കഥാസാരം
നീതിമാനും സമർത്ഥനുമായിരുന്ന ചന്ദ്രദാസ് പ്രഭുവിന്റെ കഴിവുകളെ മാനിച്ച് മേൽക്കോയ്മ അദ്ദേഹത്തെ കനകപുരം രാജ്യത്തിന്റെ സ്വതന്ത്ര ഭരണാധിപനാക്കി.വളരെ നീതിപൂർവ്വകമായ, അഴിമതിയ്ക്കും അക്രമത്തിനും സ്ഥാനമില്ലാത്ത ഒരു ഭരണ തന്ത്രജ്ഞനെ തങ്ങളുടെ രാജാവായി ലഭിച്ചതിൽ കനകപുരം നിവാസികൾ സന്തോഷഭരിതരായി.
പക്ഷേ പ്രഭുവിന്റെ സ്ഥാനലബ്ധി രാജാവിന്റെ സഹോദരനായ മിഹിരവർമ്മനു മാത്രം സഹിച്ചില്ല. അയാളുടെ അസൂയാ കലുഷിതമായ ഹൃദയം സ്വാർത്ഥമതികളായ കിങ്കരന്മാരുടെ ഉപദേശത്താൽ കൂടുതൽ കലുഷിതമായി.
ആ ഗൂഢ സംഘം തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദർഭത്തിൽ രാജാവിനെ കാരാഗൃഹത്തിലാക്കി.എന്നിട്ടവർ മിഹിരവർമ്മനെ ഭരണാധികാരിയാക്കി.
ചന്ദ്രദാസിനു ഒരു കൊച്ചു മകനുണ്ടായിരുന്നു. ആ കുട്ടി ജീവിച്ചിരുന്നാൽ തന്റെ രാജസ്ഥാനത്തിനു ഇളക്കം തട്ടുമോ എന്ന് മിഹിരവർമ്മൻ ഭയപ്പെട്ടു.ഏതു വിധവും ആ പിഞ്ചു പൈതലിനെ കൊന്നു കളയുവാൻ ആ കശ്മലൻ കിങ്കരന്മാർക്കു ആജ്ഞ കൊടുത്തു.
ഇതറിഞ്ഞ യഥാർത്ഥ രാജ്യസ്നേഹികളായ ചില കൊട്ടാര ജോലിക്കാർ രാജകുമാരനെ കാട്ടിലുള്ള ഒരു രഹസ്യ സങ്കേതത്തിലേയ്ക്കു മാറ്റി.കുമാരൻ വധിക്കപ്പെട്ടു എന്ന് അവർ മിഹിരവർമ്മനെ അറിയിച്ചു.എല്ലാ പ്രതിബന്ധങ്ങളും മാറിക്കിട്ടിയെന്ന ആശ്വാസത്തോടേ മിഹിരവർമ്മൻ തന്റെ തേർവാഴ്ച ആരംഭിച്ചു.
ചന്ദ്രദാസനോട് സ്നേഹമോ ആദരവോ വിശ്വസ്തതയോ കാണിച്ചവരെല്ലാം നിർദ്ദയം കൊല ചെയ്യപ്പെട്ടു.അഴിമതിയും അക്രമവും ദുർഭരണവും കനകപുരത്തെ പ്രകമ്പനം കൊള്ളിച്ചു.
കാട്ടിൽ ഒരു രഹസ്യ സങ്കേതത്തിൽ എത്തിക്കപ്പെട്ട രാജകുമാരൻ ഒരു വർഗ്ഗം കാട്ടുജാതിക്കാരുടെ കൈയ്യിലകപ്പെട്ടു.അവർ കുമാരനെ രാജശേഖരൻ എന്നു പേരു കൊടുത്തു വളർത്തി. മെയ് വിരുതും മനക്കരുത്തും വേണ്ടത്ര നേറ്റിയ രാജശേഖരൻ കാട്ടുജാതിക്കാരുടെ ആരാധനാപാത്രമായി.
തന്റെ രക്ഷിതാക്കളിൽ നിന്നും മിഹിരവർമ്മന്റെ ദുർഭരണത്തെയും അഴിമതികളെയും കുറിച്ചറിഞ്ഞ രാജശേഖരൻ പ്രതികാരത്തിനുറച്ചു. മല്ലിക എന്ന നർത്തകിയെ അദ്ദേഹം മിഹിരവർമ്മന്റെ കൊട്ടാരത്തിലേയ്ക്കയച്ചു, സുന്ദരിയായ നർത്തകി മിഹിരവർമ്മനെ നിഷ്പ്രയാസം വശീകരിച്ചു. കൊട്ടാരത്തിൽ നടക്കുന്ന ഗൂഢാലോചനകൾ മനസ്സിലാക്കി നർത്തകി അപ്പഴപ്പോൾ വിവരങ്ങൾ രാജശേഖരനെ അറിയിച്ചു കൊണ്ടിരുന്നു.
