സത്യൻ, പ്രേം നസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, മുതുകുളം രാഘവൻ പിള്ള, എസ് പി പിള്ള, ബഹദൂർ, ടി എസ് മുത്തയ്യ, എസ് ആർ പല്ലാട്ട് , എ കെ സേട്ട്, കുട്ടൻ പിള്ള, എൻ സി കൃഷ്ണപിള്ള, മിസ് കുമാറ്റി, പ്രേമ , ആറന്മുള പൊന്നമ്മ, അടൂർ പങ്കജം, ചെങ്ങന്നൂർ ജാനകി എന്നിവർ അഭിനയിച്ച അവരുണരുന്നു 16.11.1956 ൽ പ്രദർശനം തുടങ്ങി.രാധാകൃഷ്ണ ഫിലിംസ് ആണ് വിതരണം നടത്തിയത്.
കഥാസാരം
കമലമ്മയുടെ രണ്ടു മക്കളായ മാധവനും ലീലയും അവർ താമസിച്ചിരുന്ന കടപ്പുറത്തുണ്ടായ ഭയങ്കര പകർച്ചവ്യാധിയ്ക്കിടയിൽ പെട്ട് വേർപിരിയപ്പെട്ടു.ദാഹിച്ചു വലഞ്ഞു വഴിയിൽ തളർന്നു വീണ ലീലയെ തമ്പി അദ്ദേഹം - സ്ഥലത്തെ വലിയ ജന്മിയാണ് - എടുത്തു വളർത്തി.
തമ്പിയുടെ മകൻ രവി കൃഷിക്കാരൻ കുഞ്ചുപിള്ളയുടെ മകൻ ഭാസി, ഇരുവരും സഹപാഠികളാണ്.രവി വിദ്യാഭ്യാസാനന്തരം വലിയ ഫാക്ടറി ഉടമയും മുതലാളിയുമായി.ഭാസി കൃഷികാര്യങ്ങളിൽ അച്ഛനെ സഹായിച്ചു പോന്നു.ലീലയ്ക്കു ഭാസിയോട് പ്രത്യേക മമത തോന്നിത്തുടങ്ങി.അതു ക്രമേണ ഭാസിയൊടുള്ള പ്രേമമായി തീർന്നു.
മുതലാളിയായ രവി സ്ത്രീലമ്പടനും മദ്യപാനിയുമായി മാറി. ഈ കൊള്ളരുതായ്മക്കെല്ലാം ഡ്രൈവർ വേലുവും കാര്യസ്ഥൻ കൈമളും രാഷ്ട്രീയ പ്രവർത്തകനും തൊഴിലാളി നേതാവുമായി ചമഞ്ഞു നടന്ന കുറ്റിക്കാടനും അടുക്കള ജോലിക്കാരിയായ നാണിയും കൂട്ടു നിന്നു. ലീലയിൽ കണ്ണു നട്ടിരുന്ന രവി, അവളും ഭാസിയുമായി രമ്യതയിലാണെന്ന് നാണി മുഖാന്തിരം അറിഞ്ഞു.ഭാസിയെ തമ്പിയുടെ ബംഗ്ലാവിലോ പരിസരങ്ങളിലോ കടക്കുന്നതിൽ നിന്നും രവി വിലക്കി. രവിയുടെ സകല കൊള്ളരുതായ്മകൾക്കും മൗനാനുവാദം നൽകി, ലീലയെ കഷ്ടപ്പെടുത്തിയിരുന്ന ഒരു മാതാവാണ് അവനുണ്ടായിരുന്നത് - ഭാരതി !
ലീലയെ കാണാതായതു മുതൽ വേദനിച്ച് അലഞ്ഞ് നടന്നിരുന്ന മാധവൻ രവിയുടെ ഫാക്ടറിയിൽ ഒരു ജോലിക്കാരനായി ചേർന്നു.അക്രമിയും ക്രൂരനുമായ രവി മാനഭംഗപ്പെടുത്തുവാൻ തുനിഞ്ഞ ജാനകി എന്ന തൊഴിലാളിയെ മാധവൻ രക്ഷിച്ചു.അതോടു കൂടി ആരോരുമില്ലാത്ത ആ യുവതിയ്ക്ക് മാധവനോട് അതുല്യമായ സ്നേഹവും ബഹുമാനവുമുണ്ടായി.കാലക്രമത്തിൽ അവർ ഭാര്യാഭർത്താക്കന്മാരായി. മാധവൻ ഫാക്ടറിയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് മുതലാളിയുടെ കൊള്ളരുതായ്മകൾക്കും മർദ്ദനങ്ങൾക്കും എതിരായി അണി നിരത്തി.
