കഥാസാരം
ശിവസങ്കരന് എറണാകുളത്തുള്ള ഒരു പോസ്റ്റുമാനാണ്. കൃത്യനിഷ്ഠയും ചുമതലാ ബോധവുമുള്ള ശിവശങ്കരന് സന്തുഷ്ടമായ ഒരു കുടുംബമാണ് ഉണ്ടായിരുന്നത്. ഭാര്യ മാധവി, മക്കള്‍ ജയന്, വിജയന്, വനജ എന്നിവര്‍ ഉള്‍പ്പെട്ട കുടുംബം. തനിക്കു തുച്ഛമായ ശമ്പളം മാത്രമേ വരുമാനമായിട്ടുണ്ടായിരുന്നുള്ളൂ എങ്കിലും മക്കളെ എല്ലാം പഠിപ്പിച്ച് നല്ല നിലയിലാക്കണമെന്ന അതിയായ ആഗ്രഹം ശിവശങ്കരനുണ്ടായി.
മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശിവശങ്കരന് രാവും പകലും പാടുപെട്ടു. അയാള്‍ പരാജയപ്പെട്ടില്ല. മൂത്തമകന് ബി. എല്‍. പരീക്ഷയില്‍ ഒന്നാമനായി പാസായി. വിജയന് ബി. എ. ഡിഗ്രി കരസ്ഥമാക്കി. മാത്രമല്ല ഉയര്‍ന്നു വരുന്ന ഒരു കവിയും കൂടിയാണ് വിജയന്. വനജ മാത്രം എസ്. എസ്. എല്‍. സി. ക്ക് പരാജയപ്പെട്ടത് കാരണം പഠിത്തം നിര്‍ത്തി.
മകളെ ഒരുയര്‍ന്ന കുടുംബത്തില്‍ വിവാഹം ചെയ്തു കൊടുക്കണമെന്നായി ശിവശങ്കരന്റെ ആശ. ഭാഗ്യാതിരേകത്താല്‍ അതും നടന്നു. വാഗ്മിയും പണ്ഡിതനും വന്പിച്ച ജന്മിയുമായ പരമേശ്വരന് കര്‍ത്താവിന്റെ മകനാണ് വനജയെ വിവാഹം കഴിച്ചത്.
ജയന് സമര്‍ത്ഥനായ ഒരു വക്കീലെന്നു പേരെടുത്തു. ഊട്ടിയില്‍ സ്ഥിര താമസക്കാരനായിരുന്ന മേജര്‍ നമ്പ്യാര്‍ ഒരു ദിവസം നാട്ടിലെത്തി. കോടതിയില്‍ നിന്ന് സമര്‍ത്ഥമായി കേസുവാദിക്കുന്ന ജയനെ മേജര്‍ കണ്ടു. സുമുഖനും സമര്‍ത്ഥനുമായ ആ യുവാവ് തന്റെ മകള്‍ രജനിക്ക് അനുരൂപനായ വരനായിരിക്കുമെന്ന് അദ്ദേഹം നിശ്ചയിച്ചു. നാട്ടുകാരെ ഒന്നടങ്കം അതിശയിപ്പിച്ച ഒരു വിവാഹമായിരുന്നു അത്. പക്ഷെ കൊച്ചുവീട്ടിലെ മധുവിധുവിന് മധുരം പോരെന്നു തോന്നിയ രജനി ജയനുമൊത്ത് മറ്റൊരു ബംഗ്ലാവില്‍ താമസമാക്കി. വിജയനെങ്കിലും വിവാഹാനന്തരം തങ്ങളോടൊത്ത് കഴിഞ്ഞെങ്കില്‍ എന്ന് ശിവശങ്കരനും മാധവിയും ആഗ്രഹിച്ചു.
വിജയന് സഹപാഠിയായ നളിനിയെ വിവാഹം ചെയ്തു. മാലിനിയുടെ അച്ഛന്റെ നിര്‍ബന്ധപ്രകാരം ശിവശങ്കരന് കുടുംബസ്വത്ത് മുഴുവന്‍ വിജയന്റെ പേര്‍ക്ക് എഴുതിക്കൊടുത്തു. അല്ലെങ്കില്‍ വിവാഹം നടക്കുമായിരുന്നില്ല.
