മിസ്സ് കുമാരി ഈ ചിത്രത്തോടെയാൺ മെറിലാൻഡിൽ (നീല) എത്തുന്നത്.
നസീർ,മിസ്സ് കുമാരി,കുമാരി തങ്കം,ടി.കെ.ബാലചന്ദ്രൻ,ടി.എൻ.ഗോപിനാഥൻ നായർ,എസ്.പി.പിള്ള,കൊട്ടാരക്കര,ആറന്മുള പൊന്നമ്മ,വാണക്കുറ്റി,ജോസ്പ്രകാശ്,എൻ.വി.ജോൺ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു.
ഈ ലിസ്റ്റിലെ എൻ.വി.ജോൺ ആണ് പിൽക്കാലത്ത് ശശികുമാർ എന്ന പ്രശസ്ത സംവിധായകനായി മാറിയത്
കഥാസാരം :
ഒരു കാലത്തു് നല്ലനിലയില്‍ കഴിഞ്ഞിരുന്ന ശേഖരപിള്ള ഇന്നു് കഴിയുന്നതു് സഹോദരിയുടെ വിദ്യാഭ്യാസാര്‍ത്ഥം മകന് അപ്പു അയച്ചുകൊടുക്കുന്ന പണം കൊണ്ടാണു്. അപ്പു ബാംഗ്ലൂരില്‍ ഒരു കമ്പനിയില്‍ ജോലിയായി കഴിയുന്നു. നാട്ടിലേയ്ക്കു് ചേട്ടന് വരുന്നു എന്നറിഞ്ഞ അനിയത്തി സ്റ്റേഷനില്‍ എത്തുന്നു. അച്ഛന്റെ അവശതകളെപ്പറ്റി മകനോടു് പറയരുതെന്നു് ശേഖരപിള്ള അമ്മിണിയോടു് പറഞ്ഞിരുന്നു.
വണ്ടി വന്നു. അമ്മിണി അപ്പുവിനെ കണ്ടു. പക്ഷെ അപ്പു കാണുന്നില്ല. സഹോദരിയുടെ ശബ്ദം കേട്ടു് അയാള്‍ വായുവില്‍ കൈ ചലിപ്പിക്കുന്നു. എന്തോ പന്തികേടുണ്ടെന്നു് മനസ്സിലാക്കിയ അമ്മിണി ചേട്ടനെ സൂക്ഷിച്ചുനോക്കി. ആ കണ്ണുകള്‍ക്കു് കാഴ്ചശക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്നു് മനസ്സിലാക്കി അവള് വാവിട്ടുകരഞ്ഞു.
ട്രെയിനില്‍ തന്നോടൊപ്പം യാത്ര ചെയ്തിരുന്ന പാച്ചുക്കുറുപ്പിനോടു് അപ്പു യാത്രപറഞ്ഞു പിരിഞ്ഞു. പാച്ചുക്കുറുപ്പിന്റെ ദൃഷ്ടികള്‍ സുന്ദരിയാ അമ്മിണിയില്‍ പതിഞ്ഞു. അയാളുടെ മനസ്സൊന്നിളകി. ഈ സമയത്തു് ബര്‍മ്മായില്‍ നിന്നും നാട്ടിലെത്തിക്കഴിയുന്ന എസു്. പി. കുറുപ്പിനെ സ്വീകരിക്കുവാനെത്തി. അമ്മിണിയെ പിന്നെ ശ്രദ്ധിക്കാമെന്നു് കരുതി സ്നേഹിതനുമായി കുറുപ്പു് വീട്ടിലേക്കു് യാത്രയായി.
വീട്ടിലേക്കു് വരുന്ന വഴിയാണു് അച്ഛന്റെ രോഗവിവരം അപ്പു അറിയുന്നതു്. ഈ ഘട്ടത്തില്‍ തന്റെ ദുര്‍വ്വിധിയുടെ കഥ കൂടിയറിഞ്ഞാല്‍ അദ്ദേഹം അകെ തകരുമെന്നുകരുതി കാഴ്ചയുള്ള രീതിയില്‍ കഴിയാമെന്നു് അപ്പു ഉറയ്ക്കുന്നു. അമ്മിണിയുടെ സന്ദര്‍ഭോചിതമായ സഹായംകൊണ്ടു് രോഗശയ്യയില്‍ കഴിയുന്ന അച്ഛനെ തന്റെ ദയനീയ നില മനസ്സിലാക്കാതെ അപ്പു കഴിഞ്ഞു.
