സേതുമാധവന് ചിത്രങ്ങളുടെ നിലവാരം ഈ സിനിമയ്ക്കുണ്ടായിരുന്നില്ലത്രേ.
പി.ഗണേശൻ, പി.സുബ്രഹ്മണ്യം എന്നീ തമിഴന്മാര് എഴുതിയ കഥക്ക്
തിരക്കഥ എഴുതിയത് പൊങ്കുന്നം വര്‍ക്കി ആയിരുന്നെങ്കിലും..
മിസ്സ് കുമാരി ഏറ്റവും ഒടുവില്‍ നായികയായി അഭിനയിച്ച ചിത്രമാണ്.
അന്ധയായ നായിക സുശീലയായി
സത്യൻ, നസീര്‍, കുമാരി, അംബിക, ഷീല, ബഹദൂര്‍, പങ്കജവല്ലി, അടൂര്‍ ഭാസി,
എസ്.പി.പിള്ള എന്നിവര്‍ അഭിനയിച്ചു.
ഈ ചിത്രത്തില്‍ സത്യന്റെ പ്രണയ ജോടിയായി ചെറിയൊരു വേഷമേ ഷീലയ്ക്കുണ്ടായിരുന്നുള്ളു
എന്നറിയുന്നു..
അപ്പോള്‍ നസീറും ഷീലയുമായി ഒരിടപാടും ഇല്ലാത്ത ചിത്രം എന്നും
വിശേഷിപ്പിക്കാം..
ശോകമൂകമായ അന്തരീക്ഷത്തിൽ, വിങ്ങിപ്പൊട്ടുന്ന നിമിഷങ്ങൾ കടന്നു പോയി. ഉണ്ണിത്താന്റെ മാനം രക്ഷിക്കുവാൻ ചന്ദ്രൻ മുന്നോട്ടു വന്നു.സുശീലയുടെ കഴുത്തിൽ നിശ്ചിതമുഹൂർത്തത്തിൽ ചന്ദ്രൻ താലി കെട്ടി.തൊഴിലില്ലാതെ അലയുന്ന അയാളുടെ ലക്ഷ്യം പണമായിരുന്നു.സുശീല തന്റെ ഉറ്റ ചങ്ങാതിയായ രവിയുടെ സഹോദരിയാണെന്നു പോലും ചന്ദ്രൻ അറിഞ്ഞിരുന്നില്ല.സഹോദരിയുടെ വിവാഹവാർത്ത കേട്ട രവിയുടെ ഹൃദയം കുളിർത്തു. പക്ഷേ ചന്ദ്രനായിരുന്നു വരൻ എന്നുള്ളത് മാത്രം രവിയും അറിഞ്ഞിരുന്നില്ല.സുശീലയുടെ പണവുമായി ഇറങ്ങിത്തിരിച്ച ചന്ദ്രനു ഒരു ജോലി നേടിയെടുക്കുവാൻ കഴിഞ്ഞില്ല. പല വാതിൽക്കലും മുട്ടിയിട്ടും ആരും സഹായഹസ്തം നീട്ടിയില്ല. അവസാനം രവിയുടെ കൊച്ചച്ഛനായ ശങ്കുണ്ണിമേനോന്റെ ഫാക്ടറിയിൽ മാനേജരായി ചന്ദ്രനു ജോലി കിട്ടി.ശങ്കുണ്ണിമേനോന്റെ മകൾ നളിനി – വളർത്തി വഷളാക്കിയ പെൺകുട്ടി – പുതിയ മാനേജരിൽ കണ്ണു നട്ടു. ചന്ദ്രൻ പെട്ടെന്നു അവളുടെ വലയിൽ കുടുങ്ങി.നളിനിയുമായുള്ള അടുപ്പം കൂടി വന്നപ്പോൾ ചന്ദ്രൻ സുശീലയെ പാടെ മറന്നു.മാധവിയമ്മ സുഖമില്ലാതെ കിടപ്പിലായി .ഭർത്താവിന്റെ അവഗണനയും അമ്മയുടെ സുഖക്കേടും, സഹോദരന്റെയടുത്തു നിന്നും വിവരങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയും കൂടി സുശീലയെ വല്ലാതെ വിഷമിപ്പിച്ചു.നളിനിയും ചന്ദ്രനുമായുള്ള വേഴ്ചയറിഞ്ഞ ശങ്കുണ്ണിമേനോൻ ഉഗ്രമൂർത്തിയായി മാറി.ചന്ദ്രനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. മേനോൻ മകളെ ശാസിച്ചു. പക്ഷേ നളിനി ചന്ദ്രന്റെ കൂടെ ഇറങ്ങിപ്പോകുകയാണു ചെയ്തത്.യാതൊരു വരുമാനമാർഗ്ഗവുമില്ലാതെ, നളിനിയെപ്പോറ്റുവാൻ നിവൃത്തിയില്ലാതെ , ചന്ദ്രൻ വളരെയേറേ വിഷമിച്ചു.ഇതിനിടയിൽ മാധവിയമ്മ മരിച്ചു. സുശീല നിരാശ്രയായി. അവൾ ഭർത്താവിനെത്തേടി പുറപ്പെട്ടു.രവി സിംഗപ്പൂരിൽ നിന്നും മടങ്ങിയെത്തിയത് ഈ സമയത്താണ്.തന്റെ വീടിന്റെ സ്ഥിതി കണ്ടു ഹതാശനായ രവിയെ ശങ്കുണ്ണിമേനോൻ സാന്ത്വനപ്പെടുത്തി.അദ്ദേഹത്തിന്റെ ഫാക്റ്ററിയുടെ ചുമതല പൂർണ്ണമായും രവിയെ ഏല്പിച്ചു.