പ്രേംനസീര്‍, അടൂര്‍ഭാസി, പി.ജെ. ആന്റണി, ശങ്കരാടി, എന്‍.ഗോവിന്ദന്‍കുട്ടി, നിലമ്പൂര്‍ ബാലന്, ബെന്നി, അബ്ബാസ്, എ.പി പിഷാരടി, കുഞ്ഞാവ, കെടാമംഗലം അലി, രാമന്‍കുട്ടി നായര്‍, ശാരദ, കവിയൂര്‍ പൊന്നമ്മ, ശാന്താ ദേവി, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ,
ഖദീജ എന്നീ നടീനടന്മാര് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എസ്. കൊന്നനാട്ടിന്റെ കലാസംവിധാനം, ജി. വെങ്കിട്ടരാമന്റെ ചിത്രസംയോജനം, എ. വെങ്കിട്ടിന്റെ ഛായാഗ്രഹണം എന്നീ സാങ്കേതിക ഘടകങ്ങളോടുകൂടി വാഹിനി, സത്യാ എന്നീ
സ്റ്റുഡിയോകളിൽവെച്ചു നിര്‍മ്മിച്ച പ്രസ്തുത ചിത്രം 17-5-1968 ൽ റിലീസായി.
കഥാസാരം
ഭാരതപ്പുഴയുടെ തീരത്തുള്ള കിഴക്കുമ്മുറി ഗ്രാമത്തില്‍ വിധവയായ സഹോദരി കുഞ്ഞ്യോപ്പോളിനോടും വൃദ്ധയും അവശയുമായ മാതാവിനോടും ഒന്നിച്ചു ജീവിക്കുന്ന സാധാരണക്കാരനായ ഗോവിന്ദന്‍കുട്ടിയുടെ കഥയാണിതു്. കൃഷി ചെയ്തു് ആഹാരത്തിനു വകതേടിയിരുന്ന നിലം ജ്യേഷ്ഠനായ കുമാരേട്ടന് പണയപ്പെടുത്തിയപ്പോള്‍, തന്നെ ആശ്രയിച്ചുകഴിയുന്നവരെ പോറ്റാന്‍ ഗോവിന്ദന്‍കുട്ടി വിഷമിച്ചു.
കിഴക്കുമ്മുറിയിലെ സാമൂഹ്യജീവിതത്തില്‍ മതവിദ്വേഷം നീറിപ്പിടിച്ചു നിന്നിരുന്നു. ഗോവിന്ദന്‍കുട്ടിയുടെ മൂത്ത സഹോദരി മാധവിയുടെ ഭര്‍ത്താവായ ശേഖരന് നായരാണു് ഹിന്ദുവിഭാഗത്തിനു് സമരവീര്യം പകര്‍ന്നു കൊടുത്തിരുന്ന നേതാവു്. മുസ്ലീം വിഭാഗത്തിന്റെ നായകന് മയ്മുണ്ണി മുതലാളിയും - നാട്ടില്‍ പ്രമാണിത്വം നേടിയെടുക്കുവാന്‍ ഈ രണ്ടു പണക്കാര്, പാവപ്പെട്ട ഹിന്ദുക്കളേയും മുസ്ലീമങ്ങളേയും മതവികാരത്തിനു ചൂടു പിടിപ്പിച്ചു് സമരത്തിനു കരുക്കളാക്കിയിരുന്നു. വല്ലവരുടെയും പേര്‍ക്കു തല്ലാനും തല്ലു കൊള്ളാനും നടക്കുന്ന വിഡ്ഡികളെ വഴക്കു പറയുന്ന ഒരേ ഒരു മനുഷ്യസ്നേഹിയേ അവിടുണ്ടായിരുന്നൊള്ളു, കുഞ്ഞരയ്ക്കാര്‍.
ഗോവിന്ദന്‍കുട്ടിയും കുഞ്ഞരയ്ക്കാരും സുഹൃത്തുക്കളായിരുന്നു. ആ സ്നേഹബന്ധം സ്യാലനായ ശേഖരന് നായർക്കു് അഹിതവുമായിരുന്നു.
ശേഖരന് നായരുടെ വീട്ടിൽ അകന്ന ഒരു നിര്‍ദ്ധനയായ ചാർച്ചക്കാരി മീനാക്ഷി, ജോലിക്കാരിയുടെ രീതിയില്‍ കഴിഞ്ഞിരുന്നു. യുവതിയും സുന്ദരിയുമായ ആ പാവപ്പെട്ട പെണ്‍കുട്ടി ശേഖരന് നായരുടെ മകന് കൊച്ചപ്പന്റെ വികാരവലയില് കുടുങ്ങി. പരിഷ്ക്കാരിയായ ആ ചെറുപ്പക്കാരന് പാവപ്പെട്ട ആ നാടന്‍ പെൺകിടാവില്‍ മധുരമായ ഒരസ്വാസ്ഥ്യം സൃഷ്ടിച്ചു. അവര്‍ അടുപ്പത്തിന്റെ സീമകള്‍ക്കപ്പുറം കടന്നു. മീനാക്ഷി ഗര്‍ഭിണിയായി.
