രവി തന്റെ ഭാരിച്ച സ്വത്തുക്കൾ വിശ്വസ്ത സുഹൃത്തും മാനേജരുമായ ജയനെ ഏല്പ്പിച്ചിട്ട് അമ്മയെയും സഹോദരിയെയും കാണാൻ നാട്ടിലെത്തി.വളരെ ചെറുപ്പത്തിൽ ദാരിദ്ര്യദുഃഖം കൊണ്ട് വീടു വിട്ടു പോയ രവിയുടെ തിരിച്ചു വരവിൽ അമ്മയും സഹോദരിയായ ബിന്ദുവും വളരെയധികം സന്തോഷിച്ചു.
പണത്തിന്റെ മാനദണ്ഡത്തിൽ ബന്ധത്തിനു മാറ്റു കൂട്ടുന്ന പഞ്ചായത്തു പരമേശ്വരൻ പിള്ള രവിയുടെ അമ്മാവനാണ്.സുനന്ദയും സുജാതയും പഞ്ചായത്തിന്റെ മക്കളും . തന്റെ മൂത്ത മകളായ സുനന്ദയെ രവിയെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ രണ്ടാമത്തെ മകളായ സുജാത കേസിൽ സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ട് ദരിദ്രനായി കഴിയുന്ന സോമനുമായി ചങ്ങാത്തം കൂടുന്നത് ശക്തിയുക്തം എതിർക്കാനും പഞ്ചായത്ത് മറന്നില്ല.രവിയെ സ്വീകരിച്ച് നാട്ടിലെ പ്രശസ്ത വ്യക്തികളെയൊക്കെ അയാൾക്ക് പരിചയപ്പെടുത്തി. കൂടാതെ അതിൽ നിന്നു മൂന്നു പേരെ രവിയുടെ ബിസിനസ്സിൽ പങ്കാളികളാക്കുകയും ചെയ്തു.
എല്ലാ പരിതസ്ഥിതികളും അനുകൂലമായപ്പോൾ രവിയുടെയും സുനന്ദയുടെയും പ്രണയവികാരം തടസമില്ലാതെ ഒഴുകി.അവർ പരസ്പരം ഇഴുകി ലയിച്ചു.ആഹ്ലാദകരമായ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.രവി – സുനന്ദമാരുടെ കല്യാണമായി.പല പ്രശസ്ത വ്യക്തികളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.നർമ്മ സംഭാഷണങ്ങളും പൊട്ടിച്ചിരികളും എങ്ങും മുഴങ്ങി.ആ മുഹൂർത്തത്തിലാണ് സിംഗപ്പൂരിൽ നിന്നും ജയന്റെ കമ്പി വന്നത്. രവി പണം നിക്ഷേപിച്ചിരുന്ന ബാങ്കു പൊളിഞ്ഞെവെന്നതാണു വിവരം.
വൈകാരികവും സംഘട്ടനാത്മകവും ഉദ്വേഗജനകവുമായ ഭാഗങ്ങൾ സ്ക്രീനിൽ.