ശങ്കുണ്ണിമേനോനും അകാലചരമമടഞ്ഞു. അദ്ദേഹത്തിന്റെ പുലകുളി അടിയന്തിര നാളിൽ സദ്യയ്ക്കെത്തിയ സുശീലയെ രവി കണ്ടു മുട്ടി. ആ സഹോദരീ സഹോദരന്മാർ ആനന്ദ ഭരിതരായി.വിദഗ്ധനായ ഒരു ഡോക്ടറുടെ ശസ്ത്രക്രിയ മൂലം സുശീലയ്ക്കു നഷ്ടപ്പെട്ട കാഴ്ച വീണ്ടു കിട്ടി. ചന്ദ്രനുമായി ജീവിതമാർഗ്ഗം അന്വേഷിച്ച അലഞ്ഞു നടന്ന നളിനി ഗർഭിണിയായി.പ്രസവത്തോടു കൂടി അവൾ മരിച്ചു.നളിനിയുടെ വീട്ടിലെ അഡ്രസ്സു കൊടുത്തു കുട്ടിയെ ഒരനാഥാലയത്തിലാക്കി ചന്ദ്രൻ വീണ്ടും ജോലി തേടി പുറപ്പെട്ടു. അനാഥാലയത്തിൽ നിന്നും വിവരമറിഞ്ഞ രവി കുട്ടിയെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോന്നു.സുശീല ആ പിഞ്ചോമനയെ സസ്നേഹം വളർത്തി.താൻ വഞ്ചിച്ച ഭാര്യയെയും തന്റെ പിഞ്ചു കുഞ്ഞിനെയും ഓർത്തു ആർത്തനായ ചന്ദ്രൻ മടങ്ങിയെത്തി.രവി ഇല്ലാത്ത തക്കം നോക്കി ചന്ദ്രൻ സുശീലയോടു തന്റെ കുറ്റം ഏറ്റു പറഞ്ഞ് മാപ്പപേക്ഷിച്ചു. വളരെയേറേ നേരം മൗനം ദീക്ഷിച്ചിരുന്ന സുശീലയുടേ കോപതാപങ്ങൾ പൊട്ടിയൊഴുകിത്തുടങ്ങിയ അവസരത്തിൽ രവി അവിടെയെത്തി.സോദരിയെ ഇത്രനാളും കണ്ണുനീർ കുടിപ്പിച്ചത് തന്റ്ദ് ഉറ്റതോഴനായിരുന്ന ചന്ദ്രനാണെന്നറിഞ്ഞ രവി ക്രോധ വിവശനായി.രവി ചന്ദ്രനെ മർദ്ദിക്കുവാനൊരുമ്പെട്ടു. തന്റെ ഭർത്താവിനെ രക്ഷിക്കുവാനായി മുന്നോട്ടു നീങ്ങിയ സുശീലയെ രവി തട്ടി മാറ്റുക കാരണം അവൾ കോണിപ്പടിയിൽ നിന്നും ഉരുണ്ടു താഴെ വീണു. സുശീലയുടെ കാഴ്ച ആ വീഴ്ച കാരണം വീണ്ടും നഷ്ടപ്പെട്ടു.എങ്കിലും തന്റെ ഭർത്താവിന്റെയും സഹോദരന്റെയും വാത്സല്യത്തണലിൽ നളിനിയുടെയും ചന്ദ്രന്റെയും കുഞ്ഞിനെ താലോലിച്ചു സസുഖം ജീവിക്കുവാൻ സുശീല തീരുമാനിച്ചു.രവി തന്റെ പഴയ കാമുകിയായിരുന്ന ഹേമയെ വിവാഹം കഴിച്ചു.
വടിവാ പിക്ചേഴ്സിനു വേണ്ടി അശോകാമൂവീസ് അവതരിപ്പിച്ച ഈ ചിത്രം ശ്രീ എൻ എസ് ദ്രവ്യം (അന്തരിച്ച എൻ എസ് കൃഷ്ണന്റെ സഹോദരൻ) ആണു നിർമ്മിച്ചത്.പി ഗണേഷും പി സുബ്രഹ്മണ്യവും ചേർന്നു രചിച്ച കഥയ്ക്ക് തിരക്കഥയും സംഭാഷണവും പൊൻ കുന്നം വർക്കി എഴുതി.പി ഭാസ്കരൻ (2), അഭയദേവ് (5) എന്നിവർ രചിച്ച ഏഴു ഗാനങ്ങൾക്കും , മഹാകവി വള്ളത്തോളിന്റെ “ ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി “ എന്ന കവിതയ്ക്കും വി ദക്ഷിണാമൂർത്തി സംഗീതം പകർന്നു.ഇവയ്ക്ക് പി സുശീല, പി ലീല, എസ് ജാനകി, ഉദയഭാനു, എം എൽ വസന്തകുമാരി, പി ബി ശ്രീനിവാസൻ, പ്രഭ, കമുകറ പുരുഷോത്തമൻ, എന്നിവർ ശബ്ദം നൽകി.പി എസ് ഗോപാലകൃഷ്ണൻ നൃത്ത സംവിധാനവും പി രാമസ്വാമി ഛായാഗ്രഹണവും നിർവഹിച്ച സുശീല കെ എസ് സേതുമാധവൻ സംവിധാനം ചെയ്തു. 10.5.1963 മുതലാണ് ഈ ചിത്രം പ്രദർശനം തുടങ്ങിയത്.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