പാച്ചുക്കുറുപ്പു് നാട്ടിലേക്കയച്ചുകൊടുത്തിരുന്ന പണം മുടക്കി അനുജന് ഭാര്ഗ്ഗവന് ഒരു റസ്റ്റാറന്റു് നടത്തുകയാണു്. പെട്ടെന്നു ജ്യേഷ്ടന് നാട്ടില്‍ എത്തി മുതല്‍ ചോദിച്ചപ്പോള്‍ അവിടം ഒഴിഞ്ഞുകൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. പക്ഷെ ഭീരുവായ ഭാര്ഗ്ഗവനു് പാച്ചുക്കുറുപ്പിന്റെ ഭീഷണിയെ നേരിടുവാന്‍ കഴിഞ്ഞില്ല. ഭാര്യയായ സരസമ്മയുമൊന്നിച്ചു് അയാള്‍ വാടകവീട്ടില്‍ താമസമാക്കിക്കൊണ്ടു് ജ്യേഷ്ടനോടു് പകരം ചോദിക്കുവാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തുവന്നു. താന്‍ അന്ധനാണെന്ന സത്യം അച്ഛനില്‍ നിന്നും അധികനാള്‍ ഒളിച്ചുപിടിക്കുവാന് അപ്പുവിനു് കഴിഞ്ഞില്ല. മകന്റെ കാഴ്ചയും ജോലിയും നഷ്ടപ്പെട്ടു എന്നറിഞ്ഞ ആ വൃദ്ധന് ഒരു ഞെട്ടലോടെ അന്ത്യശ്വാസം വലിച്ചു.
അപ്പുവിന്റെ നയനങ്ങളിലെ ഇരുട്ടു് ആ കുടുംബത്തിലേയ്ക്കു് വ്യാപിക്കുവാന്‍ തുടങ്ങി. വലിയ തറവാടു് കടക്കാര് കൊണ്ടുപോയി. അവശേഷിച്ച ഒരു തുണ്ടുപുരയിടത്തില്‍ ആ കൊച്ചുകൂരയും വെച്ചു് അന്ധനായ അപ്പുവും സഹോദരിയും താമസമാക്കി. ഒരു ഉദ്യാനം നിര്‍മ്മിച്ചു് അതില്‍ വിരിയുന്ന പൂക്കള്‍ വിറ്റു് നിത്യവൃത്തി കഴിച്ചുവന്നു.
ഒരു ദിവസം തെരുവില്‍ പൂ വില്ക്കാന് പോയ അപ്പുവും അമ്മിണിയും ഹെഡു്കാണ്സ്റ്റബിള് ബാബുവിന്റെ സമയോചിതമായ സഹായംകൊണ്ടു് ഒരു വലിയ അപകടത്തില്‍ നിന്നും രക്ഷപെട്ടു. അന്ധനുമായി അലക്ഷ്യമായി തെരുവീലൂടെ നടക്കുന്നതിനെക്കുറിച്ചു് അയാള്‍ ശകാരിച്ചു് സംസാരിക്കുകയും ചെയ്തു. ഈ സംഭവം ബാബുവിനും അമ്മിണിയ്ക്കും പിന്നീടു് ഓര്‍ക്കാനും വീണ്ടും കാണാനും അങ്ങനെ ഹൃദയങ്ങളുടെ അടുപ്പത്തിനും കാരണമായി.
ഹോട്ടല്‍ സ്വന്തമാക്കിക്കഴിഞ്ഞ പാച്ചുക്കുറുപ്പിനു് അമ്മിണിയിലുള്ള അഭിനിവേശം കൂടിക്കൂടി വന്നു. ആ ലക്ഷ്യത്തോടെ അയാള്‍ അപ്പുവുമായി കൂടുതല്‍ അടുത്തു. അമ്മിണിയ്ക്കു് ഒരു ജോലിയും ശരിയാക്കിക്കൊടുത്തു. സാമ്പത്തിക സഹായവും ചെയ്തുവന്നു. അപ്പുവിനു് കുറുപ്പിനെ വലിയ വിശ്വാസവുമായി.
