുറിച്ചറിഞ്ഞ സിന്ധു അച്ഛന്റെ അടുത്തേയ്ക്ക് പാഞ്ഞെത്തി. തന്റെ ജീവിതം തന്നെ തകർക്കുന്ന തരത്തിലുള്ള കള്ളക്കഥ കെട്ടിച്ചമച്ചു പരത്താൻ അച്ഛനെങ്ങനെ തോന്നി- അവൾ ആ മുഖത്തേയ്ക്കു നോക്കി ചോദിച്ചു.തന്റെ മരുമകനുമായി അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്ന അയാളുടെ മറുപടി കേട്ടപ്പോൾ മകൾ ആകെത്തകർന്നു പോയി. എന്നും വേലപ്പനെ എതിർത്തിരുന്ന അവൾ അയാളെ മൗനമായി ആരാധിക്കാൻ തുടങ്ങി.ആ കാലിൽ വീണു മാപ്പിരക്കാനും തന്നെ രക്ഷിക്കണമെന്നപേക്ഷിക്കുവാനും അവൾ മോഹിച്ചു. പക്ഷേ…… ശേഷം സ്ക്രീനിൽ
കടപ്പാട് : പാട്ടുപുസ്തകം