കഥാസാരം
ഉത്തര കേരളത്തിലെ വടക്കുമ്പാട്ടുകാരും തെക്കുമ്പാട്ടുകാരും ലോകനാർ കാവിൽ മത്സരിച്ച് ഉത്സവം നടത്തി. ഉത്സവമത്സരത്തിൽ പരാജിതനായ തെക്കുമ്പാട്ടെ കാരണവർ കൊമ്പനാനയെ ഇളക്കി വിട്ട് മത്സരം അലങ്കോലപ്പെടുത്തി. ആ ബഹളത്തിനിടയിൽ ആനയുടെ ചവിട്ടേറ്റ് വടക്കും പാട്ടെ കാരണവർ അന്തരിച്ചു. വടക്കുമ്പാട്ടെ ചന്തൂട്ടിക്ക് കലിയിളകി.അയാൾ പടയുമായി തെക്കും പാട്ടേയ്ക്ക് ചെന്നു. സ്വകാമുകി കുഞ്ഞിയുടേപിതാവ് തെക്കും പാട്ടെ ഒരാൺ തരി പോലും ബാക്കി വെച്ചില്ലെന്ന് തന്നെയല്ല ഇനി പിറക്കുന്ന ആൺ കുഞ്ഞുങ്ങളെയും ജീവനോടെ വെച്ചേക്കില്ലെന്നയാൾ ശപഥം ചെയ്തു. കാമുകിയായ കുഞ്ഞിയെ തടവിലാക്കി. അവരുടെ കോട്ടയ്ക്ക് കാവലും ഏർപ്പെടുത്തി. ആയിടക്ക് നാടുവിട്ടു പോയ കുഞ്ഞിയുടെ മാതുലൻ അവിടെ മതിൽ ചാടിക്കടന്നു വന്നെത്തി. രഹസ്യമായി കഴിഞ്ഞു കൂടിയ കാലത്ത് കുഞ്ഞിയെ അയാൾ ആയോധനമുറകൾ ശരിക്കു പത്തിപ്പിച്ചു.നാടുവാഴിയും വിടനുമായ നമ്പൂതിരി കുഞ്ഞിയുമായി സംബന്ധമുറയിൽ അടുക്കാമെന്ന ലക്ഷ്യത്തിൽ ഒരു നാൾ കോട്ടയിലെത്തി.ആ നമ്പൂതിരിയുടേ വങ്കത്തമവസാനിപ്പിക്കുവാൻ ചാടി വീണ മാതുലൻ നാടുവാഴിയുടെ ഭടന്മാരാൽ കൊല്ലപ്പെട്ടു.ഈ കാലത്താണു കുഞ്ഞിയെപ്പറ്റി കേട്ടറിഞ്ഞ ഒതേനക്കുറുപ്പ് കാവൽക്കാരെ കബളിപ്പിച്ചു കോട്ടക്കകത്ത് എത്തിയത്. ആൺ തുണയില്ലാതെ അജ്ഞാത കാമുകനെ തേടിയിരുന്ന കുഞ്ഞി ഒതേനന്റെ കോമളരൂപത്തിൽ മതി മറന്ന് അയാളെ ഭർത്താവായി സ്വീകരിച്ചു. ഒരു രാത്രി അവിടെക്കഴിഞ്ഞ ഒതേനൻ കാവിൽ ഉത്സവം നടക്കുന്ന ദിവസം വീണ്ടും എത്തിക്കൊള്ളാമെന്ന് വാക്കും പറഞ്ഞ് പിരിഞ്ഞു.പക്ഷേ ഒതേനൻ പിന്നീട് അതുവഴി വന്നില്ല.മറ്റൊരുവളെ മാലയിട്ടു മറുനാട്ടിൽ കഴിയുകയും ചെയ്തു. കാലം കഴിഞ്ഞു. കുഞ്ഞി ഒരാൺകുഞ്ഞിനെ പ്രസവിച്ചു.അമ്പുവെന്ന പേരിൽ ചന്തൂട്ടിയുടെ ദൃഷ്ടിയിൽ പെടാതെ ആയോധന വിദ്യകൾ ശരിയായി അഭ്യസിപ്പിച്ചു കൊണ്ട് കുഞ്ഞി അവനെ വളർത്തി.അവൻ ഒത്തൊരു യുവാവായി.ചന്ദനക്കാൽ കടഞ്ഞെടുത്തതു പോലുള്ള അവയവങ്ങൾ ബലിഷ്ഠങ്ങളായി.അന്നേവരെ തെക്കും പാട്ടെ അന്തപ്പുരം വിട്ട് പുറത്തെങ്ങും പോയിട്ടില്ലാത്ത അമ്പു അമ്മയുടെ അനുവാദത്തോടെ മതിൽ ചാടി പുറത്തു പോയി.വിശാലമായ ഹരിതഭൂമിയിൽ അവൻ ആടിപ്പാടി നടന്നുല്ലസിച്ചു. യാത്രക്കിടയിൽ ഉണ്ണിമാതുവെന്ന സുന്ദരി കൂട്ടുകാരൊത്തു പുഴയിൽ കുളിക്കാനെത്തുന്നതു കണ്ടു.ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ഒരിക്കിളി അവനു ഉള്ളിൽ അനുഭവപ്പെട്ടു.അവൻ ഉണ്ണിമാതുവിനെയും സഖിമാരെയും വെള്ളം തെറ്റിച്ചു ശല്യം ചെയ്തു.ഒതേനന്റെ അനന്തിരവളെ ആക്ഷേപിക്കുവാൻ ധൈര്യം കാട്ടിയവനെത്തേടി കൂട്ടുകാരനായ ചാപ്പനുമൊത്ത് ഒതേനൻ കടവിൽ വന്നു.ആരെയും കൂസാത്ത പ്രകൃതക്കാരനായ അമ്പുവിനൊട് ഒതേനനു ആന്തരികമായ ഒരടുപ്പം തോന്നി. പക്ഷേ ക്ഷമ ചോദിക്കുവാൻ ഭാവമില്ലെന്നു കണ്ട് വാഗ്വാദം മൂത്തു അങ്കം കുറിക്കേണ്ടി വന്നു. അന്നേയ്ക്ക് പത്താം നാൾ അമ്പുവും ഒതേനക്കുറുപ്പും തമ്മിൽ അങ്കം വെട്ടുന്നു. മകൻ അമ്മയോട് സംഭവങ്ങൾ വിവരിച്ചു പറഞ്ഞു,അമ്മ മകനെ പിൻ തിരിപ്പിക്കുവാൻ ശ്രമം നടത്തിയെങ്കിലും ഒതേനൻ അച്ഛനാണെന്നറിയാത്ത അമ്പു ഭീരുത്വം കാട്ടാൻ തയ്യാറായില്ല. ഇതിനിടയിൽ അമ്പു പലവട്ടം ഉണ്ണിമാതുവിനെ കണ്ടു മുട്ടി. അവർ നിമിഷങ്ങൾ കഴിയും തോറും അകലാനാവാത്ത അടുപ്പം ഹൃദയങ്ങളിൽ സൃഷ്ടിക്കുകയായിരുന്നു.അങ്കദിവസം എത്തി.നാടുവാഴിയുടെ മദ്ധ്യസ്ഥതയിൽ നടക്കുന്ന അങ്കം കാണാൻ നാട്ടിലെ ജനം മുഴുവൻ എത്തിയിട്ടുണ്ട്. സന്യാസിയുടെ വേഷത്തിൽ കുഞ്ഞിയും അമ്പുവിനെ അനുഗമിച്ചു.അങ്കം വെട്ട് നീണ്ടു നീണ്ടു പോയി.ഒതേനക്കുറുപ്പിന്റെ അവസാന അടവിൽ ഉയർന്നു പൂഴിപ്പികയിൽ നിന്നും അമ്പു വിജയകരമായി രക്ഷപെട്ടു.ചുരുൾ വാളിന്റെ ചുറ്റിനുള്ളിൽ ചലിച്ചാൽ തലയറ്റു വീഴുന്ന പാകത്തിൽ ഒതേനനെ അമ്പു അകപ്പെടുത്തി.“വാളു വലിച്ച് എന്നെ കൊല്ലൂ പക്ഷേ അതിനു മുൻപ് നീയാരെന്ന് പറയുക , നിന്റെ അച്ഛൻ ആരെന്നു പറയുക “ ഇതാണു ഒതേനൻ പറഞ്ഞത്. അമ്പു വാളു വലിക്കുവാൻ ആഞ്ഞപ്പോൾ കാവി ധരിച്ച താടിമീശക്കാരൻ മുന്നോട്ടു വന്നു . മുഖാവരണം മാറ്റി. “കുഞ്ഞി “ഒതേനനും കാഴ്ചക്കാരുടെ കൂട്ടത്തിൽ നിന്ന ചന്തൂട്ടിയും ഒപ്പം പറഞ്ഞു.കുഞ്ഞി മകനു അച്ഛനെ കാട്ടിക്കൊടുത്തു.ഒതേനൻ മകനെ ആലിംഗനം ചെയ്തു.പക്ഷേ ചന്തൂട്ടി അലറിക്കൊണ്ട് പാഞ്ഞടുത്തു.അമ്പുവിന്റെ നേരെ തന്റെ വാൾ എറിഞ്ഞു കഴിഞ്ഞു. അഭ്യാസിയായ ഒതേനൻ അതു പിടിച്ചെടുത്തു. തിരിച്ചെറിഞ്ഞതു തടുക്കാൻ ചന്തൂട്ടിക്ക് കഴിഞ്ഞില്ല. അയാളുടെ ശിരസ്സ് തെറിച്ചു ദൂരത്തു പതിച്ചു.അങ്ങിനെ ഒതേനനും മകനും ഒന്നിച്ചു.കുഞ്ഞിയുടെ ഹൃദയം പുളകച്ചാർത്തണിഞ്ഞു. ഉണ്ണിമാതുവിന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്