സാധാരണമല്ലാത്ത രീതിയില്‍ ശേഖരേട്ടന് ഗോവിന്ദന്കുട്ടിയോടു് സ്നേഹം കാട്ടി അവനെ പെരുമ്പലത്തെ കൃഷിനോട്ടക്കാരനായി അറയുടെ താക്കോല്‍ ഏല്‍പ്പിച്ചു. ഏകനായി അവിടെ കഴിയുന്നതു് അസൌകര്യമായതുകൊണ്ടു് അവനു് ഒരു കൂട്ടുകാരിയേയും നല്കി. അതു മറ്റാരുമായിരുന്നില്ല, കലങ്ങിയ കണ്ണുമായി നിന്ന മീനാക്ഷിയായിരുന്നു. അവരുടെ വിവാഹവും നടത്തി യാത്രയാക്കി.
സ്ഥലത്തെ പണക്കാരനായ പുത്തൻകുളത്തിലെ മേനോന്റെ പുത്രി രാജമ്മയെ കൊച്ചപ്പനു വിവാഹം കഴിച്ചുകൊടുത്തു് ശേഖരന് നായർ അപവാദം ഒഴിവാക്കി.
പ്രഥമരാത്രിയില്ത്തന്നെ മീനാക്ഷി, ഗോവിന്ദന്കുട്ടിയോടു് സത്യം തുറന്നുപറഞ്ഞു. കൊടുങ്കാറ്റുപോലെ അവന് ശേഖരന് നായരുടെ മുമ്പിലെത്തി. താക്കോല്‍ അയാളുടെ മുമ്പില്‍ എറിഞ്ഞതിനുശേഷം കൊച്ചപ്പനെ സമീപിച്ചു് നിർദ്ദയമായി മർദ്ദിച്ചവശനാക്കി. പ്രതികാരം ചെയ്ത സംതൃപ്തിയോടെ നടന്നകന്നു.
ഗോവിന്ദന്കുട്ടിയോടു പകരം ചോദിക്കുവാന്‍ ശേഖരന് നായർ പിണിയാളുകളെ നിയോഗിച്ചു. ഗോവിന്ദന്‍കുട്ടിക്കു് ഏതവസ്ഥയിലും ആശ്രയവും സഹായവും നല്കുന്ന കുഞ്ഞരയ്ക്കാരുടെ വീട്ടിലെത്തി.
സാഹചര്യങ്ങള്‍ പ്രതികൂലമായപ്പോള്‍ ചിലരുടെ നിര്‍ദ്ദേശപ്രകാരം ഗോവിന്ദന്‍കുട്ടി മതം മാറി അബ്ദുള്ള എന്ന മുസ്ലീമായി. ആ മതവിഭാഗക്കാരുടെ സംതൃപ്തിയും സഹായവും പെട്ടെന്നു നേടിയ അബ്ദുള്ളയെ, കുഞ്ഞരയ്ക്കാര്‍ പുറംതള്ളി. അധികം താമസിയാതെ ഗോവിന്ദന്‍കുട്ടിക്കു് പുതുസഖാക്കളേയും മടുത്തു. എതിര് പക്ഷത്തെ എതിര്‍പ്പു രൂക്ഷമാകുകയും ചെയ്തു. ഒരു സംഘട്ടനത്തില്‍ നിന്നും രക്ഷപെടുവാന്‍ പാഞ്ഞുപോകുന്ന ഭാരതപ്പുഴയിലേക്കു ചാടിയ ഗോവിന്ദന്‍കുട്ടി മരിച്ചുപോയതായി നാട്ടുകാര്‍ വിധിയെഴുതി. പക്ഷെ അവന് മറ്റൊരു ഗ്രാമത്തിലെത്തി മദ്യപാനത്തില്‍ സുഖം കണ്ടെത്തിക്കഴിഞ്ഞിരുന്നു.
കോളറായുടെ ഭീകര താണ്ഡവം കിഴക്കുമ്മുറിയുടെ രൂപം തന്നെ മാറ്റി. മരണദേവത ജാതിഭേദം നോക്കാതെ ഗ്രാമവാസികളെ അപഹരിച്ചുകൊണ്ടിരുന്നു. ശവം നീക്കാന്‍ ആളില്ലാതായപ്പോള്‍ സഹായത്തിനു് ഗോവിന്ദന്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോളറാ വന്നു മരണമടഞ്ഞ മീനാക്ഷിയുടെ ശവശരീരവും ഗോവിന്ദന്‍കുട്ടി ചുമന്നു. മാതാവിനെ നോക്കി വാവിട്ടു നിലവിളിക്കുന്ന അനാഥനായ മീനാക്ഷിയുടെ കുഞ്ഞിനെ എടുത്തുകൊണ്ടു് ഹിന്ദുവും മുസ്ലീമും അല്ലാത്ത മനുഷ്യരെത്തേടി നാട്ടുകാരോടു് ഒരു വെല്ലുവിളിയോടെ ഗോവിന്ദന്‍കുട്ടി നടന്നകന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |