കഥാസാരം
കേരളത്തിന്റെ കലവറയായ കുട്ടനാട്ടിലെ പ്രകൃതിസുന്ദരമായ ഒരു ഗ്രാമത്തിലാണു് സുന്ദരിയും സുശീലയുമായ കാർത്തിക ജനിച്ചു വളര്‍ന്നതു്. ബാല്യത്തിലേ അച്ഛനമ്മമാര്‍ മരിച്ചുപോയ കാർത്തികയ്ക്കു് അനുജനായ പ്രഭാകരനെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കേണ്ട ചുമതലയും കൂടിയുണ്ടായി.
കോളേജു വിദ്യാര്ത്ഥിയായിത്തീര്ന്ന പ്രഭാകരൻ പണക്കാരിയും സഹപാഠിയുമായ രാജമ്മയുമായി പ്രണയത്തിലായി. ശാലീനയും പ്രൌഢയുമായ കാർത്തിക പെണ്ണുങ്ങളെ പരിഹസിച്ചു നടന്ന പൂവാലന്മാര്ക്കു് പേടിസ്വപ്നമായിത്തീര്‍ന്നു. ആരോഗ്യവാനും ദൃഢഗാത്രനും ജനസേവനതല്പരനുമായ കടത്തുകാരന് കുഞ്ചു, കാർത്തികയെ വിവാഹം കഴിക്കുവാന്‍ ഇഷ്ടപ്പെട്ടു. പക്ഷെ അയാളുടെ അഭ്യർത്ഥന അവള് സ്വീകരിക്കുവാന്‍ തയ്യാറായില്ല.
മുട്ട വാങ്ങി തൊഴില്‍ നടത്തുന്ന മത്തായി കയറിയിറങ്ങാത്ത വീടില്ല.പകല്‍ സമയത്തു് മുട്ടക്കച്ചവടവും രാത്രികാലങ്ങളില്‍ കുറേശ്ശെ മോഷണവുമായി നടക്കുന്ന മത്തായിയെ മുട്ട മത്തായി എന്നാണു് നാട്ടുകാര്‍ വിളിച്ചു പോന്നതു്.അങ്ങനെയിരിക്കെ ആ ഗ്രാമത്തില്‍ ഒരു നാടന്‍ സര്ക്കസ്സുകമ്പനി വന്നു കൂടാരമടിച്ചു കളി തുടങ്ങി. വള്ളങ്ങളിലും മറ്റുമായി വിതരണം നടത്തിയിരുന്ന സര്‍ക്കസ്സിന്റെ നോട്ടീസ് കാർത്തികയുടെ കയ്യിലുമെത്തി. അതില്‍ സുന്ദരനും നല്ല ദേഹശക്തിയുള്ളവനുമായ ഭരതന്റെ ഫോട്ടോ കണ്ടു് കാർത്തികയ്ക്കു നന്നെ പിടിച്ചു. ആ ഫോട്ടോ വെട്ടിയെടുത്തു് അവള് പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചു.
സര്ക്കസ്സുകാര്ക്കു് ആവശ്യമുള്ള മുട്ട, മത്തായിയാണു് കൊടുത്തുകൊണ്ടിരുന്നതു്. അയാളുടെ ശുപാര്‍ശപ്രകാരം സര്‍ക്കസ്സു കൂടാരത്തിലേക്കുള്ള പാല് കാർത്തിക കൊടുത്തു തുടങ്ങി. പാല്‍ക്കച്ചവടം ഭരതനേയും കാർത്തികയേയും കൂടുതല്‍ അടുപ്പിച്ചു. ക്രമേണ ആ ബന്ധം വളര്‍ന്നു് പ്രണയത്തിലെത്തി. ആ രണ്ടു ഹൃദയങ്ങള്‍ ഒന്നായി. പൂനിലാവുപെയ്യുന്ന രാത്രികളില്‍ അവളുടെ കൊച്ചുവള്ളത്തില്‍ തന്റെ ഹൃദയേശ്വരനേയും ഇരുത്തി പുഴയില്‍ക്കൂടി വളരെദൂരം തുഴഞ്ഞുപോകുക കാർത്തികയുടെ പതിവായിത്തീര്‍ന്നു. ഒരു ദിവസം മഴയുള്ള ഒരു രാത്രിയില്‍ അവരിരുവരും അടുത്തുള്ള ഒരു അമ്പലപ്പറമ്പിൽവെച്ചു് ഒന്നിച്ചുചേര്‍ന്നു. ആദ്യമായി ജീവിതത്തില്‍ കുളിരുകോരിയിട്ട ആ മധുരിത രാത്രിയിലെ ഓര്‍മ്മകളുമായി അവള് കിടന്നുറങ്ങിപ്പോയി. നേരം പുലർന്നപ്പോൾ എഴുന്നേറ്റു് പതിവുപോലെ പാലുമായിച്ചെന്ന കാർത്തിക ഞെട്ടിപ്പോയി. സര്‍ക്കസ്സു കൂടാരം അവിടില്ല. അവരെല്ലാം സ്ഥലംവിട്ടു കഴിഞ്ഞിരുന്നു.
കാർത്തിക ഗര്‍ഭവതിയായി. പൂവാലന്മാര്ക്കു് പരിഹസിക്കുവാന്‍ കിട്ടിയ സന്ദര്‍ഭം അവരും പാഴാക്കിയില്ല. പ്രഭാകരന്റെ കാതുകളിലും ഈ വാര്‍ത്തയെത്തി. അപമാനിതനായ ആ സഹോദരന് കാർത്തികയുടെ സമീപത്തേയ്ക്കോടിയെത്തി. കാമുകിയായ രാജമ്മ പ്രഭാകരനുമായുള്ള വിവാഹത്തിനു തടസ്സം പറഞ്ഞു. ഇതിന്റെ കാരണം തന്റെ സഹോദരിയാണെന്നു് പ്രഭാകരൻ മനസ്സിലാക്കി. വീട്ടില്‍ വന്നു് കാർത്തികയുടെ പെട്ടി പരിശോധിച്ചപ്പോള്‍ ഭരതന്റെ ഫോട്ടോ കണ്ടെത്തിയ പ്രഭാകരൻ ഉടന്‍ തന്നെ മദ്രാസ്സിലേക്കു യാത്ര പുറപ്പെട്ടു.
നിരാലംബയായ കാർത്തികയ്ക്കു് കുഞ്ചു അഭയം നല്കി. കുഞ്ചുവിന്റെ വീട്ടില്‍ വെച്ചു് അവള് പ്രസവിച്ചു. മദ്രാസിലെത്തിയ പ്രഭാകരനു് ഒരു കൂട്ടുകാരിയുടെ സഹായത്താല്‍ ഒരു ജോലി ലഭിച്ചു. സര്ക്കസ്സുകമ്പനി പൊളിഞ്ഞു് ഭരതന് ഇതിനകം ഒരു മോഷ്ടാവായിത്തീർന്നിരുന്നു. ഒരു രാത്രിയില്‍ ഒരു സ്ത്രീയുടെ മാലയും മോഷ്ടിച്ചോടിയ ഭരതൻ പോലീസില്‍ നിന്നും രക്ഷപെടുവാനായി അറിയാതെ പ്രഭാകരൻ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കയറിക്കൂടി. ആളെ തിരിച്ചറിഞ്ഞ പ്രഭാകരൻ കുറ്റം സ്വയം ഏറ്റെടുത്തു് ഭരതനെ തന്റെ സഹോദരിയുടെ മാനം രക്ഷിക്കുവാനായി കുട്ടനാട്ടിലേയ്ക്കയച്ചു.
കുഞ്ചുവിന്റെ വീട്ടില്‍ താമസമാക്കിയിരുന്ന കാർത്തികയുടെ കുട്ടി, ബാബു ഒരു ദിവസം വെള്ളത്തില്‍ വീണു. എങ്കിലും കുഞ്ചു അവനെ രക്ഷിച്ചു. ഈ വിവരം അറിയാതെ കാർത്തിക തന്റെ പിഞ്ചുകുഞ്ഞിനെ കണ്ടുപിടിക്കുവാനായി കായലില്‍ ചാടി.കുട്ടിയെ തിരക്കി പലസ്ഥലത്തും മുങ്ങിയ കാർത്തിക ഒരു ചെളിക്കുണ്ടില്‍ താണുപോയി. കുഞ്ചു, കാർത്തികയേയും രക്ഷിക്കുവാന്‍ നോക്കി. അവളെ പൊക്കിയെടുത്തു മുകളില്‍ കൊണ്ടുവന്നപ്പോഴേക്കും ഭരതനും അവിടെ എത്തിക്കഴിഞ്ഞിരുന്നു. പക്ഷെ കാർത്തിക അധികസമയം ജീവിച്ചില്ല. അവള് മരണമടഞ്ഞു .
ഭരതനെ കുഞ്ചു തിരിച്ചറിഞ്ഞു. കാർത്തികയുടെയും ഭരതന്റെയും കുഞ്ഞിനെ ഭരതനെ ഏല്പിക്കുവാന് കുഞ്ചു തുനിഞ്ഞപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി. പല കുറ്റങ്ങള്‍ക്കുമായി വളരെക്കാലമായി തങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്ന ഭരതനെ പോലീസ് കസ്റ്റടിയിലെടുത്തു.
ചിത്രത്തിനുവേണ്ടി യുസഫലി കേച്ചേരി എഴുതിയ അഞ്ചു ഗാനങ്ങള്‍ യേശുദാസ്, പി.സുശീല, എസ്.ജാനകി, പ്രേം പ്രകാശ് എന്നിവര്‍ പിന്നണിയില്‍ പാടി. സംഗീത സംവിധാനം ബാബുരാജ് നിര്‍വ്വഹിച്ചു. സത്യൻ, കെ.പി. ഉമ്മർ, പ്രേം നവാസ്, അടൂര്‍ ഭാസി, മണവാളൻ ജോസഫ്, ലത്തീഫ്, സി.എ. ബാലന്, അബ്ബാസ്, ശാരദ, മല്ലിക, മീന, ദേവകി, ബേബി ഉഷ, ബേബി രജനി എന്നിവര്‍ അഭിനയിച്ച ഈ ചിത്രത്തിന്റെ പിന്നില്‍ എന്‍.എസ്. മണി (ഛായാഗ്രഹണം), വെങ്കിട്ടരാമൻ (ചിത്ര സംയോജനം), എം. എസ്. നാരായണ സ്വാമി ( മേക്കപ്പു് ), സുന്ദരം (വസ്ത്രാലങ്കാരം) എന്നിവർ പ്രവർത്തിച്ചു.
ശ്യാമളാ സ്റ്റുഡിയോയില്‍ നിര്‍മ്മാണം നടന്നു. ജിയോ പിൿച്ചേഴ്സ് കേരളത്തില്‍ വിതരണം നടത്തിയ ഈ ചിത്രം 24- 5-1968- ൽ പ്രദര്‍ശനമാരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