അച്ഛൻ മരിച്ചു പോയി എന്നു വിശ്വസിച്ചിരുന്ന പത്മം ഒരു രറ്റഹ്രിയിൽ അച്ഛനെ മുഖാമുഖം കണ്ടു.മ്മാക്കാളുടെ കഴുത്തിൽ നിന്നും ബലം പ്രയോഗിച്ചു കവർന്നെടുത്ത നെക് ലേസുമായി പോലീസിനെ ഭയന്നോടിയ രാഘവൻ നായർ അഭയം തേടി എത്തുന്നത് ദേവകിയമ്മയുടെ വീട്ടിലാണ്. ഭർത്താവിനെ നേരിൽ കണ്ടപ്പോൾ വർഷങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന ദേവകിയമ്മയുടെ ഹൃദയത്തിലെ അഗ്നി പർവതം പൊട്ടിത്തെറിച്ചു.സ്വന്തം മകളുടെ ആഭരണം വലിച്ചു പൊട്ടിച്ച കവർച്ചക്കാരനായ അച്ഛനെ അമ്മ ശകാരിക്കുന്നതു കേട്ടു കൊണ്ടു വന്ന പത്മം അന്തം വിട്ടു നിന്നു പോയി.കുറ്റബോധത്താൽ കുനിഞ്ഞ ശിരസ്സുമായി രാഘവൻ നായർ യാത്ര പറഞ്ഞു പോയി.രാത്രിയുടെ നിശ്ശബ്ദതയിൽ അശരണരായ ആ അമ്മയുടെയും മകളുടെയും ഗദ്ഗദങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു.
സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ പത്മം നിയമ വിദ്യാർത്ഥിയായ രവിയുമായി പരിചയപ്പെട്ടു.ആ ബന്ധം ക്രമേണ അനുരാഗമായി വളർന്നു.ഉന്നതകുലജാതനായ രവിയുമായുള്ള മകളുടെ അനുരാഗത്തിൽ ദേവകിയമ്മയ്ക്ക് ഉത്കണ്ഠ തോന്നി. തനിക്കു നേരിട്ട പരാജയം തന്റെ മകളുടെ ജീവിതത്തിലെങ്കിലും സംഭവിക്കരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.
ആഭിജാത്യത്തിനു മറ്റെന്തിനേക്കാളും വില കല്പിക്കുന്ന ധനാഢ്യനാണ് രവിയുടെ അച്ഛൻ പത്മനാഭൻ തമ്പി.ആധാരമെഴുത്തുകാരനായ വാസുപിള്ളയെ പ്രേമിച്ച കുറ്റത്തിനു സ്വന്തം അനിയത്തി കമലാക്ഷിയെ വീട്ടിൽ നിന്നും ഇറക്കി വിട്ട പിടിവാശിക്കാരനാണു തമ്പി.
മകന്റെ രഹസ്യപ്രേമമറിഞ്ഞ് അദ്ദേഹം കലി കൊണ്ടു തുള്ളി.കുടുംബമഹിമയില്ലാത്ത പെണ്ണിനെ വിബാഹം കഴിച്ചാൽ പിന്നീടൊരിക്കലും നിനക്കീ വീട്ടിൽ പ്രവേശനം കിട്ടുകയില്ല. അച്ഛൻ മകനു മുന്നരിയിപ്പു നൽകി.സാധ്വിയായ ഭവാനിയമ്മ അച്ഛനെ അനുസരിക്കാൻ മകനോടപേക്ഷിച്ചു.അനിയത്തി ലീല പൊട്ടിക്കരഞ്ഞു.പക്ഷേ രവി വീടുപേക്ഷിക്കുക തന്നെ ചെയ്തു.അധികം താമസിയാതെ രവിയും പത്മവും തമ്മിലുള്ള വിവാഹം നടന്നു. ചീത്തപ്പേരു കേട്ട താൻ മകളോടൊപ്പം ജീവിച്ചാൽ അവളുടെ കുടുംബജീവിതം തകർന്നേക്കാമെന്ന് ഭയന്ന് ദേവകിയമ്മ നാടു വിട്ടു.
രവിയും പത്മവും എളിയ തോതിൽ അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചു.പത്മം ഹൗസ് സർജൻസി കോഴ്സ് കഴിഞ്ഞ് രവിയുടെ നാട്ടിലെ ഡിസ്പെൻസറിയിൽ ലേഡീ ഡോക്ടറായി നിയമിതയായി.രവിയ്ക്ക് പോലീസ് സബ് ഇൻസ്പെക്ടർ സെലക്ഷൻ കിട്ടി.അയാൾ ട്രെയിനിംഗ് ക്യാമ്പിലേക്കു പോയി.രവിയുടെ നാട്ടിൽ താൻ ആരാണെന്ന രഹസ്യം പുറത്തറിയിക്കാതെ പത്മം കഴിച്ചു കൂട്ടി.എങ്കിലും രവിയുടെ അച്ഛന്റെ സഹോദരിയായ കമലാക്ഷിയമ്മ അവളെ തിരിച്ചറിഞ്ഞു. ചീട്ടുകളി ഭ്രാന്തനായ ആധാരമെഴുത്തു വാസുപിള്ളയോടൊപ്പം ദാമ്പത്യജീവിതം നയിച്ച് എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ട കമലാക്ഷിയമ്മ പത്മത്തിനു എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.ഒരു ലേഡി ഡോക്ടർ എന്ന നിലയിൽ പത്മം രവിയുടെ കുടുംബവുമായി അടുത്തു.ഭവാനിയമ്മയ്ക്കും പ്രഭാകരൻ തമ്പിക്കും ലീലയ്ക്കും പത്മത്തിന്റെ സ്വഭാവം ഇഷ്ടപ്പെട്ടു.അങ്ങനെ പത്മം ആ കുടുംബത്തിലെ ഒരംഗത്തെ പോലെയായി.പക്ഷേ ലീലയുടെ നിശ്ചയിക്കപ്പെട്ടിരുന്ന വിവാഹം മുടങ്ങിയപ്പോൾ നിലയാകെ മാറി.ഒരു വേശ്യയുടെ മകളെ വിവാഹം കഴിച്ച രവിയുടെ സഹോദരിയുമായുള്ള വിവാഹബന്ധത്തിൽ താല്പര്യമില്ലെന്നാണ് ചെറുക്കൻ വീട്ടുകാർ പറഞ്ഞയച്ചത്.ആ വാർത്തയുമായി വന്ന ദല്ലാൾ രവിയുടെ വീട്ടിൽ വെച്ച് പത്മത്തിനെ തിരിച്ചറിയുന്നു.പ്രഭാകരൻ തമ്പി പത്മത്തിനെ ആട്ടിയിറക്കി.അപമാനിതയായ പത്മം തന്റെ ക്വാർട്ടേഴ്സിൽ വന്നു കിടന്ന് കരഞ്ഞു.
ട്രെയിനിംഗ് പൂർത്തിയാക്കിയ രവിക്ക് സ്വന്തം നാട്ടിലേക്കു തന്നെ പോസ്റ്റിംഗ് ലഭിച്ചു.ഇൻസ്പെക്ടറുടെ വേഷത്തിൽ അമ്മയെ കാണാൻ ചെന്ന രവിയെ പ്രഭാകരൻ തമ്പി വീട്ടിൽ പ്രവേശിപ്പിച്ചില്ല.ലീലയുടെ വിവാഹം മുടങ്ങാൻ കാരണം രവിയാണെന്ന് അയാൾ വിശ്വസിച്ചു.നേവിയിൽ നിന്നും ലീവിൽ വന്ന കൃഷ്ണൻ കുട്ടിക്ക് നിശ്ചയിക്കപ്പെട്ട മുഹൂർത്തത്തിൽ തന്നെ ലീലയെ വിവാഹം ചെയ്തു കൊടുത്തു.കൃഷ്ണൻ കുട്ടിയും ലീലയും രവിയെ അച്ഛനുമായി അടുപ്പിക്കാനുള്ള വഴികൾ ആലോചിച്ചു.എന്നാൽ പ്രഭാകരൻ തമ്പിയുടെ ആദ്യഭാര്യയിലെ മകളും അസൂയയുടെ പ്രതീകവുമായ അനസൂയ രവിയുടെ അകൽച്ചയിൽ സന്തോഷിക്കുകയും അച്ഛന്റെ സ്വത്തുക്കൾ സ്വന്തമാക്കാനുള്ള വഴികൾ ആലോചിക്കുകയും ചെയ്തു.
ജയിൽ ചാടിയ രാഘവൻ നായരെ അറസ്റ്റു ചെയ്യുന്നവർക്ക് പതിനായിരം രൂപാ സമ്മാനം നൽകുന്നതാനെന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ചു.രവി രാഘവൻ നായരെയും സംഘത്തെയും വളഞ്ഞു.ഈ സംഘട്ടനം നടന്നു കൊണ്ടിരിക്കുമ്പോൾ വീട്ടിൽ തന്റെ ജീവന്റെ ജീവനായ അമ്മ മരണവുമായി മല്ലിടുകയാണെന്ന വിവരം അവനറിഞ്ഞില്ല.രാഘവൻ നായരെ പിടിക്കാൻ കഴിയാതെ നിരാശനായ രവി വന്നെത്തിയപ്പോഴേക്കും അമ്മയുടെ ചിത എരിഞ്ഞടങ്ങിക്കഴിഞ്ഞിരുന്നു.
രവി തന്റെ മകളുടെ ഭർത്താവാണെന്നറിയാതെ രാഘവൻ നായർ അവനെ കൊല ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.ഭാര്യയുടെ മരണം പ്രഭാകരൻ തമ്പിയുടെ ദുർവാശിയിൽ തെല്ലൊരയവു വരുത്തി.ഇതിനിടയിൽ പത്മം ഒരാൺകുട്ടിയെ പ്രസവിച്ചു.
ഇനി എന്തു സംഭവിക്കും ? രവി കൊല്ലപ്പെടുമോ ? നാടു വിട്ടു പോയ ദേവകിയമ്മയുടെ സ്ഥിതി എന്ത് ? രാഘവൻ നായർ ഒരിക്കൽ കൂടി മകളെ കണ്ടു മുട്ടുമോ ? പ്രഭാകരൻ തമ്പിയും രവിയും വീണ്ടും ഒന്നിക്കുമോ ? വികാരം മുറ്റി നിൽക്കുന്ന വിവിധ രംഗങ്ങളിലൂടെ വെള്ളിത്തിര ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകും.
കടപ്പാട് : പാട്ടുപുസ്തകം