ഐവി ശശി-മോഹൻലാൽ കൂട്ടുകെട്ടിലെ 'വർണ്ണപ്പകിട്ട്'. 1997 ഏപ്രിൽ 4 നായിരുന്നു മോഹൻലാൽ-മീന കോംബോ ആരംഭിച്ച ഈ താരനിബിഡ ചിത്രം പ്രദർശനത്തിനെത്തിയത്. നിർമ്മാതാവ് ജോക്കുട്ടന്റെ കഥയ്ക്ക് ബാബു ജനാർദ്ദനനാണ് തിരക്കഥയെഴുതിയത്. വിദ്യാസാഗറിന്റെ 6 ഗാനങ്ങളും സൂപ്പർഹിറ്റായി.
സിംഗപ്പൂരിൽ ശത്രുക്കളുള്ള സണ്ണിച്ചൻ (മോഹൻലാൽ) കാമുകി മീനയോട് ജീവിതത്തിൽ നേരിടേണ്ടി വന്ന ചതികളെക്കുറിച്ച് പറയുന്നു. വാസ്തവത്തിൽ സിംഗപ്പൂർ ചതിയൻ അയച്ചതാണ് മീനയെന്ന ചാരവനിതയെ കാമുകിയായി അഭിനയിക്കാൻ. ലാലും മീനയും നാട്ടിലേയ്ക്ക് പോകുന്നു. വില്ലൻ പിന്നാലെ. വില്ലനെ കൊല്ലാനൊരുങ്ങിയ നായകനെ തടഞ്ഞ് നായിക പറയുന്നു, നമ്മുടെ കുഞ്ഞിന് സണ്ണിച്ചനെ വേണം. ജീവൻ തിരിച്ചു കിട്ടിയ വില്ലൻ പറയുന്നു ഐ ആം സോറി.
ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു ഗാനരചയിതാവ്. അനുപമ സ്നേഹ ചൈതന്യമേ എന്ന ഗാനം എഴുതിയത് ജോസ് കല്ലുകുളം. ഓക്കേലാ എന്ന ഗാനത്തിന്റെ രചനയിൽ ഗംഗൈ അമരനും പങ്കാളിയായി. ദൂരെ മാമരക്കൊമ്പിൽ ചിത്രയും ശ്രീകുമാറും വെവ്വേറെ പാടി. മാണിക്യക്കല്ലാൽ, വെള്ളിനിലാ എന്നിവ എംജി ശ്രീകുമാറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ പെടും.