കൃഷിക്കാരുടെ നേരെയുള്ള ക്രൂരമായ പെരുമാറ്റത്തിനെതിരെ തമ്പിക്കെതിരായി സംഘടിക്കുവാൻ മാധവൻ ഭാസിയെ ഇളക്കി. പക്ഷേ കുഞ്ചുപിള്ളയുടെ നിർബന്ധപൂർവമായ എതിർപ്പും ഭാസിക്കു തന്റെ ജന്മിയോടുള്ള അസ്ഥാനത്തുള്ള കൂറും കാരണം മാധവന്റെ ഉപദേശം ഫലവത്തായില്ല.ഭാസിയുടെ അമ്മ ലക്ഷ്മി മാത്രമാണ് ജന്മിത്വത്തിന്റെ കർഷകവിരോധം ശരിക്കും മനസ്സിലാക്കിയിരുന്നത്,ഭാരതിയുടെ പെരുമാറ്റമാണ് ലക്ഷ്മിയുടെ കണ്ണുകൾ തുറക്കുവാനിടയാക്കിയത്.
ഏതോ പ്രശ്നത്തിൽ തമ്പിക്കു കുഞ്ചുപിള്ളയുമായി ഇടയേണ്ടതായി വന്നു. ജന്മിത്വത്തിന്റെ യഥാർത്ഥ രൂപം തമ്പി പ്രദർശിപ്പിച്ചു. എന്തിനു അധികം ? കുഞ്ചുപിള്ള വധിക്കപ്പെട്ടു.
ഈ സംഭവം ഭാസിയിൽ വല്ലാത്ത മാറ്റങ്ങളുണ്ടാക്കി. ഈ തക്കം മാധവൻ ശരിക്കും ഉപയോഗിച്ചു. അന്യായത്തിനും അക്രമത്തിനുമെതിരായി ആണത്വത്തോടെ പൊരുതുവാൻ ലക്ഷ്മി മകനെ ഉപദേശിച്ചു. ഭാസിയെന്ന കർഷകത്തൊഴിലാളിയുടെ വിപ്ലവവീര്യം സട കുടഞ്ഞെഴുന്നേറ്റു.തമ്പിയുടെ ഭൂമി കൈയ്യേറ്റവും അക്രമ പ്രവർത്തനങ്ങളും അസഹനീയമായി അനുഭവപ്പെട്ട കീഴൂടനെന്ന ഭൂവുടമയും അയാളുടെ കാര്യസ്ഥൻ പാച്ചുപിള്ളയും തമ്പിക്കെതിരായി പൊരുതുവാൻ ഭാസിക്കു വേണ്ട ഉത്തേജനം നൽകി.
വളർത്തമ്മയായ ഭാരതിയുടെ നിഷ്ഠൂരമായ പെരുമാറ്റവും രവിയിൽ നിന്നുള്ള അക്രമഭീതിയും ലീലയെ കഠിനമായി വേദനിപ്പിച്ചു.അവൾ സ്വയം വീടു വിട്ടിറങ്ങി.രവി അവളെ പിൻ തുടർന്നു പിടിച്ച് ഒരു മുറിയിലിട്ടു പൂട്ടി.
താൻ സർവസ്വവുമായി കരുതി സ്നേഹിച്ചു പോന്ന ലീലയെ രക്ഷിക്കാൻ ഭാസി മുതിർന്നു.അച്ഛനെ വധിച്ചതിന്റെ പ്രതികാരം തീർക്കുവാനും അവനുറച്ചു. മാധവൻ ഭാസിയുടെ സഹായത്തിനെത്തി.ഫാക്ടറി തൊഴിലാളികളും കർഷക തൊഴിലാളികളും ഒന്നിച്ചുണർന്നു.അവർ അനീതിയ്ക്കു, അക്രമത്തിനുമെതിരായി കൈയ്യോടു കൈ കോർത്തു പിടിച്ചു.
മാധവനും രവിയുമായി ഏറ്റുമുട്ടി. അവർ തമ്മിൽ നടന്ന സംഘട്ടനത്തിൽ മാധവനു വെടിയേറ്റു. ലീലയുമായി ഭാസി മാധവൻ വെടിയേറ്റു വീണിടത്ത് ഓടിയെത്തി. അപ്പോൾ മാത്രമാണ് ലീലയുടെ കൈത്തണ്ടിലുള്ള അടയാളം കണ്ട് അവൾ തനിക്കു നഷ്ടപ്പെട്ടു പോയ തന്റെ സഹോദരിയാണെന്ന് മാധവനു മനസ്സിലായത്.അവൻ സന്തോഷാശ്രുക്കൾ പൊഴിച്ചു.തന്റെ വാത്സല്യ ഭാജനമായ കൊച്ചു സഹോദരിയെ, ലീലയെ, ഭാസിയുടെ കൈകളിൽ അർപ്പിച്ചു , ഭർത്താവും പിതാവുമായിക്കഴിഞ്ഞിരുന്ന മാധവൻ ഈ ലോകത്തോടു യാത്ര പറഞ്ഞു.
കുഞ്ചുപിള്ളയെ വധിച്ച കുറ്റം ചുമത്തി രവിയും അവന്റെ അനുചരസംഘഅവും നിയമത്തിന്റെ ബലിഷ്ഠ കരങ്ങളിലമർന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്