ശിവശങ്കരനു പെന്‍ഷനായി. മാധവി രോഗിണിയായിത്തീര്ന്നു. ഇരുവരുടെയും ആരോഗ്യം തകര്‍ന്നുതുടങ്ങി. മാധവിയെ ചികിത്സാര്‍ത്ഥം വെല്ലൂര്‍ കൊണ്ടുപോകണം. പക്ഷെ പണമില്ല. താന്‍ പാടുപെട്ടു വലിയവരാക്കിയ മക്കളെല്ലാം ഒന്നൊന്നായി ഒഴിഞ്ഞുമാറി. വാര്‍ദ്ധക്യവും അനാരോഗ്യവും ബാധിച്ച ആ വൃദ്ധ ദമ്പതികള്‍ക്ക് അയല്‍വാസിയും സ്നേഹധനനുമായ മമ്മൂട്ടിക്കാ സഹായഹസ്തം നീട്ടി. തക്കസമയത്തു വേണ്ട ചികിത്സ ലഭിക്കാതെ മാധവി മരണമടഞ്ഞു.
റിട്ടയാര്‍ഡ് പോസ്റ്റുമാന് ശിവശങ്കരന് ഏകനായി. മൂന്നുമക്കളും കൈവെടിഞ്ഞ ആ വൃദ്ധപിതാവ് നിരാശനും ദുഃഖിതനുമായിത്തീര്ന്നു. മമ്മൂട്ടിക്ക അയാളെ സമാധാനിപ്പിച്ച് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.
അതൊരു വഴിത്തിരിവായിരുന്നു. മക്കളെല്ലാം അച്ഛനെ തേടിവരുമെന്നു മമ്മൂട്ടിക്കാ പ്രവചിച്ചു. അതിനുവേണ്ടി അയാള്‍ ഒരു പദ്ധതിയും തയാറാക്കി. ശിവശങ്കരന്റെ കയ്യിലുള്ള വലിയ പെട്ടി നിറയെ പണമാണെന്ന് മമ്മൂട്ടിക്കാ അറിഞ്ഞുകൊണ്ടും അയാളുടെ ഭാര്യ അറിയാതെയും നാടുമുഴുവന്‍ വര്‍ത്തമാനം പരത്തി. ഈ വിവരം ശിവശങ്കരന്റെ മക്കളുടെ ചെവിയിലുമെത്തി. മക്കളും മരുമക്കളും അച്ഛനെ ശുശ്രൂഷിക്കാന്‍ ഓടിയെത്തി. ശിവശങ്കരനെ പരിചരിക്കുന്നതിനു് അവരുടെയിടയില്‍ ഒരു മത്സരം തന്നെ നടന്നു. ആത്മസംതൃപ്തിയോടെ ആനന്ദാവേശത്തോടെ ആ വൃദ്ധന് മരിച്ചു.
ശിവശങ്കരനു സംതൃപ്തിയുടെ പറുദീസാ പണിതീര്‍ത്ത മമ്മൂട്ടിക്ക മക്കളെയും മരുമക്കളെയും പരിഹാസത്തോടെ പെട്ടി തുറന്നു കാണിച്ചു. അതില്‍ പണവുമില്ല പണ്ടവുമില്ല. മൂന്ന് ചിരട്ട മാത്രം!
ശ്രീ. പി. എ. തോമസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യന്, കവിയൂര്‍ പൊന്നമ്മ, തിക്കുറുശ്ശി സുകുമാരന്‍ നായര്‍, കമലാദേവി, കെ. പി. ഉമ്മര്‍, സുകുമാരി, അടൂര്‍ ഭാസി, ടി. ആര്. ഓമന, മണവാളന് ജോസഫ്, ശാന്തി, ഹരി, സി. ആര്. ലക്ഷ്മി, ഒ. രാമദാസ്, പാര്‍വ്വതി, മാസ്റ്റര്‍ ജോജി, ഷാജി, ബേബി ശാന്ത എന്നിവര്‍ അഭിനയിച്ചു.
ബി. എ. ചിതംബരനാഥ് സംഗീതം പകര്‍ന്ന ആര് ഗാനങ്ങള്‍ യേശുദാസ്, ജയചന്ദ്രന്, സീറോ ബാബു, പി. ലീല, ബി. വസന്ത, സാവിത്രി, ജയകുമാര്‍, വി. കസ്തൂരി എന്നിവരാണ് പാടിയത്.
ഛായാഗ്രഹണം പി. ബി. മണിയവും, ചിത്ര സംയോജനം സിലോണ്‍ മണിയും, നൃത്തസംവിധാനം ഇ. മാധവനും നിര്‍വഹിച്ചു. തോമസ്, ശ്യാമള, പ്രകാശ് എന്നീ സ്റ്റുഡിയോകളിലാണ് ചിത്ര നിര്‍മ്മാണം നടന്നത്. തിരുമേനി പിക്ചേഴ്സ് വിതരണം നടത്തി. 28 - 4 -1967 -ല്‍ പോസ്റ്റുമാന് പ്രദര്‍ശനശാലകളിലെത്തി.
എഴുതിയത് : ജേക്കബ് ജോണ്‍
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