കഥാസാരം
കേസില്ലാത്ത രാജന് വക്കീലിന്റെ കാശില്ലാത്ത ഗുമസ്ഥനായിരുന്നു കുഞ്ചുപിള്ള. മുന്‍കോപിയും വായാടിയുമായ ഭാര്യ ശാന്തമ്മ, പാട്ടുകാരിയായ മകള്‍ പ്രേമലത, സിനിമാതാരമാകുവാന് മോഹിച്ചു് അലഞ്ഞുനടക്കുന്ന മകന് ശശി, വികൃതികളായ ഇളയമക്കള്‍ രാമനും ലക്ഷ്മണനും ചേര്‍ന്ന സാമാന്യം വലിയ കുടുംബമായിരുന്നു കുഞ്ചുപിള്ളയുടേതു്. ചുരുങ്ങിയ വരുമാനത്തില്‍ കുടുംബാവശ്യങ്ങള്‍ ഒതുക്കി നിര്ത്തുവാനാവാതെ കുഞ്ചുപിള്ള വിഷമിച്ചു.
കേസില്ലാത്തവനെങ്കിലും ധനികപുത്രനായ വക്കീല്‍ രാജന് യുവാവും സുന്ദരനുമാണു്. കുഞ്ചുപിള്ളയുടെ മകള്‍ പ്രേമലത ടൗൺ ഹാളില്‍ വെച്ചുനടത്തിയ ഗാനമേളയ്ക്കു് സമ്മാനദാനം നിര്‍വ്വഹിച്ചതു് രാജനായിരുന്നു. സുന്ദരിയായ അവളില്‍ അനുരക്തനായ രാജനു് പ്രേമയുടെ ഹൃദയം കവരുന്നതിനു വലിയ വിഷമമുണ്ടായില്ല. മകന്റെ സ്നേഹബന്ധമറിഞ്ഞ ഗോപാലപിള്ള കോപം കൊണ്ടു കലിതുള്ളി. അയാള്‍ പാവപ്പെട്ട ഗുമസ്ഥന്റെ വീട്ടിലെത്തി അയാളെ അപമാനിച്ചു വേദനിപ്പിച്ചു. സമുദായത്തിലുള്ള തന്റെ താഴ്ന്നനില സാധുവായ കുഞ്ചുപിള്ള മനസ്സിലാക്കി. നെടുവീര്‍പ്പും കണ്ണീരുമായി പ്രേമവിവശയായി പ്രേമലത ദിവസങ്ങള്‍ ഉന്തിനീക്കി.
കുഞ്ചുപിള്ളയുടെ കടബാദ്ധ്യതകള്‍ വര്‍ദ്ധിച്ചു വന്നു. പലചരക്കുകാരന്‍ അവറാച്ചന്, പച്ചക്കറിക്കാരന് പ്രഭു, ചായക്കട ശങ്കരന് നായര്‍, എന്നിങ്ങനെ നാട്ടിലുള്ളവരിലധികവും കുഞ്ചുപിള്ളയെ അപഹസിച്ചു, അപമാനിച്ചു. ജീവിത ദുര്ദ്ദിനങ്ങള്ക്കു് നിത്യമായ വിരാമമിട്ടുകളയാമെന്നു കരുതി വീടുവിട്ടിറങ്ങിയ കുഞ്ചുപിള്ള കടല്‍ക്കരയിലെത്തി. ആത്മഹത്യ ചെയ്യാനുറച്ച അയാളെ വിധി തടഞ്ഞു. കള്ളക്കടത്തുകാര്‍ ഉപേക്ഷിച്ചുപോയ ഒരു പെട്ടിനിറയെ സ്വർണ്ണക്കട്ടികള്‍ കുഞ്ചുപിള്ളയ്ക്കു കിട്ടി.
പണക്കാരനായ കുഞ്ചുപിള്ള കോഴിക്കോട്ടു നിന്നും എറണാകുളത്തേയ്ക്കു് താമസം മാറ്റി. ടി.കെ. പിള്ളയെന്ന പ്രമുഖ വ്യവസായിയായി മാറി. പുതിയ ചുറ്റുപാടില്‍ സ്ഥലത്തെ പ്രധാന വ്യക്തികള്‍ അയാളുടെ സുഹൃത്തുക്കളായി.
റിട്ടയാർഡ് പോലീസ് ഓഫീസര്‍ ശേഖരന്റെ മകന് അജയന് ഐ.എ.എസ്. നെക്കൊണ്ടു് തന്റെ മകള്‍ പ്രേമലതയെ വിവാഹം ചെയ്യിക്കുവാനും ഉറച്ചു. എന്നാല്‍ രാജനുമൊത്തു് അവള് ഒളിച്ചോടി. അവര്‍ രജിസ്റ്റര്‍ കച്ചേരിയില്‍ വെച്ചു് വിവാഹിതരാകുമ്പോള്‍ പിള്ളയും ശാന്തയും അവിടെ എത്തി ആ ദമ്പതികളെ അനുഗ്രഹിക്കുന്നു. അതോടെ തന്നോടു ക്രൂരത കാട്ടിയ എല്ലാവരോടും കുഞ്ചുപിള്ള
പകരം വീട്ടിക്കഴിഞ്ഞിരുന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|