കഥാസാരം
ഭാര്യയും മരുമകളും മരിച്ചുപോയ കിട്ടുക്കുറുപ്പിനു് പട്ടാളത്തിൽ പോയിരിക്കുന്ന തന്റെ മകന്റെ മക്കളായ രവിയും, വാസന്തിയും, വത്സലയുമാണു് ആകെയുള്ള ആശ്വാസവും ആശാകേന്ദ്രവും. നാട്ടുകാരെ വഞ്ചിച്ചു് കള്ളക്കടത്തും, കള്ളനോട്ടടിയുമായിക്കഴിയുന്ന ജി. കെ. യുടെ അനുയായികളില്‍ പ്രധാനിയായ രഘുവുമായി വത്സല പ്രേമത്തിലായി. വാസന്തിക്കു് അനുജത്തിയുടെ സ്നേഹബന്ധങ്ങളില്‍ ആശങ്കയുണ്ടായി. അവള് വത്സലയെ ആവുന്നത്ര ഉപദേശിച്ചു നോക്കിയെങ്കിലും അതെല്ലാം വിഫലമായിത്തീരുകയാണു് ഉണ്ടായതു്. കാലക്രമേണ രഘുവും വത്സലയുമായുള്ള ബന്ധത്തെക്കുറിച്ചു് കുറുപ്പും അറിയുവാനിടയായി.
ഉപദേശങ്ങളും ഭീഷണികളും പ്രയോജനരഹിതമെന്നു കണ്ടു് വത്സലയും രഘുവുമായുള്ള വിവാഹം നടത്തിക്കളയാമെന്നു് കുറുപ്പു തീരുമാനിച്ചു. വാസന്തിയുമൊത്തു് കുറുപ്പു് രഘു താമസിക്കുന്ന ഹോട്ടല്‍ മുറിയിലെത്തി. അവിടെ കണ്ട കാഴ്ചകള്‍ രഘു ഒരു സ്ത്രീലമ്പടനും ദുര്‍വൃത്തനും മദ്യപാനിയുമാണെന്നു് കുറുപ്പിനെ ബോദ്ധ്യപ്പെടുത്തി. മേലാല്‍ വത്സലയെ കണ്ടുപോകരുതെന്നു് കുറുപ്പു് അവിടെവെച്ചു് രഘുവിനു് താക്കീതു നല്കി. അതിനെ വെല്ലുവിളിച്ച രഘുവുമായി വാക്കേറ്റമുണ്ടായതിനു ശേഷം കുറുപ്പു് വാസന്തിയുമൊത്തു് വസതിയിലേയ്ക്കു മടങ്ങി.
ഒരു ദിവസം രണ്ടുലക്ഷം രൂപയുടെ കൊള്ളമുതല്‍ വില്‍ക്കുവാനായി ജി.കെ., രഘുവിനെ ഏല്‍പ്പിച്ചു.അന്നു സന്ധ്യാസമയത്തു് രഘു തന്റെ കൊച്ചുവള്ളത്തില്‍ കയറി വത്സലയെ സന്ദര്‍ശിക്കാനെത്തി. വള്ളപ്പുരയില്‍ വെച്ചു് രഘു തന്റെ സാധാരണയുള്ള സിഗ്നല്‍ കാണിച്ചു. അടയാളം കണ്ട വത്സല വള്ളപ്പുരയിലേക്കു് പുറപ്പെട്ടു. പക്ഷെ കാര്യങ്ങള്‍ മനസ്സിലാക്കിയ കുറുപ്പു് കൊച്ചുമകളെ തടഞ്ഞു. മാത്രമല്ല കോപാന്ധനായ കുറുപ്പു് രഘുവിനെ കാണുവാനായി വള്ളപ്പുരയിലേക്കു് പുറപ്പെട്ടു. വത്സലയും മറ്റൊരു വഴിയില്‍ക്കൂടി അങ്ങോട്ടു തന്നെ തിരിച്ചു. വഴിക്കു വെച്ചു് കുറുപ്പു് മടങ്ങിപ്പോകുന്നതു കണ്ട അവള് വള്ളപ്പുരയിലെത്തി. അവിടെ രഘു കുത്തേറ്റു മരിച്ചുകിടക്കുന്നതു കണ്ട വത്സല ഞെട്ടിപ്പോയി. പരിഭ്രമത്തോടും സങ്കടത്തോടും കൂടി അവള് ഓടി തന്റെ മുറിയിലെത്തി.