അഴിമതികൾക്കെതിരായി രാജശേഖരൻ ഒരു വെള്ളിടി പോലെ ചാടീ വീണു.വേഷപ്രച്ഛന്നനായി തന്റെ അനുയായികളോടൊപ്പം രാജ്യം മുഴുവൻ ചുറ്റിത്തിരിഞ്ഞു. അക്രമത്തിന്റെയും അനീതിയുടെയും അധർമ്മത്തിന്റെയും കുത്തക ഭരണത്തിനെതിരായി അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചു.മിഹിരനെയും അയാളുടെ കിങ്കരന്മാരെയും ഈ പ്രവർത്തികൾ കിടിലം കൊള്ളിച്ചു.
രാജശേഖരനെയും അനുയായികളെയും അമർച്ച ചെയ്യുവാൻ മിഹിരവർമ്മൻ നടത്തിയ ശ്രമങ്ങളെല്ലാം നിഷ്ഫലമായി.ഒടുവിൽ രാജശേഖരനെ പിടിച്ചു കൊടുക്കുന്നവർക്ക് പതിനായിരം രൂപാ പാരിതോഷികം കൊടുക്കുന്നതാണെന്ന് മിഹിരവർമ്മൻ വിളംബരം ചെയ്തു.പക്ഷേ അതു കൊണ്ടും ഫലമുണ്ടായില്ല.ജനങ്ങളുടെ സംഘടനാ ശക്തി അനുദിനം വളർന്നു കൊണ്ടിരുന്നു.
ഇതിനിടെ കൊട്ടാരം സെക്രട്ടറിയുടെ ഓമനമകൾ ശാന്തയും രാജശേഖരനുമായി യാദൃശ്ചികമായി കണ്ടു മുട്ടി. അവർ ആദ്യ ദർശനത്തിൽ തന്നെ അനുരാഗ ബദ്ധരാവുകയും ചെയ്തു.ഈ വിവരം മിഹിരവർമ്മന്റെ ചെവിയിലെത്തി.കോപാക്രാന്തനായ മിഹിരൻ കൊട്ടാരം സെക്രട്ടറിയെ തടവിലാക്കി. ശാന്തയുടെ ജീവിതം തന്നെ അപകടത്തിലായി.ശക്തിയും അധികാരവും കൈയ്യിലുണ്ടെങ്കിലും അനീതിയും അധർമ്മവും എക്കാലവും വിജയിക്കുകയില്ലല്ലോ. ശാന്തയുടെ പിതാവിന്റെ തടങ്കലും അവളുടെ ജീവനു തന്നെ ഉണ്ടായേക്കാവുന്ന അപകടവും രാജശേഖരനെ വല്ലാതെ വിഷമിപ്പിച്ചു.മിഹിരവർമ്മനുമായി നേരിടാൻ തന്നെ രാജശേഖരൻ തയ്യാറായി.നർത്തകിയുടെ സഹായം ഇക്കാര്യത്തിൽ അദ്ദേഹത്തിനു വേണ്ടുവോളം ലഭിച്ചു.എല്ലാ തയ്യാറെടുപ്പോടും കൂടി രാജശേഖരൻ മിഹിരവർമ്മനുമായി ഏറ്റുമുട്ടി, അയാളെ പരിചയപ്പെടുത്തി.
കനകപുരം രാജ്യനിവാസികൾ സന്തോഷം കൊണ്ടു തുള്ളിച്ചാടി.രാജശേഖരൻ - യഥാർത്ഥ രാജ്യാവകാശി - രാജാവായി വാഴിക്കപ്പെട്ടു.
അക്രമത്തിനും അനീതിക്കും മിഹിരവർമ്മനു കൂട്ടു നിന്നവരെല്ലാം ശിക്ഷിക്കപ്പെട്ടു.മിഹിരന്റെ ദുർഭരണത്തിൻ കീഴിൽ തടവുകാരാക്കപ്പെട്ട നിരപരാധികൾ വിമോചിതരായി.
രാജശേഖരനും ശാന്തയുമായുള്ള വിവാഹം നടന്നു.കനകപുരി രാജ്യം വീണ്ടും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിളനിലമായി തീർന്നു.
സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, കുഞ്ഞു കുഞ്ഞു ഭാഗവതർ , എസ് പി പിള്ള, മുതുകുളം രാഘവൻ പിള്ള, വാണക്കുറ്റി, പി എ തോമസ് , കോട്ടയം ചെല്ലപ്പൻ , വഹാബ് കാഷ്മീരി, പത്മിനി പ്രിയദർശിനി, ലളിത,വിജയം എന്നീ നടീ നടന്മാർ അഭിനയിച്ച ഈ ചിത്രത്തിൽ നർത്തകരായി തങ്കപ്പൻ, റീത്ത, ചിത്ര എന്നിവരും പ്രത്യക്ഷപ്പെട്ടു.
1959 ലാണ് മിന്നൽ പടയാളി പ്രദർശനത്തിനെത്തിയത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്