കഥാസാരം
കരുണാകരൻ മുതലാളി എന്ന പണക്കാരൻ പണം പോലെ സ്നേഹവും പിശുക്കിയാണു ചെലവഴിച്ചിരുന്നത്.അതിന്റെ ഫലമായി ഗൂർഖ കാവൽ നിൽക്കുന്ന ആ വലിയ മാളികയിൽ അന്യോന്യം അടുക്കാതെ അച്ഛനും അമ്മയും രണ്ടാണ്മക്കളും ജീവിച്ചു.ഭർത്താവിനോടുള്ള അമർഷം തീർക്കാൻ സ്വയം രോഗിണിയാണെന്ന് വിശ്വസിച്ച് സ്ഥിരം കിടക്കയിൽ കഴിയുന്ന ആദ്യ ഭാര്യ കോൺഫറൻസിനെന്ന് പറഞ്ഞ് വെപ്പാട്ടിയുടെ വീട്ടിലേക്ക് നടന്നു പോകുന്ന ഭർത്താവിന്റെ കാലടി ശബ്ദം അകലുമ്പോൾ “ദൈവം ശിക്ഷിക്കാതിരിക്കില്ല“ എന്നു പിറുപിറുക്കും . അത്ര മാത്രം.ഇളയ ഹരിദാസൻ പുറത്തേ ലോകത്തിലെ സ്വാതന്ത്ര്യം തേടിപ്പോയപ്പോൾ തന്റെ പേരു നില നിർത്തേണ്ടത് നീയാണെന്ന് മൂത്ത മകനായ രവീന്ദ്രനോട് കരുണാകരൻ മുതലാളി പറഞ്ഞു.അച്ഛന്റെ ഉഗ്രശാസനത്തിന്റെ കീഴിൽ ഒരു രൂപാ കിട്ടുവാൻ കാഷ്യറുടെ മുൻപിൽ ചെന്ന് വൗച്ചർ കൊടുത്തു വാങ്ങേണ്ട ചിട്ടയിൽ ശ്വാസം മുട്ടി വളർന്നു വന്ന രവീന്ദ്രൻ കരുണാകരൻ മുതലാളിയുടെ മരണശേഷം അധികാരമേറ്റപ്പോൾ സേയ്ഫ് നിറയെ പണമുണ്ടായിരുന്നു.വലിയ വ്യാപാരവും ഉണ്ടായിരുന്നു സ്വതന്ത്രമായി പെരുമാറുന്നതിന്.പണം രവീന്ദ്രനെ ലഹരി പിടിപ്പിച്ചു.അച്ഛന്റെ മരണമറിഞ്ഞു വീട്ടിലെത്തിയ അനുജനെ ശബ്ദമുയർത്തി,കരമുയർത്തി ഭയപ്പെടുത്തി നിരുപാധികം കീഴടക്കി ഭരിച്ചു.പുതിയ അധികാരങ്ങളും സ്വാതന്ത്ര്യവും അനുവദിച്ച മറ്റെല്ലാ ലഹരികളും ഒത്തു ചേർന്ന് താളം തെറ്റിയ ഒരു ലോകത്തിൽ രവീന്ദ്രൻ ധൂർത്തിന്റെ രാജകുമാരനായി വാണു.കൗതുക വസ്തുക്കൾ വാങ്ങുന്ന ലാഘവത്തോടെ ഒരു സാധാരണക്കാരനായ സ്കൂൾ മാസ്റ്ററുടെ മകൾ ശാന്തയെ അയാൾ വിവാഹം കഴിച്ചു വീട്ടിൽ കൊണ്ടു വന്നു.സൽക്കാരശാലയിൽ വിരുന്നുകാരുടെ സംഘങ്ങൾ പെരുകി.വിഭവങ്ങളുടെ വീര്യം കൂടി.അനുജൻ അതു വേദനയോടെ നോക്കി നിന്നു .അമ്മയെ ശുശ്രൂഷിക്കുന്ന ദാസിപ്പെണ്ണ് മാധവി മാത്രം അവനു ആശ്വാസം അരുളി.രവീന്ദ്രന്റെ നിയന്ത്രണമില്ലാത്ത ജീവിതത്തിനു അനുസരണയുള്ള ഭാര്യയും കൂട്ടു നിൽക്കേണ്ടതായി വന്നു.അച്ഛന്റെ പ്രേതത്തെ പൂജിക്കുന്ന മകൻ, രോഗം അഭിനയിക്കുന്ന അമ്മ , നട്ടെല്ലില്ലാത്ത അനുജൻ ഇവരുടെ ഇടയിൽ ആ പാവം വീർപ്പു മുട്ടിക്കഴിഞ്ഞു.വേലക്കാരിപ്പെണ്ണിനെ കടന്നു പിടിച്ച ജ്യേഷ്ഠനോട് ശിവദാസൻ ഏറ്റുമുട്ടി.കുടുംബസ്നേഹിയായ സേവകന്റെ ഇടപെടൽ കൊണ്ട് അപകടം ഒഴിവായി.രവീന്ദ്രന്റെ അധികാരത്തിനുള്ളിൽ നിൽക്കാനാവാതെ ശിവദാസൻ അമ്മയെയും കൂട്ടി വീടു വിട്ടിറങ്ങി. കുബേര ഭവനത്തിലെ പൊറുതി മതിയാക്കി വീട്ടിലെത്തി കഴിഞ്ഞു വന്ന അഭിമാനിയായ മാധവി അവർക്കും സഹായം നൽകി.രവീന്ദ്രന്റെ ആർഭാടങ്ങൾ അവസാനിച്ചു. പണക്കുഴപ്പത്തിൽ പെട്ട രവീന്ദ്രൻ തന്റെ ഭാര്യയെ പണയം വെച്ച് പണമുണ്ടാക്കുവാൻ പോലും തയ്യാറായി.നേരത്തേ തന്നെ രവീന്ദ്രന്റെ ഭാര്യയിൽ അഭിനിവേശം തോന്നിയിരുന്ന ഒരുവനു അവളെ പ്രാപിക്കുവാൻ രവീന്ദ്രൻ ഇടം നൽകി.ആ സാദ്ധ്വീരത്നം ആ വിടനിൽ നിന്നും രക്ഷപെട്ടോടി മട്ടുപ്പാവിലെത്തി.അവിടേയും ആ ദ്രോഹി കടന്നു ചെന്നപ്പോൾ മറ്റു മാർഗ്ഗമില്ലാതെ ശാന്ത മട്ടുപ്പാവിൽ നിന്നും താഴേക്കു വീണു.അങ്ങനെ അവൾ തന്റെ ചാരിത്ര്യത്തെ രക്ഷിച്ചു.എന്നന്നേക്കുമായി ആ ദുരിത ജീവിതത്തിൽ നിന്നും മോചനവും നേടി.ഇമ്പാലാക്കാറിൽ സഞ്ചരിച്ചിരുന്ന ആ ധനിക പുത്രൻ വെറും തെണ്ടിയായി തെരുവിലേക്ക് നീങ്ങുന്നതോടെ ചിത്രം അവസാനിച്ചു. ഈ ചിത്രം 31.7.1970 ൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. വിതരണം സുപ്രിയാ ഫിലിംസ്
എഴുതിയതു് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്