അവളുടെ വിഭ്രാന്തിയുടെ കാരണം മനസ്സിലാകാതെ കുറുപ്പും വാസന്തിയും അമ്പരന്നു. അപ്പോഴാണു് രഘു കുത്തേറ്റുമരിച്ച വിവരവുമായി കുറുപ്പിന്റെ വേലക്കാരന് സദാശിവന് എത്തിയതു്. പരിഭ്രാന്തനായ കുറുപ്പും സദാശിവനുംകൂടി ഒരു ചെറുവഞ്ചിയില്‍ രഘുവിന്റെ മൃതദേഹം കയറ്റി കായലിലേക്കൊഴുക്കി.
നിശ്ചിതമായ സമയം കഴിഞ്ഞിട്ടും രഘു മടങ്ങിവരാത്തതിനാല്‍ ജി.കെ. അസ്വസ്ഥനായി. രാജശേഖരനെന്ന തന്റെ ഒരു സഹചാരിയെ രഘുവിനെപ്പറ്റി അന്വേഷിക്കുവാനായി ജി.കെ. നിയോഗിച്ചു. രഘുവിന്റെ മുറി പരിശോധിച്ച രാജശേഖരൻ വത്സലയുടെ ചില പ്രണയലേഖനങ്ങള്‍ കണ്ടെടുത്തു. വത്സല രഘുവിനെ വധിച്ചതാണെന്ന അനുമാനത്തിലെത്തിയ ജി.കെ. പ്രേമലേഖനം കാട്ടി അവളില്‍ നിന്നും അയ്യായിരം രൂപാ ആവശ്യപ്പെട്ടു. ഇതറിഞ്ഞ വാസന്തി ആഭരണങ്ങള്‍ വിറ്റു് ജി.കെ. ആവശ്യപ്പെട്ട തുക കൊടുത്തു. അതു കിട്ടിയപ്പോള്‍ തനിക്കു നഷ്ടപ്പെട്ട പണം മുഴുവന്‍ അവരില്‍ നിന്നും ഈടാക്കുവാന്‍ ജി.കെ. തീരുമാനിച്ചു. വീണ്ടും ഇരുപതിനായിരം രൂപ ആവശ്യപ്പെട്ടുകൊണ്ടു് പ്രണയലേഖനങ്ങളുമായി രാജശേഖരനെ വത്സലയുടെ അടുത്തേയ്ക്കു് ജി.കെ. നിയോഗിച്ചു.
അത്രയും പണം കൊടുക്കുവാന്‍ തങ്ങള്‍ക്കു നിവൃത്തിയില്ലെന്നും വിവരം പോലീസില്‍ അറിയിക്കുന്നതില്‍ വിരോധമില്ലെന്നുമായി വാസന്തി. പക്ഷെ ഇതിനകം രാജശേഖരനു്, കുറുപ്പും വാസന്തിയും മറ്റും രഘുവിന്റെ വധത്തെ സംബന്ധിച്ചടത്തോളം നിരപരാധികളാണെന്നു ബോദ്ധ്യമായി. മടങ്ങിപ്പോകുവാന്‍ തന്റെ കാറിനു സമീപമെത്തിയ രാജശേഖരൻ കാറില്‍ കിടക്കുന്ന ഇരുപതിനായിരം രൂപയുടെ കെട്ടുകണ്ടു് അത്ഭുതപ്പെട്ടു. ഇതു വാസന്തി നല്കിയതാണെന്നു പറഞ്ഞു് രൂപ അയാള്‍ ജി.കെ.യെ ഏല്‍പ്പിച്ചു.
ഇതിനിടയില്‍ രഘുവിന്റെ മൃതശരീരം ഏറ്റെടുത്ത പോലീസ്, രഘു മരിച്ചിട്ടില്ലെന്നും ആശുപത്രിയില്ക്കിടന്നു് ചികിത്സിക്കപ്പെടുകയുമാണെന്നു് വിളംബരം ചെയ്തു. രഘു ജീവിച്ചാല്‍ അപകടത്തിലാകുമെന്നു ഭയന്നു് അയാളുടെ ഘാതകര്‍ വീണ്ടും അപായപ്പെടുത്തുവാന്‍ പ്രത്യക്ഷപ്പെടുമെന്നുള്ള സങ്കല്‍പ്പത്തില്‍നിന്നും ഉടലെടുത്ത ഒരു സൂത്രമായിട്ടാണു് പോലീസ് ഈ വിവരം വെളിപ്പെടുത്തിയതു്. ഉടന്‍ തന്നെ ആശുപത്രിയില്‍ ചെന്നു് രഘുവിനെ കൂട്ടിക്കൊണ്ടുപോരണമെന്ന രാജശേഖരന്റെ ബുദ്ധിയോടു് ജി.കെ. പരിപൂര്‍ണ്ണമായി യോജിച്ചു. ഡോക്ടറന്മാരുടെ വേഷത്തില്‍ ജി.കെ.യും രാജശേഖരനും ആശുപത്രിയിലേക്കു പുറപ്പെട്ടു.
പക്ഷെ അവര്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേതന്നെ ആരോ ഒരു നേഴ്സിന്റെ വേഷത്തില്‍ അവിടെയെത്തി രഘുവിന്റെ ദേഹത്തില്‍ ഒരു കത്തി കുത്തിയിറക്കി. പോലീസ് ആ നേഴ്സ് വേഷധാരിയെ കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി.
കോടതി അയാള്‍ക്കു് അഞ്ചു കൊല്ലത്തെ തടവു ശിക്ഷ വിധിച്ചു. തന്റെ സഹോദരിയുടെ മരണത്തിനിടയാക്കിയ ആള് എന്ന നിലയില്‍ രഘുവിനോടു പക വീട്ടുവാന് വേണ്ടിയാണു് താന്‍ രഘുവിനെ ആക്രമിച്ചതെന്നും, അയാളെ കൊല്ലണമെന്നു് തനിക്കാഗ്രഹമില്ലായിരുന്നുവെന്നും കുറ്റവാളി കോടതിയില്‍ ബോധിപ്പിച്ചു. രാജശേഖരന്റെ കാറില്‍ ഇരുപതിനായിരം രൂപ ഇട്ടുകൊടുത്തതും താനാണെന്നു് അയാള്‍ വെളിപ്പെടുത്തി. ജി. കെ. യുടെ കള്ളസംഘത്തിന്റെ പ്രവര്‍ത്തികള്‍ കണ്ടുപിടിക്കപ്പെടുവാനായി നിയോഗിക്കപ്പെട്ടിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണു് രാജശേഖരന് എന്ന വിവരവും കോടതിയില്‍ വെച്ചു് വെളിവാക്കപ്പെട്ടു. വാസന്തിയുമായുള്ള അടുപ്പത്തില്‍ അവളോടു പ്രേമബദ്ധനായിത്തീര്ന്ന രാജശേഖരന് വാസന്തിയെ വിവാഹം കഴിച്ചു. ജി.കെ. അടക്കമുള്ള കൊള്ളസംഘാംഗങ്ങള്‍ നിയമത്തിന്റെ ബലിഷ്ഠഹസ്തങ്ങളിലമര്ന്നു.
പ്രേംനസീര്‍, ഷീല, ജയഭാരതി, ശൈലശ്രീ, പി.ജെ. ആന്റണി, അടൂര്‍ ഭാസി, ജി.കെ.പിള്ള, കെ.പി. ഉമ്മർ എന്നിവരഭിനയിച്ച ഈ ചിത്രത്തിന്റെ കലാസംവിധാനം ആര്. ബി. എസ്. മണിയും, ചിത്രസംയോജനം ബി. എസ്. മണിയും, നിര്‍വ്വഹിച്ചു. തിരുമേനി പിൿച്ചേഴ്സ് കേരളത്തില്‍ വിതരണം നടത്തിയ കായല്‍ക്കരയില്‍ 1968- ഡിസംബര്‍ 19 നു് പ്രദര്‍ശനശാലകളിലെത്തി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