അമ്മിണിയും ബാബുവുമായുള്ള സ്നേഹബന്ധം കൂടുതല്‍ തഴച്ചു വളര്‍ന്നു. ഒരു ദിവസം അമ്മിണിയെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി തന്റെ അമ്മയെ പരിചയപ്പെടുത്തി. ശാലീനയായ അമ്മിണിയെ അമ്മയ്ക്കു് ഇഷ്ടമായി. അങ്ങനെ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ ചേട്ടന്റെ കണ്ണു് ചികിത്സിച്ചു് ഭേദമാകാതെ താന്‍ വിവാഹം ചെയ്യുകയില്ലെന്നു അമ്മിണി അറിയിച്ചു. ബാബു ആ സുദിനത്തിനുവേണ്ടി കാത്തുകഴിയാമെന്നു് ഉറപ്പു് കൊടുത്തു.
ബാബുവുമായുള്ള അടുപ്പം അറിഞ്ഞ കുറുപ്പു് അമ്മിണിയെപ്പറ്റി അപവാദങ്ങള്‍ പറഞ്ഞുപരത്തി. ബാബുവിനേയും അപ്പുവിലേയും തെറ്റിദ്ധാരണയുടെ വിഷബാധയേല്പ്പിച്ചു. പാച്ചുക്കുറുപ്പിന്റെ അസമയത്തുള്ള സന്ദര്‍ശനം നേരിട്ടു് കണ്ട ബാബു അമ്മിണിയോടു് പിണങ്ങി. അമ്മിണി കരഞ്ഞു പറഞ്ഞിട്ടും ബാബുവിന്റെ സംശയം മാറിയില്ല. ബാബുവിന്റെ അമ്മയോടു് വിവരങ്ങള്‍ അമ്മിണി നേരിട്ടു് പറഞ്ഞു.
ക്ഷമ നശിച്ചു് കുറുപ്പു് രാത്രിയില്‍ അമ്മിണിയെ സമീപിക്കുന്നു. അതേ അവസരത്തില്‍ പഴയ പക തീര്‍ക്കാന്‍ പാച്ചുക്കുറുപ്പിനെ തേടി നടന്ന ഭാര്ഗ്ഗവന് അവിടെ എത്തുന്നു. ഭാര്‍ഗ്ഗവനില്‍ നിന്നും എല്ലാ വിവരങ്ങളും അറിഞ്ഞ ബാബുവിന്റെ തെറ്റിദ്ധാരണ മാറി. ഇതിനകം കാഴ്ച തിരിച്ചു കിട്ടിയ അപ്പു അമ്മിണിയുടെ കരം ബാബുവിനെ ഏല്‍പ്പിക്കുന്നു.
ശ്രീ എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിനു് തിരുനായനാര്കുറിച്ചി ഗാനങ്ങളെഴുതി. ബ്രദര്‍ലക്ഷ്മണന്‍ സംഗീതസംവിധാനം നടത്തി. പി. ലീല, ശാന്താ പി. നായര്‍, രാജലക്ഷ്മി, കമുകറ പുരുഷോത്തമന്, കൊച്ചിന് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ചേര്‍ന്നു് ഇതിലെ ഒന്‍പതു് ഗാനങ്ങള്‍ പിന്നണിയില്‍ പാടി. അഭിനയിച്ചവര്‍ കുമാരി, ബാലചന്ദ്രന്, പ്രേംനസീര്‍, കുമാരിതങ്കം, ടി. എന്‍. ഗോപിനാഥന് നായര്‍, എസു്. പി. പിള്ള, കൊട്ടാരക്കര ശ്രീധരന് നായര്‍, ആരന്മുള പൊന്നമ്മ, സോമന്, ജോസു്പ്രകാശു്, വാണക്കുറ്റി, കുട്ടന്‍പിള്ള, സുബ്രഹ്മണി, ബഹദൂര്‍, വിജയം.
കുമാരസ്വാമി ആന്‍ഡു് കമ്പനിയും ഫിലിം ഡിസ്ട്രിബ്യൂട്ടിംഗു് കമ്പനിയും കൂടി 1955 ഡിസംബറില്‍ വിതരണം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |